Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു നിമിഷമെങ്കിൽ ഒരു നിമിഷം മുന്നേ കെ ടി ജലീൽ രാജിവെക്കണം; സെക്രട്ടറിയേറ്റ് നടയിൽ സമരവുമായി യൂത്ത് കോൺ​ഗ്രസ്- ​ബിജെപി പ്രവർത്തകർ; ജലപീരങ്കിയും ലാത്തിച്ചാർജ്ജുമായി പൊലീസിന്റെ മർക്കടമുഷ്ടി; സംസ്ഥാന സർക്കാരിനെതിരായ സമരത്തിന് നേതൃത്വം നൽകി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും; ഇടത് സർക്കാരിനെതിരെ ഇന്നോളം കണ്ടിട്ടില്ലാത്ത പ്രക്ഷോഭവുമായി പ്രതിപക്ഷം; സ്വർണക്കടത്ത് കേസിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യം ശക്തം

ഒരു നിമിഷമെങ്കിൽ ഒരു നിമിഷം മുന്നേ കെ ടി ജലീൽ രാജിവെക്കണം; സെക്രട്ടറിയേറ്റ് നടയിൽ സമരവുമായി യൂത്ത് കോൺ​ഗ്രസ്- ​ബിജെപി പ്രവർത്തകർ; ജലപീരങ്കിയും ലാത്തിച്ചാർജ്ജുമായി പൊലീസിന്റെ മർക്കടമുഷ്ടി; സംസ്ഥാന സർക്കാരിനെതിരായ സമരത്തിന് നേതൃത്വം നൽകി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും; ഇടത് സർക്കാരിനെതിരെ ഇന്നോളം കണ്ടിട്ടില്ലാത്ത പ്രക്ഷോഭവുമായി പ്രതിപക്ഷം; സ്വർണക്കടത്ത് കേസിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യം ശക്തം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തിന് പിന്നാലെ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത്കോൺഗ്രസ്, ബിജെപി പ്രവർത്തകർ നടത്തുന്ന പ്രതിഷേധം അക്രമാസക്തം. ബിജെപി പ്രവർത്തകർ ജലീലിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ബാരിക്കേട് തള്ളിമാറ്റാൻ ശ്രമിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകർക്ക് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുമ്പിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എസ്. എം ബാലു യൂത്ത് കോൺഗ്രസ് ഭാരവാഹികളായ മുക്കോല ബിജു, വഞ്ചിയൂർ വിഷ്ണു എന്നിവർക്ക് ഗുരുതരമായ പരുക്കേറ്റു. കെടി ജലീലിന്റെ കോലം കത്തിച്ച ശേഷം സെക്രട്ടറിയേറ്റിലേക്ക് കടന്നപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം വീണ്ടും ശക്തമായതോടെ ലാത്തി ചാർജ് ആരംഭിക്കുകയായായിരുന്നു. ലാത്തിച്ചാർജിന് ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് സമരം നടത്തി.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ സംസ്ഥാന ഉപാധ്യക്ഷന്മാരായ നുസൂർ, എസ്. എം. ബാലു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. അതേസമയം, ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് യുവമോർച്ചയും പ്രതിഷേധിക്കുകയാണ്. കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുമ്പിൽ യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു.

മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രിയുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. നയതന്ത്ര ബാഗിൽ മതഗ്രന്ധങ്ങൾ കൊണ്ടുവന്നത് മറയാക്കി പ്രതികൾ സ്വർണക്കള്ളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളുമായുള്ള പരിചയം സംബന്ധിച്ച മന്ത്രിയുടെ വിശദീകരണം വ്യക്തമായി പരിശോധിക്കും. ഇതിന് പിന്നാലെ മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെൻറ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ മന്ത്രിയെ ചോദ്യം ചെയ്യുകയായിരുന്നു എൻഫോഴ്‌സ്‌മെന്റ്. അന്വേഷണവുമായി സഹകരിക്കുമെന്നും താൻ മാധ്യമങ്ങളോട് എല്ലാം സഹകരിക്കുമെന്നും പറഞ്ഞു ഒളിച്ചുകളിച്ച ജലീൽ ചോദ്യം ചെയ്യൽ ആരും അറിയാതിരിക്കാൻ ശരിക്കും ശ്രദ്ധിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിയാണ് കെടി ജലീലിന്റെ മൊഴിയെടുത്ത കാര്യം സ്ഥിരീകരിച്ചത്. അതുവരെ ആരും മന്ത്രിയെ ചോദ്യം ചെയ്ത വിവരം അറിഞ്ഞിരുന്നില്ല. ഇന്നലെ വൈകിട്ട് കെടി ജലീൽ ആലുവയിൽ എത്തിയിരുന്നു. ഇന്ന് രാവിലെയാണ് എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരെത്തി മന്ത്രിയെ നേരിൽ കണ്ടു ഓഫീസിൽ എത്തണമെന്ന് ആവശ്യപ്പെട്ടു.

ഈ ഘട്ടത്തിൽ മാധ്യമപ്രവർത്തകർ ഫോണിൽ വിളിച്ചപ്പോഴും ഇതുവരെ എൻഫോഴ്‌സ്‌മെന്റ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതുവരെ നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നുമാണ് കെടി ജലീൽ പ്രതികരിച്ചത്. മന്ത്രിയെ ചോദ്യം ചെയ്ത കാര്യം കൊച്ചിയിലെ ഉദ്യോഗസ്ഥർ ആരും സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് മേധാവിയാണ് പിന്നീട് ഇക്കാര്യം പുറത്തുവന്നത്.

രാവിലെ ആലുവയിൽ നിന്നും അരൂരിലെ തന്റെ സുഹൃത്തിന്റെ വീട്ടിലെത്തിയ കെടി ജലീൽ വൈകിട്ടത്തോടെ മലപ്പുറത്തേക്ക് തിരിച്ചു പോയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം മന്ത്രിയെ മാധ്യമപ്രവർത്തകർ വിളിച്ചപ്പോഴും സ്വിച്ച് ഓഫ് എന്നായിരുന്നു പറഞ്ഞത്. നയതന്ത്രബാഗിലൂടെ മതഗ്രന്ഥങ്ങൾ വന്ന സംഭവവും പ്രതികളുമായുള്ള ബന്ധവും മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടും എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ മന്ത്രിയോട് ചോദിച്ചറിഞ്ഞു എന്നാണ് വിവരം.

എൻഫോഴ്‌സ്‌മെന്റിന് പിന്നാലെ എൻഐഎയും മന്ത്രിയെ ചോദ്യം ചെയ്യും എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഇതുവരെ മന്ത്രിക്ക് ലഭിച്ച സംരക്ഷണം മുഖ്യമന്ത്രിയിൽ നിന്നും ലഭിക്കില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അന്വേഷണം പിണറായി മന്ത്രിസഭയിലേക്ക് നീങ്ങിയതോടെ സർക്കാറും കടുത്ത പ്രതിരോധതതിൽ ആയിട്ടുണ്ട്. തെരഞ്ഞെടുപ്പു അടുത്ത ഘട്ടത്തിൽ വീണ്ടും ഏജൻസികൾ ചോദ്യം ചെയ്യുമ്പോൾ സർക്കാർ കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണ് ഉള്ളത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോൺസുലേറ്റിൽ നിന്ന് മതഗ്രന്ഥങ്ങളും റമസാൻ കിറ്റും വാങ്ങി വിതരണം ചെയ്ത സംഭവത്തിലാണ് എൻഫോഴ്‌സ്‌മെന്റ് കെ ടി ജലീലിനെ ചോജദ്യം ചെയ്തത്. ചോദ്യങ്ങളോട് കൃത്യമായി പ്രതികരിച്ചില്ലെങ്കിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്യും. രണ്ടാം ഘട്ടത്തിൽ വിശദമായ ചോദ്യം ചെയ്യൽ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. വീണ്ടും ചോദ്യം ചെയ്യേണ്ട ആവശ്യം വന്നാൽ സ്പീക്കറുടേയും ഗവർണ്ണറുടേയും അനുമതി തേടിയാകും ഇത്. നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണു മതഗ്രന്ഥങ്ങളും റമസാൻ കിറ്റുകളും വിതരണം ചെയ്തത് പുറത്തുവന്നതും വിവാദമായതും. വിദേശരാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളിൽ നിന്ന് അനുമതിയില്ലാതെ ഉപഹാരങ്ങൾ സ്വീകരിക്കരുതെന്നാണു ചട്ടം. സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ, ഇഡി സംഘങ്ങൾ മതഗ്രന്ഥങ്ങൾ എത്തിച്ച നയതന്ത്ര പാഴ്സലിനെക്കുറിച്ച് അന്വേഷിച്ചിരുന്നു.

യുഎഇയിൽനിന്നു നയതന്ത്ര ബാഗേജുകളായി എത്തിയവ സർക്കാർ സ്ഥാപനമായ സി-ആപ്റ്റിലും അവരുടെ വാഹനത്തിൽ മലപ്പുറത്തേക്കും കൊണ്ടുപോയിരുന്നു. ഇവ മതഗ്രന്ഥങ്ങളാണെന്നായിരുന്നു ജലീലിന്റെ വാദം. സ്വപ്ന സുരേഷിനെ മന്ത്രി പല തവണ വിളിക്കുകയും ചെയ്തിരുന്നു. സി-ആപ്റ്റിൽ സൂക്ഷിച്ച പെട്ടിയിൽനിന്നും മതഗ്രന്ഥത്തിന്റെ സാമ്പിൾ അന്വേഷണ സംഘം തൂക്കമെടുത്ത് പരിശോധിച്ചിരുന്നു. തൂക്കത്തിൽ വ്യത്യാസം കണ്ടെത്തിയതിനാൽ മതഗ്രന്ഥമാണ് എത്തിയതെന്ന വാദം കസ്റ്റംസ് തള്ളി. മറ്റൊരു രാജ്യത്തിലേക്കും നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം അയയ്ക്കാറില്ലെന്ന് യുഎഇ അധികൃതർ വ്യക്തമാക്കുകയും ചെയ്തു. ഇതും ജലീലിനെ വെട്ടിലാക്കി.

മതഗ്രന്ഥങ്ങളെന്ന പേരിൽ സ്വപ്ന സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്വർണം കടത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. കസ്റ്റംസിന്റെ രേഖകൾ പ്രകാരം പാഴ്സലിന്റെ ഭാരവും മതഗ്രന്ഥങ്ങളുടെ ആകെ ഭാരവും ഒത്തുനോക്കുകയും ചെയ്തിരുന്നു. മതഗ്രന്ഥങ്ങൾ എടപ്പാളിലെത്തിക്കാൻ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സിആപ്റ്റിന്റെ വാഹനങ്ങൾ ഉപയോഗിച്ചതിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി. ഈ സാഹചര്യത്തിലാണ് ജലീലിന്റെ മൊഴിയെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP