Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോപ്പുലർ ഫ്രണ്ടിനൊപ്പം ഇ ഡി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച റെഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ തലപ്പത്ത് പ്രൊഫ. മുഹമ്മദ് സുലൈമാൻ; പ്രൊഫസർ ഐ എൻ എൽ ദേവർകോവിൽ വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റ്; ഐഎൻഎല്ലിന്റെ പോപ്പുലർ ഫ്രണ്ട് ബന്ധം പിണറായി സർക്കാരിന് തലവേദനയാകുന്നു

പോപ്പുലർ ഫ്രണ്ടിനൊപ്പം ഇ ഡി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച റെഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ തലപ്പത്ത് പ്രൊഫ. മുഹമ്മദ് സുലൈമാൻ; പ്രൊഫസർ ഐ എൻ എൽ ദേവർകോവിൽ വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റ്; ഐഎൻഎല്ലിന്റെ പോപ്പുലർ ഫ്രണ്ട് ബന്ധം പിണറായി സർക്കാരിന് തലവേദനയാകുന്നു

കെ വി നിരഞ്ജൻ

 കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി എടുത്തപ്പോൾ പോഷക സംഘടനയായ റെഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ പത്ത് ബാങ്ക് അക്കൗണ്ടുകളാണ് ഇ ഡി മരവിപ്പിച്ചത്. ഇതോടെ വിവാദത്തിലായ റെഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ സ്ഥാപക വൈസ് ചെയർമാനാവട്ടെ ഐ എൻ എൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാനും.

ഇദ്ദേഹം ഇന്നും ഈ സ്ഥാനത്ത് തുടരുന്നുണ്ടെന്നാണ് വലിയ ചർച്ചയായി മാറുന്നത്. അഹമ്മദ് ദേവർകോവിൽ മന്ത്രിയായി തുടരുന്ന സാഹചര്യത്തിൽ റെഹാബ് ഫൗണ്ടേഷനെതിരെ ഉണ്ടായ നടപടി സംസ്ഥാന സർക്കാരിനും പ്രതിസന്ധി സൃഷ്ടിക്കും. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഇ ഡിയുടെ നടപടി. പോപ്പുലർ ഫ്രണ്ടിന്റെ 23 ബാങ്ക് അക്കൗണ്ടുകളും പോഷക സംഘടനയായ റെഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ പത്ത് ബാങ്ക് അക്കൗണ്ടുകളുമാണ് ഇ ഡി മരവിപ്പിച്ചത്.

തമ്മിലടിച്ച് പിരിഞ്ഞ് രണ്ട് ചേരികളായി പ്രവർത്തിക്കുന്ന ഐ എൻ എല്ലിന്റെ ഒരു വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റു കൂടിയാണ് പ്രൊഫ. മുഹമ്മദ് സുലൈമാൻ. ഈ വിഭാഗത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയാവട്ടെ മന്ത്രി അഹമ്മദ് ദേവർ കോവിലാണ്. ഇദ്ദേഹം ഈ വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റും കൂടിയാണ്.

2018 ൽ ദേശീയ പ്രസിഡന്റിന്റെ പോപ്പുലർ ഫ്രണ്ട് ബന്ധത്തെ ചോദ്യം ചെയ്തത് മുതൽക്കാണ് ഐ എൻ എൽ പാർട്ടിയിൽ ചേരിതിരിവുണ്ടായത്. കാസിം ഇരിക്കൂർ - ദേവർ കോവിൽ വിഭാഗം ദേശീയ പ്രസിഡന്റിനൊപ്പം നിന്നപ്പോൾ അബ്ദുൽ വഹാബ് വിഭാഗം ദേശീയ പ്രസിഡന്റിനെ തിരുത്താൻ വിമർശനം ഉന്നയിച്ചു. തുടർന്നാണ് പാർട്ടിയിൽ നിരന്തരം പ്രശ്‌നങ്ങൾ തുടങ്ങിയത്. ഒടുവിൽ അത് പാർട്ടിയുടെ പിളർപ്പിലേക്ക് നയിക്കുകയും ചെയ്തു.

നിലവിൽ അബ്ദുൾ വഹാബ് വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ വഹാബും ദേവർ കോവിൽ വിഭാഗത്തിന്റെ പ്രസിഡന്റ് അഹമ്മദ് ദേവർ കോവിലുമാണ്. ഈ വിഭാഗത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ് അഹമ്മദ് ദേവർ കോവിൽ. പ്രസിഡന്റാവട്ടെ ഇ ഡി നടപടി സ്വീകരിച്ച റെഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ സ്ഥാപക വൈസ് ചെയർമാനും. വഹാബ് വിഭാഗത്തിനാവട്ടെ ദേശീയ നേതൃത്വമില്ല.



നേരത്തെ തന്നെ ഒരു സ്വകാര്യ ചാനലിനോട് മുഹമ്മദ് സുലൈമാൻ തന്റെ പോപ്പുലർ ഫ്രണ്ട് ബന്ധം സ്ഥിരീകരിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് ജീവകാരുണ്യ സംഘടന റെഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ സ്ഥാപകരിൽ ഒരാളാണ് താനെന്നായിരുന്നു മീഡിയാ വൺ ചാനലിനോട് പ്രൊഫ. സുലൈമാൻ തുറന്നു പറഞ്ഞത്. വിവിധ ജീവകാരുണ്യ സംഘടനകളുമായും തനിക്ക് ബന്ധമുണ്ടെന്നും എന്നാൽ താൻ അംഗമായ ഏക രാഷ്ട്രീയ പാർട്ടി ഐ എൻ എൽ മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

2019 ൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ എസ് ഡി പി ഐ മുന്നണിയുമായി ഐ എൻ എൽ ചേർന്നതോടെ വഹാബ് വിഭാഗം ദേശീയ പ്രസിഡന്റിനെതിരെ രൂക്ഷമായി നിലകൊണ്ടു. എസ് ഡി പി ഐയുമായി ഐ എൻ എല്ലിനെ കൂട്ടിച്ചേർക്കാനായിരുന്നു മുഹമ്മദ് സുലൈമാന്റെ ശ്രമം. ഇതോടെ തമിഴ്‌നാട്ടിലും എസ് ഡി പി ഐ ബന്ധത്തെച്ചൊല്ലി പാർട്ടി പിളർന്നു.

വഹാബ് പക്ഷം പിന്തുണക്കുന്ന ഐ എൻ എൽ തമിഴ് ഘടകം ഡി എം കെ മുന്നണിയുമായാണ് നിലവിൽ സഹകരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ പോഷക സംഘടനയുടെ സ്ഥാപക നേതാവും, സംഘടനയുമായി ഇപ്പോഴും ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഒരു നേതാവിന് കീഴിൽ പ്രവർത്തിക്കുന്ന ഐ എൻ എല്ലിന് എങ്ങിനെ എൽ ഡി എഫിൽ തുടരാനാവുമെന്നും അഹമ്മദ് ദേവർ കോവിലിന് എങ്ങനെ മന്ത്രിയായി തുടരാനാവുമെന്നുമാണ് ചോദ്യം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP