Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസി ഇന്ത്യക്കാരുടെ പ്രിയമന്ത്രി കേരളാ ഗവർണർ കസേരയിൽ എത്തുമോ? മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ഗവർണർ സ്ഥാനത്തേക്ക് പരിഗണിച്ച് കേന്ദ്ര സർക്കാർ; കേരള ഗവർണർ പി സദാശിവത്തിന്റെ കാലാവധി ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കേ പുതിയ ഗവർണറായി സുഷമ എത്തുമോ എന്ന ആകാംക്ഷയിൽ കേരളീയർ; വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ പദവികളിലേക്ക് പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ സുമിത്ര മഹാജനും ഉമാഭാരതിയും അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കളും

പ്രവാസി ഇന്ത്യക്കാരുടെ പ്രിയമന്ത്രി കേരളാ ഗവർണർ കസേരയിൽ എത്തുമോ? മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ഗവർണർ സ്ഥാനത്തേക്ക് പരിഗണിച്ച് കേന്ദ്ര സർക്കാർ; കേരള ഗവർണർ പി സദാശിവത്തിന്റെ കാലാവധി ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കേ പുതിയ ഗവർണറായി സുഷമ എത്തുമോ എന്ന ആകാംക്ഷയിൽ കേരളീയർ; വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ പദവികളിലേക്ക് പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ സുമിത്ര മഹാജനും ഉമാഭാരതിയും അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കഴിഞ്ഞ നരേന്ദ്ര മോദി സർക്കാറിൽ മലയാളികൾ ഏറ്റവും ഇഷ്ടപ്പെട്ട ഒരു മന്ത്രി വിദേശകാര്യമന്ത്രി സുഷമ സ്വരാജായിരുന്നു. സുഷമ സ്വരാജിന്റെ ഇടപെടൽ മൂലം പ്രശ്‌നം പരിഹരിക്കപ്പെട്ട പ്രവാസികൾ നിരവധിയായിരുന്നു. ഈ സുഷമ സ്വരാജ് കേരളത്തിന്റെ ഗവർണറായി എത്തുമോ? കേരളീയർ ആകാംക്ഷയോടെ കാത്തിരിക്കയാണ്. കേന്ദ്രസർക്കാർ വിവിധ സംസ്ഥാനങ്ങളിൽ ഗവർണർമാരെ നിയമിക്കാൻ ആലോചനകളിലേക്ക് കടക്കുമ്പോഴാണ് സുഷമ സ്വരാജിന്റെ പേരും ഉയർന്നു കേൾക്കുന്നത്.

കേരള ഗവർണർ പി.സദാശിവത്തിന്റെ കാലാവധി ഓഗസ്റ്റ് 31ന് അവസാനിക്കാന് ഇരിക്കയാണ്. സദാശിവത്തെ തുടരാൻ കേന്ദ്രം അനുവദിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. വീണ്ടും അവസരം നൽകിയില്ലെങ്കിൽ പുതിയ ഗവർണർ എത്തും. നിലവിൽ കേരളത്തിലേക്ക് മാത്രമായി ആരുടെയും പേരുകൾ ഉയർന്നു കേട്ടിട്ടില്ല. അതേസമയം സുഷമക്ക് ഗവർണർ പദവി നൽകിയേക്കുമെന്ന വാർത്തകളും പുറത്തുവരുന്നു. ഇതോടെയാണ് കേരളത്തിൽ സുഷമ ഗവർണറായി എത്തുമോ എന്ന ആകാംക്ഷ ഉയരുന്നത്. കേരളത്തിന് പുറമേ കർണാടക ഗവർണർ വാജുഭായി വാലയുടെ കാലാവധി സെപ്റ്റംബർ ഒന്നിനും രാജസ്ഥാൻ ഗവർണർ കല്യാൺസിംഗിന്റെ കാലാവധി സെപ്റ്റംബർ നാലിനും മഹാരാഷ്ട്ര ഗവർണർ സി.വിദ്യാസാഗർ റാവുവിന്റെ കാലാവധി ഓഗസ്റ്റ് 30നും പൂർത്തിയാവും. ഈ സംസ്ഥാനങ്ങളിലേക്കാണ് പുതിയ ഗവർണർമാരെ പരിഗണിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി നേതൃത്വവുമായി ആലോചിച്ചാണ് പുതിയ ഗവർണർമാരെ നിയമിക്കുക. കാലാവധി പൂർത്തിയാവുന്ന ഗവർണർമാരിൽ ചിലർ തുടരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യം പരിഗണിക്കുന്നതും മോദിയും അമിത് ഷായും ചേർന്നായിരിക്കും. പാർട്ടി നേതൃത്വത്തിന്റെ താത്പര്യവും പരിഗണിച്ചേക്കും. മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് പുതുതായി പരിഗണിക്കപ്പെടുന്നവരിൽ പ്രമുഖയായ വ്യക്തി. സുഷമ ഗവർണർ ഓഫർ സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്. ഇത്തവണ സുഷമ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. മന്ത്രിപദവിയും ഔദ്യോഗിക വസതിയും അവർ ഒഴിഞ്ഞിരുന്നു.

മുൻ ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജനാണ് പരിഗണിക്കപ്പെടുന്ന മറ്രൊരാൾ. 75 വയസ് കഴിഞ്ഞതിനാലാണ് ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ സുമിത്രയ്ക്ക് സീറ്റ് നൽകാതിരുന്നത്. കേന്ദ്ര മന്ത്രിമാരായിരുന്ന ഉമാഭാരതി, കൽരാജ് മിശ്ര, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരായിരുന്ന ശാന്തകുമാർ, പ്രേംകുമാർ ധുമൽ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. രാഷ്ട്രീയ നേതാക്കളെ കൂടാതെ ചില ഉദ്യോഗസ്ഥ പ്രമുഖരും പട്ടികയിലുണ്ട്. കാബിനെറ്റ് സെക്രട്ടേറിയറ്രിന് കീഴിലെ റിസർച്ച് ആൻഡ് അനാലിസിസ് വിങ് മേധാവിയായിരുന്ന അനിൽകുമാർ അസ്മന, ഐ.ബി മുൻ തലവൻ രാജീവ് ജെയിൻ, മുൻഗാമിയായിരുന്ന ദിനേശ്വർ ശർമ്മ, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ എ.കെ.ജ്യോതി എന്നിവരും പരിഗണനാ പട്ടികയിലുണ്ടെന്നാണ് സൂചന.

ചില സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ കാലാവധി അവസാനിക്കാറായതിനാൽ നിയമനം ഉടനുണ്ടാകുമെന്നാണ് കരുതുന്നത്. യു.പി ഗവർണർ രാം നായിക്കിന്റെ കാലാവധി ഈ മാസം 24നും ഗുജറാത്ത് ഗവർണർ ഓംപ്രകാശ് കോഹ്ലിയുടെ കാലാവധി 16നും പശ്ചിമബംഗാൾ ഗവർണർ കേസരിനാഥ് ത്രിപാഠിയുടെ കാലാവധി 24നും ത്രിപുര ഗവർണർ കപ്താൻസിങ് സോളങ്കിയുടെ കാലാവധി 27നും പൂർത്തിയാവുകയാണ്. ആന്ധ്രയിലെയും തെലങ്കാനയിലേയും ഗവർണറായ ഇ.എസ്.എൽ നരസിംഹന്റെ കാലാവധി കഴിഞ്ഞ ജൂൺ 2 പൂർത്തിയായി.

മലയാളികൾ അടക്കമുള്ള പ്രവാസി ഇന്ത്യക്കാർ ഇത്രയേറെ ഇഷ്ടപ്പെട്ട മറ്റൊരു വിദേശകാര്യ മന്ത്രി ഉണ്ടോ എന്ന് സംശയമാണ്. വിദേശകാര്യ മന്ത്രിയാണെങ്കിലും പ്രവാസികൾക്ക് വേണ്ടി ഇത്രയേറെ പരിശ്രമിച്ച മറ്റൊരു മന്ത്രി ഉണ്ടായിരുന്നില്ല. പ്രവാസി കാര്യ വകുപ്പു ഭരിച്ചിരുന്ന വയലാർ രവിയെ പോലും നാണിപ്പിക്കുന്ന പ്രവർത്തനമായിരുന്ന സുഷമയുടേത്. പിടിപ്പതു പണികൾ മറ്റുമുണ്ടായിരുന്നു അവർ പ്രവാസികൾക്ക് വേണ്ടി പ്രയത്നിച്ചു. സുഷമയുടെ ആത്മാർത്ഥയുടെ ഗുണഫലം ഏറ്റവും അനുഭവിച്ചവരുടെ കൂട്ടത്തിൽ മുമ്പിലുണ്ടായിരുന്നത് മലയാളികളാണ് എന്നതും ശ്രദ്ധേയമാണ്.

ജോലിയോട് കൂറുപുലർത്തുന്നതിൽ മിടുക്കിയായ സുഷമയെ തന്റെ സഹോദരി എന്നാണ് മോദി വിശേഷിപ്പിച്ചത്. അത്രയ്ക്ക് അത്യധ്വാനി ആയിരുന്നു സുഷമ എന്ന മന്ത്രി. എല്ലായെപ്പോഴു പ്രസരിപ്പോടെ ചിരിക്കുന്ന വ്യക്തിത്വമാണ് സുഷമ സ്വരാജിന്റേത്. ബിജെപിയുടെ രാഷ്ട്രീയ ഐഡിയോളജിയെ എതിർക്കുന്നവർ പോലും സുഷമ സ്വരാജിന്റെ വ്യക്തിത്വത്തെ അഭിനന്ദിക്കും. കേന്ദ്രത്തിൽ മലയാളികളായ മന്ത്രിമാർ ഉണ്ടായിരുന്നിട്ടും ലഭിക്കാത്ത അത്ര സഹായം സുഷമ സ്വരാജിൽ നിന്നും പ്രവാസി മലയാളികൾക്ക് ലഭിച്ചിട്ടുണ്ട്. രണ്ടാം മന്ത്രിസഭയിൽ ആരോഗ്യകാരണങ്ങളാൽ സുഷമ സ്വരാജ് വിട്ടു നിൽക്കുമ്പോൾ ഏറ്റവും അധികം നഷ്ടം മലയാളികൾ അടക്കമുള്ള പ്രവാസികൾക്കാണ്.

കഴിഞ്ഞ മന്ത്രിസഭയിൽ മികച്ച മന്ത്രിയെന്ന് പേരുകേട്ടയാളാണ് സുഷമാ സ്വരാജ്. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സദസ്യർക്കൊപ്പമാണ് ഇന്നലെ ഇരുന്നത്. ജനപ്രീതിയുള്ള മന്ത്രിമാരിൽ ഒരാളായിരുന്നു അറുപത്തിയേഴുകാരിയായ സുഷമ. ഒമ്പതു തവണ പാർലമെന്റേറിയൻ ആയിട്ടുള്ള സുഷമ ഇക്കുറി ആരോഗ്യകാരണങ്ങളാൽ മത്സരിച്ചിരുന്നില്ല. ഇത് പടിയിറക്കമായി നേരത്തെ വ്യാഖ്യാനിച്ചിരുന്നു. എങ്കിലും രാജ്യസഭയിലൂടെ എംപിയാക്കി സുഷമ തന്നെ വിദേശകാര്യ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിച്ചവർ ഏറെയാണ്. ആ പ്രതീക്ഷ അസ്ഥാനത്തായി, ആരോഗ്യ പ്രശ്നങ്ങൾ മൂലം മാറിനിൽക്കാൻ അവർ സന്നദ്ധത അറിയിക്കുകയായിരുന്നു.

നേരത്തെ വാജ്‌പേയി മന്ത്രിസഭയിൽ സുഷമ മന്ത്രിയായിരുന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവായും തിളങ്ങിയ വ്യക്തിത്വമാണ് സുഷമയുടേത്. കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും മിടുക്കിയായിട്ടും ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് സുഷമ രാഷ്ട്രീയ വിരാമം ഇടുന്നത്. വൃക്ക രോഗത്തെ തുടർന്ന് അടുത്തിടെ ഇവർ വൃക്ക് മാറ്റിവെച്ചിരുന്നു. ബിജെപിയുടെ നാലു കേന്ദ്രസർക്കാരുകളിലും മന്ത്രിയായിരുന്ന ഏക ബിജെപി നേതാവു കൂടിയാണ് സുഷമ. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് കുറച്ച് അകലം പാലിച്ചിരുന്ന ഇവർ ഇനി പാർട്ടി തീരുമാനിക്കുന്നതു പോലെ പ്രവർത്തിക്കാനാണ് ഇഷ്ടമെന്ന് നരത്തെ വ്യക്തമാക്കിയിരുന്നു.

സുഷമയ്ക്ക് 2016-ലാണ് വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ഇതാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിന്മാറാൻ കാരണം. വിദേശകാര്യമന്ത്രിയെന്ന നിലയിൽ പ്രവാസികൾക്കായി സുഷമ നടത്തി ഇടപെടലുകൾ ഏറെ ശ്രദ്ധയായിരുന്നു. മോദി സർക്കാരിലെ ഏറ്റവും ജനകീയയായ മന്ത്രിയാണ് സുഷമ. എല്ലാ മതവിഭാഗങ്ങളേയും തന്നിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞ ബിജെപി മുഖം. ഇരുപത്തഞ്ചാം വയസിൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിവിജയത്തോടെയാണ് സുഷമയുടെ രാഷ്ട്രീയ പ്രയാണം തുടങ്ങുന്നത്. ചടുലമായ പ്രസംഗത്തിലൂടെ തീപ്പൊരി സൃഷ്ടിക്കുന്ന സുഷമക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഹരിയാന അംബാല കന്റോൺമെന്റിൽ കോൺഗ്രസിലെ ദേവ് രാജ് ആനന്ദിനെ 9,824 വോട്ടുകൾക്ക് തോൽപ്പിച്ചാണ് നിയമസഭയിലേക്ക് എത്തിയത്. അന്ന് തൊഴിൽ മന്ത്രിയുമായി. രണ്ടു വട്ടം ഹരിയാന നിയമസഭയിലും ഒരു വട്ടം ഡൽഹി നിയമസഭയിലും അംഗമായി. അത്തവണ ഡൽഹി മുഖ്യമന്ത്രിയുമായി തലസ്ഥാനം ഭരിച്ചു.

ഡൽഹിയിൽ എടുത്തുപറയാൻ പാർട്ടിക്ക് നേതാക്കൾ ഇല്ലാതിരുന്നപ്പോഴാണ് ബിജെപി നേതൃത്വം സുഷമയെ തലസ്ഥാനത്തേക്ക് വിളിക്കുന്നത്. നാലുതവണ ലോക്സഭയിലേക്ക് ജയിച്ചു. മൂന്നുതവണ രാജ്യസഭാംഗമാകുകയും ചെയ്തു. 1999-ൽ കർണാടകയിലെ ബള്ളാരിയിൽ സോണിയാ ഗാന്ധിക്കെതിരേ പൊരുതി വീണതാണ് സുഷമയുടെ രാഷ്ട്രീയചരിത്രത്തിലെ നിറംമങ്ങാത്ത ഏട്. അന്ന് കന്നട പഠിച്ച്, കന്നടയിൽ പ്രസംഗിച്ച് സുഷമ ബള്ളാരിയിലെ ജനതയുടെ മനസിൽ ഇടംനേടി. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രി സഭയിലെമന്ത്രിമാർക്കിടയിൽ രാഷ്ട്രീയത്തിന് അതീതമായി എല്ലാ ജനങ്ങളുടേയും മുക്തകണ്ഠ പ്രശംസ നേടിയ മന്ത്രിയാണ് സുഷമാസ്വരാജ്. പ്രവാസികളായ ഇന്ത്യക്കാരുടെ ഏത് ആവശ്യങ്ങൾക്കും ആശ്രയിക്കാവുന്ന മന്ത്രിയാണ് സുഷമയെന്നതാണ് ഇവരെ വ്യത്യസ്തയാക്കുന്നത്. പ്രവാസിക്കോ സ്വദേശിക്കോ ഒരു കാര്യം നടക്കണമെങ്കിൽ ഒരു ട്വീറ്റ് മതി. ഞൊടിയിടയിൽ കാര്യം നടക്കുന്ന അവസ്ഥയുണ്ടായിരുന്നു.

റിക്രൂട്ട്മെന്റ് മാഫിയെ ഇല്ലാതാക്കിയും ഐസിസ് തടവിലാക്കിയ മലയാളികളായ 41 നഴ്സുമാർക്കും ജീവൻ തിരിച്ചു നൽകിയതും പാക്കിസ്ഥാനിൽ കുൽഭൂഷൺ യാദവിന്റെ വിഷയത്തിലും സൗദിയിൽ ഇന്ത്യൻ യുവതിയെ ഏജന്റുമാർ വിറ്റ സംഭവത്തിലും നേരിട്ട് ഇടപെട്ടാണ് സുഷമ ജനങ്ങളുടെ ഹൃദയത്തിൽ ഇടംപിടിച്ചത്. പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കെത്താൻ വിസ ലഭിക്കാതിരുന്ന യുവാവിനും ഹണിമൂൺ യാത്രക്കൊരുങ്ങവേ ഭാര്യയുടെ പാസ്പോർട്ട് കളഞ്ഞുപോയ സംഭവം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത യുവാവിനും അവസാനം തുണയായത് സുഷമാ സ്വരാജ് തന്നെ. ട്വിറ്ററിൽ തന്നെ ഇവർക്ക് നേരിട്ട് മറുപടി നൽകി ഇവരുടെ വിഷമങ്ങൾ തുടച്ചുനീക്കാൻ തക്ക പ്രതിബദ്ധതയാണ് സുഷമ കാട്ടിയത്. തെരഞ്ഞെടുപ്പു പ്രചരണം ശക്തമായ വേളയിലും സുഷമ സ്വരാജ് പ്രവാസികൾക്ക് വേണ്ടി രംഗത്തെത്തിയിരുന്നു. ലിബിയയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് സുഷമ മുന്നിട്ടു നിന്നത്. ലിബിയയിൽനിന്ന് ഒട്ടേറെപ്പേരെ രക്ഷപ്പെടുത്തുകയും ചെയ്തു അവർ.

ഹരിയാനയിലുള്ള പാൽവാൽ എന്ന സ്ഥലത്താണ് സുഷമാ സ്വരാജ് ജനിച്ചത്. അച്ഛൻ ഹർദേവ് ശർമ്മ അറിയപ്പെടുന്ന ഒരു ആർഎസ്എസ് പ്രവർത്തകനായിരുന്നു. കുട്ടിക്കാലത്തു തന്നെ അസാമാന്യ ഓർമ്മശക്തി പ്രകടിപ്പിച്ചിരുന്നു സുഷമ. സംസ്‌കൃതവും, രാഷ്ട്രശാസ്ത്രവും ഐഛിക വിഷയമായെടുത്ത് അവർ ബിരുദം കരസ്ഥമാക്കി. പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും നിയബിരുദം നേടിയശേഷം സുപ്രീംകോടതിയിൽ വക്കീൽ ആയി ജോലി നോക്കാൻ തുടങ്ങി 1970 ൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന വിദ്യാർത്ഥി സംഘടനയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്ക് കാൽവെക്കുന്നത്.

1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി. 1977 മുതൽ 1982 വരേയും, 1987 മുതൽ 90 വരേയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു. ഹരിയാനയിൽ ബിജെപി-ലോക്ദൾ സഖ്യത്തിലൂടെ അധികാരത്തിൽ വന്ന മന്ത്രിസഭയിൽ സുഷമാസ്വരാജ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. പിന്നീട് വാജ്പേജ് സർക്കാരിൽ കേന്ദ്ര മന്ത്രിയായി. മോദി സർക്കാരിൽ വിദേശകാര്യവും. ഏറെ സക്രിയമായ ഇടപെടലാണ് സുഷമാ നടത്തിയത്. ലോകരാജ്യങ്ങളെ ഇന്ത്യയുമായി അടുപ്പിച്ചു. എൽ കെ അദ്വാനിയുടെ ഗ്രൂപ്പിലെ പ്രധാനിയായിട്ടും മോദിയുമായി ഭരണവിഷയങ്ങളിൽ സുഷമ ഏറ്റുമുട്ടലിന് പോയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP