Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാച്ചേനിക്ക് വേണ്ടി കണ്ണൂർ വിട്ടു കൊടുക്കാൻ കോൺഗ്രസ് ഉടക്കിട്ടാൽ അഴിക്കോട്ടെ എംഎൽഎ കാസർകോട്ടേക്ക് കടക്കും; കെ എം ഷാജിക്ക് സുരക്ഷിത മണ്ഡലം കണ്ടെത്താൻ ലീഗിൽ ചർച്ച സജീവം; തിരുവമ്പാടിയും കാസർകോട്ടും ഷാജിക്കായും പരിഗണനയിൽ

പാച്ചേനിക്ക് വേണ്ടി കണ്ണൂർ വിട്ടു കൊടുക്കാൻ കോൺഗ്രസ് ഉടക്കിട്ടാൽ അഴിക്കോട്ടെ എംഎൽഎ കാസർകോട്ടേക്ക് കടക്കും; കെ എം ഷാജിക്ക് സുരക്ഷിത മണ്ഡലം കണ്ടെത്താൻ ലീഗിൽ ചർച്ച സജീവം; തിരുവമ്പാടിയും കാസർകോട്ടും ഷാജിക്കായും പരിഗണനയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നിയമ പ്രശ്ങ്ങളും ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്ന കെ എം ഷാജി ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിക്കോട് നിന്ന് മത്സരിക്കില്ല. ഷാജിയുടെ ഈ നിർദ്ദേശം മുസ്ലിം ലീഗ് നേതൃത്വവും അംഗീകരിച്ചു കഴിഞ്ഞു. സിപിഎമ്മിൽനിന്നു പിടിച്ചെടുത്ത് 2 തവണ വിജയിച്ച അഴീക്കോട് സീറ്റിൽ ഷാജിക്ക് വെല്ലുവിളി ഏറെയാണ്. ഈ സാഹചര്യത്തിലാണ് സീറ്റ് മാറ്റം.

അഴീക്കോട്, കണ്ണൂർ സീറ്റുകൾ വച്ചുമാറണമെന്ന നിർദ്ദേശം അനൗദ്യോഗികമായി ലീഗ് കോൺഗ്രസിനു മുന്നിൽ വച്ചു. കണ്ണൂർ ലഭിച്ചാൽ ഷാജി മത്സരിക്കും. വച്ചുമാറ്റമില്ലെങ്കിൽ ഷാജി കാസർകോട് മണ്ഡലത്തിൽ മത്സരിച്ചേക്കും. കണ്ണൂരിൽ കോൺഗ്രസിലെ പല പ്രമുഖരും കണ്ണു വച്ചിട്ടുണ്ട്. അതുകൊണ്ട് ഈ സീറ്റ് കോൺഗ്രസ് വിട്ടു കൊടുക്കുമോ എന്ന സംശയമുണ്ട്. അതുകൊണ്ട് കോഴിക്കോടും കാസർഗോഡും ഷാജിക്ക് വേണ്ടി സീറ്റുകൾ ലീഗ് പരിഗണിക്കുന്നു.

ഷാജിയുടെ സ്ഥാനാർത്ഥിത്വം എവിടെയെന്നതിനെ ആശ്രയിച്ചാകും കാസർകോട്ട് ലീഗ് മത്സരിക്കുന്ന കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം. 2006 ൽ 29,468 വോട്ടിനു സിപിഎം ജയിച്ച അഴീക്കോട്, 493 വോട്ടിനാണു 2011 ൽ ഷാജിയിലൂടെ യുഡിഎഫ് പിടിച്ചെടുത്തത്. 2016 ൽ 2287 വോട്ടായി ഷാജി ഭൂരിപക്ഷമുയർത്തി. കടുത്ത പോരാട്ടത്തിലൂടെയാണു 2 തവണയും മണ്ഡലം പിടിച്ചതെന്നും ഭൂരിപക്ഷ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിക്കേ ഇനി ഇവിടെ വിജയിക്കാനാകൂവെന്നുമാണു ലീഗ് വാദം.

2014 ലും 19 ലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ കെ.സുധാകരൻ ലീഡ് നേടിയിരുന്നു. സുധാകരനെ പോലുള്ള സ്ഥാനാർത്ഥിക്ക് അഴിക്കോട് നല്ല സാധ്യതയുണ്ടെന്നാണ് ലീഗ് വിലയിരുത്തൽ. ന്യൂനപക്ഷ വിഭാഗത്തിനു കൂടുതൽ സ്വാധീനമുള്ള കണ്ണൂർ മണ്ഡലത്തിൽ ലീഗ് മത്സരിക്കുകയും കോൺഗ്രസ് അഴീക്കോട്ട് മത്സരിക്കുകയും ചെയ്താൽ ഇരു മണ്ഡലങ്ങളും നിഷ്പ്രയാസം ജയിക്കാമെന്നാണു ലീഗ് പറയുന്നത്. ഇടതു പക്ഷത്തെ കടന്നപ്പള്ളി രാമചന്ദ്രനാണ് കണ്ണൂരിലെ സിറ്റിങ് എംഎൽഎ.

കോഴിക്കോട് ജില്ലയിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന പ്രധാന സീറ്റുകളിൽ ഒന്നാണ് മലയോര മേഖലയായ തിരുവമ്പാടി മണ്ഡലം. എല്ലാ സാമുദായിക സംഘടനകളും സജീവമാണെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിൽ എല്ലാവരും ഇടകലർന്ന് പ്രവർത്തിക്കുന്ന മണ്ഡലമായ തിരുവമ്പാടി ഇടതുമുന്നണിയിൽ നിന്ന് സിപിഐ.എമ്മും ഐക്യമുന്നണിയിൽ നിന്ന് മുസ്ലിം ലീഗുമാണ് നിയസഭയിലേക്ക് മത്സരിക്കാറുള്ളത്. ഈ സീറ്റും ഷാജിക്കായി പരിഗണിക്കുന്നുണ്ട്.

കേരള കോൺഗ്രസ്സ് ഐക്യമുന്നണി വിട്ടുപോയതുകൊണ്ടും നേരത്തെ തന്നെ ലീഗിന് അധിക സീറ്റ് എന്ന ആവശ്യം സജീവമായി പരിഗണിക്കുന്നതിനാലും കൈവശമുള്ള തിരുവമ്പാടിക്ക് മേൽ കോൺഗ്രസ്സ് താല്പര്യം പ്രകടിപ്പിക്കുന്നില്ല. മാത്രമല്ല ലീഗിന് ശക്തമായ സ്വാധീനമുള്ള വയനാട് പാർലിമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ അഞ്ചിടത്തും മത്സരിക്കുന്നത് കോൺഗ്രസ്സ് പാർട്ടിയാണ്. ഏറനാടും തിരുവമ്പാടിയും മാത്രമാണ് ലീഗ് മത്സരിക്കുന്നത് .

തിരുവമ്പാടിയിൽ മണ്ഡലത്തിന് പുറത്ത് നിന്ന് സ്ഥാനാർത്ഥി വരികയാണെകിൽ ആദ്യ പരിഗണന കെ.എം ഷാജിക്ക് ആണ് . അദ്ദേഹത്തിന്റെ മതേതര പ്രതിച്ഛായ തിരുവമ്പാടിയിൽ ഗുണം ചെയ്യും. കണ്ണൂരിൽ കോൺഗ്രസ് വിട്ടൂവീഴ്ച ചെയ്യില്ലെന്ന കണക്കു കൂട്ടലിലാണ് ഇത്. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി വീണ്ടും മത്സരിക്കാനിടയുള്ള കണ്ണൂർ വിട്ടുകൊടുക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടില്ല. 2016 ൽ നിന്നു വ്യത്യസ്തമായി പാച്ചേനിക്കുള്ള സ്വീകാര്യതയും കോർപറേഷനിൽ യുഡിഎഫ് നേടിയ വിജയവും കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു.

മാറ്റം സാധ്യമായില്ലെങ്കിൽ അഴീക്കോട്ട് ലീഗിന്റെ പുതിയ സ്ഥാനാർത്ഥി വരും. എങ്കിൽ ഉറച്ച മണ്ഡലമായ കാസർകോട്ടേക്കാകും ഷാജി നിയോഗിക്കപ്പെടുക. ഷാജിയുടെ താൽപര്യം ലീഗ് നേതൃത്വം ആരാഞ്ഞിട്ടുണ്ട്. എങ്കിൽ ഇവിടെ 2 തവണ വിജയിച്ച എൻ.എ. നെല്ലിക്കുന്ന് വിട്ടുനിൽക്കുകയോ, മഞ്ചേശ്വരത്തേക്കു മാറുകയോ ചെയ്യാം. ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുല്ലയുടെ പേരും കാസർകോട്ട് ഉയർന്നിരുന്നു.

സാമ്പത്തിക വഞ്ചനാക്കേസിൽ ജയിലിൽ കഴിയുന്ന എം.സി. കമറുദ്ദീൻ എംഎൽഎയ്ക്കു വീണ്ടും സീറ്റ് ലഭിക്കാനിടയില്ല. ഇവിടെ നെല്ലിക്കുന്നിനെ പരിഗണിക്കുന്നില്ലെങ്കിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്‌റഫിനാണു സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP