Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചന്ദ്രശേഖരനെ വെട്ടിയ കേസിൽ സിപിഎമ്മുകാർ കൂറുമാറി; ഹൗസിങ് ബോർഡിലെ ഇടപെടലും മുന്നണിയിലെ രണ്ടാമനെ ചൊടിപ്പിക്കുന്നു; കൃഷി മന്ത്രിയുടെ ഇസ്രയേൽ യാത്ര വെട്ടിയത് മുഖ്യമന്ത്രി; വല്യേട്ടനെതിരെ പ്രതികരിക്കാതെ കാനം; പ്രകാശ് ബാബു രണ്ടും കൽപ്പിച്ച്; അവസരം മുതലെടുക്കാൻ കോൺഗ്രസും; സിപിഎം-സിപിഐ പോര് സംഘർഷത്തിലേക്കോ?

ചന്ദ്രശേഖരനെ വെട്ടിയ കേസിൽ സിപിഎമ്മുകാർ കൂറുമാറി; ഹൗസിങ് ബോർഡിലെ ഇടപെടലും മുന്നണിയിലെ രണ്ടാമനെ ചൊടിപ്പിക്കുന്നു; കൃഷി മന്ത്രിയുടെ ഇസ്രയേൽ യാത്ര വെട്ടിയത് മുഖ്യമന്ത്രി; വല്യേട്ടനെതിരെ പ്രതികരിക്കാതെ കാനം; പ്രകാശ് ബാബു രണ്ടും കൽപ്പിച്ച്; അവസരം മുതലെടുക്കാൻ കോൺഗ്രസും; സിപിഎം-സിപിഐ പോര് സംഘർഷത്തിലേക്കോ?

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: മുൻ മന്ത്രിയും സിപിഐ. സംസ്ഥാന അസി. സെക്രട്ടറിയുമായ ഇ.ചന്ദ്രശേഖരൻ എംഎ‍ൽഎ.യെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആക്രമിച്ച കേസ് സിപിഎം., ബിജെപി. നേതൃത്വം ഗൂഢാലോചന നടത്തി അട്ടിമറിച്ചതായുള്ള ആരോപണം ചൂടുപിടിക്കാൻ കോൺഗ്രസ്. സംഭവത്തിനെതിരെ സിപിഐ. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പ്രകാശ്ബാബുവും രമേശ് ചെന്നിത്തലയും രംഗത്തുവന്നു. കെപിസിസിയും ഈ വിഷയത്തെ ഗൗരവത്തോടെ എടുക്കും. നിയമസഭയിൽ പ്രതിപക്ഷവും ചർച്ചയാക്കും. വലിയ അതൃപ്തിയായി ഇടതുപക്ഷത്ത് ഇതു മാറുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.

ചന്ദശേഖരനുവേണ്ടി സത്യസന്ധമായി മൊഴിനൽകുന്നതിനു പകരം ആർഎസ്എസ്., ബിജെപി. പ്രവർത്തകരെ രക്ഷിക്കണമെന്ന സിപിഎം. പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് അപലപനീയവും പരിഹാസ്യവുമാണെന്ന് പ്രകാശ്ബാബു സാമൂഹികമാധ്യമത്തിൽ കുറിച്ചിരുന്നു. സിപിഎം. സംസ്ഥാന നേതൃത്വം പ്രശ്‌നം ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ ഈ വിവാദത്തിൽ പ്രതികരിച്ചില്ല. അതിനിടെ സിപിഎം., ബിജെപി. അവിഹിതബന്ധം പുറത്തായെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. രണ്ട് പാർട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. ഈ ചർച്ച കോൺഗ്രസും ഏറ്റെടുക്കും.

ഒന്നിലധികം വിഷയങ്ങളിൽ സർക്കാരും സിപിഎമ്മും കൊച്ചാക്കാൻ നോക്കുന്നുവെന്ന നീരസത്തിലാണ് സിപിഐ. മതിയായ ചർച്ച പലതിലും നടക്കുന്നില്ലെന്ന രോഷവും പാർട്ടി നേതൃത്വത്തിനുണ്ട്. റവന്യു വകുപ്പിന്റെ ഭാഗമെന്നു സിപിഐ വിശ്വസിച്ചുവന്ന ദുരന്ത പ്രതികരണ വകുപ്പു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഏറ്റെടുത്തു. ഒന്നാം പിണറായി സർക്കാരിൽ റവന്യു വകുപ്പുമായി ബന്ധപ്പെട്ടാണ് ഇതിന്റെ പ്രവർത്തനം നടന്നത്. എന്നാൽ, ഔദ്യോഗികമായി വകുപ്പ് അവർക്കു കൈമാറിയിരുന്നില്ല. രണ്ടാം പിണറായി സർക്കാരിലും ആർക്കും നൽകാത്ത വകുപ്പുകളുടെ പട്ടികയിലാണു പെടുത്തിയിരുന്നത്. അങ്ങനെയുള്ള വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണു രീതി.

സിപിഎം-സിപിഐ ചർച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രിയുടെ തീരുമാനമെങ്കിലും ഉത്തരവിറങ്ങുമ്പോൾ റവന്യു വകുപ്പിന്റെ അധികാരത്തെപ്പറ്റി വ്യക്തത വേണമെന്നാണു സിപിഐയുടെ ആവശ്യം. ഹൗസിങ് ബോർഡ് പിരിച്ചുവിടണമെന്ന ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നിർദ്ദേശത്തോടു സിപിഐ നേതൃത്വം കടുത്ത ക്ഷോഭത്തിലാണ്. പാർട്ടി തീരുമാന പ്രകാരമാണു മന്ത്രിസഭാ യോഗത്തിൽ മന്ത്രി കെ.രാജൻ ജോയിക്കെതിരെ ആഞ്ഞടിച്ചത്. ആധുനിക കൃഷി രീതികളെക്കുറിച്ചു പഠിക്കാനായി സിപിഐയുടെ കൃഷി മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്രയേൽ യാത്രയ്ക്ക് ഒരുക്കങ്ങളുമായി മുന്നോട്ടു പോയപ്പോൾ മുഖ്യമന്ത്രി ഇടപെട്ടു യാത്ര വെട്ടി. ഇതെല്ലാം സിപിഐയിൽ അതൃപ്തിയാണ്. എന്നാൽ കാനം രാജേന്ദ്രൻ സർക്കാരിനെതിരെ കടന്നാക്രമണം നടത്തുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രകാശ് ബാബുവിന്റെ പ്രതികരണങ്ങൾ.

അതേസമയം, ചന്ദ്രശേഖരൻ കേസിൽ പാർട്ടിക്ക് ജാഗ്രതക്കുറവ് സംഭവിച്ചിട്ടില്ലെന്നും ബിജെപി.യെ സഹായിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നുമാണ് സിപിഎം. ജില്ലാ സെക്രട്ടറി എം വിബാലകൃഷ്ണൻ വ്യക്തമാക്കിയത്. മാധ്യമങ്ങൾ ഊതിവീർപ്പിച്ച കാര്യം ജനങ്ങൾ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാക്ഷികളായ സിപിഎം. നേതാക്കൾ വിചാരണയ്ക്കിടെ കൂറുമാറി ബിജെപി., ആർഎസ്എസ്. പ്രവർത്തകരെ സഹായിച്ചത് സിപിഎം. ജില്ലാ കമ്മിറ്റിയംഗം ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിയായ കേസിലെ കൂറുമാറ്റത്തിന് പ്രത്യുപകാരമാണെന്നാണ് ആരോപണം. 2016 മെയ്‌ 19-ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുശേഷം മാവുങ്കാലിൽ ആഹ്‌ളാദപ്രകടനത്തിനിടെയുണ്ടായ സംഭവത്തിലാണ് തെളിവുകളുടെ അഭാവത്തിൽ 12 ബിജെപി. -ആർഎസ്എസ്. പ്രവർത്തകരെ കാസർകോട് അഡീഷണൽ സെഷൻസ് കോടതി (രണ്ട്) വെറുതേ വിട്ടത്.

സിപിഎം. ജില്ലാ കമ്മിറ്റിയംഗവും പനത്തടി ഏരിയ സെക്രട്ടറിയുമായ ഒക്ലാവ് കൃഷ്ണൻ, ഏരിയ കമ്മിറ്റിയംഗം പി.കെ.രാമചന്ദ്രൻ, ചുള്ളിക്കര ലോക്കൽ കമ്മിറ്റിയംഗം സിനു കുര്യാക്കോസ് ഉൾപ്പെടെ സിപിഎം. പ്രവർത്തകർ പ്രതികളായ വധശ്രമക്കേസ് വിചാരണയ്ക്കിടെ സാക്ഷികളായ ബിജെപി. പ്രവർത്തകർ ഏതാനും മാസംമുൻപ് കൂറുമാറിയിരുന്നു. കാസർകോട് അഡീഷണൽ സെഷൻസ് കോടതി (മൂന്ന്)യിൽ നടന്ന വിചാരണയ്ക്കിടെയായിരുന്നു അത്. 2018 നവംബർ 17-ന് നടന്ന ഹിന്ദു ഐക്യവേദി ഹർത്താലിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ബിജെപി.ക്കാർ കൂറുമാറിയത്.

അതേ സമയം കേസ് തോറ്റത് സിപിഐയുടെ തന്നെ വീഴ്ചയെന്ന് ആരോപണവുമായി കാസർഗോട്ടെ ഒരു വിഭാഗം സിപിഎം നേതാക്കൾ രംഗത്ത് എത്തി.. ഇ.ചന്ദ്രശേഖരൻ 5 വർഷം മന്ത്രിയായിരുന്നപ്പോഴോ പിന്നീടോ അദ്ദേഹം കേസിന്റെ സ്ഥിതിഗതികൾ അന്വേഷിച്ചില്ലന്നാണ് ഇവരുടെ വാദം. അദ്ദേഹം കേസിന്റെ സ്ഥിതിഗതികൾ സാക്ഷികളുമായോ സിപിഎമ്മുമായോ ചർച്ച ചെയ്തിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു.സിപിഐയിലും സിപിഎമ്മിലും ഉൾപ്പെട്ട ഇടതു മുന്നണി നേതാക്കൾ ആക്രമിക്കപ്പെട്ട കേസ് ഇടതു മുന്നണി യോഗങ്ങളിലും ചർച്ച ചെയ്തില്ല.

സിപിഐക്ക് ഇല്ലാത്ത താൽപര്യം സിപിഎമ്മിനുണ്ടാവുമോ എന്ന ചോദ്യമാണ് സിപിഎമ്മിലെ ഒരു വിഭാഗം ഉയർത്തുന്നത്. ഇപ്പോൾ കേസ് തോറ്റപ്പോൾ സിപിഎമ്മിന്റെ തലയിൽ വെക്കാനുള്ള ശ്രമമാണ് സിപിഐ നടത്തുന്നതെന്ന് ഇവർ ആരോപിക്കുന്നു. കേസിന്റെ സ്ഥിതിഗതികൾ സാക്ഷികളെ കൃത്യമായി ധരിപ്പിച്ചില്ലെന്നും ഇവർ പറയുന്നു. കേസ് ജയിക്കണമെങ്കിൽ സാക്ഷികളേക്കാൾ താൽപര്യം വേണ്ടത് പരാതിക്കാരനല്ലേ എന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നു. തോറ്റപ്പോഴും എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുന്നതിനു പകരം പരസ്യമായി ആരോപണമുന്നയിച്ച് സിപിഎമ്മിനെ അടിക്കാൻ കേസ് ഉപയോഗപ്പെടുത്തുകയാണുണ്ടായതെന്നും സിപിഎമ്മുമായി ബന്ധപ്പെട്ടവർ ആരോപിക്കുന്നു.

അതേ സമയം പൊലീസിന് നൽകിയ മൊഴി വിചാരണ സമയത്തു തിരുത്തിയ സിപിഎമ്മിന്റെ നടപടിയെ മുന്നണിക്കകത്തു നിന്നുള്ള ഒറ്റലായാണ് സിപിഐ കാണുന്നത്. സിപിഎമ്മിന്റെ നിലപാടിൽ സിപിഐക്കകത്ത് ശക്തമായ അമർഷമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP