Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടി ഊർമിള മാംതോഡ്കർ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക്; ഇക്കുറി ബോളിവുഡ്താരം എത്തുന്നത് ശിവസേനക്കൊപ്പം; പാർട്ടി വക്താവായി നിയമിച്ചേക്കുമെന്നും റിപ്പോർട്ടുകൾ

നടി ഊർമിള മാംതോഡ്കർ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക്; ഇക്കുറി ബോളിവുഡ്താരം എത്തുന്നത് ശിവസേനക്കൊപ്പം; പാർട്ടി വക്താവായി നിയമിച്ചേക്കുമെന്നും റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മുൻ കോൺ​ഗ്രസ് നേതാവും ബോളിവുഡ് താരവുമായ ഊർമിള മാംതോഡ്കർ ശിവസേനയിൽ ചേർന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ഊർമിള ശിവസേന അംഗത്വമെടുത്തത്. മുമ്പ് കോൺ​ഗ്രസ് പ്രവർത്തകയായിരുന്ന താരം കുറച്ചു നാളായി സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് മണ്ഡലത്തിൽ ബിജെപി. യുടെ ഗോപാൽ ഷെട്ടിയോട് പരാജയപ്പെട്ടിതിനുശേഷം ഊർമിള രാഷ്ട്രീയം വിട്ടിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ഊർമിള.

കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ വിമർശിച്ചാണ് അവർ പാർട്ടിയിൽനിന്ന് രാജിവെച്ചത്. നിയമസഭാ കൗൺസിലിലേക്ക് ശിവസേന ഊർമിളയെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ഗവർണറുടെ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. ശിവസേന അവരെ പാർട്ടി വക്താവായി നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കലാകാരി എന്നനിലയിലാണ് ഊർമിളയുടെ നോമിനേഷൻ. ഗവർണർ നോമിനേഷൻ അംഗീകരിച്ചാൽ അവർ എം.എൽ.സി. ആകും. അടുത്തയിടെ ബോളിവുഡിനെതിരേ നടി കങ്കണ റണൗട്ടിന്റെ ആരോപണങ്ങൾക്ക് ഊർമിള മറുപടിയുമായി രംഗത്തു വന്നിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മാർച്ചിൽ കോൺഗ്രസിൽ ചേർന്ന ഊർമിള മഹാരാഷ്ട്രയിലെ മുംബൈ നോർത്ത് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും മുതിർന്ന ബിജെപി നേതാവും സിറ്റിങ് എംപിയുമായ ഗോപാൽഷെട്ടിയോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു. 4,65,247 വോട്ടിനായിരുന്നു ഊർമിളയുടെ തോൽവി.. ഇതിനുശേഷം രാഷ്ട്രീയരംഗത്ത് സജീവമായിരുന്നില്ല.

കോൺഗ്രസിനുള്ളിലെ ഉൾപാർട്ടി പോരിന് തന്നെ ഉപയോഗപ്പെടുത്തുന്നതിൽ താത്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് നടിയുടെ രാജി. തന്റെ പ്രത്യയശാസ്ത്രത്തിലും ചിന്താഗതിയിലും ഉറച്ചുനിൽക്കുന്നതായും ജനങ്ങൾക്കുവേണ്ടി വിശ്വാസ്യതയോടെ തന്റെ കഴിവിന്റെ പരമാവധി പ്രവർത്തിക്കുമെന്നും ഊർമിള മതോണ്ട്കർ പറഞ്ഞു. ഇതുവരെ പിന്തുണച്ച എല്ലാ ജനങ്ങളോടും മാധ്യമങ്ങളോടും അവർ നന്ദി അറിയിക്കുകയും ചെയ്തു.

ഒട്ടേറെതവണ ആവശ്യപ്പെട്ടിട്ടും മെയ് 16-ന് മുംബൈ കോൺഗ്രസ് അധ്യക്ഷന് അയച്ച കത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്തതിരുന്നപ്പോൾ മുതൽ രാജിക്കാര്യം ചിന്തിച്ചിരുന്നതായും നടി വ്യക്തമാക്കിയിരുന്നു. അതീവരഹസ്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ നടപടി മഹാവഞ്ചനയായാണ് തനിക്ക് തോന്നിയതെന്നും എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയിലെ ഒരാൾപോലും ക്ഷമ ചോദിച്ചില്ലെന്നും അവർ പറയുന്നു. പാർട്ടി പ്രവർത്തനത്തിൽ മോശം പ്രകടനം കാഴ്ചവെക്കുന്നവരെന്ന് ഊർമിള ചൂണ്ടിക്കാണിച്ചവർക്ക് മുംബൈ കോൺഗ്രസിൽ പുതിയ സ്ഥാനങ്ങൾ നൽകിയതും പാർട്ടി വിടാൻ കാരണമായെന്നും രാജിക്കത്തിൽ സൂചിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP