Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശൂന്യവേളയിൽ സംസാരിക്കാൻ വിളിച്ചത് രാമയ്യയെ! എന്റെ പേര് രമ്യയെന്ന് തിരുത്തി ആലത്തൂരിന്റെ ജനപ്രതിനിധി; ആള് സംഭവമാണ്.... തദ്ദേശഭരണ നേതൃതലത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്‌ച്ചവെച്ചത്....... എന്ന് എഴുന്നേറ്റ് നിന്ന് പുകഴ്‌ത്തി സ്പീക്കർ ഓം ബിർളയുടെ കിടുകിടിലൻ ഡയലോഗ്; ആലത്തൂരിലെ കർഷകരുടെ വേദന സഭയിൽ അവതരിപ്പിച്ച് രമ്യാ ഹരിദാസും; മലയാളിയുടെ പെങ്ങളൂട്ടി ലോക്‌സഭയുടെ ഹൃദയം കവരുമ്പോൾ

ശൂന്യവേളയിൽ സംസാരിക്കാൻ വിളിച്ചത് രാമയ്യയെ! എന്റെ പേര് രമ്യയെന്ന് തിരുത്തി ആലത്തൂരിന്റെ ജനപ്രതിനിധി; ആള് സംഭവമാണ്.... തദ്ദേശഭരണ നേതൃതലത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്‌ച്ചവെച്ചത്....... എന്ന് എഴുന്നേറ്റ് നിന്ന് പുകഴ്‌ത്തി സ്പീക്കർ ഓം ബിർളയുടെ കിടുകിടിലൻ ഡയലോഗ്; ആലത്തൂരിലെ കർഷകരുടെ വേദന സഭയിൽ അവതരിപ്പിച്ച് രമ്യാ ഹരിദാസും; മലയാളിയുടെ പെങ്ങളൂട്ടി ലോക്‌സഭയുടെ ഹൃദയം കവരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാട്ടു പാടും... ഞാറു നടും... പിന്നെ തെറ്റിയാൽ സ്പീക്കറേയും തിരുത്തും.. ഇത് വെറും ദീപയടിയല്ല... ഇന്ന് ലോക്‌സഭയിൽ ഏവരും സ്വയം മറന്ന് കൈയടിച്ചത് ആലത്തൂരിലെ പെങ്ങളൂട്ടിയെ അംഗീകരിക്കാനായിരുന്നു. ട്രഷറി ബഞ്ചും പ്രതിപക്ഷത്തെ ചുറുചുറുക്കുള്ള യുവതിക്കായി അഭിനന്ദനവുമായെത്തി. ആലത്തൂരിലേത് സ്റ്റാർ സിംഗർ മത്സരമല്ലെന്ന് പ്രചരണകാലത്ത് വിമർശിച്ചവർക്കുള്ള മറുപടിയാണ് ഇന്ന് ലോകസഭയിലെ കൈയടി. ലോക്‌സഭാ സ്പീക്കർ തന്നെ രമ്യാ ഹരിദാസിനെ ഇന്ന് വിശേഷിപ്പിച്ചത് ആള് സംഭവമാണെന്നായിരുന്നു.

ശൂന്യ വേളയിലായിരുന്നു ലോക്‌സഭയിൽ ചിരി പടർത്തിയ സംഭവങ്ങളുടെ തുടക്കം. ശൂന്യവേളയിൽ രമ്യാ ഹരിദാസിന് സ്പീക്കർ വിഷയം ഉന്നയിക്കാൻ അവസരം നൽകി. എന്നാൽ വിളിച്ചത് രാമയ്യ എന്ന തെറ്റായ പേരും. Remya.. എന്ന ഇംഗ്ലീഷ് സ്‌പെലിങ് നോക്കി വായിച്ച സ്പീക്കർക്ക് രമ്യ എന്നത് രാമയ്യയാവുകയായിരുന്നു. എഴുന്നേറ്റ് നിന്ന രമ്യ തന്റെ പേര് പറഞ്ഞത് തെറ്റായിട്ടാണെന്നത് സ്പീക്കറുടെ ശ്രദ്ധയിൽപ്പെട്ടുത്തി. ഇതോടെയാണ് രമ്യയെ ലോക്‌സഭയ്ക്ക് സ്പീക്കർ പരിചയപ്പെടുത്തിയത്. ആലത്തൂരിൽ സിപിഎമ്മിന്റെ കോട്ടയിൽ വിജയക്കൊടി പാറിച്ച യുവ നേതാവിനെ ദേശീയ രാഷ്ട്രീയം എങ്ങനെയാണ് വിലയിരുത്തുന്നുവെന്നതിന് തെളിവായിരുന്നു സ്പീക്കർ ഓംബിർലയുടെ വാക്കുകൾ

സ്പീക്കർ ശൂന്യവേളയിൽ പേര് വിളിച്ചപ്പോൾ തെറ്റി... രാമയ്യ... എഴുന്നേറ്റ് നിന്ന് ആലത്തൂരിൽ നിന്നുള്ള അംഗം തിരുത്തി... എന്റെ പേര് രമ്യയെന്നാണ്.. സ്പീക്കർ ചിരിച്ചു. പിന്നെ സഭയിലെ അംഗങ്ങളോടായി പറഞ്ഞു ' ആള് സംഭവമാണ്... തദ്ദേശഭരണ നേതൃതലത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്‌ച്ചവെച്ചത് ' ... രമ്യയുടെ പരിഭ്രമം ലോക്‌സഭയിലെ കൈയടിയിൽ അലിഞ്ഞു പോയി. പിന്നാലെ ആലത്തൂരിലെ കർഷകരുടെ പ്രശ്‌നം രമ്യ ഹരിദാസ് സഭയിൽ ഉന്നയിച്ചു...-ലോക്‌സഭയിലെ ചർച്ചയെ കുറിച്ച് മാധ്യമ പ്രവർത്തകനായ പിബി അനൂപ് ഫെയ്‌സ് ബുക്കിൽ കുറിച്ചത് ഇതാണ്. അക്ഷരാർത്ഥത്തിൽ സഭ ഒന്നടങ്കം ഈ പോസ്റ്റിൽ പറയും പോലെ രമ്യയെ അംഗീകരിക്കുകയാണ് ചെയ്തത്.

ആലത്തൂരിലെ കർഷ പ്രശ്‌നങ്ങളാണ് ഈ ചരിപടർത്തിയ, കൈയടി വാങ്ങിയ സംഭവത്തിന് ശേഷം രമ്യ ശൂന്യവേളയിൽ അവതരിപ്പിച്ചതും. തന്റെ മണ്ഡലത്തിൽ പഴവും പച്ചക്കറിയും കൃഷി ചെയ്യുന്ന സാധാരണക്കാരുടെ പ്രശ്‌നം. ഇവർക്ക് മികച്ചൊരു സംഭരണശാലയുടെ ആവശ്യമുണ്ടെന്നാണ് രമ്യ ആവശ്യപ്പെട്ടത്. അങ്ങനെ ശൂന്യവേളയിൽ കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ആലത്തൂരിന്റെ വേദനയാണ് എംപി ലോക്‌സഭയിൽ പങ്കുവച്ചത്. പാടത്ത് ഞാറുനട്ടും ട്രാക്ടർ ഓടിച്ചും രമ്യ ഹരിദാസ് ഈയിടെ സോഷ്യൽ മീഡിയയിൽ താരമായിരുന്നു. രമ്യ തന്നെയാണ് ഞാറുനടുന്നതിന്റെയും ട്രാക്ടർ ഓടിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് രമ്യാ ഹരിദാസ് ലോക്‌സഭയിൽ കർഷക പ്രക്ഷോഭവുമായെത്തുന്നത്.

ഇതുപോലെ മണ്ണിലിറങ്ങി പണിയെടുക്കുന്ന ജനപ്രതിനിധികളെയാണ് നമുക്ക് ആവശ്യമെന്നായിരുന്നു രമ്യയുടെ ഫെയ്‌സ് ബുക്ക് വീഡിയോ കണ്ട കൂടുതൽ പേരുടെയും പ്രതികരണം. ഇങ്ങനെയുള്ള ന്യൂജൻ എംപിമാർ ഉയർന്നുവരെട്ടയെന്നും പലരും കുറിച്ചിട്ടുണ്ട്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോഴായിരുന്നു രമ്യ ലോക്സഭയിലേയ്ക്ക് മത്സരിച്ചത്. ഇതെല്ലാം മനസ്സിലാക്കിയാണ് ലോക്‌സഭയിലെ സ്പീക്കർ ഓം ബിർളയും രമ്യയെ പുകഴ്‌ത്തുന്നത്. സിറ്റിങ് എംപിയായ പി.കെ.ബിജുവിനെ റെക്കോഡ് ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് രമ്യ ഹരിദാസ് ആലത്തൂരിൽ വിജയിച്ചത്. തിരഞ്ഞെടുപ്പു ഫലം പുറത്തു വരുന്നതിന് മുമ്പ് തന്നെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. തിരഞ്ഞെടുപ്പു പ്രചരണസമയത്ത് പാട്ടുപാടിയതോടെ രമ്യ ഏറെ മാധ്യമ ശ്രദ്ധ നേടിരുന്നു. ഇതിനെ വിമർശിക്കാൻ ദീപാ നിശാന്തിനെ പോലുള്ളവർ രംഗത്ത് എത്തിയിരുന്നു. ഇതിനിടെയാണ് രമ്യാ ഹരിദാസ് ആലത്തൂരിലെ പെങ്ങളൂട്ടിയായത്.

നേരത്തെ രമ്യയെ അഭിനന്ദിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ച് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത് വന്നിരുന്നു. ആലത്തൂരിൽനിന്ന് ഇന്ത്യൻ പാർലമെന്റിലേക്കുള്ള രമ്യയുടെ യാത്രയെ കുറിച്ചാണ് വീഡിയോ പറയുന്നത്. ഇതും വൈറലായിരുന്നു. ദിവസവേതനക്കാരിയായ അമ്മയുടെ മകളായ രമ്യ, പ്രദേശിക സന്നദ്ധ സംഘടനയിൽ അറുനൂറു രൂപ മാസശമ്പളത്തിന് ജോലി ചെയ്തതിനെ കുറിച്ചു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് 2011 ൽ ടാലന്റ് സെർച്ചിലൂടെ രാഹുൽ ഗാന്ധി രമ്യയെ കണ്ടെത്തിയ കാര്യവും തുടർന്ന് യൂത്ത് കോൺഗ്രസിലെ ഉത്തരവാദിത്തപ്പെട്ട ചുമതല രമ്യ നിർവഹിച്ചതിനെ കുറിച്ചും വീഡിയോ പരാമർശിക്കുന്നു. സഹപ്രവർത്തകരുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അഭിപ്രായത്തെ മറികടന്നാണ് രാഹുൽ രമ്യക്ക് മത്സരിക്കാൻ അവസരം നൽകിയത്. കേരളത്തിൽനിന്നുള്ള ഏകവനിതാ എം പിയാണ് രമ്യ. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു-എന്നാണ് വീഡിയോ അവസാനിക്കുന്നത്. രമ്യയെ തോളോട് ചേർത്ത് നിർത്തി ആലത്തൂരിലെ വിജയം എത്രമാത്രം കോൺഗ്രസിന് പ്രധാനപ്പെട്ടതായിരുന്നുവെന്ന സന്ദേശവും പ്രിയങ്ക നൽകുന്നുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറി തന്നെ രമ്യയെ പ്രശംസ കൊണ്ട് മൂടുമ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽ നിരാശരായിരിക്കുന്ന പ്രവർത്തകർക്കും പുതു ഊർജ്ജമാണ് ലഭിക്കുന്നത്. ജനങ്ങളിലേക്ക് ഇറങ്ങിയാൽ ഇനിയും തെരഞ്ഞെടുപ്പ് രാഷ്ട്രീയം കോൺഗ്രസിന് അനുകൂലമാകുമെന്ന സന്ദേശം.

എല്ലാ പ്രതിസന്ധികളേയും മറികടന്നായിരുന്നു ആലത്തൂരിലെ രമ്യയുടെ വിജയം. സിപിഎം കോട്ടയാണ് ആലത്തൂർ. ദീപാ നിശാന്തിനെ പോലുള്ള ഇടത് സൈബർ സഖാക്കളുടെ എതിർപ്പുകളേയും അതിജീവിക്കുന്നതായിരുന്നു വിജയം. ഇടത് കൺവീനർ എ വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമർശത്തേയും രമ്യ നേരിട്ടു. അപ്പോഴൊന്നും ചെറു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ജനങ്ങലിലേക്ക് അടുക്കുകയായിരുന്നു ദീപ. പാട്ടു പാടിയും പ്രസംഗിച്ചും അവർ ആലത്തൂരിന്റെ പെങ്ങളൂട്ടിയായി. അവിശ്വസനീയ വിജയവുമായി ലോക്സഭയിലേക്കും. കഷ്ടപാടുകളുടെ കുട്ടിക്കാലത്ത് നിന്ന് ഇന്ത്യൻ പാർലമെന്റിലേക്ക് ഈ കൊച്ചു മിടുക്കിയെത്തുമ്പോൾ അത് ജനാധിപത്യത്തിന്റെ വിജയമാണ്. ഇത് തന്നെയാണ് സ്പീക്കറും അംഗീകരിക്കുന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു രമ്യാ ഹരിദാസ്. 29ാമത്തെ വയസിലാണ് രമ്യ ഈ പദവിയിൽ എത്തുന്നത്. ആറ് വർഷം മുൻപ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ട് വഴിയാണ് രമ്യയുടെ നേതൃത്വ മികവ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചറിയുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേയ്ക്കിറങ്ങിയ രമ്യ ആലത്തൂരിൽ പുതുചരിത്രമെഴുതി. കേരളത്തിലെ ആകെയുള്ള 2 സംവരണ മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. 2009ലാണ് ആലത്തൂർ മണ്ഡലം രൂപീകരിക്കുന്നത്. സിപിഎമ്മിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ആലത്തൂർ. ഇവിടെയായിരുന്നു രമ്യയുടെ വിജയം. ജഹവർ ബാലജനവേദിയിലൂടെയാണ് രമ്യ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. പഠനകാലത്ത് കെഎസ്‌യുവിലൂടെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവയായി. പിന്നീട് യൂത്ത് കോൺഗ്രസിന്റെ കോഴിക്കോട് പാർലമെന്റ് സെക്രട്ടറിയായി.

ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോർഡിനേറ്റർ കൂടിയാണ് രമ്യാ ഹരിദാസ്. കോഴിക്കോട് നെഹ്‌റു യുവ കേന്ദ്രയുടെ 2007ലെ പൊതുപ്രവർത്തക അവാർഡും കരസ്ഥമാക്കിയിട്ടുണ്ട് രമ്യ. ഏകതാ പരിഷത്ത് പ്രവർത്തക ഗാന്ധിയൻ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവർത്തകയായി രമ്യ. സബർമതി ആശ്രമത്തിലെ ശിക്ഷണത്തെ തുടർന്നായിരുന്നു ഇത്. ആദിവാസി-ദളിത് സമരങ്ങളിൽ പങ്കെടുത്തു. കേരളത്തിൽ മാത്രമല്ല രാജ്യത്തിന്റെ പലഭാഗങ്ങളിൽ നടന്ന സമരങ്ങളിൽ അണിചേർന്നിട്ടുണ്ട് രമ്യ. 2012ൽ ജപ്പാനിൽ നടന്ന ലോക യുവജന സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളിയായ പിപി ഹരിദാസിന്റെയും രാധയുടെയും മകളാണ് രമ്യ. പൊതുപ്രവർത്തനത്തിൽ മാത്രമല്ല കലാരംഗത്തും മികവ് തെളിയിച്ചയാളാണ് ബിഎ മ്യൂസിക് ബിരുദധാരിയായ രമ്യാ ഹരിദാസ്. ജില്ലാ-സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിലും നൃത്തവേദികളിലും രമ്യ മികവ് തെളിയിച്ചിട്ടുണ്ട്. ഇടയ്ക്ക് നൃത്താധ്യാപികയുടെ വേഷവും അണിഞ്ഞിട്ടുണ്ട് ഈ യുവ നേതാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP