Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുറമ്പോക്കിൽ താമസിച്ചു മടുത്തു; പാർട്ടി സെക്രട്ടറി തന്നെ എത്തി ഒപ്പം നിർത്തിയിട്ടും ഇതുവരെ മുന്നണി പ്രവേശനമില്ല; ഇന്നലെ ഉണ്ടായ പാർട്ടിക്ക് പോലും പ്രവേശനം നൽകിയപ്പോഴും ജെഎസ്എസിന് അവഗണന; പ്രതിഷേധ ശബ്ദമുയർത്തി കെ ആർ ഗൗരിയമ്മ; പല്ലുകൊഴിഞ്ഞ സിംഹത്തെ ഇങ്ങനെ അവഗണിക്കരുതേയെന്ന് ചിന്തിക്കുന്നവരിൽ സിപിഎമ്മുകാരും

പുറമ്പോക്കിൽ താമസിച്ചു മടുത്തു; പാർട്ടി സെക്രട്ടറി തന്നെ എത്തി ഒപ്പം നിർത്തിയിട്ടും ഇതുവരെ മുന്നണി പ്രവേശനമില്ല; ഇന്നലെ ഉണ്ടായ പാർട്ടിക്ക് പോലും പ്രവേശനം നൽകിയപ്പോഴും ജെഎസ്എസിന് അവഗണന; പ്രതിഷേധ ശബ്ദമുയർത്തി കെ ആർ ഗൗരിയമ്മ; പല്ലുകൊഴിഞ്ഞ സിംഹത്തെ ഇങ്ങനെ അവഗണിക്കരുതേയെന്ന് ചിന്തിക്കുന്നവരിൽ സിപിഎമ്മുകാരും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: നാല് രാഷ്ട്രീയ പാർട്ടികളെകൂടി ഉൾപ്പെടുത്തി ഇടതു മുന്നണി വിപുലീകരിച്ചപ്പോഴും കെ ആർ ഗൗരിയമ്മയുടെ ജനാധിപത്യ സംരക്ഷണ സമിതി(ജെ.എസ്.എസ്)യെ വെയിലത്തു നിർത്തി സിപിഎം. ഇന്നലെയുണ്ടായ പാർട്ടിക്ക് പോലും മുന്നണിയിൽ ഇടം നൽകിയപ്പോഴാണ് ജെഎസ്എസിനെ മുന്നണി തഴഞ്ഞത്. പാർട്ടി സെക്രട്ടറി ജനറൽ കെ.ആർ. ഗൗരിയമ്മ ഇത് സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ലെങ്കിലും അവർ കടുത്ത അമർഷത്തിലാണെന്നാണ് വിവരം.

മുന്നണിയുമായി സഹകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം എന്ന പരിഗണന മാത്രമാണ് നിലവിലുള്ളത്. ഇതിന്റെ ഭാഗമായി പിന്നാക്ക വികസന കോർപറേഷൻ അധ്യക്ഷ പദവി ജെ.എസ്.എസിനുണ്ട്. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് നേതൃത്വം കെ.ആർ. ഗൗരിയമ്മയോട് കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് കാട്ടുകുളം സലിമും സെക്രട്ടറി സഞ്ജീവ് സോമരാജനും കുറ്റപ്പെടുത്തി. കഴിഞ്ഞ പാർലമന്റെ് തെരഞ്ഞെടുപ്പിന് മുമ്പ് ജെ.എസ്.എസിനെ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ഗൗരിയമ്മ കത്ത് നൽകിയിരുന്നു.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പും തുടർന്നും ഈ ആവശ്യം ഉന്നയിച്ചു. ഗൗരിയമ്മയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തിയ എൽ.ഡി.എഫ് നിർണായക ഘട്ടത്തിൽ ജെ.എസ്.എസിനോട് അയിത്തം കാണിക്കുകയാണുണ്ടായതെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പുതിയ രാഷ്ട്രീയ സാഹചര്യം സംസ്ഥാന സന്റെർ അടിയന്തരമായി വിലയിരുത്തി ഭാവി പരിപാടികൾക്ക് രൂപംനൽകും. ജെ.എസ്.എസ് ശാക്തീകരണത്തിന്റെ ഭാഗമായി രാജൻബാബു വിഭാഗവുമായി ചർച്ചകൾ പുരോഗമിക്കുന്നതായും സലിമും സഞ്ജീവ് സോമരാജനും വ്യക്തമാക്കി.

ജാതിവോട്ടുകൾ കൂടുതലായി നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇടതുമുന്നണി വിപുലീകരിച്ചത് എന്ന വിമർശനമാണ് ജെഎസ്എസ് ഉന്നയിക്കുന്നത്. 4 വർഷത്തിനിടെ ഇതു സംബന്ധിച്ചു 3 കത്തുകൾ നൽകിയിട്ടും നടപടി അനുകൂലമായില്ല. തങ്ങൾക്കു ശേഷം മുന്നണിയിലെത്തിയ കേരള കോൺഗ്രസ് (ബി) യെ മുന്നണിയിലെടുത്തതും ജെഎസ്എഎസിൽ അമർഷത്തിനു കാരണമായിട്ടുണ്ട്. ഗൗരിയമ്മയോടുള്ള സിപിഎമ്മിന്റെ നിലപാട് നീതികേടാണെന്ന വാദത്തിനാണു പാർട്ടിയിൽ മുൻതൂക്കം.

ആദ്യ ഇഎംഎസ് മന്ത്രിസഭയിലെ അംഗം. അരൂരിലെ കുഞ്ഞമ്മയെ തുടർച്ചയായി സിപിഎം നിയമസഭയിലുമെത്തിച്ചു. ഒരിക്കൽ കേരം തിങ്ങും കേരള നാട്ടിൽ ഗൗരിയമ്മ ഭരിക്കുമെന്ന മുദ്രാവാക്യവുമായി വോട്ടും പിടിച്ചു. പക്ഷേ മുഖ്യമന്ത്രിയായത് നയനാരും. ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാൻ കഴിയുമായിരുന്നെങ്കിൽ എനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളുണ്ടാവുമായിരുന്നു എന്ന പറഞ്ഞ ഗൗരിയമ്മയുടെ ചെറുപ്പകാലം പാർട്ടിക്ക് വേണ്ടിയായിരുന്നു. 1957ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാൽ 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അവർ വിഭിന്ന ചേരികളിലായി. അതും സിപിഎം എന്ന പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നു. കഴിവുറ്റ ഭരണാധികാരിയായി, ഗൗരിയമ്മയെ പലരും കണക്കാക്കുന്നു. കേരളത്തിൽ 1960-70കളിൽ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തിന്റെ പ്രമുഖശില്പിയുമാണ്. ആരേയും കൂസാത്ത അവർ ഭരണം നടത്തി. ഇതിനിടെയിൽ പാർട്ടിയിൽ അവർക്ക് ശത്രുക്കളുമുണ്ടായി. മുഖ്യമന്ത്രി പദത്തിലേക്ക് ഗൗരിയമ്മയെ ഉയർത്തിക്കാട്ടാൻ തുടങ്ങിയതായിരുന്നു ഇതിന് കാരണം.

1987ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു ഗൗരിയമ്മയെ മുഖ്യമന്ത്രിയെന്ന് പറയാതെ പറഞ്ഞ് സിപിഎം വോട്ട് നേടിയത്. വി എസ് അച്യൂതാനന്ദന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാവുകയായിരുന്നു ഗൗരിയമ്മയുടേയും ലക്ഷ്യം. ഏതായാലും കേരം തിങ്ങും കേരള നാടിനെ ഗൗരിയമ്മ ഭരിക്കുമെന്ന മുദ്രാവാക്യം ഏറ്റു. ഇടതിന് ഭരണം കിട്ടി. എന്നാൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഇടപെടലുകളിലൂടെ മുഖ്യമന്ത്രിയായത് നയനാർ. വ്യവസായ വകുപ്പുമായി ഗൗരിയമ്മ തൃപ്തിപ്പെട്ടു. സർക്കാർ അധികാരത്തിൽ നിന്ന് ഒഴിഞ്ഞ ശേഷവും ഈ ചതിയുടെ അലയൊലികൾ അടങ്ങിയിരുന്നില്ല. വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് ഗൗരിയമ്മ ഉയർന്നുവരുമെന്ന് കരുതിയവർ അണിയറയിൽ കളിച്ചപ്പോൾ 1994ൽ സിപിഎമ്മിൽ നിന്ന് ഗൗരിയമ്മ പുറത്തായി. വി എസ് അച്യൂതാനന്ദനും ഈ തീരുമാനത്തെ അംഗീകരിക്കേണ്ടി വന്നു.

പിന്നീട് ജെഎസ്എസ് എന്ന രാഷ്ട്രീയ പ്രസ്ഥാനമുണ്ടാക്കി ഗൗരിയമ്മ യുഡിഎഫ് ക്യാമ്പിലെത്തി. ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ അംഗവുമായി. എന്നാൽ 2006ലെ തെരഞ്ഞെടുപ്പിൽ അരൂരിൽ ഗൗരിയമ്മ തോറ്റു. ഇതോടെ പ്രശ്നങ്ങൾ തുടങ്ങി. ജെഎസ്എസിലെ കെകെ ഷാജുവും രാജൻബാബുവുമെല്ലാം പാർട്ടിയുടെ തളർച്ചയിൽ അസ്വസ്ഥരായി. 2011ൽ ജെഎസ്എസിന് എംഎൽഎമാരും ഇല്ലാതെയായി. പ്രായം തൊണ്ണൂറ് കഴിഞ്ഞതോടെ പാർട്ടിക്ക് കരുത്തുറ്റ നേതൃത്വം നൽകാൻ ഗൗരിയമ്മയ്ക്കും കഴിയാതെ വന്നു. ഇതോടെ വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി. ഇതോടെ യുഡിഎഫിൽ സമ്പൂർണ്ണ അവഗണനയായി ഗൗരിയമ്മയക്ക്. ഈ അവഗണന കൂടിയതോടെ വീണ്ടും ഗൗരിയമ്മ സിപിഎമ്മുമായി അടുത്തു. വി എസ് അച്യൂതാനന്ദനെ വെട്ടാൻ ഗൗരിയമ്മയെന്ന കാർഡിറക്കാൻ സിപിഎം ഔദ്യോഗിക പക്ഷം ശ്രമം തുടങ്ങി. ഇതിൽ ഗൗരിയമ്മ വീഴുകയും ചെയ്തു.

കോടിയേരി ബാലകൃഷ്ണനും എംഎ ബേബിയുമെല്ലാം പലവട്ടം ഗൗരിയമ്മയുമായി ചർച്ച നടത്തി. ഗൗരിയമ്മയെ പാർട്ടിയിലേക്ക് മടക്കി കൊണ്ടു വരാൻ ലയന സമ്മേളനവും ആലപ്പുഴയിൽ നിശ്ചയിച്ചു. എന്നാൽ ജെഎസ്എസിലെ പ്രശ്നങ്ങൾ ഗൗരിയമ്മയുടെ ലയന മോഹത്തെ തകർത്തു. പാർട്ടി സ്വത്തുക്കൾ രാജൻ ബാബു കൈയടക്കുമെന്ന സ്ഥിതിവന്നപ്പോൾ ഗൗരിയമ്മ ലയനത്തിൽ നിന്ന് പിന്മാറി. ഇത് സിപിഎമ്മിന് ഏറെ തിരിച്ചടിയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP