Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ മൂട്ടിലെ പാർട്ടി തഴമ്പ് അന്വേഷിക്കുന്ന സൈബർ പോരാളികളോട് പറയട്ടെ; പെട്ടെന്നൊരു സുപ്രഭാതത്തിൽ ഹരിത വന്നപ്പോൾ മുളച്ചുവന്ന ഒരു മുസ്ലിം ലീഗുകാരിയല്ല ഞാൻ; പുതിയ മേച്ചിൽ പുറങ്ങളിലേക്ക് എന്നെ പുറംതള്ളാൻ വെമ്പൽകൊള്ളുന്ന സൈബർ ആങ്ങളമാരോടാണ്; എന്റെ രക്തത്തിലെ ലീഗിനെ നിങ്ങൾ എത്ര ഡയാലിസിസ് ചെയ്താലും മാഞ്ഞുപോവില്ല; പാണക്കാട് തങ്ങൾ കുടുംബത്തെ വിമർശിച്ച എംഎസ്എഫ് ഹരിത മുൻ സംസ്ഥാന നേതാവ് ഹഫ്‌സമോൾ പറയുന്നത് താൻ പാർട്ടി വിടില്ലെന്ന് തന്നെ

എന്റെ മൂട്ടിലെ പാർട്ടി തഴമ്പ് അന്വേഷിക്കുന്ന സൈബർ പോരാളികളോട് പറയട്ടെ; പെട്ടെന്നൊരു സുപ്രഭാതത്തിൽ ഹരിത വന്നപ്പോൾ മുളച്ചുവന്ന ഒരു മുസ്ലിം ലീഗുകാരിയല്ല ഞാൻ; പുതിയ മേച്ചിൽ പുറങ്ങളിലേക്ക് എന്നെ പുറംതള്ളാൻ വെമ്പൽകൊള്ളുന്ന സൈബർ ആങ്ങളമാരോടാണ്; എന്റെ രക്തത്തിലെ ലീഗിനെ നിങ്ങൾ എത്ര ഡയാലിസിസ് ചെയ്താലും മാഞ്ഞുപോവില്ല; പാണക്കാട് തങ്ങൾ കുടുംബത്തെ വിമർശിച്ച എംഎസ്എഫ് ഹരിത മുൻ സംസ്ഥാന നേതാവ് ഹഫ്‌സമോൾ പറയുന്നത് താൻ പാർട്ടി വിടില്ലെന്ന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: 'മുസ്ലിംലീഗ് വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൽ സ്തുതി പാടുന്നവർക്കും ഓച്ഛാനിച്ചു നിൽക്കുന്നവർക്കും മാത്രമേ സ്ഥാനമുള്ളു. പാർട്ടിയിലെ ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാർ കവർന്നെടുത്ത് തന്നിഷ്ടം നടപ്പിലാക്കുന്നു' എന്ന വിമർശനം ഉന്നയിച്ച എംഎസ്എഫ് ഹരിത മുൻ സംസ്ഥാന നേതാവ് ഹഫ്‌സമോൾക്കെതിരെ ഇന്നലെ മുതൽ സൈബർ ആക്രമണം നേരിടുകയാണ്. ഹഫ്‌സമോളുടെ വിമർശനം പാണക്കാട് തങ്ങൾ കുടുംബത്തിന് എതിരെ നീങ്ങുന്നു എന്ന വികരം ഉണ്ടായതോടെയാണ് ഈ വിദ്യാർത്ഥി നേതാവ് സൈബർ ആക്രമണത്തിന് ഇരയായത്.

ഇതിനിടെ ഹഫ്‌സമോളെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടും നിരവധി പേർ രംഗത്തെത്തി. മാത്രമല്ല, മുസ്ലിംലീഗിൽ തുടരാൻ താൽപ്പര്യമില്ലെങ്കിൽ മറുകണ്ടം ചാടിക്കോളൂ എന്ന വിമർശനങ്ങളും പിന്നാലെ എത്തി. ഇതോടെ താൻ പാർട്ടി വിടില്ലെന്ന് വ്യക്തമായി ഫഹ്‌സമോൾ ഫേസ്‌ക്കിൽ പോസ്റ്റിട്ടും. എന്റെ മൂട്ടിലെ പാർട്ടി തഴമ്പ് അന്വേഷിക്കുന്ന സൈബർ പോരാളികളോട് പറയട്ടെ, പെട്ടെന്നൊരു സുപ്രഭാതത്തിൽ ഹരിത വന്നപ്പോൾ മുളച്ചുവന്ന ഒരു മുസ്ലിം ലീഗുകാരിയല്ലെന്ന് അവർ വ്യക്തമാക്കി. ഹരിത എന്ന ആശയം വരുന്നതിനു മുൻപേ ഹരിത പതാക നെഞ്ചോട് ചേർത്ത് വെച്ചതാണെന്ന് അവർ ഫേസ്‌ബുക്കിൽ കുറിച്ചു.

എന്റെ രക്തത്തിൽ അലിഞ്ഞ മുസ്ലിം ലീഗ് ഞാൻ പഠിച്ചും വായിച്ചും അനുഭവിച്ചും അറിഞ്ഞ ലീഗാണ്. പുതിയ മേച്ചിൽ പുറങ്ങളിലേക്ക് എന്നെ പുറംതള്ളാൻ വെമ്പൽകൊള്ളുന്ന സൈബർ ആങ്ങളമാരോടാണ് ; എന്റെ രക്തത്തിലെ ലീഗിനെ നിങ്ങൾ എത്ര ഡയാലിസിസ് ചെയ്താലും മാഞ്ഞുപോവില്ല.-ഹഫ്‌സമോൾ വ്യക്തമാക്കി. ഇന്നലെ മുതൽ ലീഗിന്റെ ഉത്തരം താങ്ങികൾ താനാണെന്ന് വിചാരിക്കുന്ന ചില സൈബർ ലീഗുകാർ ഇജങ മെമ്പർഷിപ്പ് എടുത്ത് എന്റെ പിന്നാലെ ഓടുകയാണ്. പാർട്ടിക്കകത്തെ കൊള്ളരുതായ്മയ്‌ക്കെതിരെ ശബ്ദിച്ചതിനു എന്നെ മറുപാർട്ടിയിലേക്ക് നാട് കടത്താൻ നിങ്ങൾ എന്താ ഡൽഹൗസി പ്രഭുവാണോ? എന്നും അവർ ചോദിക്കുന്നു.

ഹഫ്‌സമോളുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇന്നലെ മുതൽ ലീഗിന്റെ ഉത്തരം താങ്ങികൾ താനാണെന്ന് വിചാരിക്കുന്ന ചില സൈബർ ലീഗുകാർ CPM മെമ്പർഷിപ്പ് എടുത്ത് എന്റെ പിന്നാലെ ഓടുകയാണ്. പാർട്ടിക്കകത്തെ കൊള്ളരുതായ്മയ്‌ക്കെതിരെ ശബ്ദിച്ചതിനു എന്നെ മറുപാർട്ടിയിലേക്ക് നാട് കടത്താൻ നിങ്ങൾ എന്താ ഡൽഹൗസി പ്രഭുവാണോ?.

എന്റെ മൂട്ടിലെ പാർട്ടി തഴമ്പ് അന്വേഷിക്കുന്ന സൈബർ പോരാളികളോട് പറയട്ടെ, പെട്ടെന്നൊരു സുപ്രഭാതത്തിൽ ഹരിത വന്നപ്പോൾ മുളച്ചുവന്ന ഒരു മുസ്ലിം ലീഗുകാരിയല്ല ഞാൻ. ഹരിത എന്ന ആശയം വരുന്നതിനു മുൻപേ ഹരിത പതാക നെഞ്ചോട് ചേർത്ത് വെച്ചതാണ്. ഒൻപതാം ക്ലാസ്സ് മുതൽ msf പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കുകയും പ്ലസ് വണിന് താമരശ്ശേരി കൊരങ്ങാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠിക്കുമ്പോൾ പഞ്ചായത്ത് msf ഭാരവാഹിയായിരുന്ന സുഹൃത്ത് അബ്റാറിനോട് മെമ്പർഷിപ്പ് ചോദിച്ചു വാങ്ങുകയും അതെ വർഷം sfi യ്‌ക്കെതിരെ പത്രത്തിൽ എഴുതിയതിനു സഖാക്കളുടെ ഭീഷണിക്കും പാത്രമായിട്ടുണ്ട്. Sfi യുടെ സമരം സ്‌കൂളിൽ നടക്കുമ്പോൾ അവർ കയ്യേറ്റം ചെയ്യുമെന്ന് ഭയന്ന് അദ്ധ്യാപകർ സ്റ്റാഫ് റൂമിൽ എന്നെ പൂട്ടിയിട്ട ചരിത്രവും ഉണ്ട്. തുടർന്ന് പ്ലസ് ടുവിന് അതേ സ്‌കൂളിൽ ചെയര്‌പേഴ്‌സൺ ആയി അധികാരത്തിലെത്തിയപ്പോൾ അതേ വരെയുള്ള sfi യുടെ മേൽക്കോയ്മയാണ് അവസാനിപ്പിക്കാൻ കഴിഞ്ഞത്.

ഇഷ്ടമുള്ള കോഴ്‌സ് ദേവഗിരി, പ്രൊവിഡൻസ്, മലബാർ ക്രിസ്ത്യൻ കോളേജ് എന്നീ കോളേജുകളിൽ കിട്ടിയിട്ടും ഇഷ്ടമുള്ള പാർട്ടിക്ക് സ്വാധീനമുള്ള ഫാറൂഖ് കോളേജ് തെരെഞ്ഞെടുക്കാനാണ് എനിക്ക് തോന്നിയത്. ഫാറൂഖിലെ എന്റെ ചരിത്രം ഇവിടെ വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ കാലഘട്ടത്തിൽ അവിടെ പഠിച്ചിറങ്ങിയ ആരോട് ചോദിച്ചാലും അവർ പറഞ്ഞുതരും. ആ കാലഘട്ടത്തിലാണ് ഹരിത രൂപീകരിക്കുന്നത്. ഹരിത ഫാറൂഖ് കോളേജ് യൂണിറ്റ് പ്രെസിഡന്റാറ്റിയിട്ടാണ് ഹരിതയിലെ തുടക്കം. തുടർന്ന് കോഴിക്കോട് ജില്ലാ പ്രെസിഡന്റ് ആയി.

ഫറൂഖ് കോളേജ് വിദ്യാർത്ഥി യൂണിയനിൽ msf പാനലിൽ ആദ്യമായി ഒരു വനിത ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നത് 2014 ലാണ്. അവിടെ ആ വർഷം ചരിത്രം തിരുത്തി ജനറൽ സെക്രട്ടറിയാവാനും സാധിച്ചു. പിന്നീട് ഫാറൂഖ് കോളേജിൽ ഒരു വനിത യൂണിയൻ ചെയര്‌പേഴ്‌സൺ ആയി, യൂണിറ്റ് msf പ്രെസിഡന്റ് ആയി. ചരിത്രം തിരുത്താൻ നാന്ദി കുറിച്ചവളെന്ന നിലയിൽ ഇന്നും അഭിമാനിക്കുന്നു. പിന്നീട് വന്ന സംസ്ഥാന കൗൺസിലിൽ ഹരിത സംസ്ഥാന വൈസ് പ്രസിഡന്റുമായി.

ചരിത്രം ഇങ്ങനെ ഇതാ ഇവിടെ എത്തി നിൽക്കുകയാണ്. ഇതിനിടയിലെ കയ്പേറിയ അനുഭവങ്ങളൊന്നും ഇതുവരെ പങ്കുവെച്ചിട്ടില്ല, ആരോടും. എന്റെ രക്തത്തിൽ അലിഞ്ഞ മുസ്ലിം ലീഗ് ഞാൻ പഠിച്ചും വായിച്ചും അനുഭവിച്ചും അറിഞ്ഞ ലീഗാണ്. പുതിയ മേച്ചിൽ പുറങ്ങളിലേക്ക് എന്നെ പുറംതള്ളാൻ വെമ്പൽകൊള്ളുന്ന സൈബർ ആങ്ങളമാരോടാണ് ; എന്റെ രക്തത്തിലെ ലീഗിനെ നിങ്ങൾ എത്ര ഡയാലിസിസ് ചെയ്താലും മാഞ്ഞുപോവില്ല.
-ഹഫ്‌സമോൾ

എം.എസ്.എഫ് ജില്ലാപ്രസിഡന്റിനെ പുറത്താക്കിയതിന് പിന്നാലെയാണ് മുസ്ലിംലീഗ് വിദ്യാർത്ഥി സംഘടനയിൽ പോര് പൊട്ടിപ്പുറപ്പെട്ടത്. സംഘടനാ നേതൃത്വത്തിനെതിരേ സാമൂഹിക മാധ്യമത്തിലൂടെ അതിരൂക്ഷമായ വിമർശനവുമായാണ് ഹഫ്‌സ മോൾ രംഗത്തുവന്നത്. 'സത്യത്തിൽ നമ്മുടെ പാർട്ടിയിലെ ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാർ കവർന്നെടുക്കുകയും തന്നിഷ്ടം നടപ്പിലാക്കുകയും ചെയ്യുന്നത് അണ്ണാക്കിൽ പിരിവെട്ടിയവനെ പോലെ നമ്മൾ നോക്കി നിൽക്കുകയാണെന്ന് അവർ പ്രതികരിച്ചു. സ്തുതി പാടുന്നവർക്കും ഓച്ഛാനിച്ചു നിൽക്കുന്നവർക്കും മാത്രമേ സംഘടനയിൽ സ്ഥാനമുള്ളൂ എന്നുള്ള മോദി സ്‌റ്റൈൽ പ്രഖ്യാപനം കൂടിയാണ് ഇന്നത്തെ പത്രക്കുറിപ്പെന്നും ഹഫ്സ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.

മലപ്പുറം ജില്ലാ എം.എസ്.എഫ് പ്രസിഡന്റ്് റിയാസ് പുൽപ്പറ്റയെ സ്ഥാനത്ത് നിന്ന് നീക്കിയ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടേ നടപടിയിൽ പ്രതിഷേധിച്ചാണ് ഹഫ്‌സ മോളുടെ പ്രതിഷേധം ഫേസ്‌ബുക്കിൽ കുറിച്ചത്. എംഎസ്എഫ് സംസ്ഥാന കൗൺസിലിലെ ബഹളത്തിന് പിന്നാലെയാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് പുൽപ്പറ്റയെ സ്ഥാനത്ത് നിന്ന് നീക്കിയതാണ് തുടക്കം. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. തന്നെ പുറത്താക്കിയ നടപടി തന്നെ അറിയിച്ചില്ലെന്നും ഇന്ന് പുറത്തിറങ്ങിയ ചന്ദ്രിക പത്രത്തിലൂടെ മാത്രമാണ് തന്നെ നീക്കിയ വാർത്ത അറിഞ്ഞതെന്നും റിയാസ് പ്രതികരിച്ചു. അതേസമയം ജില്ലാ കമ്മിറ്റിയിലെ പകുതിയോളം ഭാരവാഹികൾ സംസ്ഥാന കമ്മിറ്റിക്ക് രാജി സമർപ്പിച്ചതായി സൂചനയുണ്ട്. പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് പുതിയ തലത്തിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP