Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യ മുഴുവൻ ആർഎസ്എസിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിൽ ആവാൻ ഇനി വെറും ഏഴ് വർഷം കൂടി; ആർഎസ്എസ് രൂപീകരിച്ച് 100 വർഷം തികയുന്ന 2025ൽ ഭാരതത്തിന്റെ ഓരോ തരി മണ്ണിലും ആർഎസ്എസ് ഇടപടെലെന്ന് പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ; രാജ്യമെങ്ങും മലയാളികളായ ആർ എസ് എസുകാർ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ത്രിപുരയിൽ കണ്ടതെന്നും സുരേന്ദ്രൻ

ഇന്ത്യ മുഴുവൻ ആർഎസ്എസിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിൽ ആവാൻ ഇനി വെറും ഏഴ് വർഷം കൂടി; ആർഎസ്എസ് രൂപീകരിച്ച് 100 വർഷം തികയുന്ന 2025ൽ ഭാരതത്തിന്റെ ഓരോ തരി മണ്ണിലും ആർഎസ്എസ് ഇടപടെലെന്ന് പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ; രാജ്യമെങ്ങും മലയാളികളായ ആർ എസ് എസുകാർ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ത്രിപുരയിൽ കണ്ടതെന്നും സുരേന്ദ്രൻ

കോഴിക്കോട്: ആർഎസ്എസ് സ്ഥാപിതമായതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2025 ആകുമ്പോഴേക്കും, ഭാരതത്തിലെ ഓരോ തരി മണ്ണും പൂർണമായും സംഘപ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാകുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ബംഗാളിൽ സംഭവിച്ച പോലെ ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം ത്രിപുരയിലും സിപിഎം തകരും എന്നുള്ളത് ദിവാസ്വപ്നമല്ലെന്ന് കാലം തെളിയിക്കുമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. ഫെയ്‌സ് ബുക്കിലാണ് സുരേന്ദ്രൻ നിലപാട് വിശദീകരിക്കുന്നത്.

ബിജെപി വിജയം താൽക്കാലികം മാത്രമാണെന്ന സിപിഎം വാദത്തെയും സുരേന്ദ്രൻ തള്ളിക്കളയുകയാണ്. പതിറ്റാണ്ടുകളായി സംഘവും വനവാസി വികാസകേന്ദ്രം പോലുള്ള സംഘടനകളും നിശബ്ദമായി നടത്തിയ നിസ്തുലമായ പ്രവർത്തനങ്ങളാണ് ഈവിജയത്തിന് അടിത്തറ പാകിയതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം, ത്രിപുര തിരഞ്ഞെടുപ്പ് ഫലം കേരളത്തിന് കണ്ണുതുറക്കാനുള്ള ഒന്നാന്തരം അവസരമാണെന്ന് സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ രാവിലെ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചൂണ്ടിക്കാട്ടി. എല്ലാ അവസരങ്ങളുമുണ്ടായിട്ടും ഒന്നും നേടാനാവാതെ കേരളം കിതയ്ക്കുന്നതിനു കാരണം ഇവിടുത്തെ നിഷേധാത്മക രാഷ്ട്രീയമാണ്. കോൺഗ്രസ് പോലും ഈ ഇടതുശൈലി അനുകരിക്കുകയാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റെയും കമ്യൂണിസ്റ്റുകളുടെയും കൂടെ നിൽക്കുന്ന ഘടകകക്ഷികൾ ഒന്നു മാറിച്ചിന്തിച്ചാൽ തീരാവുന്ന പ്രശ്‌നമേ കേരളത്തിലുള്ളൂവെന്നും അദ്ദേഹം കുറിച്ചു. 80 ശതമാനത്തിലധികം മതന്യൂനപക്ഷങ്ങളുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ബിജെപിയോടൊപ്പം നിൽക്കാൻ കഴിയുമെങ്കിൽ ഇവിടേയും എന്തുകൊണ്ടതായിക്കൂടാ. അങ്ങനെ ചെയ്താൽ ഓരോരുത്തരും പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങൾക്കും വലിയ പ്രയോജനം ലഭിക്കുമെന്ന് സുരേന്ദ്രൻ വാഗ്ദാനം ചെയ്തു.

സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂർണരൂപം

ബിജെപി വിജയം താൽക്കാലികം മാത്രമാണെന്നു പറയുന്ന കോടിയേരി ബാലകൃഷ്ണന്റെയും മറ്റും അറിവിലേക്കായിട്ടു മാത്രം പറയുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ ബിജെപിക്കുണ്ടായ നേട്ടം ഒരു സുപ്രഭാതത്തിൽ ആഞ്ഞടിച്ച ഒരു തരംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രമുണ്ടായതല്ല. മൂന്നു,നാലു പതിറ്റാണ്ടുകളായി സംഘവും വനവാസി വികാസകേന്ദ്രം പോലുള്ള സംഘടനകളും നിശബ്ദമായി നടത്തിയ നിസ്തുലമായ പ്രവർത്തനങ്ങളാണ് ഈ ഉജ്ജ്വലവിജയത്തിന് അടിത്തറ പാകിയത്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുപോലും നിരവധി സംഘപ്രചാരകന്മാർ ആ പ്രദേശങ്ങളിൽ പോയി സ്വജീവിതം ഉഴിഞ്ഞുവച്ചതിന്റെ ചരിത്രം ഒരുപക്ഷേ പുറംലോകത്തിന് ഒരു പുതിയ വാർത്തയായിരിക്കാം. ചില സംസ്ഥാനങ്ങളിൽ പ്രാന്തപ്രചാരക് പദവിവരെ ഇന്നും വഹിക്കുന്നത് മലയാളികളാണ്. ഒരു മുതിർന്ന പ്രചാരകൻ തീവ്രവാദി ആക്രമണത്തിൽ ബലിദാനിയായ സംഭവം പോലുമുണ്ട്. അത്തരം പ്രവർത്തനങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ പല പ്രദേശങ്ങളും ഭാരതത്തിനു തന്നെ നഷ്ടമാവുമായിരുന്നു.

ഇന്ത്യൻ പട്ടികൾ പുറത്തുപോവുക എന്ന പരസ്യ ആഹ്വാനം മുഴങ്ങിയ നാഗാലാൻഡിൽ ഇന്നു ബിജെപി അധികാരം പിടിച്ചു എന്നുള്ളത് ഒരു ചെറിയ കാര്യമല്ല. മോദി സർക്കാർ വന്നതിനുശേഷം വികസനകാര്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു നൽകിയ വലിയ പ്രാധാന്യവും ഈ മാറ്റത്തിനു പിന്നിലുണ്ട്. മായാജാലവും കൺകെട്ടും പണക്കൊഴുപ്പുമല്ല, മറിച്ച് നിശബ്ദമായി നിരന്തരമായി ചിട്ടയോടെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതിന്റെ പ്രതിഫലമാണ് ജനങ്ങൾ തിരിച്ചുനൽകുന്നത്.

ബംഗാളിലെപ്പോലെ ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം ത്രിപുരയിലും സിപിഎം തകരും എന്നുള്ളത് ഒരു അമിതവിശ്വാസമോ ദിവാസ്വപ്നമോ അല്ലെന്ന് കാലം തെളിയിക്കും. കാരണം 2025 ആവുമ്പോഴേക്കും സംഘപ്രസ്ഥാനങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണത്തിലായിരിക്കും ഭാരതത്തിലെ ഓരോ തരി മണ്ണും. 2025 എന്നു പറഞ്ഞാൽ ആർഎസ്എസ് ആരംഭിച്ചതിന്റെ നൂറാം വർഷം.

ആദ്യത്തെ പോസ്റ്റിന്റെ പൂർണരൂപം

ത്രിപുര തിരഞ്ഞെടുപ്പ് ഫലം കേരളത്തിന് കണ്ണുതുറക്കാനുള്ള ഒന്നാന്തരം അവസരമാണ്. നാം കൊട്ടിഘോഷിക്കുന്ന വികസനത്തിന്റെ കേരളാമോഡലിന്റെ നിരർത്ഥകത ഒന്നിലേറെ തവണ മലയാളികൾക്ക് ബോധ്യമായതാണ്. മധുവിന്റെ കൊലപാതകം ഒടുവിലത്തെ ഉദാഹരണം മാത്രം. എല്ലാ അവസരങ്ങളുമുണ്ടായിട്ടും ഒന്നും നേടാനാവാതെ കേരളം കിതയ്ക്കുന്നതിനു കാരണം ഇവിടുത്തെ നിഷേധാത്മക രാഷ്ട്രീയമല്ലാതെ വേറൊന്നുമല്ല.

പതിറ്റാണ്ടുകളായി ഇവിടെ വേരുറച്ചുപോയ കമ്യൂണിസ്റ്റ് രാഷ്ട്രീയ ശൈലിയാണ് കേരളത്തിന്റെ പിന്നോക്കാവസ്ഥക്കുള്ള യഥാർത്ഥ കാരണം. വികസനവിരുദ്ധമാണ് ഇവിടുത്തെ ഉഛ്വാസവായുപോലും. എല്ലാ രാഷ്ട്രീയ ഭരണസംവിധാനങ്ങളും ഇവിടെ പിന്തുടരുന്നത് ഒരേ ശൈലി തന്നെയാണ്. കോൺഗ്രസ് ഭരിക്കുമ്പോഴും ഇടതുശൈലി തന്നെയാണ് അവരും ആശ്രയിക്കുന്നത്. നല്ലതൊന്നിനേയും ഉൾക്കൊള്ളാൻ നമുക്കു കഴിയുന്നില്ല. ഫലമോ നിരാശരും ഹതാശരുമായി പുതുതലമുറപോലും കഴിഞ്ഞുകൂടേണ്ടിവരുന്നു.

മാററം കൊണ്ടുവരാനുള്ള മനസ്സ് ഇടതുപക്ഷത്തിനില്ല. അഭ്യസ്തവിദ്യരായ പുതുതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ ബിജെപിക്കു മാത്രമേ ഇനി കഴിയുകയുള്ളൂ. കോൺഗ്രസിന്റെയും കമ്യൂണിസ്റ്റുകളുടെയും കൂടെ നിൽക്കുന്ന ഘടകകക്ഷികൾ ഒന്നു മാറിച്ചിന്തിച്ചാൽ തീരാവുന്ന പ്രശ്‌നമേ കേരളത്തിലുള്ളൂ. എൺപതു ശതമാനത്തിലധികം മതന്യൂനപക്ഷങ്ങളുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ബിജെപിയോടൊപ്പം നിൽക്കാൻ കഴിയുമെങ്കിൽ ഇവിടേയും എന്തുകൊണ്ടതായിക്കൂടാ.

ഒന്നോ രണ്ടോ മന്ത്രിസ്ഥാനത്തിലപ്പുറം ഇവരൊക്കെ എന്തുനേടി എന്നുള്ളത് പരിശോധിക്കാൻ ഈ കക്ഷികൾ തയ്യാറാവേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അനന്തമായ സാധ്യതയാണ് മുന്നിൽ തെളിഞ്ഞിരിക്കുന്നത്. നിങ്ങൾ വന്നാലും ഇല്ലെങ്കിലും നാളെ ബിജെപിയുടേതു മാത്രമാണ്. അവസരം പ്രയോജനപ്പെടുത്തിയാൽ നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങൾക്കും വലിയ പ്രയോജനം ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP