Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലഹരി വിരുദ്ധ ക്യാംപെയിനിടെ ബാറിൽ കയറി മദ്യപിച്ചത് ഡിവൈഎഫ്ഐ നേതാക്കൾ! സഖാക്കളുടെ വാക്കും പ്രവർത്തിയും വിപരീത ദിശയിൽ; സിപിഎമ്മിനെ മറയാക്കി ലഹരി കടത്തുന്നു; അധികാരം വഷളാക്കാതിരിക്കാൻ സഖാക്കൾക്കെതിരെ അച്ചടക്ക നടപടിക്ക് പാർട്ടി ഒരുങ്ങുന്നു; നിലപാടുകളിൽ കാർക്കശ്യക്കാരനായ എം വി ഗോവിന്ദൻ എത്ര ഉന്നതനെങ്കിലും വിട്ടുവീഴ്‌ച്ച വേണ്ടെന്ന നിലപാടിൽ

ലഹരി വിരുദ്ധ ക്യാംപെയിനിടെ ബാറിൽ കയറി മദ്യപിച്ചത് ഡിവൈഎഫ്ഐ നേതാക്കൾ! സഖാക്കളുടെ വാക്കും പ്രവർത്തിയും വിപരീത ദിശയിൽ; സിപിഎമ്മിനെ മറയാക്കി ലഹരി കടത്തുന്നു; അധികാരം വഷളാക്കാതിരിക്കാൻ സഖാക്കൾക്കെതിരെ അച്ചടക്ക നടപടിക്ക് പാർട്ടി ഒരുങ്ങുന്നു; നിലപാടുകളിൽ കാർക്കശ്യക്കാരനായ എം വി ഗോവിന്ദൻ എത്ര ഉന്നതനെങ്കിലും വിട്ടുവീഴ്‌ച്ച വേണ്ടെന്ന നിലപാടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലഹരിവിരുദ്ധ ക്യാംപെയിനിടെ ബാറിൽ കയറി മദ്യപിച്ചത് ഡിവൈഎഫ്ഐ നേതാക്കളാണെന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ ഇവർക്കെതിരെ സംഘടന നടപടിയും കൈക്കൊണ്ടു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനെയും നേമം ഏരിയാ പ്രസിഡന്റ് ആഷിഖിനെയും നേമം ഡിവൈഎഫ്ഐ ഏരിയാ കമ്മിറ്റിയാണ് അന്വേഷണ വിധേയമായി പുറത്താക്കിയത്.

ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഫോട്ടോ അടക്കം ആഷിഖ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സുഹൃത്തിനൊപ്പം ബാറിൽ പോയി മദ്യപിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അച്ചടക്ക നടപടി സ്വീകരിക്കാൻ നേതൃത്വം തീരുമാനിച്ചത്. ആംബുലൻസ് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ ഏരിയാ സെകട്ടറി മണിക്കുട്ടനും മറ്റൊരു ജില്ലാ കമ്മിറ്റിയംഗം നിതിൻ രാജിനുമെതിരെ അന്വേഷണം നടത്താനും ഡിവൈഎഫ്ഐ തീരുമാനിച്ചു. 7,70000 രൂപ പിരിച്ചതിൽ 6,70,000 രൂപയാണ് കണക്കിൽ കാണിച്ചെന്നും പരാതി ഉയർന്നിരുന്നു.

അടുത്തിടെ സിപിഎം അണികൾക്കിടയിലും ഉണ്ടായ അച്ചടക്ക ലംഘനകങ്ങളുടെ കാര്യങ്ങളാണ് പുറത്തുവന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ നടപടികളും ശക്തിപ്പെടുത്താനാണ സിപിഎം നീക്കം. എം വി ഗോവിന്ദൻ ഇക്കാര്യത്തിൽ കർശന നിലപാടുമായി മുന്നോട്ടു പോകാനാണ് ഒരുങ്ങുന്നത്. നേതാക്കളിലും അണികളിലും ചിലർ പാർട്ടി കടമകൾ മറക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സംഘടനാ രംഗത്തെ അടിയന്തര കടമകൾ എന്ന പേരിൽ രേഖ ചർച്ച ചെയ്തു നടപ്പിലാക്കാൻ തീരുമാനിച്ചത്. കൂടാതെ തുടർഭരണം ലഭിച്ചതോടെ പാർട്ടിയെ ഉപയോഗിച്ചു ബിസിനസ് ചെയ്യുന്നവർ അടക്കം സജീവമാണ്. ഇത്തരക്കാരോട് വിട്ടുവീച്ച പാടില്ലെന്നാണ് എം വി ഗോവിന്ദന്റെ നിലപാട്.

തുടർഭരണത്തിന്റെ പശ്ചാത്തലത്തിൽ ജനത്തോടുള്ള പെരുമാറ്റ രീതി നിർദേശിച്ചും വർധിക്കുന്ന ബൂർഷ്വാ പ്രവണതകൾ ഒഴിവാക്കാൻ ആഹ്വാനം ചെയ്തും തെറ്റു തിരുത്തൽ രേഖ നേരത്തെയുണ്ടെങ്കിലും ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ രേഖ അടിയന്തരമായി പാർട്ടി ചർച്ച ചെയ്തത്. ലഹരിക്കെതിരെ ക്യാംപയിനുമായി സർക്കാർ മുന്നോട്ടു പോകുന്നതിനിടെ ചില പാർട്ടി അണികൾ ലഹരി കടത്തിൽ പ്രതിയാകുന്നതും തെറ്റായ കാര്യങ്ങളിൽ പങ്കാളികളാകുന്നതും പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്.

തുടർഭരണം എന്തിനുമുള്ള അധികാരമായി കാണുന്ന പ്രവണത ചിലയിടങ്ങളിൽ നിലനിൽക്കുന്നതായാണ് പാർട്ടി വിലയിരുത്തൽ. തുടർഭരണത്തിൽ മറ്റുള്ള സംസ്ഥാനങ്ങളിലുണ്ടായ വീഴ്ചകൾ ഇവിടെ ആവർത്തിക്കപ്പെടരുതെന്ന ചിന്തയിലാണ് കടുത്ത നടപടികളിലേക്കു പാർട്ടി കടക്കാനൊരുങ്ങുന്നത്.

താഴേത്തട്ടിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാർട്ടി പ്രവർത്തന രേഖ രൂപപ്പെടുത്തിയത് അണികളെ കൂടി നിയന്ത്രിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ്. പാർട്ടിയിലെ യുവ പ്രവർത്തകരിൽ ഒരു വിഭാഗം തെറ്റായ പ്രവണതകളിലേക്ക് പോകുന്നതായാണ് കണ്ടെത്തൽ. സമൂഹത്തിലെ അപചയങ്ങൾ പാർട്ടിയെയും ബാധിച്ചതായി നേതൃത്വം കരുതുന്നു. പാർട്ടി സെക്രട്ടറിയുടെ വാക്കുകൾ കടമെടുത്താൽ ബൂർഷ്വാ പ്രവണതകൾ പാർട്ടിയിലേക്ക് അരിച്ചിറങ്ങുന്നു.

പാർട്ടി അണികൾക്കിടയിൽ മദ്യപാനശീലം വർധിക്കുന്നതായാണ് കണ്ടെത്തലുകളിലൊന്ന്. താഴെത്തട്ടിലെ പ്രവർത്തകർപോലും വലിയ രീതിയിൽ സ്വത്ത് സമ്പാദിക്കുന്നതായ പരാതികളും നേതൃത്വത്തിനു ലഭിക്കുന്നുണ്ട്. എത്ര ഉന്നതനായാലും നടപടികളിൽ വിട്ടുവീഴ്ച വേണ്ടെന്ന സന്ദേശമാണ് ജില്ലാ നേതൃത്വത്തിനു സംസ്ഥാന നേതൃത്വം നൽകുന്നത്. രേഖയിലെ നിർദേശങ്ങൾ എത്രയും വേഗം നടപ്പിലാക്കണമെന്നും ആവശ്യപ്പെടും.

പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ അനധികൃത സ്വത്ത് സമ്പാദനങ്ങൾ പരിശോധിക്കുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. ജനവിരുദ്ധമായ ഒന്നിനേയും പാർട്ടി സ്വീകരിക്കില്ലെന്നും എല്ലാ ദൗർബല്യങ്ങളും പരിഹരിച്ച് പാർട്ടി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ ഇന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

'പാർട്ടിജീവിതത്തിൽ ഉടനീളം തെറ്റുതിരുത്തൽ പ്രക്രിയ തുടരണം. ജനവിരുദ്ധവും തെറ്റായതുമായ പ്രവണതകൾ പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല. പാർട്ടിയെ സംബന്ധിച്ചിടത്തോളം വെള്ളം കടക്കാത്ത കംപാർട്ട്‌മെന്റ് ആയിട്ടുള്ള സിസ്റ്റം അല്ല', എം വി ഗോവിന്ദൻ പറഞ്ഞു. സംഘടന രംഗത്തെ അടിയന്തര കടമകൾ എന്ന പാർട്ടി രേഖ ചർച്ച ചെയ്ത് അംഗീകരിച്ചു. പാർട്ടി അംഗങ്ങളുടെ അനർഹമായ സ്വത്ത് സമ്പാദനം അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി അംഗങ്ങൾ തെറ്റുകളും കുറവുകളും തിരുത്തി പാർട്ടിയെ നയിക്കാനാകണം. വെള്ളം കടക്കാത്ത കമ്പാർട്ട്മെന്റല്ല പാർട്ടി. ജീർണതകൾ പാർട്ടിയിലും അരിച്ചുകയറുന്നുണ്ട്. പാർട്ടി അംഗീകരിക്കാത്ത പ്രവണകൾ ഫലപ്രദമായി തിരുത്തണം. തെറ്റു തിരുത്തൽ ഒരു ദിവസം കൊണ്ട് പൂർത്തിയാകില്ല. പാർട്ടി ജീവിതത്തിൽ ഉടനീളം ഈ പ്രക്രിയ തുടരണം.

ജനപക്ഷത്തിന് വേണ്ടിയാകണം പാർട്ടി നിലപാടുകൾ. തെറ്റായ പ്രവണതകൾക്ക് പാർട്ടി കൂട്ടുനിൽക്കില്ല. അത്തരം പ്രശ്നങ്ങളിൽ പാർട്ടി ഇടപെടും. ജനങ്ങൾക്ക് അംഗീകരിക്കാത്ത കാര്യങ്ങൾ പാർട്ടിയും സ്വീകരിക്കില്ല. പാർട്ടി നേതാക്കളും വർഗ ബഹുജന സംഘടനകളും തുടർ ഭരണ സാഹചര്യത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP