Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വല്യേട്ടനുമായി ഇടഞ്ഞതോടെ ഏകലോക്‌സഭാസീറ്റും കൈവിട്ടുപോകുമോ? തൃശൂരിൽ കോൺഗ്രസും ബിജെപിയും കടുത്ത പോരാട്ടത്തിന് തയ്യാറെടുക്കുമ്പോൾ സിപിഎമ്മുമായുള്ള ശീതസമരത്തിന്റെ അങ്കലാപ്പിൽ സിപിഐ; പെരിങ്ങോട്ടുകര സംഘർഷവും തൃശൂർ കോർപറേഷൻ-ഗുരുവായൂർ നഗരസഭ തർക്കങ്ങളും ഉയർത്തുന്നത് വൻവെല്ലുവിളി; ഭിന്നത രൂക്ഷമായാൽ എൽഡിഎഫ് സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിൽ പ്രവർത്തകർ

വല്യേട്ടനുമായി ഇടഞ്ഞതോടെ ഏകലോക്‌സഭാസീറ്റും കൈവിട്ടുപോകുമോ? തൃശൂരിൽ കോൺഗ്രസും ബിജെപിയും കടുത്ത പോരാട്ടത്തിന് തയ്യാറെടുക്കുമ്പോൾ സിപിഎമ്മുമായുള്ള ശീതസമരത്തിന്റെ അങ്കലാപ്പിൽ സിപിഐ; പെരിങ്ങോട്ടുകര സംഘർഷവും തൃശൂർ കോർപറേഷൻ-ഗുരുവായൂർ നഗരസഭ തർക്കങ്ങളും ഉയർത്തുന്നത് വൻവെല്ലുവിളി; ഭിന്നത രൂക്ഷമായാൽ എൽഡിഎഫ് സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിൽ പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

 തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുബോൾ ജില്ലയിൽ സിപിഎം-സിപിഐ പോര് രൂക്ഷമായത് എൽഡിഎഫിന്റെ സാധ്യതകളെ ദുർബലപ്പെടുത്തുന്നു. കഴിഞ്ഞ മാസം താന്ന്യത്തുള്ള സിപിഐയുടെ ലോക്കൽ കമ്മിറ്റി ഓഫീസ് സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പൊലീസ് നടപടിയെടുക്കാത്തതാണ് സിപിഐയെ പ്രകോപിപ്പിച്ചിരിക്കുന്നത്. സിപിഐക്ക് ജില്ലയിൽ ഏറ്റവും സ്വാധീനമുള്ള പ്രദേശമാണ് ചാഴൂർ, താന്ന്യം ഉൾപ്പെടുന്ന കോൾ മേഖല. പെരിങ്ങോട്ടുകര ഐടിഐ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഘോഷമാണ് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്.

ഐടിഐയിലെ എസ്എഫ്‌ഐയുടെ മേധാവിത്വം അവസാനിപ്പിച്ച് എഐഎസ്എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി വിജയിച്ചത് കോളേജിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. എഐഎസ്എഫിന്റെ വിജയാഘോഷം കോളേജ് ക്യാമ്പസിന് പുറത്ത് കടന്നപ്പോൾ കുപിതരായ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ എഐഎസ്എഫ് പ്രവർത്തകരെ വളഞ്ഞിട്ട് മർദിച്ചു. അന്ന് രാത്രി തന്നെയാണ് സിപിഐയുടെ താന്ന്യം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെയും അക്രമമുണ്ടായത്. ഓഫീസിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയും മോഷണം പോയി. സിപിഐ ഓഫീസ് ആക്രമണത്തോടെ ഇരു പാർട്ടികളും തമ്മിലുള്ള പ്രശ്‌നം ജില്ലാ തലത്തിലേക്ക് വ്യാപിച്ചു. സംഭവമുണ്ടായിട്ട് രണ്ട് മാസം തികയുമ്പോഴും ഇതുവരെ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് സിപിഐ 24ന് എസ്‌പി ഓഫീസ് മാർച്ചും സത്യാഗ്രഹവും നടത്തും. സത്യാഗ്രഹം തൃശൂർ എംപി സി എൻ ജയദേവനാണ് ഉദ്ഘാടനം ചെയ്യുന്നത്. കെ രാജൻ എംഎൽഎ, മുൻ മന്ത്രി കെ പി രാജേന്ദ്രൻ തുടങ്ങിയ ജില്ലയിലെ പ്രമുഖ നേതാക്കൾ തന്നെ സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്.

സത്യാഗ്രഹത്തിന് ശേഷം തുടർ പ്രക്ഷോഭ പരിപാടികൾക്ക് രൂപം കൊടുക്കാൻ തയ്യാറെടുക്കുകയാണ് സിപിഐ നേതൃത്വം. സിപിഎമ്മിന്റെ സമർദമാണ് പ്രതികളെ പിടികൂടാൻ പൊലീസിന് കഴിയാത്തതിനു പിന്നിലെന്ന് സിപിഐ കരുതുന്നു. ഇരു പാർട്ടികൾ തമ്മിലുള്ള ശീതസമരം ലോകസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ എൽഡിഎഫിന്റെ സാധ്യതകളെ തന്നെ ബാധിച്ചേക്കുമെന്ന ആശങ്ക പ്രവർത്തകരിലുണ്ട്. സിപിഐക്ക് കൈവശമുള്ള രാജ്യത്തെ ഏക ലോകസഭാ സീറ്റാണ് തൃശൂർ. കോൺഗ്രസും ബിജെപിയും തൃശൂരിൽ ഇത്തവണ കടുത്ത പോരാട്ടത്തിന് തയ്യാറെടുക്കുബോൾ ഏക സീറ്റ് നിലനിർത്തുകയെന്നത് സിപിഐയെ സംബന്ധിച്ചെടുത്തോളം വലിയ വെല്ലുവിളിയാണ്.

ഇതിനുപുറമെ തൃശൂർ കോർപറേഷനിലും ഗുരുവായൂർ നഗരസഭയിലും ഇരു പാർട്ടികൾ തമ്മിലുള്ള അഭിപ്രായ ഭിന്നത നിലനിൽക്കുകയാണ്. തൃശൂർ കോർപറേഷനിൽ മേയറായിരുന്ന സിപിഎമ്മിന്റെ അജിതാ ജയരാജൻ സ്ഥാനം ഒഴിഞ്ഞപ്പോൾ മേയറുടെ ചേമ്പർ പൂട്ടിയിട്ടതും ഔദ്യോഗിക വാഹനം വർക്കഷോപ്പിൽ കയറ്റിയിട്ടതും മുന്നണിയിൽ അസ്വാരസ്യത്തിന് കാരണമായിരുന്നു. മേയറുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി മേയർ സിപിഐയുടെ ബീന മുരളി സൗകര്യങ്ങൾ ഉപയോഗിക്കുന്നത് തടയിടുന്നതിനു വേണ്ടിയാണ് മുൻ മേയർ ഇത്തരത്തിൽ പെരുമാറിയതെന്ന് സിപിഐ ആരോപിക്കുന്നു.

ഏറെ നാളായി കോർപറേഷനിൽ സിപിഐ കൗൺസിലർമാർ ഭരണ നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെ ശീതസമരത്തിലാണ്. ഗുരുവായൂർ നഗരസഭയിൽ ചെയർേപഴ്‌സണായിരുന്ന ശാന്തകുമാരി സ്ഥാനം ഒഴിയാൻ വൈകിയതാണ് സിപിഐയെ ചൊടിപ്പിച്ചത്. മുന്നണിയിലെ ധാരണപ്രകാരം ഭരണസമിതിയുടെ കാലാവധി മൂന്ന് വർഷം കഴിയുബോൾ ചെയർപേഴ്‌സൺ സ്ഥാനം സിപിഐക്ക് കൈമാറണമായിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ പറഞ്ഞ് ശാന്തകുമാരി ചെയർപേഴ്‌സൺ സ്ഥാനം രാജിവയ്ക്കാതിരുന്നത് പ്രശ്‌നങ്ങൾക്കിടയാക്കി. ഇതിൽ പ്രതിഷേധിച്ച് ശാന്തകുമാരി രാജിവയ്ക്കും വരെ സിപിഐ നഗരകൗൺസിൽ ബഹിഷ്‌കരിച്ചതും ഇരു പാർട്ടികൾക്കുമിടയിൽ അഭിപ്രായഭിന്നതയ്ക്ക് കാരണമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP