Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഏഷ്യാനെറ്റിനെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത് സർക്കാരിനെ വിമർശിക്കുന്നതുകൊണ്ടോ ചോദ്യം ചെയ്യുന്നതുകൊണ്ടോ അല്ലെന്ന് എം ബി രാജേഷ്; നേതാക്കളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നു എന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം; ബിജെപി എംപിയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിന്റെ രാഷ്ട്രീയം ജനങ്ങൾക്കറിയാമെന്നും വിശദീകരണം

ഏഷ്യാനെറ്റിനെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത് സർക്കാരിനെ വിമർശിക്കുന്നതുകൊണ്ടോ ചോദ്യം ചെയ്യുന്നതുകൊണ്ടോ അല്ലെന്ന് എം ബി രാജേഷ്; നേതാക്കളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നു എന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം; ബിജെപി എംപിയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിന്റെ രാഷ്ട്രീയം ജനങ്ങൾക്കറിയാമെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ഏഷ്യാനെറ്റിനെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത് സർക്കാരിനെ വിമർശിക്കുന്നതിനാലും ചോദ്യം ചെയ്യുന്നതിനാലുമല്ലെന്ന് സിപിഎം നേതാവ് എം ബി രാജേഷ്. തങ്ങളുടെ നേതാക്കളെ വാക്കുകൾകൊണ്ട് അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതുമാണ് ബഹിഷ്കരണത്തിന് കാരണമെന്നും രാജേഷ് പറഞ്ഞു. സ്വരാജ് സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്ത സംഭവവും രാജേഷ് ചൂണ്ടിക്കാണിച്ചു. ഔട്ട്‌ലുക്ക് ഇന്ത്യ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിഷ്പക്ഷമല്ലാത്ത ചാനലുകളിൽപ്പോലും തങ്ങൾ ഇപ്പോഴും ചർച്ചയ്ക്ക് പോകുന്നുണ്ടെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിന്റെ രാഷ്ട്രീയം എന്താണെന്ന് ജനങ്ങൾക്കറിയാം. ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏഷ്യാനെറ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ പ്രമുഖ ചാനലിൽ നിന്ന് മാറിനിൽക്കുന്നത് പാർട്ടിയുടെ പ്രകടനത്തെ ബാധിക്കില്ല. ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തെ ജനങ്ങൾ പോസിറ്റീവായാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കാലത്ത് ടെലിവിഷൻ മാത്രമല്ല ജനങ്ങളുമായി സംവദിക്കാനുള്ള ഇടം. ചോദ്യങ്ങളെ ഭയന്നിട്ടല്ല, പ്രതിനിധികളെ അവഹേളിച്ചതിനാലാണ് ഏഷ്യാനെറ്റ് ന്യൂസ് ചർച്ചകൾ ബഹിഷ്‌കരിക്കാൻ സിപിഎം തീരുമാനിച്ചതെന്നും രാജേഷ് പറഞ്ഞു. ജൂലൈ 19 ലെ ഏഷ്യനെറ്റ് ന്യൂസിന്റെ ചർച്ചയ്ക്കിടെ, തന്നെ സംസാരിക്കുന്നതിൽ നിന്ന് 18 തവണയാണ് അവതാരകൻ വിലക്കിയതെന്ന് രാജേഷ് പറയുന്നു. പി. രാജീവിനും എം. സ്വരാജിനും ഇതേ അവസ്ഥയാണ് മുൻപുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചയ്ക്കായി തെരഞ്ഞെടുക്കുന്ന പാനൽ സന്തുലിതമല്ലെന്നും രാജേഷ് പറഞ്ഞു. 4:1 എന്ന അനുപാതത്തിലാണ് ചർച്ച നടക്കുന്നത്. കോൺഗ്രസിനെ പിന്തുണയ്ക്കുന്ന രണ്ട് ‘സ്വതന്ത്ര നിരീക്ഷകരേയും’ ചർച്ചയിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും സർക്കാരിനെ വിമർശിക്കുമ്പോൾ തങ്ങൾക്ക് മറുപടി പറയാൻ ആവശ്യമായ സമയം നൽകാറില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിപിഐ.എം ഉന്നയിക്കുന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി രാധാകൃഷ്ണൻ പറഞ്ഞു. ‘അധികാരത്തിലിരിക്കുന്ന പാർട്ടിയോട് പ്രതിപക്ഷ പാർട്ടികൾ ചോദ്യങ്ങളുന്നയിക്കുന്നത് സ്വാഭാവികമാണ്. കേരളത്തിൽ ഇപ്പോൾ അധികാരത്തിലിരിക്കുന്നത് സിപിഐ.എം ആണ് സ്വഭാവികമായും ചോദ്യങ്ങൾ കൂടുതൽ അവരോട് പ്രതിപക്ഷ കക്ഷികൾ ഉന്നയിക്കും. അതിൽ ചാനൽ അവതാരകൻ എങ്ങനെ കുറ്റക്കാരനാകും’- എം.ജി രാധാകൃഷ്ണൻ ചോദിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്കരിക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ പ്രതികരണവുമായി ചാനലിന്റെ എഡിറ്റർ കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് ലൈവിൽ എത്തിയിരുന്നു. സിപിഎം തീരുമാനം പ്രാകൃതമാണെന്നും അത് തിരുത്തും എന്നുമാണ് തന്റെ പ്രതീക്ഷയെന്ന് എംജിആർ പറയുന്നു. ജനാധിപത്യത്തിന്റെ സ്വഭാവം സംവാദം ആണെന്നും ബഹിഷ്കരണം, ഭ്രഷ്ട്, തൊട്ടുകൂടായ്മ എന്നിവ പ്രാകൃതമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എം.ജി രാധാകൃഷ്‌ണന്റെ വാക്കുകൾ ഇങ്ങനെ..

“ജനാധിപത്യത്തിൽ എത്ര അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും കൂടുതൽ ശക്തമായ, കൂടുതൽ തീവ്രമായ അഭിപ്രായ ഏറ്റുമുട്ടലുകൾ അതുമല്ലെങ്കിൽ നല്ല ശക്തമായ ആശയ വിനിമയം നടത്തുക, സംവാദങ്ങൾ ഉണ്ടാവുക, ഇതൊക്കെയാണ് ജനാധിപത്യത്തിന്റെ സ്വഭാവം എന്നാണ് എനിക്ക് തോന്നുന്നത്. ഈ ബഹിഷ്കരണം, ഭ്രഷ്ട് അല്ലെങ്കിൽ തൊട്ടുകൂടായ്മ എന്നൊക്കെ പറയുന്നത് ജനാധിപത്യത്തിന് മുമ്പുള്ള ഒരു പ്രാകൃതമായ ഒരു രീതിയാണ്. അതുകൊണ്ട് അറിഞ്ഞുകൊണ്ട് അതവർ സ്വീകരിച്ചതാവാണമെന്നില്ല. പക്ഷെ പലപ്പോഴും പല നിലപാടുകളും പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും, പല മത ജാതി പ്രസ്ഥാനങ്ങളും ഒക്കെ കൈക്കൊള്ളുന്ന ഒരു നിലപാടാണ് ഇത്. അവർക്ക് ഇഷ്ടമല്ലാത്ത അവർക്ക് അഭിപ്രായ വ്യത്യാസം തോന്നുന്ന, ന്യായമായിരിക്കാം, തോന്നുമ്പോഴേക്കും മാറ്റി നിർത്തുക. എനിക്ക് തോന്നുന്നു നിർഭാഗ്യകരമായ ഈ ഒരു തീരുമാനം തിരുത്തുമെന്നാണ് എന്റെ പ്രതീക്ഷ.”

കേരളത്തിൽ സിപിഎമ്മിന് രാഷ്ട്രീയ മുൻതൂക്കം നൽകാൻ ശ്രമിച്ചുവെന്ന ആരോപണം നേരിട്ട ചാനലായിരുന്നു ഏഷ്യാനെറ്റ് ന്യൂസ്. സ്പ്രിങ്ലർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിച്ചെടുക്കാൻ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ആദ്യ അഭിമുഖം നൽകിയത് ഏഷ്യാനെറ്റിനായിരുന്നു. തൽസമയ അഭിമുഖം നടക്കുമ്പോൾ മറ്റു ചാനലുകൾ ഏഷ്യാനെറ്റ് ന്യൂസിന് മുമ്പിൽ ശിവശങ്കറിന്റെ ബൈറ്റിന് വേണ്ടി കാത്തു നിന്നു. ഇതിന് പിന്നാലെ സ്പ്രിങ്ലറിലെ വിവാദവും പതിയെ കെട്ടടങ്ങി. പിന്നെ സർവ്വേ എത്തി. ഇതോടെ പിണറായി സർക്കാർ ടോപ് റേറ്റിംഗിലുമായി. കോവിഡിലും സർക്കാർ പ്രതിരോധത്തെ അനുകൂലിച്ച നിലപാടായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റേത്. അന്നെല്ലാം വിനു വി ജോണും പ്രിയപ്പെട്ടതായിരുന്നു. എന്നാൽ സ്വർണ്ണ കടത്തിലെ ചോദ്യം ചെയ്യലോടെ ഏഷ്യാനെറ്റ് ന്യൂസ് പ്രതിസ്ഥാനത്തും.

ഏഷ്യാനെറ്റിനോടുള്ള പരസ്യ കുടിശിക തീർത്തു കൊടുത്തിട്ടും ഉത്തരം മുട്ടിച്ച് പ്രതിസന്ധിയിലാക്കിതിന്റെ പ്രതികാരമാണ് സിപിഎം നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഏഷ്യാനെറ്റിനോടല്ല വിനുവിനോടാണെന്ന് പറഞ്ഞ് ഒറ്റപ്പെടുത്താനും നീക്കമുണ്ട്. എന്നാൽ പത്രങ്ങൾ കൂടി ഉള്ളതിനാൽ മനോരമയേയും മാതൃഭൂമിയേയും തൊടാതെ വിടുന്നുവെന്നതാണ് വസ്തുത. ഇതിനൊപ്പം പ്രതിപക്ഷത്തിരുന്നപ്പോൾ റിപ്പോർട്ടറിനെ ഉപയോഗിച്ചതു പോലെ 24നെ ഉയർത്തിക്കാട്ടാനും ശ്രമവും സജീവം. ഇതിനെല്ലാം പിന്നിൽ സിപിഎമ്മിന്റെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ തന്നെയാണ്.

ഏറ്റവും ഒടുവിൽ പാർട്ടിയുടെ വിശദീകരണവും വന്നിരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം പ്രതിനിധികൾക്ക് വസ്തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ് ഈ ചാനലിലെ ചർച്ചകളിൽ സിപിഐ എം പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നാണ് പാർട്ടിയുടെ വിശദീകരണം. കഴിഞ്ഞ ദിവസങ്ങളിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് പങ്കെടുത്ത ചർച്ച പതിമൂന്നു തവണയാണ് അവതാരകൻ തടസ്സപ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് സംസാരിക്കുമ്പോൾ പതിനേഴു തവണയും സ്വരാജ് സംസാരിക്കുമ്പോൾ പതിനെട്ടു തവണയുമാണ് അവതാരകൻ തടസ്സപ്പെടുത്തിയതെന്നും ആരോപിക്കുന്നു. ഔദ്യോഗികമായാണ് സിപിഎം ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിലപാട് പ്രഖ്യാപിച്ചത്.

മൂന്ന് രാഷ്ട്രീയ എതിരാളികളും അവതാരകനും അടക്കം നാലു പേർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മുപ്പത് സെക്കൻഡിൽ സിപിഐ എം പ്രതിനിധി മറുപടി പറയണമെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഈ സമയത്തിനുള്ളിൽ മറുപടി പറയുമ്പോഴും മൈക്ക് ഓഫ് ചെയ്യുന്ന അസഹിഷ്ണുതയുടെ പ്രകടനത്തിനും ഇത്തരം ചർച്ചകൾ സാക്ഷിയാകുന്നു. വായടിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ അതെല്ലാം സമൂഹ മാധ്യമങ്ങളിൽ അപ്പപ്പോൾ തുറന്നു കാട്ടപ്പെടുന്നുണ്ട്. സിപിഐ എം വിരുദ്ധ വ്യാജവാർത്തകൾ പ്രവഹിക്കുമ്പോഴും ഒരു ചാനലും ബഹിഷ്‌കരിക്കാൻ സിപിഐ എം തീരുമാനിച്ചിരുന്നില്ല. എന്നാൽ സംവാദത്തിന്റെ ജനാധിപത്യ മര്യാദകൾ പൂർണമായും ലംഘിക്കപ്പെട്ട ഘട്ടത്തിലാണ് ഈ തീരുമാനം. സംവാദത്തിന്റെ ലക്ഷ്യം വ്യത്യസ്തമായ നിലപാടുകൾ ജനങ്ങളെ അറിയിക്കുക എന്നതാണ്. ജനാധിപത്യ വിരുദ്ധസമീപനമില്ലാത്ത ഏതു ചാനലിലൂടെയും സിപിഐ എമ്മിന്റെ അഭിപ്രായവും നിലപാടുകളും അറിയാവുന്നതാണെന്നും സിപിഎം ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP