Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദി സർക്കാറിന്റെ ഭരണനേട്ടങ്ങൾ എടുത്തുപറഞ്ഞില്ല; സമകാലിക ദേശീയ വിഷയങ്ങളെ പരാമർശിക്കാതെ അമിത് ഷായുടെ പ്രസംഗം; കൂടുതൽ സമയവും ചെലവിട്ടത് കേരള ഭരണത്തെയും മുഖ്യമന്ത്രിയെയും വിമർശിക്കാൻ; ഹിന്ദുത്വ ഏകീകരണം ലക്ഷ്യമിട്ട് ശബരിമല വിഷയം ആളിക്കത്തിച്ചു; സർവ്വം അയ്യപ്പമയമായി ബിജെപി അധ്യക്ഷന്റെ പ്രസംഗം

മോദി സർക്കാറിന്റെ ഭരണനേട്ടങ്ങൾ എടുത്തുപറഞ്ഞില്ല; സമകാലിക ദേശീയ വിഷയങ്ങളെ പരാമർശിക്കാതെ അമിത് ഷായുടെ പ്രസംഗം; കൂടുതൽ സമയവും ചെലവിട്ടത് കേരള ഭരണത്തെയും മുഖ്യമന്ത്രിയെയും വിമർശിക്കാൻ; ഹിന്ദുത്വ ഏകീകരണം ലക്ഷ്യമിട്ട് ശബരിമല വിഷയം ആളിക്കത്തിച്ചു; സർവ്വം അയ്യപ്പമയമായി ബിജെപി അധ്യക്ഷന്റെ പ്രസംഗം

രഞ്ജിത്ത് ബാബു

കണ്ണൂർ: ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുടെ പ്രസംഗത്തിൽ ഭൂരിഭാഗവും അയ്യപ്പ ഭഗവാനും ശബരിമലയും. സ്വന്തം പാർട്ടിയുടെ നയവും പരിപാടിയും തൊട്ടു തീണ്ടാതെ ശബരിമല അയ്യപ്പനേയും കേരള ഭരണത്തേയും മുഖ്യമന്ത്രി പിണറായി വിജയനേയും മാത്രമായിരുന്നു അമിത് ഷാ യുടെ പ്രസംഗം. കേരളത്തിലെ ഏറ്റവും ഹൈടെക് ഓഫീസ് തങ്ങളുടേതെന്ന് ബിജെപി അവകാശപ്പെടുന്ന കണ്ണൂരിലെ മാരാർജി മന്ദിരത്തിന്റെ ഉത്ഘാടന വേളയിലാണ് സ്വന്തം പാർട്ടിയുടെ ആശയാദർശങ്ങളിൽ കൈവെക്കാതെ ദേശീയ പ്രസിഡണ്ടിന്റെ പ്രസംഗം നടന്നത്. ബിജെപി. എന്ന രാഷ്ട്രീയ പാർട്ടിയുടെ സമകാലീക സംഭവ വികാസങ്ങളോ വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പോ അമിത് ഷാ ക്ക് വിഷയമായിരുന്നില്ല. പ്രസംഗം മുഴുവൻ അയ്യപ്പമയമായിരുന്നു.

ഒരു രാഷ്ട്രീയ പാർട്ടിയുടെ ദേശീയ പ്രസിഡണ്ടിൽ നിന്നും സംഘടനാപരമായ ഒരു കാര്യവും പറയാതെ പോകുന്നത് ചരിത്രത്തിൽ അപൂർവ്വമായിരിക്കും. എൻ.എസ്. എസ്, ബി.ഡി.ജെ.എസ്, ആർ.എസ്. എസ്. എന്നീ സംഘടനകളുമായി കൈകോർത്ത് ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾ സംരക്ഷിക്കാൻ രംഗത്തിറണമെന്നായിരുന്നു അദ്ദേഹം കേരള ജനതയോട് ആവശ്യപ്പെട്ടത്. അയോദ്ധ്യ പോലെ ദക്ഷിണേന്ത്യയിൽ ശബരിമലയേയും അയ്യപ്പനേയും ഉയർത്തിക്കാട്ടി ഭക്തജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാനാണ് അമിത് ഷാ യുടെ തന്ത്രം. മുഖ്യമന്ത്രി പിണറായി വിജയന് താക്കീത് നൽകാനും ബിജെപി. അദ്ധ്യക്ഷൻ മറന്നില്ല. അയ്യപ്പ ഭക്തന്മാരെ അടിച്ചമർത്തുന്ന സമീപനം തീക്കളിയാണെന്നും ക്ഷേത്രങ്ങൾക്കെതിരെ സംഘടിതമായ നീക്കമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ശക്തി ഉപയോഗിച്ച് ഭക്തരെ അടിച്ചമർത്താൻ നോക്കുകയാണെന്നും ഇത് തുടർന്നാൽ പിണറായി സർക്കാറിനെ വലിച്ച് താഴെയിറക്കാൻ മടിക്കില്ലെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി. സുപ്രീം കോടതിയേയും അദ്ദേഹം പ്രസംഗ മധ്യേ പരാമർശിച്ചു. ശബരിമലയിലേതുപോലുള്ള അപ്രായോഗിക വിധിയിൽ നിന്നും കോടതികൾ പിന്മാറണമെന്നും വിശ്വാസ പ്രകാരം ജീവിക്കാൻ ഭരണ ഘടന പൗരന് ഉറപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്തന്മാരെ അടിച്ചമർത്തുന്ന പിണറായി വിജയന് ആ കസേരയിലിരിക്കാൻ അവകാശമില്ല. പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തെ രക്ഷിക്കാൻ ഇത്രയും വ്യഗ്രത പിണറായി വിജയൻ കാട്ടിയില്ല. ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുമ്പോൾ മുസ്ലിം പള്ളികളിലെ ഉച്ച ഭാഷിണി നിയന്ത്രിക്കണമെന്ന ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ല.

പത്മനാഭ സ്വാമി ക്ഷേത്രത്തിലേതും ശ്രീകൃഷ്ണ ജയന്തി സംബന്ധിച്ചും സുപ്രീം കോടതി വിധി പ്രസ്താവിച്ചിട്ടുണ്ട്. അ്തൊന്നും നടപ്പാക്കി കാണുന്നില്ല. ദേശീയ പാതകക്കു വേണ്ടി സമയബന്ധിതമായി ഭൂമി ഏറ്റെടുക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഹൈന്ദവ ആചാരങ്ങളിൽ സ്ത്രീകൾക്ക് തുല്യ പദവിയുണ്ട്. നവരാത്രി പോലുള്ള ആഘോഷങ്ങളിൽ അത് വ്യക്തമാണ്. അങ്ങിനെയുള്ള ഹിന്ദു ധർമ്മത്തെ സ്ത്രീകൾക്കെതിരായ നടപടിയെന്ന് പറയാൻ പറ്റുമോ? അയ്യപ്പൻ നൈഷ്ടിക ബ്രഹ്മചാരി ആയതിനാലാണ് പ്രത്യേക പ്രായത്തിൽ സ്ത്രീകളുടെ പ്രവേശനം ഒഴിവാക്കിയിട്ടുള്ളത്. പുരുഷന്മാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രങ്ങൾ ഭാരതത്തിലുണ്ട്. അതുകൊണ്ട് ഇത് തുല്യതയുടെ വിഷയമല്ല. അമിത് ഷാ പറഞ്ഞു. പിണറായിയിലെ ബലിദാനികളുടെ വീട് സന്ദർശിച്ച ശേഷമാണ് അമിത് ഷാ തിരുവനന്തപുരത്തേക്ക് തിരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP