Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ പള്ളികൾ കേന്ദ്രീകരിച്ച് മുസ്ലിംലീഗ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു; ലീഗിന്റെ രാഷ്ട്രീയ നീക്കത്തെ എതിർക്കാൻ കെ ടി ജലീലിനെ കളത്തിലിറക്കി സിപിഎം; ആരാധനാലയങ്ങളിൽ രാഷ്ട്രീയ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നത് ഒരു മതനിരപേക്ഷ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്ന് ജലീൽ

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ പള്ളികൾ കേന്ദ്രീകരിച്ച് മുസ്ലിംലീഗ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു; ലീഗിന്റെ രാഷ്ട്രീയ നീക്കത്തെ എതിർക്കാൻ കെ ടി ജലീലിനെ കളത്തിലിറക്കി സിപിഎം; ആരാധനാലയങ്ങളിൽ രാഷ്ട്രീയ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നത് ഒരു മതനിരപേക്ഷ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്ന് ജലീൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് മുസ്ലിംലീഗ്. ഇതിന്റെ ഭാഗമായി പള്ളികൾ കേന്ദ്രീകരിച്ചും സമരം നടത്താനാണ് നീക്കം. ഈ നീക്കത്തെ പ്രതിരോധിക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് സിപിഎമ്മും. ഇതിനായി അവർ കെ ടി ജലീൽ എംഎൽഎയെയാണ് നിയോഗിച്ചിരിക്കുന്നത്.

മുസ്‌ലിം പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുതെന്ന് കെ.ടി ജലീൽ എംഎ‍ൽഎ അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങളിൽ രാഷ്ട്രീയ സമരങ്ങളും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള പ്രക്ഷോഭങ്ങളും നടത്തുന്നത് ഒരു മതനിരപേക്ഷ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്നും ജലീൽ ചൂണ്ടിക്കാട്ടി.

ആരാധനാലയങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയും വർഗീയ ചേരിതിരിവിനും ഉപയോഗപ്പെടുത്തുന്നുവെന്ന ആക്ഷേപം ഉയരുവാൻ ഇത് ഇടവരുത്തുമെന്നും ജലീൽ പറഞ്ഞു. സർക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ നടപടികൾക്കെതിരെ പള്ളികളിൽ ബോധവത്കരണം നടത്തണമെന്ന പ്രസ്താവന മുസ് ലിം ലീഗ് തിരുത്തണം. ലീഗ് രാഷ്ട്രീയ പാർട്ടിയാണെന്നും മതസംഘടനയല്ലെന്നും കെ.ടി ജലീൽ ചൂണ്ടിക്കാട്ടി. ലീഗിന്റെ കീഴിൽ ഒരു പള്ളിയും സംസ്ഥാനത്ത് പ്രവർത്തിക്കുന്നില്ലെന്നും കെ.ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മുസ്‌ലിം ലീഗിന്റെ പുതിയ നീക്കത്തിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയും കെ.ടി ജലീൽ വിമർശനം ഉയർത്തി. രാഷ്ടീയമായി ഒരു സമരം ലക്ഷ്യത്തിലെത്തിക്കാൻ കഴിയില്ലെന്ന് ഉറപ്പാകുമ്പോഴാണ് പള്ളികളെയും മത ചിഹ്നങ്ങളെയും ലീഗ് വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്നതെന്ന് 'ലീഗിനിത് എന്തുപറ്റി' എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ ജലീൽ കുറ്റപ്പെടുത്തി.

എഫ്.ബി പോസ്റ്റിന്റെ പൂർണരൂപം:

ലീഗിനിത് എന്തുപറ്റി?

പള്ളികൾ രാഷ്ട്രീയ ദുർലാക്കോടെയുള്ള സമരങ്ങൾക്ക് വേദിയാക്കിയാൽ അമ്പലങ്ങളും ചർച്ചുകളും സമാനമായി ദുരുപയോഗം ചെയ്യില്ലേ അപ്പോൾ ലീഗിന്റെ അഭിപ്രായം എന്താകും മുസ് ലിം സമുദായത്തിലെ എല്ലാ സംഘടനകളും ഒരുപോലെ യോജിക്കുന്ന വിഷയങ്ങളിൽ (ശരീരത്ത്, പൗരത്വം, മുത്തലാഖ്) പള്ളികളിൽ വെച്ച് ഉൽബോധനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ലീഗ് ഇപ്പോൾ പറയുന്ന കാരണങ്ങൾ തീർത്തും രാഷ്ട്രീയ വിരോധത്തോടെയുള്ളതാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ് നിരവധി പള്ളികളുടെ നിയന്ത്രണമുള്ള ശൈഖുനാ എ.പി അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകുന്ന സുന്നി വിഭാഗം ലീഗ് തട്ടിപ്പടച്ചുണ്ടാക്കിയ മുസ് ലിം കോർഡിനേഷൻ കമ്മിറ്റിയിൽ നിന്ന് വിട്ട് നിന്നതും ലീഗിന്റെ നിലപാടിനോട് വിയോജിച്ചതും.

ഏറ്റവുമധികം പള്ളികളുള്ള സമസ്തയുടെ പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളോ ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ല്യാരോ കോഡിനേഷൻ കമ്മിറ്റിയിൽ പങ്കെടുത്തിട്ടില്ല. ദക്ഷിണ കേരള ജംഇയ്യത്തും ഉലമയുടെ പ്രധാനികളാരും ലീഗ് ഉപഗ്രഹ യോഗത്തിൽ സംബന്ധിച്ചതായി അറിവില്ല. വിവിധ മുസ്ലിം സംഘടനകളിലെ ലീഗുകാരായ രണ്ടാം നിരക്കാരായവർ പങ്കെടുത്ത യോഗമാണ് കോഴിക്കോട്ട് നടന്നതെന്നത്.

രാഷ്ടീയമായി ഒരു സമരം ലക്ഷ്യത്തിലെത്തിക്കാൻ കഴിയില്ലെന്ന് ഉറപ്പാകുമ്പോഴാണ് പള്ളികളെയും മത ചിഹ്നങ്ങളെയും ലീഗ് വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരിക. പള്ളികൾ മുസ്ലിം ലീഗിന്റെ ഓഫീസുകളല്ലെന്ന് ഇനിയെങ്കിലും അവർ മനസ്സിലാക്കണം. കേരളത്തിലെ മഹല്ലുകമ്മിറ്റികളിൽ (കരയോഗം/ഇടവക) കാലങ്ങളായി നിലനിൽക്കുന്ന ഐക്യത്തിന്റെ കടക്കാണ് ലീഗ് പുതിയ നീക്കത്തിലൂടെ കത്തിവെക്കുന്നത്.

വെള്ളിയാഴ്ച പള്ളികളിൽ ലീഗനുകൂല ഇമാമുമാർ പ്രസംഗിക്കുമ്പോൾ എതിരഭിപ്രായമുള്ളവർ അതിനോട് പ്രതികരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. സ്വാഭാവികമായും അത് തർക്കങ്ങൾക്കും കയ്യേറ്റങ്ങൾക്കും ഇടവെച്ചേക്കും. നിരവധി പള്ളികളുടെ 'ഖാളി' സ്ഥാനം അലങ്കരിക്കുന്ന ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഈ തീക്കളിയിൽ നിന്ന് ലീഗിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതടക്കം സംസ്ഥാന സർക്കാറിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകൾക്കെതിരെ വെള്ളിയാഴ്ച എല്ലാ പള്ളികളിലും ബോധവത്കരണ പ്രഭാഷണങ്ങൾ നടത്താൻ മുസ്‌ലിം സംഘടനകൾ ഇന്നലെ തീരുമാനിച്ചിരുന്നു. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ ചേർന്ന മുസ്‌ലിം നേതൃസമിതി കോർകമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്.

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ ഹൈക്കോടതി, സുപ്രീംകോടതി അടക്കമുള്ളവയെ സമീപിക്കാനും യോഗം തീരുമാനിച്ചിരുന്നു. വഖഫിന്റേത് കേന്ദ്ര നിയമമായതിനാൽ സംസ്ഥാനത്തിന് ഇടപെടാനധികാരമില്ലെന്ന് കാണിച്ചാണ് നിയമനടപടികൾ ആരംഭിക്കുക. അഡ്വ. വി.കെ. ബീരാന്റെ നേതൃത്വത്തിൽ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് അന്തിമ തീരുമാനമെടുക്കുക.

ഡിസംബർ ആറിന് തിങ്കളാഴ്ച പഞ്ചായത്ത് കേന്ദ്രങ്ങളിൽ മുസ്‌ലിം നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന പ്രതിഷേധ റാലികളും സംഘടിപ്പിക്കും. റാലിയിൽ പ്രദേശത്തെ സമുദായ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കും. തുടർന്ന് കോഴിക്കോട്ടും തിരുവനന്തപുരത്തും മുസ്‌ലിം നേതൃസമിതിയുടെ നേതൃത്വത്തിൽ ബഹുജന സമ്മേളനങ്ങളും നടത്തും. സംഘ്പരിവാറിനേക്കാൾ വലിയ ന്യൂനപക്ഷ, ദലിത് വിരുദ്ധ നടപടിയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് കോർ കമ്മിറ്റി യോഗം ആരോപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP