Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അപ്പുറവും ഇപ്പുറവും ഇരിക്കാതെ ഒന്നായി വരാൻ ദള്ളിനോട് പിണറായി; പാർട്ടി തീരുമാനം പോലും സൂചിപ്പിക്കാത്തെ റെഡ് കാർപ്പറ്റ് വിരിച്ചത് സിപിഐ; പതിവില്ലാത്ത വേഗത്തിൽ ജോസ് കെ മാണി എൽഡിഎഫിൽ എത്തിയതോടെ മുന്നണി എംഎൽഎമാരുടെ എണ്ണം 94 ആയി ഉയർന്നു; ലോക്‌സഭയിൽ എൽഡിഎഫ് അംഗബലവും ഇരട്ടിയായി

അപ്പുറവും ഇപ്പുറവും ഇരിക്കാതെ ഒന്നായി വരാൻ ദള്ളിനോട് പിണറായി; പാർട്ടി തീരുമാനം പോലും സൂചിപ്പിക്കാത്തെ റെഡ് കാർപ്പറ്റ് വിരിച്ചത് സിപിഐ; പതിവില്ലാത്ത വേഗത്തിൽ ജോസ് കെ മാണി എൽഡിഎഫിൽ എത്തിയതോടെ മുന്നണി എംഎൽഎമാരുടെ എണ്ണം 94 ആയി ഉയർന്നു; ലോക്‌സഭയിൽ എൽഡിഎഫ് അംഗബലവും ഇരട്ടിയായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള കോൺഗ്രസ് ഇനി ഇടതുമുന്നണിയിൽ, ജോസ് കെ. മാണിയുടെ നേതൃത്വത്തിലെ കേരളാ കോൺഗ്രസ് അടുത്ത ഇടതു മുന്നണി യോഗത്തിൽ പങ്കെടുക്കും. തോമസ് ചാഴികാടൻ എംപി കൂടി ചേരുന്നതോടെ കേരളത്തിൽ നിന്നുള്ള എൽഡിഎഫ് എംപിമാരുടെ എണ്ണം ഇരട്ടിയായി. നിലവിൽ ആലപ്പുഴയിൽ നിന്ന് ജയിച്ച സിപിഎം അംഗം മാത്രമായിരുന്നു ലോക്‌സഭയിലെ ഇടതു പക്ഷ അംഗബലം. ഒന്നിൽ നിന്നു 2. എംഎൽഎമാരായ എൻ. ജയരാജും റോഷി അഗസ്റ്റിനും ഉൾപ്പെടുമ്പോൾ എൽഡിഎഫ് നിയമസഭാകക്ഷിയുടെ അംഗബലം 94 ആയി ഉയരും. 2016 ൽ അധികാരത്തിയത് 91 എംഎൽഎമാരുമായിട്ടായിരുന്നു.

ജോസ് കെ മാണി വന്നതോടെ എൽഡിഎഫിന് കരുത്തു കൂടുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. മധ്യകേരളത്തിലെ സ്വാധീനം കൂടും. സിപിഎമ്മിന്റെ ഈ മനസ്സ് തിരിച്ചറിഞ്ഞാണ് സിപിഐയും ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നത്. സിപിഐയുടെ യോഗത്തിൽ ചില എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും മുന്നണി യോഗത്തിൽ സിപിഐ നേതാക്കൾ പറഞ്ഞില്ല. ജോസ് കെ മാണിയെ സ്വാഗതം ചെയ്യുകയാണ് അവർ ചെയ്തത്. ഇതോടെ മുന്നണിയിലെ പ്രധാനികളിൽ ഒരാളായി കേരളാ കോൺഗ്രസ് മാറുകയാണ്. ്ആരും വരവിനെ എതിർത്തതുമില്ല.

കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനത്തിൽ തങ്ങളുടെ ആശങ്കയിൽ വ്യക്തതതേടി എൻ.സി.പി. കേരള കോൺഗ്രസ് മുന്നണിയിലേക്കുവരുന്നതിന് എന്തെങ്കിലും ഉപാധിവെച്ചിട്ടുണ്ടോയെന്ന് ടി.പി.പീതാംബരൻ ചോദിച്ചു. ഉണ്ടെങ്കിൽ അക്കാര്യം പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപാധികളില്ലെന്ന് അവർതന്നെ വ്യക്തമാക്കിയതാണല്ലോയെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി. ഇതോടെ ആ ചാപ്റ്ററും അവസാനിച്ചു. ഇതിനിടെ എൽ.ഡി.എഫ്. എടുക്കുന്ന പൊതുതീരുമാനത്തിന് ഒപ്പം നിൽക്കുമെന്ന് സിപിഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.

ജോസിന്റെ കാര്യത്തിൽ ഇടഞ്ഞുനിന്ന സിപിഐ മയപ്പെട്ടതോടെ എല്ലാം സിപിഎം ആഗ്രഹ പ്രകാരമായി. കേരളാ കോൺഗ്രസിനെ തൽക്കാലം സഹകരിപ്പിച്ചശേഷം പിന്നീടു ഘടകകക്ഷിയാക്കാമെന്ന സിപിഐ നേതൃയോഗത്തിൽ ഉയർന്ന അഭിപ്രായം പോലും എൽഡിഎഫ് യോഗത്തിൽ കാനം പറഞ്ഞുമില്ല. പുതിയ കക്ഷികൾ വരുമ്പോൾ നേരത്തെ യുഡിഎഫ് വിട്ടുവന്ന തങ്ങളെ തഴയരുതെന്ന് എൽജെഡി പ്രതിനിധികൾ അഭ്യർത്ഥിച്ചു. അപ്പുറത്തും ഇപ്പുറത്തുമായി ഇരിക്കാതെ നിങ്ങൾക്കു യോജിക്കാൻ നോക്കിക്കൂടേ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ കമന്റ്. ദളിലെ ഇരുവിഭാഗങ്ങളും ഒറ്റപ്പാർട്ടിയാകണമെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സിപിഎമ്മിനെയും സിപിഐയെയും പോയി കണ്ട ജോസ് കെ. മാണി മുതിർന്ന കേരള കോൺഗ്രസ് നേതാവ് ആർ ബാലകൃഷ്ണപിള്ളയെ സന്ദർശിക്കാത്തതു മോശമായിപ്പോയെന്ന് അവരുടെ പ്രതിനിധി പറഞ്ഞു. പിള്ളയോ ഗണേശോ യോഗത്തിനുണ്ടായില്ല. ജോസിന്റെ വരവിനെ എല്ലാവരും അനുകൂലിച്ചപ്പോൾ ഇപ്പോൾ തന്നെ തീരുമാനിക്കാമെന്നായി സ്‌കറിയ തോമസ്. ഇതോടെ തീരുമാനം വന്നു. 4 കേരള കോൺഗ്രസുകളും ഒരുമിച്ചുകൂടേയെന്ന അഭിപ്രായം മുന്നണിയിലുണ്ടെങ്കിലും അത്തരം ചർച്ചകളൊന്നും എൽഡിഎഫിനു മുന്നിലില്ലെന്നു കൺവീനർ എ. വിജയരാഘവൻ വ്യക്തമാക്കി. ആർഎസ്‌പി (ലെനിനിസ്റ്റ്) തുടർന്നും എൽഡിഎഫിനോടു സഹകരിച്ചു പ്രവർത്തിക്കുമെന്ന മറുപടിയിലൂടെ ഘടകകക്ഷിയാക്കണമെന്ന അവരുടെ നിർദ്ദേശം അംഗീകരിക്കില്ലെന്ന സൂചനയും കൺവീനർ നൽകി.

കക്ഷിനേതാക്കൾക്കുശേഷമാണ് മുഖ്യമന്ത്രി സംസാരിച്ചത്. നിയമസഭാസീറ്റുകളുടെ കാര്യത്തിൽ കാനം പറഞ്ഞതാണ് ശരിയെന്ന് അദ്ദേഹം പറഞ്ഞു. ജനതാദൾ(എസ്.), എൽ.ജെ.ഡി. എന്നീ രണ്ട് ജനതാദളുകൾ ലയിക്കുന്നത് സീറ്റുപ്രശ്‌നം ലഘൂകരിക്കുമെന്ന നിർദേശവും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. എൽ.ജെ.ഡി. ഉന്നയിച്ച ആശങ്കയ്ക്ക് മറുപടിയായിട്ടായിരുന്നു ഇത്. സീറ്റുസംബന്ധിച്ച് കക്ഷിനേതാക്കൾക്ക് പ്രശ്‌നമുള്ള സ്ഥിതിക്ക് നിയമസഭാതിരഞ്ഞെടുപ്പിന് ഒരുമാസംമുമ്പ് ഇതേകുറിച്ച് ചർച്ചനടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ഇടതുമുന്നണി പ്രകടനപത്രിക അവതരിപ്പിക്കണമെന്നായിരുന്നു യോഗത്തിലുയർന്ന മറ്റൊരഭിപ്രായം. ഇതിനായി 10 ഘടകകക്ഷികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി എൽ.ഡി.എഫ്. കൺവീനറുടെ നേതൃത്വത്തിൽ ഉപസമിതിക്ക് രൂപംനൽകി. ഉപസമിതിയിൽ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ ഉൾപ്പെടുത്തിയിട്ടില്ല.

കേരള കോൺഗ്രസ് കൂടി വരുന്നതോടെ സിപിഎമ്മും സിപിഐയും ഒഴിച്ച് എൽഡിഎഫിലെ 9 ഘടകകക്ഷികളും ജനാധിപത്യ, സോഷ്യലിസ്റ്റ് ചേരികളിൽ നിന്നായി മാറി. മറുഭാഗത്ത് ഇടതുപാർട്ടികളായ ആർഎസ്‌പിയും ഫോർവേഡ് ബ്ലോക്കും സിഎംപിയും യുഡിഎഫ് ഘടകകക്ഷികളാണ്. കേരള കോൺഗ്രസ് എമ്മിനെ എൽഡിഎഫ് ഘടക കക്ഷിയാക്കാനുള്ള തീരുമാനം രാഷ്ട്രീയ മുന്നേറ്റത്തിനു വഴിയൊരുക്കുമെന്ന് ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. കെ.എം. മാണിയുടെ രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരമാണ് തീരുമാനം. ഞങ്ങളെ യുഡിഎഫിൽനിന്നു പുറത്താക്കിയവർക്കുള്ള പ്രഹരമാണിത് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP