Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കർഷക നാമത്തിൽ സത്യപ്രതിജ്ഞ; 56,000 കോടി രൂപയുടെ കർഷക കടം എഴുതി തള്ളി ആദ്യ പ്രഖ്യാപനം; യദ്യൂരപ്പ ബംഗ്ലൂരിലെ വിധാൻ സഭയിലേക്ക് കാലെടുത്ത് വെച്ചത് മുൻകൂട്ടി ചിന്തിച്ച് ഒരുക്കിയ തന്ത്രങ്ങളുമായി തന്നെ: കുതിരക്കച്ചവടത്തിന്റെ പേരുദോഷം മാറ്റാൻ ജെഡിഎസ് എംഎൽഎമാരെ ലക്ഷ്യമിട്ട് ജനപ്രിയ പ്രഖ്യാപനം: ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിലും കസേര ഒഴിയുമ്പോൾ ജനപ്രീതി കൂട്ടാൻ ഉറച്ചുള്ള തീരുമാനം: കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു

കർഷക നാമത്തിൽ സത്യപ്രതിജ്ഞ; 56,000 കോടി രൂപയുടെ കർഷക കടം എഴുതി തള്ളി ആദ്യ പ്രഖ്യാപനം; യദ്യൂരപ്പ ബംഗ്ലൂരിലെ വിധാൻ സഭയിലേക്ക് കാലെടുത്ത് വെച്ചത് മുൻകൂട്ടി ചിന്തിച്ച് ഒരുക്കിയ തന്ത്രങ്ങളുമായി തന്നെ: കുതിരക്കച്ചവടത്തിന്റെ പേരുദോഷം മാറ്റാൻ ജെഡിഎസ് എംഎൽഎമാരെ ലക്ഷ്യമിട്ട് ജനപ്രിയ പ്രഖ്യാപനം: ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിലും കസേര ഒഴിയുമ്പോൾ ജനപ്രീതി കൂട്ടാൻ ഉറച്ചുള്ള തീരുമാനം: കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ പിടിച്ചു നിൽക്കാൻ ചാണക്യ തന്ത്രങ്ങൾ മുഴുവൻ പുറത്തെടുക്കുകയാണ് കർണാടകയിൽ യദ്യൂരപ്പ. സാധാരണക്കാരായ ജനങ്ങളെ കയ്യിലെടുക്കാൻ കർഷക നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത യദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ ആദ്യത്തെ പ്രഖ്യാപനവും കർഷകർക്കു വേണ്ടിയാണ്. 56,000 കോടി രൂപയുടെ കാർഷിക കടം എഴുതി തള്ളിയതായാണ് കർണാടക മുഖ്യമന്ത്രി ജനങ്ങൾക്കിടയിൽ ഇമേജ് കൂട്ടിയിരിക്കുന്നത്. കർഷകരുടെ ഒരു ലക്ഷം വരെയുള്ള വായ്പകൾ ആണ് എഴുതി തള്ളിയത്. തന്റെ കന്നി പ്രഖ്യാപനത്തിലൂടെ പ്രതിഷേധം നടത്തുന്ന കോൺഗ്രസിനേയും ജെഡിഎസിനേയും തികച്ചും പ്രതിരോധത്തിലാക്കിയിരിക്കുകയാണ് യദ്യൂരപ്പ സർക്കാർ.

അതേസമയം ബിജെപി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് വിധാൻ സൗദിക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ ധർണ ശക്തമാക്കിയിരിക്കുകയാണ്. കോൺഗ്രസിന്റെ പ്രതിഷേധം രാജ്ഭവനിലേക്കും നീണ്ടു. കോൺഗ്രസും ജെഡിഎസും ബിജെപിയുടെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് കർണാടകത്തിൽ രൂപപ്പെടുത്തിയിരിക്കുന്നത്. അതേസമയം കർഷകരെ കയ്യിലെടുത്ത് അതുവഴി ജെഡിഎസിനെ കോൺഗ്രസിൽ നിന്നും അടർത്തി എടുത്ത് ഒപ്പം ചേർക്കാനുള്ള തന്ത്രമാണ് ഇപ്പോൾ യദ്യൂരപ്പ നടത്തുന്നത്. കർഷകരുടെ പ്രതിനിധികളായ ജെഡിഎസ് എംഎൽഎമാരെ അടുപ്പിക്കാനുള്ള പ്രധാന തന്ത്രമാണിതെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. ജനങ്ങളെ കയ്യിലെടുത്ത് അതുവഴി കർഷകർക്ക് വേണ്ടി നിലകൊള്ളുന്ന ജെഡിഎസിനെ കയ്യിലെടുക്കാമെന്നും യദ്യൂരപ്പ ഉറച്ച് വിശ്വസിക്കുന്നു.

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും നാടകീയ നീക്കങ്ങൾക്കുമൊടുവിലാണ് കർണാടകത്തിൽ സർക്കാർ രൂപവത്ക്കരണത്തിനായി ഗവർണർ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ ക്ഷണിച്ചത്. അതേസമയം ഭൂരിപക്ഷം തെളിയുക്കുന്നതിന് യദ്യൂരപ്പ സർക്കാർ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇനി മറിച്ച് യദ്യൂരപ്പയ്ക്ക് ഭരണം നിലനിർത്താനായില്ലെങ്കിലും 56,000 കോടി രൂപയുടെ കാർഷിക കടം എഴുതി തള്ളുക എന്നത് അധികാരത്തിലെത്തിയാൽ കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് ഏറ്റെടുക്കേണ്ടി വരും.

കോൺഗ്രസ് നൽകിയ ഹർജിയിൽ സത്യപ്രതിജ്ഞ തടഞ്ഞില്ലെങ്കിലും പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ വിവരം നാളെ രാവിലെ തന്നെ സമർപ്പിക്കാൻ സുപ്രീംകോടതി ബിജെപിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ രാവിലെയ്ക്കകം പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ വിവരം നൽകാൻ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിൽ സുപ്രീംകോടതി ഇന്നത്തെ തീരുമാനം പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചാര്യത്തിലാണ് കർഷകരെ കയ്യിലെടുത്തുള്ള യദ്യൂരപ്പയുടെ പുതിയ രാഷ്ട്രീയ തന്ത്രം. എന്നും കർഷകർക്കൊപ്പം നിൽക്കുന്ന ജെഡിഎസ് ഇതിലൂടെ താമരക്കൂട്ടത്തിലേക്ക് വന്നു ചേരുമെന്നും ബിജെപി കണക്ക് കൂട്ടുന്നുണ്ട്.

അതേസമയം യദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം എന്തിനാണെന്നും കോടതി ചോദിച്ചു. സത്യപ്രതിജ്ഞ ചെയ്തത് യദ്യൂരപ്പ മാത്രമാണ് ഇന്ന് രാവിലെ അധികാരമേറ്റത്. ഇതോടെയാണ് കോൺഗ്രസും ജെഡിഎസും പ്രതിഷേധവുമായി രംഗത്തെത്തിയത്. ദേവഗൗഡയും കുമാരസ്വാമിയും പ്രതിഷേധത്തിന് മുൻ നിരയിൽ തന്നെയുണ്ട്. വിധാൻ സഭയിൽ നിന്ന് രാജ്ഭവനിലേക്ക് മാർച്ച് ചെയ്യുമെന്ന് കുമാരസ്വാമി അറിയിച്ചു. ഏതുവിധേനയും ബിജെപിയെ നിലത്തിറക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് കോൺഗ്രസും ജെഡിഎസും. കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരെ വിലക്കെടുക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് 118 എംഎൽഎമാരുടെ പിന്തുണയായി.

അവസാന നിമിഷംവരെ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് കർണാടകത്തിൽ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പച്ച ഷാൾ പുതച്ച് രാവിലെ ക്ഷേത്രദർശനം നടത്തിയ ശേഷമാണ് കർണാടകയുടെ 23-ാം മുഖ്യമന്ത്രിയായി ഇന്ന് യദിയൂരപ്പ സ്ഥാനമേൽക്കുന്നത്. ഗവർണർ വാജുഭായ് വാല അദ്ദേഹത്തിന് രാവിലെ ഒമ്പതുമണിയോടെ ആരംഭിച്ച ചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. കന്നഡയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

രാജ് ഭവനിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിലായിരുന്നു സത്യപ്രതിജ്ഞ.രാജ് ഭവനിൽ ഇതിനായി സൗകര്യങ്ങളൊക്കെ പൂർത്തിയാക്കി യെദിയൂരപ്പ ക്ഷേത്രദർശനം കഴിഞ്ഞാണ് അനന്ത്കുമാറിനും മുതിർന്ന നേതാക്കൾക്കും ഒപ്പം സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. തിരഞ്ഞെടുപ്പു ഫലം വന്നതിന് പിന്നാലെ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായെങ്കിലും ബിജെപിക്ക് സഭയിൽ ഭൂരിപക്ഷമില്ല. ഈ സാഹചര്യത്തിലും ഏറ്റവുംവലിയ ഒറ്റക്കക്ഷിയെന്ന പരിഗണന നൽകി തന്റെ വിവേചനാധികാരം ഉപയോഗിച്ച് യെദിയൂരപ്പയെ മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ ഗവർണർ ക്ഷണിക്കുകയായിരുന്നു.

മോദിയുടെ വിശ്വസ്തൻ കൂടിയായ ഗവർണർ വാജുഭായ് വാലയുടെ നീക്കത്തിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സത്യപ്രതിജ്ഞ തടയുന്നതിന് കോടതി വിസമ്മതിച്ചു. കോൺഗ്രസും ജനതാദളും ചേർന്ന് സർക്കാർ രൂപീകരിക്കാൻ ഗവർണറെ സമീപിച്ചെങ്കിലും ഇതിന് അനുമതി നൽകിയില്ല. ഇതോടെ വരും ദിനങ്ങളിലും കർണാടകത്തിൽ ചൂടേറിയ രാഷ്ട്രീയ നീക്കങ്ങൾക്ക് അവസരം ബാക്കിവച്ചുകൊണ്ടാണ് ഇന്ന് യദിയൂരപ്പയുടെ അധികാരമേൽക്കൽ.

അതേസമയം, സമീപകാലത്ത് ബിജെപി അധികാരം നേടിയ സംസ്ഥാനങ്ങളിലെല്ലാം മുഖ്യമന്ത്രിമാരുടെ അധികാരമേൽക്കലിന് പോയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത്ഷാ എന്നിവർ ഇന്ന് കർണാടകത്തിൽ യദിയൂരപ്പ സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയില്ലെന്നതും ശ്രദ്ധേയമാണ്. ഒരുലക്ഷംപേരെ അണിനിരത്തി സത്യപ്രതിജ്ഞ നടത്തുമെന്നായിരുന്നു യദിയൂരപ്പ നേരത്തേ പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ ആഘോഷംപോലും വളരെ കുറച്ചുകൊണ്ട് ചെറിയസംഘം മാത്രമേ യദിയൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്കായി എത്തിയിട്ടുള്ളു. രാജ് ഭവനിൽ സത്യപ്രതിജ്ഞയ്ക്ക് എത്തിയ യദിയൂരപ്പയെ എംഎൽഎമാരും മറ്റു നേതാക്കളും ചേർന്ന് സ്വീകരിച്ചു. കോൺഗ്രസ് നൽകിയ ഹർജിയിൽ സത്യപ്രതിജ്ഞ തടഞ്ഞില്ലെങ്കിലും പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ വിവരം നാളെ രാവിലെ തന്നെ സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ നാളെ രാവിലെയ്ക്കകം പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ വിവരം നൽകാൻ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിൽ സുപ്രീംകോടതി ഇന്നത്തെ തീരുമാനം പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമോ എന്ന ആശങ്കയുള്ളതിനാൽ കരുതലോടെയാണ് ബിജെപി നേതാക്കൾ പ്രതികരിക്കുന്നത്. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ ആണ് ഗവർണർ നിർദ്ദേശിച്ചിട്ടുള്ളത്.

104 സീറ്റുകൾ നേടിയ ബിജെപിക്ക് ഭൂരിപക്ഷത്തിന് വേണ്ട 112 എന്ന മാന്ത്രിക സംഖ്യ മറികടക്കുക എന്നത് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ചരടുവലികൾക്കും ചാക്കിട്ടുപിടുത്തത്തിനും കർണാടക രാഷ്ട്രീയം സാക്ഷിയാകുമെന്നാണ് കരുതുന്നത്. ഇതു മുൻകൂട്ടി കണ്ട് കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ റിസോർട്ടുകളിൽ മറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ബിജെപിക്ക് അധികാരം പിടിക്കാൻ ഇനി എട്ട് എംഎൽഎമാരുടെ പിന്തുണകൂടി വേണം.

കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 എംഎൽഎമാരുടെ പിന്തുണയുണ്ട്. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിലാണ് കർണ്ണാടകയിലെ ഇടപെടലുകൾ പുരോഗമിക്കുന്നത്. എങ്ങനേയും അധികാരം നിലനിർത്താൻ എന്തും ചെയ്യുമെന്ന അവസ്ഥയിലേക്കാണ് ബിജെപി നീങ്ങുന്നത്. വിട്ടുകൊടുക്കാൻ കോൺഗ്രസും തയ്യാറല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP