Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നേമത്ത് കുമ്മനം; കഴക്കൂട്ടത്ത് മുരളി; വർക്കലയിൽ ശോഭാ സുരേന്ദ്രൻ; തിരുവനന്തപുരത്ത് സുരേഷ് ഗോപി; വട്ടിയൂർക്കാവിൽ രാജേഷ്; ചെങ്ങന്നൂരിൽ രമേശ്; കാട്ടക്കടയിൽ കൃഷ്ണദാസ്; മണലൂരിൽ എഎൻആർ; പലാക്കാടും മലമ്പുഴയിലും പ്രമുഖർ; മഞ്ചേശ്വരത്ത് പ്രാദേശിക പ്രമുഖനും; കെ സുരേന്ദ്രൻ മത്സരത്തിനില്ല; ബിജെപിയിൽ അന്തിമ ലിസ്റ്റ് ഉടൻ

നേമത്ത് കുമ്മനം; കഴക്കൂട്ടത്ത് മുരളി; വർക്കലയിൽ ശോഭാ സുരേന്ദ്രൻ; തിരുവനന്തപുരത്ത് സുരേഷ് ഗോപി; വട്ടിയൂർക്കാവിൽ രാജേഷ്; ചെങ്ങന്നൂരിൽ രമേശ്; കാട്ടക്കടയിൽ കൃഷ്ണദാസ്; മണലൂരിൽ എഎൻആർ; പലാക്കാടും മലമ്പുഴയിലും പ്രമുഖർ; മഞ്ചേശ്വരത്ത് പ്രാദേശിക പ്രമുഖനും; കെ സുരേന്ദ്രൻ മത്സരത്തിനില്ല; ബിജെപിയിൽ അന്തിമ ലിസ്റ്റ് ഉടൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന സ്ഥാനാർത്ഥികളിൽ ഏകദേശ ധാരണ. കെ സുരേന്ദ്രൻ മത്സരിക്കില്ല. ശോഭാ സുരേന്ദ്രന് എന്തുവന്നാലും മത്സരിക്കാൻ സീറ്റ് നൽകും. വർക്കലയാണ് പരിഗണിക്കുന്നത്. എന്നാൽ പാലക്കാട് വേണമെന്ന വാശി അവർ പിടിച്ചാൽ അതും നടക്കും. ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിൽ ചില പ്രതിസന്ധികളുണ്ട്. അതുകൊണ്ട് മാത്രമാണ് അന്തിമ തീരുമാനം നീളുന്നത്.

കേരളത്തിലെ പരിവാർ നേതൃത്വത്തെ ആകെ മാറ്റാനാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ തീരുമാനം. ഇതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. പ്രാന്ത പ്രചാരക് അടക്കമുള്ളവർക്ക് സ്ഥാന ചലനമുണ്ടാകും. ഈ സാഹചര്യത്തിൽ ബിജെപിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ തീരുമാനം ഉണ്ടാകാൻ കുറച്ചു കൂടി ദിവസമെടുക്കം. എങ്കിലും പ്രധാന നേതാക്കളുടെ സീറ്റിൽ തീരുമാനമായിട്ടുണ്ട്. സുരേഷ് ഗോപിക്ക് വേണ്ടി തിരുവനന്തപുരത്തും തൃശൂരും കൊല്ലത്തും ആവശ്യക്കാരുണ്ട്. തൃശൂരിലും തിരുവനന്തപുരത്തും ചാത്തന്നൂരിലും കൊല്ലത്തും സുരേഷ് ഗോപി സജീവ പരിഗണനയിലാണ്.

അതിനിടെയാണ് മത്സരത്തിനിറങ്ങാതെ പ്രചാരണത്തിൽ ശ്രദ്ധിക്കാൻ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ തീരുമാനിച്ചിരിക്കുന്നത്. താൻ മത്സരിക്കുന്നില്ലെന്നും പകരം പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നും സുരേന്ദ്രൻ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനം ഉടൻ അറിയിക്കാമെന്നാണു ദേശീയ നേതൃത്വത്തിന്റെ മറുപടി. മറ്റു സംസ്ഥാനങ്ങളിലെല്ലാം തിരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡന്റും മത്സരിക്കുന്നതാണ് ബിജെപിയിൽ സാധാരണ കീഴ്‌വഴക്കം.

കേന്ദ്രമന്ത്രി വി. മുരളീധരൻ, നടൻ സുരേഷ്മ ഗോപി, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് എന്നിവർ ഉൾപ്പെടെ നേതൃനിര മത്സരിക്കാനിറങ്ങും. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ തീരുമാനം. മഞ്ചേശ്വരത്തോ കോന്നിയിലോ ആയിരുന്നു സുരേന്ദ്രൻ മത്സരിക്കാനിടയുണ്ടായിരുന്നത്. സംസ്ഥാനത്ത് ഏറ്റവും വോട്ട് പിടിക്കാൻ കഴിയുന്ന നേതാവാണ് സുരേന്ദ്രൻ. അതുകൊണ്ട് തന്നെ ജയ സാധ്യതയുള്ള സുരേന്ദ്രൻ മത്സരിക്കണമെന്ന അഭിപ്രായം കേന്ദ്ര നേതാക്കൾക്കുണ്ട്.

നേമത്ത് കുമ്മനം, കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി മുരളീധരൻ, വർക്കലയിൽ ശോഭാ സുരേന്ദ്രൻ, തിരുവനന്തപുരത്ത് സുരേഷ് ഗോപി, വട്ടിയൂർക്കാവിൽ വിവി രാജേഷ്, ചെങ്ങന്നൂരിൽ എംടി രമേശ്, കാട്ടക്കടയിൽ പികെ കൃഷ്ണദാസ്, മണലൂരിൽ എഎൻ രാധാകൃഷ്ണൻ, പലാക്കാടോ മലമ്പുഴയിലോ കൃഷ്ണകുമാർ എന്നിങ്ങനെയാണ് ബിജെപി കേരളാ നേതൃത്വം സ്ഥാനാർത്ഥികളെ മനസ്സിൽ കാണുന്നത്. എന്നാൽ അന്തിമ തീരുമാനം ബിജെപി ദേശീയ നേതൃത്വമാകുക എടുക്കുക.

ചെങ്ങന്നൂരിൽ എംടി രമേശിനെയാണ് പരിഗണിക്കുന്നത്. എന്നാൽ ആർ ബാലശങ്കറിനെ പരിഗണിക്കാനും സാധ്യതയുണ്ട്. എൻഎസ്എസുമായുള്ള ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത് ബാലശങ്കറാണ്. ശക്തമായ ത്രികോണ മത്സര സാധ്യതയുണ്ടെന്നു പാർട്ടി കരുതുന്ന 30 മണ്ഡലങ്ങളിൽ ദേശീയ നേതൃത്വം നിർദ്ദേശിച്ച ഏജൻസിയുടെ 2 ഘട്ടം സർവേ പൂർത്തിയായി. സ്ഥാനാർത്ഥിയെ സംബന്ധിച്ച നിർദ്ദേശവുമായി സർവേ റിപ്പോർട്ട് ഈയാഴ്ച ദേശീയ നേതൃത്വത്തിനു നൽകും.

ഫെബ്രുവരി ആദ്യ ആഴ്ച സ്ഥാനാർത്ഥി നിർണയത്തിലും ഘടകകക്ഷികളുടെ സീറ്റുകളിലും ധാരണയാകും. ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് ഈ മാസം അവസാനമെത്തും. ഫെബ്രുവരി ആദ്യ വാരം ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും എത്തും. ആർഎസ്എസ് കേരളാ ഘടകത്തിലെ പ്രതിസന്ധികൾ തീർന്നില്ലെങ്കിൽ തീരുമാനം എല്ലാം ബിജെപി നേതാക്കൾ തന്നെ എടുക്കും.

പാർട്ടിക്ക് ഇപ്പോഴും വൻകുതിപ്പ് നേടിയെടുക്കാൻ കഴിയാത്ത കേരളത്തിൽ തന്ത്രാവിഷ്‌കരണം മുതൽ സ്ഥാനാർത്ഥി നിർണയം വരെയുള്ള കാര്യങ്ങളിൽ നേരിട്ടുള്ള നിയന്ത്രണത്തിനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന നേതൃത്വം മാത്രം പരിശ്രമിച്ചാൽ വിജയം നേടാൻ സാധിക്കില്ലെന്നാണ് കണക്കുകൂട്ടൽ. അതുകൊണ്ട് കൂടിയാണ് കേന്ദ്ര നേതൃത്വം കളത്തിലിറങ്ങുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി. സർവേ നടത്തും. ബിജെപി. ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ ഏജൻസിയാണ് സർവേ നടത്തുന്നത്.

സംസ്ഥാന പാർട്ടി ഘടകവുമായി യാതൊരുതരത്തിലും ബന്ധപ്പെടാതെയാണ് സർവേ. കേരളത്തിലെ ജനങ്ങളിൽ ബിജെപി നേതാക്കളുടെ ജനസമ്മതി അളക്കുക എന്നൊരു ഉദ്ദേശ്യം കൂടി സർവേക്കുണ്ട്. ആഴ്ചകൾക്ക് മുൻപ് ആരംഭിച്ച സർവേ ജനുവരി അവസാനം പൂർത്തിയാകും. എല്ലാ മണ്ഡലങ്ങളിലും താെഴതട്ടുവരെ പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും അഭിപ്രായം തേടിയാണ് സർവേ. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്തുകയാണ് ലക്ഷ്യം. പാർട്ടിക്ക് കാര്യമായ വേരോട്ടമില്ലാത്ത മണ്ഡലങ്ങളിൽ ശക്തമായ മത്സരം കാഴ്ചവെക്കാവുന്ന നേതാക്കളെ തീരുമാനിക്കാനും സർവേയിൽ ശ്രമിക്കുന്നു.

പരമ്പരാഗതമായി സംസ്ഥാനത്ത് ബിജെപി. അനുവർത്തിച്ചുവരുന്ന സ്ഥാനാർത്ഥിനിർണയ രീതിയിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മാറ്റം വരും. ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള സ്ഥാനാർത്ഥികളുടെ എണ്ണവും കൂട്ടും. ക്രൈസ്തവസമുദായത്തിന് നിർണായകസ്വാധീനമുള്ള മണ്ഡലങ്ങളിൽ വിവിധ സഭകൾക്ക് സ്വീകാര്യരായ െപാതുസമ്മതരെ കണ്ടെത്തി മത്സരിപ്പിക്കും. പരമാവധി യുവസ്ഥാനാർത്ഥികളെ രംഗത്തിറക്കും. സ്ത്രീകളുടെയും പട്ടികജാതി, പട്ടികവർഗ സമുദായങ്ങളുടെയും പ്രാതിനിധ്യം വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരെ മത്സരിപ്പിച്ചു കൊണ്ടുള്ള തന്ത്രമാണ് ബിജെപി കേരളത്തിൽ പയറ്റുന്നത്.

സർവേ റിപ്പോർട്ട് ദേശീയ നേതൃത്വത്തിന് വൈകാതെ നൽകും. ഓരോ മണ്ഡലത്തിൽനിന്നും മൂന്നുപേരുടെ പട്ടിക ജില്ലാ നേതൃത്വം വഴി സംസ്ഥാന നേതൃത്വത്തിന് കൈമാറും. സംസ്ഥാന നേതൃത്വം മുന്നോട്ടുവെക്കുന്ന പേരുകൾക്കൂടി ഉൾപ്പെടുത്തി കേന്ദ്രനേതൃത്വത്തിന് നൽകും. സർവേയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനം നൽകുന്ന പട്ടികയിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP