Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയത്തിന്റെ പേരിലുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രസർക്കാർ; മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചു; ഗൾഫിൽ പോകുന്ന മുഖ്യമന്ത്രിക്കും ഔദ്യോഗിക പരിപാടികൾക്ക് വിലക്ക്; നയതന്ത്രചർച്ചകൾക്കും മുതിരേണ്ടതില്ല; കേന്ദ്രം തടഞ്ഞത് പ്രവാസികൾ അയയ്ക്കാവുന്നത്രയും പണം അയച്ചുകഴിഞ്ഞിട്ടും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ടൂറടിക്കാനുള്ള നീക്കം

പ്രളയത്തിന്റെ പേരിലുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രസർക്കാർ; മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചു; ഗൾഫിൽ പോകുന്ന മുഖ്യമന്ത്രിക്കും ഔദ്യോഗിക പരിപാടികൾക്ക് വിലക്ക്; നയതന്ത്രചർച്ചകൾക്കും മുതിരേണ്ടതില്ല; കേന്ദ്രം തടഞ്ഞത് പ്രവാസികൾ അയയ്ക്കാവുന്നത്രയും പണം അയച്ചുകഴിഞ്ഞിട്ടും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ടൂറടിക്കാനുള്ള നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാൻ 700 കോടി രൂപയുടെ സഹായം യുഎഇ പ്രഖ്യാപിച്ചപ്പോൾ അതുസ്വീകരിക്കാനാവില്ലെന്ന് അർഥശങ്കയില്ലാത്ത വിധം കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. കേരള പുനർനിർമ്മാണത്തിന് ധനസഹായം തേടിയുള്ള മന്ത്രിമാരുടെ വിദേശ സന്ദർശനത്തിലും കർശന വ്യവസ്ഥകളാണ് കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്. പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ, പ്രവാസികൾ വൃക്തിതലത്തിലും, സംഘടനാതലത്തിലും ദുരിതാശ്വാസ സഹായം നേരത്തെ തന്നെ സംഭാവന ചെയ്ത പശ്ചാത്തലത്തിൽ, വിദേശ സന്ദർശനം കൊണ്ട് കാര്യമായ പ്രയോജനമുണ്ടാകുമോയെന്ന് മന്ത്രിമാർ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, വിദേശ സന്ദർശനം അനിവാര്യമാണെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അതേസമയം, മന്ത്രിമാരുടെ വിദേശയാത്ര ധൂർത്താണെന്ന ആക്ഷേപവും ഇതിനകം ഉയർന്നുകഴിഞ്ഞു.

മുഖ്യമന്ത്രിക്ക് മാത്രമാണ് ഇതുവരെ വിദേശ യാത്രയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയും 17 മന്ത്രിമാരുമാണ് വിദേശയാത്രയ്ക്ക് അനുമതി ചോദിച്ചിരുന്നത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അപേക്ഷകൾ ഒരുമിച്ചായിരുന്നു കേന്ദ്രത്തിന് സമർപ്പിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് മാത്രം അനുമതി നൽകിക്കൊണ്ടാണ് കേന്ദ്രത്തിന്റെ ഉത്തരവ് വന്നിരിക്കുന്നത്. അതും കർശന നിബന്ധനകളോടെയാണ്. വിദേശ ഫണ്ട് സ്വീകരിക്കരുത്, വിദേശ പ്രതിനിധികളുമായി ചർച്ച അരുത് എന്നിവയാണ് വവസ്ഥകൾ.

ഈ മാസം 18 മുതൽ വിദേശയാത്ര തുടങ്ങാനാണ് നിശ്ചയിച്ചത്. അബുദാബി, ഷാർജ, ദുബായ് എന്നിവിടങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. ഇവിടെ ഔദ്യോഗിക യോഗങ്ങളിലൊന്നും മുഖ്യമന്ത്രി പങ്കെടുക്കാൻ പാടില്ലെന്നും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പരിപാടികളിൽ മാത്രമേ പങ്കുചേരാവൂ എന്നുമാണ് കേന്ദ്രത്തിന്റെ നിബന്ധനയിൽ പറഞ്ഞിരിക്കുന്നത്. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട യോഗങ്ങളിൽ മാത്രം പങ്കെടുക്കാം. വായ്പകളുടെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്. കേരളത്തിനുള്ള വായ്പ പരിധി ഉയർത്തുന്ന കാര്യത്തിൽ തീരുമാനമായില്ല. ലോക ബാങ്ക്, എഡിബി വായ്പകളും അനിശ്ചിതത്വത്തിലാണ്. കേന്ദ്രം പരിധി ഉയർത്താതെ കേരളത്തിന് കടമെടുക്കാനാകില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണം.

പ്രളയകാലത്ത് തന്നെ പ്രവാസികൾ ആവുന്ന സഹായം ചെയ്തതാണ്. അവർ ഇനി എന്തു തരാനെന്ന ചോദ്യം മന്ത്രിമാരുടെ യാത്രകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതുകൊണ്ട് വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന മന്ത്രിമാർ, ഭവനനിർമ്മാണം അടക്കമുള്ള പദ്ധതികൾക്കുകൂടി സഹായം തേടും. വിദേശത്ത് യോഗങ്ങൾ വിളിക്കാനാണ് തീരുമാനിച്ചിരുന്നത്.എന്നാൽ, ദുരിതാശ്വാസവുമായി ബന്ധപ്പെട്ട യോഗങ്ങളിൽ മാത്രം പങ്കെടുക്കാൻ മാത്രമേ അനുമതി നൽകൂയെന്നാണ് കേന്ദ്ര നിലപാട്.

യുഎഇ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഖലീഫ ഫൗണ്ടേഷൻ 700 കോടി തരുമെന്ന സൂചന നൽകിയിട്ടുണ്ട്. മന്ത്രിമാർ 17 മുതൽ 22വരെ വിദേശയാത്ര നടത്താനാണു തീരുമാനമെങ്കിലും ചില രാജ്യങ്ങളുടെ വീസ ലഭിക്കാൻ വൈകുന്നതും, കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന വ്യവസ്ഥകളും തടസ്സമായിരിക്കുകയാണ്. മന്ത്രിമാരുടെയും അവരോടൊപ്പം വിദേശത്തേക്കു പോകുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെയും പ്രത്യേകയോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചിരുന്നു. പുനഃർനിർമ്മാണ പ്രവർത്തനങ്ങൾക്കു സ്‌പോൺസർമാരാകാൻ തയാറാകുന്നവരെക്കൂടി കണ്ടെത്തണമെന്ന് ഈ യോഗത്തിലാണു മുഖ്യമന്ത്രി നിർദ്ദേശിച്ചത്. പ്രവാസികളിൽ പലരും ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റും കാര്യമായ ധനസഹായം നൽകിയിട്ടുണ്ട്. പല പ്രവാസി വ്യവസായികളും പുനഃർനിർമ്മാണ പദ്ധതികൾ നടപ്പാക്കാമെന്നു വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ വീണ്ടും പണം പിരിക്കാനുള്ള വിദേശസന്ദർശനം എത്രത്തോളം വിജയിക്കുമെന്ന ആശങ്ക മന്ത്രിമാർ പ്രകടിപ്പിച്ചു.

മന്ത്രിമാരുടെ വിദേശ യാത്ര പൊളിഞ്ഞാൽ അത് ഏറെ വിവാദങ്ങൾക്ക് വഴി വയ്ക്കും. ഇതിനാൽ ഓരോ രാജ്യത്തു നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒഴുകിയെത്തിയ കണക്കുകൾ കൂടി സർക്കാർ ശേഖരിക്കും. പ്രളയത്തിന് ശേഷം വലിയ തോതിൽ സഹായം എത്തിയിരുന്നു. ഓരോ രാജ്യത്തും പോകുന്ന മന്ത്രിമാരുടെ പേരിൽ ഈ കണക്കുകൾ കൂടി കാട്ടും. ഇതിന് ശേഷമാകും മന്ത്രിമാർ ഓരോ രാജ്യത്തു നിന്നും സമാഹരിച്ച തുകയുടെ കണക്ക് പുറത്തു വിടുകയുള്ളു. പ്രവാസി മലയാകളോട് സാലറി ചലഞ്ചിനും മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ആരും സാലറി ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറല്ല. ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ സാഹചര്യവും സർക്കാർ നിലപാടുമെല്ലാം മന്ത്രിമാരുടെ വിദേശ ഫണ്ട് പിരിവിനെ ദോഷമായി ബാധിക്കും. ഈ സാഹചര്യത്തിൽ എല്ലാ പ്രവാസി സംഘടനകളേയും മന്ത്രിമാർ നേരിട്ട് തന്നെ വിളിക്കുന്നുണ്ട്.

ഓരോ സംഘടനയും പിരിച്ച തുക മന്ത്രിമാരെ ഏൽപ്പിക്കണമെന്നാണ് ഫോൺ വിളിയിലൂടെ അഭ്യർത്ഥിക്കുന്നത്. പരമാവധി സഹായം നൽകണമെന്നും പറയുന്നു. ചില മന്ത്രിമാരുടെ യാത്ര വൈകാനും സാധ്യതയുണ്ട്. യുഎസ്എ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ വീസ നടപടികൾക്കു നിശ്ചിത ദിവസം വേണം. ഇതുകാരണം വീസ ലഭിക്കാൻ വൈകും. നയതന്ത്ര വീസയാണു മന്ത്രിമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ചില മന്ത്രിമാർക്കു നേരത്തെ വീസ ഉണ്ടായിരുന്നതു കാലഹരണപ്പെട്ടു. മറ്റു ചിലർക്കു പാസ്പോർട്ട് പോലുമില്ല. ഇതെല്ലാം പരിപാടിയിലെ ആസൂത്രണമില്ലായ്മയാണ് വിശദീകരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ലോക കേരള സഭാ പ്രതിനിധികളാണു മന്ത്രിമാർക്കു സൗകര്യങ്ങൾ ഒരുക്കുന്നത്.

പ്രവാസി മലയാളികളുടെ യോഗം വിളിക്കാൻ ലോക കേരള സഭാ പ്രതിനിധികളോടു നിർദ്ദേശിച്ചിട്ടുണ്ട്. ഈ യോഗങ്ങളിൽ പങ്കെടുക്കുന്ന മന്ത്രിമാർ സംസ്ഥാനത്തെ സ്ഥിതി വിവരിച്ചു സഹായം അഭ്യർത്ഥിക്കും. മന്ത്രിമാരുടെ സന്ദർശനത്തിനുള്ള ഔദ്യോഗിക രേഖകൾ ഇനിയും കേന്ദ്രത്തിൽ നിന്നു ലഭിക്കാത്ത സാഹചര്യത്തിൽ യാത്ര നീട്ടി വയ്‌ക്കേണ്ടി വരും. മുഖ്യമന്ത്രി മാത്രമായിരിക്കും കൃത്യ സമയത്ത് പോവുക. മുഖ്യമന്ത്രി പോകുന്നത് യുഎഇയിലാണ്. ഇവിടെ നിന്ന് യുഎഇ സർക്കാരിന്റെ കീഴിലെ ട്രസ്റ്റായ ഖലീഫ ട്രസ്റ്റ് 700 കോടി നൽകുമെന്നാണ് പ്രതീക്ഷ. ഇത് യൂസഫലിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉറപ്പാക്കിയിട്ടുണ്ട്. ഇതിന് സമാനമായ തുക കൊണ്ടു വരണമെന്നാണ് മന്ത്രിമാർക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. എന്നാൽ ഇത് തീർത്തും അപ്രയോഗികമാണെന്ന് മന്ത്രിമാർക്ക് അറിയാം. എങ്കിലും മുഖ്യമന്ത്രിയെ എതിർക്കാനാകില്ല. അതിനാൽ പരമാവധി എത്തിച്ച് കഴിവ് തെളിയിക്കാനാണ് മന്ത്രിമാരുടെ നീക്കം. ശബരിമല വിവാദങ്ങളുടെ പേരിൽ സർക്കാരും വിശ്വാസികളും തമ്മിൽ ഏറ്റുമുട്ടൽ പാതയിൽ നീങ്ങുന്നതോടെ യുകെയിൽ എത്തുന്ന ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രൻ എതിർപ്പും പ്രതിഷേധവും ഏറ്റുവാങ്ങിയേക്കുമെന്ന സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP