Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചിയിൽ അമിത് ഷായും മാർ ആൻഡ്രൂസ് താഴത്തുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയത് അര മണിക്കൂർ; ഗോവയിൽ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നും ലഭിച്ച സഹകരണം കേരളത്തിലും മോഹിച്ചു ബിജെപി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് നീക്കങ്ങൾ തകൃതി

കൊച്ചിയിൽ അമിത് ഷായും മാർ ആൻഡ്രൂസ് താഴത്തുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയത് അര മണിക്കൂർ; ഗോവയിൽ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നും ലഭിച്ച സഹകരണം കേരളത്തിലും മോഹിച്ചു ബിജെപി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് നീക്കങ്ങൾ തകൃതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തൃശ്ശൂർ ആർച്ച് ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററുമായ മാർ ആൻഡ്രൂസ് താഴത്തും കൊച്ചിയിൽ നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. എങ്കിലും കേരളത്തിലെ ക്രൈസ്തവരെ ഒപ്പം നിർത്താനുള്ള ബിജെപി നീക്കങ്ങളുടെ തുടർച്ചയായാണ് ഇതിനെയും കേരളം വിലയിരുത്തുന്നത്.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് മാർ ആൻഡ്രൂസ് താഴത്ത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലിലെത്തി അമിത്ഷായെ കണ്ടത്. ഏതാണ്ട് അരമണിക്കൂർ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു കൂടിക്കാഴ്‌ച്ച. ബിജെപി. മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ. കൃഷ്ണദാസ്, പാർട്ടി ഓർഗനൈസേഷൻ സെക്രട്ടറി എം. ഗണേശൻ എന്നിവരും തൃശ്ശൂർ ജൂബിലി മിഷൻ ഡയറക്ടറും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ മാസം കൊച്ചി സന്ദർശിച്ച സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെ ക്രൈസ്തവസഭാ തലവന്മാരും തമ്മിൽ ചർച്ച നടത്തിയിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ക്രൈസ്തവ വിഭാഗങ്ങളിൽനിന്ന് അകമഴിഞ്ഞ സഹകരണമാണ് ബിജെപി.ക്ക് ലഭിക്കുന്നതെന്നും ഈ സഹായം കേരളത്തിൽനിന്നും ഉണ്ടാകണമെന്നും പ്രധാനമന്ത്രി സഭാ തലവന്മാരോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മാർ താഴത്തുമായി നടത്തിയ ചർച്ചയെന്ന് കരുതുന്നു.

അമൃത ആശുപത്രിയുടെ 25-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനാണ് അമിത് ഷാ കൊച്ചിയിലെത്തിയത്. ഉദ്ഘാടന ചടങ്ങിനു ശേഷമായിരുന്നു ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച. സിറോ മലബാർ സഭാ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മെൽബണിലാണ്. തിങ്കളാഴ്ചയേ അദ്ദേഹം മടങ്ങിയെത്തൂ. ചർച്ചയുടെ വിശദാംശങ്ങളെക്കുറിച്ചോ ചർച്ച ചെയ്ത വിഷയങ്ങളെക്കുറിച്ചോ ഇരുവരും പ്രതികരിച്ചില്ല. സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങൾ കൂടാതെ ഉത്തരേന്ത്യയിലുൾപ്പെടെ ക്രൈസ്തവർക്ക് നേരേ നടക്കുന്ന അതിക്രമങ്ങളിലെ ആശങ്കയും മാർ താഴത്ത് അമിത്ഷായെ അറിയിച്ചതായി അറിയുന്നു.

മണിപ്പൂരിലെ സംഘർഷത്തിന്റെയും മറ്റും പശ്ചാത്തലത്തിലും കൂടിക്കാഴ്‌ച്ച വിലയിരുത്തപ്പെടുന്നു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി. കേരളത്തിൽ അഞ്ചുസീറ്റുകൾവരെ നേടുമെന്ന് ബിജെപി. കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി അഭിപ്രായപ്പട്ടിരുന്നു. ക്രിസ്മസിനുസമാനമായി, ഈസ്റ്റർദിനത്തിലും ബിജെപി. പ്രവർത്തകർ ക്രൈസ്തവഭവനങ്ങൾ സന്ദർശിച്ച് സന്തോഷം പങ്കുവെച്ചിരുന്നു.

നേരത്തെ കേരളാ കോൺഗ്രസ് വിട്ട ജോണി നെല്ലൂർ വർക്കിങ് ചെയർമാനായി പുതിയ പാർട്ടി പ്രഖ്യാപിച്ചതും ബിജെപിയുടെ കേരളാ നീക്കത്തിന്റെ ഭാഗമായിരിരുന്നു. നാഷണൽ പ്രോഗ്രസീവ് പാർട്ടിയെന്നാണ് പേരിട്ടത്. മുൻ ന്യൂനപക്ഷ കമ്മീഷൻ അംഗമായ വി.വി.അഗസ്റ്റിനാണ് പാർട്ടി ചെയർമാൻ. മുൻ എംഎൽഎ മാത്യു സ്റ്റീഫൻ, കെ.ഡി.ലൂയിസ് എന്നിവരാണ് വൈസ് ചെയർമാന്മാർ.

ഒരു പാർട്ടിയുടെ കീഴിലും പ്രവർത്തിക്കില്ലെന്നാണ് ജോണി നെല്ലൂർ പറഞ്ഞത്. എന്നാൽ, ബിജെപി അനുകൂല നിലപാടെടുക്കാനാണ് സാധ്യത. ക്രൈസ്തവ മേഖലകൾ, പ്രത്യേകിച്ച് കത്തോലിക്കാ ഭൂരിപക്ഷ മേഖലകളിലെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ജോണി നെല്ലൂരിനേയും കൂട്ടരെയും ഒപ്പം നിർത്താൻ ബിജെപി നേതൃത്വം ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP