Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ഥാനാർത്ഥി നിർണയം ഇഷ്ടപ്പെട്ടില്ല; തിരുവല്ലയിൽ ബിജെപി ജില്ലാ പ്രസിഡന്റിനെ കാലുവാരി; പ്രതികാര നടപടിയുമായി ജില്ലാ നേതൃത്വം; പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അടക്കമുള്ളവരെ വെട്ടി നിരത്താൻ തുടങ്ങി; തെരഞ്ഞെടുപ്പിന് പിന്നാലെ പത്തനംതിട്ടയിലെ ബിജെപിയിൽ പ്രതിസന്ധി

സ്ഥാനാർത്ഥി നിർണയം ഇഷ്ടപ്പെട്ടില്ല; തിരുവല്ലയിൽ ബിജെപി ജില്ലാ പ്രസിഡന്റിനെ കാലുവാരി; പ്രതികാര നടപടിയുമായി ജില്ലാ നേതൃത്വം; പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അടക്കമുള്ളവരെ വെട്ടി നിരത്താൻ തുടങ്ങി; തെരഞ്ഞെടുപ്പിന് പിന്നാലെ പത്തനംതിട്ടയിലെ ബിജെപിയിൽ പ്രതിസന്ധി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബിജെപി ജില്ലാ നേതൃത്വത്തിൽ പൊട്ടിത്തെറി. തിരുവല്ലയിൽ സ്ഥാനാർത്ഥിയായിരുന്ന ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയെ കാലുവാരിയെന്ന നിഗമനത്തിൽ ജില്ലാ നേതൃത്വം അച്ചടക്ക നടപടി തുടങ്ങി. അശോകൻ ഇവിടെ ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് പോളിങിന് പിന്നാലെ നടന്ന അവലോകനത്തിൽ വ്യക്തമാകുന്നത്. ഇതോടെയാണ് അച്ചടക്ക നടപടിക്ക് ജില്ലാ നേതൃത്വം തുനിഞ്ഞിറങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്ന പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അടക്കമുള്ളവരെ വെട്ടി നിരത്തുന്ന നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. പെരിങ്ങര പഞ്ചായത്തിലാണ് നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്.

യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി മത്സരിക്കാനിരുന്ന മണ്ഡലമാണ് തിരുവല്ല. ഒന്നരവർഷം മുൻപ് തന്നെ ഇതിനായുള്ള നടപടികൾ അനൂപ് ആരംഭിച്ചിരുന്നു. മണ്ഡലത്തിൽ താമസമാക്കിയ അനൂപ് ജനസേവന കേന്ദ്രം തുടങ്ങി ആൾക്കാരെ സഹായിച്ചിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തിലും തന്റെ ചിത്രം വച്ച കലണ്ടറും കേന്ദ്രസർക്കാരിന്റെ പദ്ധതികൾ സംബന്ധിച്ച ലഘുലേഖകളും അനൂപ് വിതരണം ചെയ്തിരുന്നു. എല്ലാ ബിജെപി സ്ഥാനാർത്ഥികൾക്കും സാമ്പത്തിക സഹായവും ലഭ്യമാക്കി. സാധാരണക്കാർക്ക് വേണ്ടി ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും ചെയ്തു. മണ്ഡലത്തിലുള്ള മുഴുവൻ ബിജെപി പ്രവർത്തകർക്കും പ്രിയങ്കരനായി അനൂപ് മാറുകയും ചെയ്തിരുന്നു. ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയുടെ അനുഗ്രഹാശിസുകളും അനൂപിനുണ്ടായിരുന്നു.

എന്നാൽ, തെരഞ്ഞെടുപ്പിൽ സീറ്റ് പ്രഖ്യാപനം വന്നപ്പോൾ എല്ലാവരും ഞെട്ടി. ആറന്മുള സീറ്റ് നോട്ടമിട്ടിരുന്ന ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയ്ക്ക് പകരം ഓർത്തഡോക്സ് സഭയുടെ പിന്തുണയോടെ ബിജുമാത്യു സ്ഥാനാർത്ഥിയായി. വിവരം നേരത്തേ ചോർന്നു കിട്ടിയ അശോകന്റെ അനുകൂലികൾ കൂട്ടരാജി പ്രഖ്യാപനം നടത്തി. ഇതോടെ തിരുവല്ലയിൽ സീറ്റുറപ്പിച്ചിരുന്ന അനൂപ് ആന്റണിയെ അമ്പലപ്പുഴയിലേക്ക് തട്ടി. പകരം, അശോകന് തിരുവല്ല കൊടുത്തു. അനൂപിനെ അല്ലാതെ ആരും അംഗീകരിക്കില്ലെന്ന് തിരുവല്ലയിലെ ബിജെപി നേതാക്കൾ അറിയിച്ചു. മണ്ഡലത്തിലേക്ക് വലതുകാൽ വച്ച് ചെന്ന അശോകനെ മഹിളാ മോർച്ച പ്രവർത്തകർ അടക്കം തടഞ്ഞു വച്ചു. യാതൊരു പ്രവർത്തനവും ബിജെപിയുടേതായി മണ്ഡലത്തിൽ നടന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 32,000ൽപ്പരം വോട്ടാണ് എൻഡിഎ സ്ഥാനാർത്ഥി അക്കീരമൺ കാളിദാസ ഭട്ടതിരി നേടിയത്. പാർലമെന്റിലേക്ക് സുരേന്ദ്രന് 39,000 വോട്ടും കിട്ടി. അനൂപായിരുന്നു സ്ഥാനാർത്ഥിയെങ്കിൽ ഇക്കുറി അത് 45,000 വോട്ടായി ഉയരുമെന്നായിരുന്നു പ്രതീക്ഷ. അശോകൻ സ്ഥാനാർത്ഥി ആയതോടെ പ്രവർത്തകർ പിന്നാക്കം വലിഞ്ഞു. ബിജെപി വോട്ടുകൾ വ്യാപകമായി ചെയ്യാതെ വരികയും ചെയ്തു. ചിലർ യുഡിഎഫിന് വോട്ടു മറിക്കുകയും ചെയ്തു. ഇതോടെ അശോകന്റെ അവസ്ഥ ദയനീയമാണ്.

വരും ദിവസങ്ങളിൽ വിവിധ മോർച്ച ഭാരവാഹികൾ ഉൾപ്പടെയുള്ളവരെ പുറത്താക്കുമെന്നാണ് ലഭിക്കുന്ന സൂചന. പുറത്താക്കേണ്ട 50 പേരുടെ പട്ടിക തയാറാക്കിയതായും വിവരം ലഭിക്കുന്നുണ്ട്. കഴിഞ്ഞ മാസം 14 ന് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ അശോകൻ കുളനട പിന്മാറണമെന്ന് ബിജെപിയിലെയും പോഷക സംഘടനകളായ മഹിളാ മോർച്ചയിലെയും യുവമോർച്ചയിലെയും ഒരു വിഭാഗം പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

\യുവമോർച്ച പ്രവർത്തകർ തിരുവല്ല നഗരത്തിലടക്കം പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. എന്നാൽ പ്രവർത്തകരുടെ എതിർപ്പുകളെ അവഗണിച്ച നേതൃത്വം അശോകൻ കുളനടയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെയാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന സാഹചര്യമുണ്ടായത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തിരുവല്ലയിൽ നടന്ന പ്രതിഷേധങ്ങൾ പണം വാങ്ങി സംഘടിപ്പിച്ചതാണെന്ന് കഴിഞ്ഞ ദിവസം അശോകൻ കുളനട ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതും വിട്ടു നിന്ന നേതാക്കളെയും പ്രവർത്തകരെയും ഏറെ ചൊടിപ്പിച്ചിട്ടുണ്ട്.

നിയോജക മണ്ഡലത്തിലാകമാനം 25 ശതമാനത്തോളം പ്രവർത്തകർ വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് ഫലത്തിൽ വൻ തിരിച്ചടിയുണ്ടാക്കുമെന്ന് ബോധ്യമായതോടെയാണ് ഫല പ്രഖ്യാപനത്തിന് മുമ്പ് തന്നെ വെട്ടി നിരത്തലുമായി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നാണ് എതിർ ശബ്ദമുയർത്തുന്നവരുടെ ആരോപണം. സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രവർത്തകർ അശോകൻ കുളനടയ്ക്കെതിരെ വളരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP