Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസിൽ ന്യൂനപക്ഷങ്ങൾക്ക് സ്വാധീനം കുറയുന്നു; ഹിന്ദു നാമധാരികളായവർ മത്സരിക്കുന്ന സ്ഥലത്ത് തന്നെ പ്രസംഗിക്കാൻ പോലും വിളിക്കാറില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞിട്ടുണ്ട്; കെ മുരളീധരൻ ഇത്ര നിലവാരം കുറഞ്ഞ് സംസാരിക്കാൻ പാടില്ലായിരുന്നു; നിലപാട് ആവർത്തിച്ചു കോടിയേരി

കോൺഗ്രസിൽ ന്യൂനപക്ഷങ്ങൾക്ക് സ്വാധീനം കുറയുന്നു; ഹിന്ദു നാമധാരികളായവർ മത്സരിക്കുന്ന സ്ഥലത്ത് തന്നെ പ്രസംഗിക്കാൻ പോലും വിളിക്കാറില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞിട്ടുണ്ട്; കെ മുരളീധരൻ ഇത്ര നിലവാരം കുറഞ്ഞ് സംസാരിക്കാൻ പാടില്ലായിരുന്നു; നിലപാട് ആവർത്തിച്ചു കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കോൺഗ്രസിന്് എതിരായ നിലപാട് ആവർത്തിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിനകത്ത് ന്യൂനപക്ഷങ്ങൾക്ക് സ്വാധീനം കുറയുന്നുവെന്ന് കോടിയേരി വ്യക്തമാക്കി. താൻ പറഞ്ഞത് യാഥാർത്ഥ്യമാണെന്നും കോൺഗ്രസുകാർ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി. ''അത് ഒരു യാഥാർത്ഥ്യമാണ്. കോൺഗ്രസുകാർ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

ഹിന്ദു നാമധാരികളായവർ മത്സരിക്കുന്ന സ്ഥലത്ത് തന്നെ പ്രസംഗിക്കാൻ പോലും വിളിക്കാറില്ലന്ന് ഗുലാം നബി ആസാദ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. ഗുജറാത്തിൽ 10 ശതമാനം മുസ്ലിം വിഭാഗമുള്ള സംസ്ഥാനമാണ്. അവിടെ 30 വർഷമായി പാർലമെന്റിലേക്ക് മുസ്ലിം പേരുള്ള ഒരാളെ പോലും മത്സരിപ്പിച്ചിട്ടില്ല. ഇതാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സ്ഥിതി. ഇതിന്റെ ഫലമായി ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്.

ന്യൂനപക്ഷങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന പാർട്ടിയായിരുന്നു കോൺഗ്രസ്. ഇതിൽ അകൽച്ച വന്നിട്ടുണ്ട്.''- കോടിയേരി പറഞ്ഞു. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി ആക്കാനാണ് നീക്കമെന്ന കെ. മുരളീധരന്റെ വാദവും കോടിയേരി തള്ളി. മുരളീധരൻ എന്തെങ്കിലും പറയുന്ന ഒരാളായി മാറിയെന്നും അദ്ദേഹം ഇത്ര നിലവാരം കുറഞ്ഞ് സംസാരിക്കാൻ പാടില്ലായിരുന്നെന്നും കോടിയേരി പറഞ്ഞു.

ന്യൂനപക്ഷവർഗീയപരാമർശങ്ങൾ കോടിയേരി നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് എന്നായിരുന്നു കെ മുരളീധരന്റെ ആരോപണം. പിണറായിയുടെ അമിത് ഷായാണ് കോടിയേരിയെന്നും, റിയാസിനെ അങ്ങനെ കോൺഗ്രസിന്റെ ചെലവിൽ മുഖ്യമന്ത്രിയാക്കണ്ടെന്നും മുരളീധരൻ പരിഹസിച്ചു.

കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷനേതാക്കളെവിടെ എന്ന് കോടിയേരി ബാലകൃഷ്ണൻ ആവർത്തിച്ച് ചോദിച്ചത് രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഗുലാം നബി ആസാദും, കെ വി തോമസും, സൽമാൻ ഖുർഷിദും അടക്കമുള്ള നേതാക്കളെവിടെയാണിപ്പോൾ എന്ന് കോടിയേരി ചോദിക്കുമ്പോൾ, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കാണുന്നുണ്ട്.

എന്നാൽ ഇതിനെ ഗുരുതരമായ ആരോപണങ്ങൾ കൊണ്ടാണ് മുരളീധരൻ എതിരിടുന്നത്. കോടിയേരി കോൺഗ്രസിന്റെ കാര്യത്തിൽ അഭിപ്രായം പറയേണ്ട കാര്യമില്ല. അതിനുള്ള സാഹചര്യമില്ല. കോൺഗ്രസ് മതേതരപാർട്ടിയല്ല എന്നാണ് കോടിയേരിയുടെ അഭിപ്രായമെങ്കിൽ ഇന്ത്യയിൽ വേറെ എവിടെയും സിപിഎമ്മിന് കോൺഗ്രസുമായി സഖ്യമില്ലെന്ന് പറയാൻ ധൈര്യമുണ്ടോ കോടിയേരിക്ക്? മുരളീധരൻ വെല്ലുവിളിക്കുന്നു.

കോവിഡ് നിയന്ത്രിക്കുന്നതിൽ സംസ്ഥാനസർക്കാർ അമ്പേ പരാജയമാണ്. കേരളം നാഥനില്ലാക്കളരിയായി. ഇനി അധികാരത്തിൽ എത്തില്ല എന്ന് നേരത്തേ തിരിച്ചറിഞ്ഞ കോടിയേരി അത് മുന്നിൽക്കണ്ട് ന്യൂനപക്ഷക്കാർഡ് ഇറക്കുകയാണ്. ഈ ആരോപണമുന്നയിക്കുന്ന സിപിഎമ്മിൽ എവിടെയാണ് ന്യൂനപക്ഷനേതാക്കൾ? മുരളീധരൻ ചോദിക്കുന്നു. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് ഇപ്പോഴത്തെ ശ്രമം. അങ്ങനെ പിണറായിയുടെ ഇംഗിതം നടപ്പാക്കാനാണ് കോടിയേരി ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. റിയാസിനെ മുഖ്യമന്ത്രിയാക്കിക്കോ, അത് കോൺഗ്രസിന്റെ ചെലവിൽ വേണ്ട, മുരളീധരൻ പരിഹസിക്കുന്നു.

റിയാസിനെ വ്യക്തിപരമായി വിമർശിക്കുന്നില്ല. പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാലും ചരട് കൈയിൽ വേണം. അതിനാലാണ് ഇപ്പോഴത്തെ നീക്കം. ഇതിനായി വർഗ്ഗീയത പറയണ്ട - മുരളീധരൻ ആഞ്ഞടി കോൺഗ്രസിലാണ് എന്നും സാമുദായിക സമവാക്യം കൃത്യമായി നേതൃനിരയിൽ നടപ്പാക്കുന്നത് എന്നാണ് മുരളീധരൻ പറയുന്നത്. കോൺഗ്രസ് ചരിത്രത്തിൽ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടും ഒരേ സമുദായത്തിൽ നിന്നുള്ളവർ ആയിട്ടില്ല. വി ഡി സതീശൻ പ്രതിപക്ഷ നേതാവായപ്പോൾ കഴിവുള്ള മറ്റൊരു സമുദായാംഗമായ കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കി.

കോടിയേരിയുടെ മനസ്സിലിരിപ്പ് കോൺഗ്രസിന് മനസിലായി. അതിനാൽ ഈ വിഷയത്തിൽ പൊതു ചർച്ചക്കില്ല. കോൺഗ്രസ്സായിട്ട് കേസ് കൊടുക്കില്ല. കോടിയേരിയുടെ പ്രസ്താവനയെ ഗൗരവത്തിൽ എടുക്കുന്നില്ല. ആശങ്കയും ഇല്ല - മുരളീധരൻ പറയുന്നു.

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മൂന്നാം മുന്നണി ചർച്ചകൾ സജീവമാകുന്നതിനിടെയാണ് കോൺഗ്രസ് ദേശീയനേതൃത്വത്തെ ഉന്നംവച്ചുള്ള കോടിയേരിയുടെ പ്രസ്താവന വരുന്നത്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനിടെയായിരുന്നു കോൺഗ്രസ് നേതാക്കളുടെ സമുദായം പറഞ്ഞുള്ള കോടിയേരിയുടെ വിമർശനം. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ കൂട്ടമായി രംഗത്ത് വന്നിട്ടും, ദേശീയ നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് വീണ്ടും കോടിയേരി വിമർശനം കടുപ്പിച്ചു.

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്ത് കണ്ട് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിൽ കേരളത്തിൽ ന്യൂനപക്ഷമൊന്നാകെ കോൺഗ്രസിന് വോട്ട് ചെയ്തരുന്നു.1 9 സീറ്റ് കിട്ടിയിട്ടും പാർലമെന്റിൽ ബിജെപിക്കെതിരെ ഒന്നും ചെയ്യാൻ കോൺഗ്രസിനായില്ലെന്ന് സിപിഎം എടുത്തുപറയുമ്പോൾ അവർ ലക്ഷ്യം വക്കുന്നത് ന്യൂനപക്ഷ വോട്ടുകളാണ്.

സമസ്തയിലെ ഒരു വിഭാഗമടക്കം സിപിഎം അനുകൂല നിലപാട് സ്വീകരിക്കുമ്പോഴാണ് ന്യൂനപക്ഷത്തെ പരമാവധി അടുപ്പിച്ച് നിർത്താനുള്ള തന്ത്രം സിപിഎം പയറ്റുന്നത്. സിപിഎം നേതൃത്വത്തിൽ എവിടെയാണ് ന്യൂനപക്ഷനേതാക്കളെന്ന് എണ്ണിച്ചോദിച്ചാണ് കോൺഗ്രസിന്റെ മറുപടി. ഇഎംഎസ് മുതൽ പിണറായി വരെയുള്ള മുഖ്യമന്ത്രിമാരിൽ ആരാണ് ന്യൂനപക്ഷനേതാക്കളെന്നും കോൺഗ്രസ് ചോദിക്കുന്നു. ഇത് സംഘപരിവാറിന് വേണ്ടി മാത്രമുള്ള പ്രസ്താവനയെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP