Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ ഓക്സ്ഫോർഡ് കേംബ്രിഡ്ജ് ഡിക്ഷണറികളെങ്കിലും മറിച്ചുനോക്കാൻ തയ്യാറാകണം; കോൺഗ്രസ് മുൻ മന്ത്രിയുടെ ഓഫീസിലെ ചിലരാണ് മുരളീധരന്റെ ഓഫീസിലും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്; ഡിആർഡിഒ സ്റ്റാഫാണെന്ന് പറഞ്ഞ് വൻതട്ടിപ്പ് നടത്തി അറസ്റ്റ് ചെയ്ത വ്യക്തി മന്ത്രി ഓഫീസിലും വസതിയിലും കറങ്ങിത്തിരിഞ്ഞിരുന്നു; കേന്ദ്രമന്ത്രി വി മുരളീധരനെതിരെ ഗുരുതര ആരോപണവുമായി ദേശാഭിമാനി; കൊറോണ ചർച്ച പുതിയ തലത്തിലേക്ക്

എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ ഓക്സ്ഫോർഡ് കേംബ്രിഡ്ജ് ഡിക്ഷണറികളെങ്കിലും മറിച്ചുനോക്കാൻ തയ്യാറാകണം; കോൺഗ്രസ് മുൻ മന്ത്രിയുടെ ഓഫീസിലെ ചിലരാണ് മുരളീധരന്റെ ഓഫീസിലും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്; ഡിആർഡിഒ സ്റ്റാഫാണെന്ന് പറഞ്ഞ് വൻതട്ടിപ്പ് നടത്തി അറസ്റ്റ് ചെയ്ത വ്യക്തി മന്ത്രി ഓഫീസിലും വസതിയിലും കറങ്ങിത്തിരിഞ്ഞിരുന്നു; കേന്ദ്രമന്ത്രി വി മുരളീധരനെതിരെ ഗുരുതര ആരോപണവുമായി ദേശാഭിമാനി; കൊറോണ ചർച്ച പുതിയ തലത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയാകരുതെന്നാണ് ദേശാഭിമാനിയുടെ ആവശ്യം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇത്തരത്തിലൊരു എഡിറ്റോറിയിലിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. ഇതോടെ കേന്ദ്രമന്ത്രിയും സംസ്ഥാന സർക്കാരും തമ്മിലെ വാക് പോര് തടുരാനാണ് സാധ്യത. വളരെ ഗുരുതരമായ ആരോപണമാണ് ദേശാഭിമാനി ഉയർത്തുന്നത്.

ഒരു സാധാരണ രാഷ്ട്രീയക്കാരൻ എന്ന നിലയിൽനിന്ന് കേന്ദ്രമന്ത്രി എന്ന നിലവാരത്തിലേക്ക് ഉയരാൻ വി മുരളീധരന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. പാർലമെന്ററികാര്യം വിദേശകാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രിയാണ് മുരളീധരൻ. പാർലമെന്റിൽ ഭരണപക്ഷം പ്രതിസന്ധിയിലാകുന്ന വേളയിലൊന്നും ഈ മന്ത്രിയുടെ ശബ്ദം ആരും ശ്രവിച്ചിട്ടില്ല-ദേശാഭിമാനി ആരോപിക്കുന്നു. ഡിആർഡിഒ സ്റ്റാഫാണെന്ന് പറഞ്ഞ് വൻതട്ടിപ്പ് നടത്തി കേരള പൊലീസ് അറസ്റ്റ് ചെയ്ത വ്യക്തി മന്ത്രിഓഫീസിലും വസതിയിലും കറങ്ങിത്തിരിഞ്ഞിരുന്ന ആളാണെന്ന പരാതി ഉയർന്നുവന്നതും ഈ സാഹചര്യത്തിലാണ്. കേരളത്തിനെ അപഹസിക്കാൻ മാത്രമായി, കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്‌ത്തിക്കാണിക്കാൻ മാത്രമായി ഒരു കേന്ദ്രമന്ത്രി എന്തിനാണ്? പ്രബുദ്ധ കേരളത്തിന് ബാധ്യതയാകുകയാണോ ഈ കേന്ദ്രമന്ത്രി?

വിഷയങ്ങൾ തിരിച്ചറിയാൻ ശേഷിയുള്ളവരെ സ്വന്തം ഓഫീസിൽ ഇരുത്താൻ ഇനിയെങ്കിലും മന്ത്രി തയ്യാറാകണം. ഇത് ചെയ്യാത്തതിനാലാണ് കോൺഗ്രസ് മുൻ മന്ത്രിയുടെ ഓഫീസിലെ ചിലരാണ് വി മുരളീധരന്റെ ഓഫീസിലും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് ബിജെപി നേതാക്കൾതന്നെ ആരോപിക്കുന്നത്-ദേശാഭിമാനി എഴുതുന്നു.

ദേശാഭിമാനി എഡിറ്റോറിയലിലെ പൂർണ്ണ രൂപം

കൊറോണ വൈറസ് ബാധ തടയുന്നതിന് കേരളസർക്കാർ സ്വീകരിക്കുന്ന നടപടികളെ വിദേശമന്ത്രാലയം അഭിനന്ദിച്ചത് വ്യാഴാഴ്ചയാണ്. രോഗം പകരാതിരിക്കുന്നതിന് കേരള സർക്കാർ സ്വീകരിക്കുന്ന സൂക്ഷ്മവും ജാഗ്രതയോടെയുമുള്ള പ്രതിരോധനടപടികളാണ് വിദേശമന്ത്രാലയത്തിന്റെ ഈ അഭിനന്ദനത്തിന് കാരണം. നേരത്തേ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രാലയവും കേരളത്തെ അഭിനന്ദിച്ചിരുന്നു. മികച്ച ക്വാറന്റൈൻ സൗകര്യങ്ങൾ, ഫലപ്രദമായ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ, കാര്യക്ഷമമായ സമ്പർക്കപട്ടിക തയ്യാറാക്കൽ തുടങ്ങി രോഗപ്പകർച്ച തടയുന്നതിന് കേരളം സ്വീകരിച്ച നടപടികൾ മാതൃകയാക്കണമെന്നും ആരോഗ്യമന്ത്രാലയം മറ്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്ന സ്ഥിതിവരെയുണ്ടായി. ഗോവയിലെയും മഹാരാഷ്ട്രയിലെയും ആരോഗ്യമന്ത്രിമാർ നേരിട്ട് കേരളത്തിലെ ആരോഗ്യമന്ത്രിയുമായും വകുപ്പുമായും ബന്ധപ്പെട്ട് ഉപദേശ നിർദേശങ്ങൾ സ്വീകരിക്കുകയുമുണ്ടായി. ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസംഘടനയും ആഗോളമാധ്യമങ്ങളും കേരളത്തെ പ്രശംസിച്ചു. അപ്പോഴും അതിന് തയ്യാറാകാൻ കേന്ദ്രത്തിലെ മലയാളിയായ ഒരു മന്ത്രി തയ്യാറായില്ല. മാത്രമല്ല, കേരളത്തിന്റെ ഈ നേട്ടത്തെ ഇകഴ്‌ത്തിക്കാണിക്കാനാണ് അദ്ദേഹം മൽസരിച്ചത്. ആ മന്ത്രിയുടെ പേരാണ് വി മുരളീധരൻ.

കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട് പാർലമെന്റിൽ എത്തിയ ആളല്ലെങ്കിലും(മഹാരാഷ്ട്രയിൽനിന്നാണ് രാജ്യസഭയിൽ എത്തിയത്)തലശേരിയിൽ ജനിച്ച് കേരളത്തിലെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷപദവിവരെ ഉയർന്ന ഈ മന്ത്രിക്ക് കേരളം എന്ന് കേൾക്കുമ്പോൾ കലിവരുന്നത് എന്തുകൊണ്ടാണ് എന്നറിയില്ല. സംസ്ഥാന ബിജെപിയിലെ ഭൂരിപക്ഷവും തന്നെ അംഗീകരിക്കാത്തതിലുള്ള അമർഷമാണോ ഈ വിരോധത്തിന് കാരണം? ഒരു നല്ല വാക്കുപോലും കേരളത്തിന്റെ മികച്ച രോഗപ്രതിരോധത്തെക്കുറിച്ച് പറയാൻ കേന്ദ്രമന്ത്രി തയ്യാറായിട്ടില്ല. എന്നും വിദ്വേഷരാഷ്ട്രീയത്തിന്റെ കൊടി ഉയർത്തിപ്പിടിക്കുന്നതിലായിരിക്കണം മന്ത്രിക്ക് ഈ മൂത്ത കേരളവിരോധം എന്നുകരുതി സമാധാനിക്കുകയേ വഴിയുള്ളൂ. ഒരു സാധാരണ രാഷ്ട്രീയക്കാരൻ എന്ന നിലയിൽനിന്ന് കേന്ദ്രമന്ത്രി എന്ന നിലവാരത്തിലേക്ക് ഉയരാൻ വി മുരളീധരന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. പാർലമെന്ററികാര്യം വിദേശകാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രിയാണ് മുരളീധരൻ. പാർലമെന്റിൽ ഭരണപക്ഷം പ്രതിസന്ധിയിലാകുന്ന വേളയിലൊന്നും ഈ മന്ത്രിയുടെ ശബ്ദം ആരും ശ്രവിച്ചിട്ടില്ല.

വിദേശമന്ത്രിയെന്ന നിലയിൽ കേരളത്തിനായി ഏറെ ചെയ്യാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഏറ്റവും കൂടുതൽ പ്രവാസികളുള്ള ഒരു സംസ്ഥാനമെന്ന നിലയിൽ പ്രത്യേകിച്ചും. എന്നാൽ, ആ രീതിയിലുള്ള ഒരു പ്രവർത്തനവും മന്ത്രിയിൽ നിന്നുണ്ടായില്ല. ഇറാഖ് യുദ്ധവേളയിൽ കെ പി ഉണ്ണികൃഷ്ണൻ എന്ന മന്ത്രി നടത്തിയ പ്രവർത്തനങ്ങൾ ഈ അവസരത്തിൽ ഓർത്തുപോകുകയാണ്. പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്ന തരംതാണ പ്രസ്താവനകൾ ഇറക്കി തുരങ്കംവയ്ക്കാനാണ് മന്ത്രി വി മുരളീധരൻ ശ്രമിച്ചത്. എന്നാൽ, സ്വന്തം മന്ത്രാലയംപോലും അതിന് ചെവികൊടുത്തില്ല എന്ന് സംസ്ഥാനത്തെ അഭിനന്ദിച്ചുകൊണ്ടുള്ള വിദേശമന്ത്രാലയ പ്രസ്താവന വ്യക്തമാക്കുന്നു. അപ്പോൾ മന്ത്രി പറയുന്നത് കോംപ്ലിമെന്റ് എന്ന പദത്തിന്റെ അർഥം പ്രശംസ എന്നല്ല എന്നാണ്. മന്ത്രിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ ഓക്സ്ഫോർഡ് കേംബ്രിഡ്ജ് ഡിക്ഷണറികളെങ്കിലും മറിച്ചുനോക്കാൻ അദ്ദേഹം തയ്യാറാകണം.

കേന്ദ്രത്തിൽ എന്തിന്, വിദേശമന്ത്രാലയത്തിൽ എന്താണ് സംഭവിക്കുന്നത് എന്നുപോലും ഈ മാന്യദേഹം അറിയുന്നില്ല എന്ന് പറയേണ്ടിവന്നതിൽ അതിയായ ഖേദമുണ്ട്. അൺലോക്ക് ഒന്നിന്റെ ഭാഗമായി ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചപ്പോൾ കേരളവും അതിന് തയ്യാറായി. അപ്പോൾ കേന്ദ്രമന്ത്രിയുടെ ചോദ്യം ആര് പറഞ്ഞിട്ടാണ് പിണറായി ക്ഷേത്രം തുറക്കാൻ തയ്യാറായത് എന്നാണ്. അതുപോലെതന്നെ ചാർട്ടേഡ് വിമാനങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ കേന്ദ്രം സംസ്ഥാനങ്ങളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അതിനാൽ വിവിധ സംസ്ഥാനങ്ങൾ വിവിധങ്ങളായ നിർദേശങ്ങളും മുന്നോട്ടുവച്ചു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വന്ദേഭാരത് മിഷന് മാത്രമായിരുന്നു കേന്ദ്രം പൊതു മാനദണ്ഡങ്ങൾ മുന്നോട്ടുവച്ചത്. എന്നാൽ, ചാർട്ടേഡ് വിമാനത്തിന്റെ കാര്യത്തിൽ മന്ത്രിയുടെ പ്രസ്താവന വിചിത്രമായിരുന്നു. കേരളത്തിനുമാത്രം പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്താനാകില്ലെന്നായിരുന്നു ആ പ്രസ്താവന.

ആരാണ് പറഞ്ഞതുകൊറോണയുടെ പരിശോധന ഇല്ലാതെയാണ് പ്രവാസികളെ കൊണ്ടുവരുന്നതെന്ന് വന്ദേഭാരത് മിഷൻ ആരംഭിക്കുന്ന ഘട്ടത്തിൽ (മെയ് അഞ്ചിന് ) പറഞ്ഞ കേന്ദ്രമന്ത്രി ജൂൺ 16ന് മലക്കം മറിഞ്ഞു. സ്വന്തം പൗരന്മാരെ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയാൽമാത്രം കൊണ്ടുവന്നാൽ മതിയെന്ന സംസ്ഥാനത്തിന്റെ അഭിപ്രായം ലോകരാജ്യങ്ങൾ പരിഹാസത്തോടെയാണ് കാണുക എന്നായി. വിഷയങ്ങൾ തിരിച്ചറിയാൻ ശേഷിയുള്ളവരെ സ്വന്തം ഓഫീസിൽ ഇരുത്താൻ ഇനിയെങ്കിലും മന്ത്രി തയ്യാറാകണം. ഇത് ചെയ്യാത്തതിനാലാണ് കോൺഗ്രസ് മുൻ മന്ത്രിയുടെ ഓഫീസിലെ ചിലരാണ് വി മുരളീധരന്റെ ഓഫീസിലും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് ബിജെപി നേതാക്കൾതന്നെ ആരോപിക്കുന്നത്.

ഡിആർഡിഒ സ്റ്റാഫാണെന്ന് പറഞ്ഞ് വൻതട്ടിപ്പ് നടത്തി കേരള പൊലീസ് അറസ്റ്റ് ചെയ്ത വ്യക്തി മന്ത്രിഓഫീസിലും വസതിയിലും കറങ്ങിത്തിരിഞ്ഞിരുന്ന ആളാണെന്ന പരാതി ഉയർന്നുവന്നതും ഈ സാഹചര്യത്തിലാണ്. കേരളത്തിനെ അപഹസിക്കാൻ മാത്രമായി, കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്‌ത്തിക്കാണിക്കാൻ മാത്രമായി ഒരു കേന്ദ്രമന്ത്രി എന്തിനാണ്? പ്രബുദ്ധ കേരളത്തിന് ബാധ്യതയാകുകയാണോ ഈ കേന്ദ്രമന്ത്രി?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP