Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്നാർഗുഡി മാഫിയയിൽനിന്ന് പാർട്ടിയെ മോചിപ്പിക്കാൻ അണ്ണാഡിഎംകെ നേതൃത്വത്തിന്റെ തീരുമാനം; ജയിലിൽ കഴിയുന്ന ശശികലയെയും കുടുംബത്തെയും പാർട്ടിയിൽനിന്നു പുറത്താക്കി; തീരുമാനം 20 മന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ; പനീർശെൽവത്തെ ജനറൽ സെക്രട്ടറിയാക്കി പളനി സ്വാമി മുഖ്യമന്ത്രി പദത്തിൽ തുടരുന്ന ഒത്തുതീർപ്പ് ഫോർമുലയ്ക്ക് അംഗീകാരം

മന്നാർഗുഡി മാഫിയയിൽനിന്ന് പാർട്ടിയെ മോചിപ്പിക്കാൻ അണ്ണാഡിഎംകെ നേതൃത്വത്തിന്റെ തീരുമാനം; ജയിലിൽ കഴിയുന്ന ശശികലയെയും കുടുംബത്തെയും പാർട്ടിയിൽനിന്നു പുറത്താക്കി; തീരുമാനം 20 മന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ; പനീർശെൽവത്തെ ജനറൽ സെക്രട്ടറിയാക്കി പളനി സ്വാമി മുഖ്യമന്ത്രി പദത്തിൽ തുടരുന്ന ഒത്തുതീർപ്പ് ഫോർമുലയ്ക്ക് അംഗീകാരം

ചെന്നൈ: അണ്ണാ ഡിഎംകെയിലെ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. ജയലളിതയുടെ മരണത്തിനു പിന്നാലെ പാർട്ടി പിടിച്ചെടുക്കാൻ നീക്കം നടത്തിയ തോഴി ശശികലയെ പുറത്താക്കുന്ന സുപ്രധാന തീരുമാനം ഇന്നു നേതാക്കൾ എടുത്തു. മുഖ്യ20 മന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് ശശികലയെയും അവരുടെ ബന്ധുക്കളെയും പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. ശശികലയും ബന്ധുക്കളും നേതൃത്വം നല്കുന്ന മന്നാർഗുഡി മാഫിയയിൽനിന്ന് പാർട്ടിയെ പൂർണമായി മോചിപ്പിക്കാനുള്ള തീരുമാനമാണ് അണ്ണാ ഡിഎംകെ നേതൃത്വം എടുത്തിരിക്കുന്നത്.

മുൻ മുഖ്യമന്ത്രി പനീർസെൽവവും മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും ചർച്ച ആരംഭിച്ചതോടെയാണ് ദ്രാവിഡ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയത്. ശശികലയ്‌ക്കെതിരേ വിമതസ്വരം ഉയർത്തി സ്വന്തമായി പാർട്ടി രൂപീകരിച്ച പനീർശെൽവം, മന്നാർഗുഡി മാഫിയയില്ലാത്ത അണ്ണാ ഡിഎംകെയിലേക്ക് മാത്രമെ താൻ മടങ്ങിയെത്തൂവെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശശികലയുടെയും മന്നാർഗുഡി മാഫിയയുടെയും സ്വാധീനത്തിൽനിന്ന് പാർട്ടിയെ മുക്തമാക്കാനുള്ള തീരുമാനം ഉണ്ടായത്. വൈകിട്ട് എട്ടിനാണ് സുപ്രധാന യോഗം ആരംഭിച്ചത്. രണ്ടു മണിക്കൂറിനകം ശശികലയെ പുറത്താക്കുന്ന തീരുമാനം ഉണ്ടായി. പനീർശെൽവത്തിന് പാർട്ടിയിൽ സുപ്രധാന പദവി നല്കാനും യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്.

ജയിലിൽ കഴിയുന്ന ഇടക്കാല ജനറൽ സെക്രട്ടറി ശശികലയുടെ സ്വാധീനത്തിൽനിന്ന് പാർട്ടിയെ പൂർണമായും മോചിപ്പിക്കാനുള്ള സുപ്രധാന തീരുമാനമാണ് രാത്രി പത്തു മണിയോടെ ഉണ്ടായിരിക്കുന്നത്. തമിഴ് രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനം ഒരിക്കൽക്കൂടി അപ്രതീക്ഷിതമായി രാത്രി ഉണ്ടായി എന്നതും ശ്രദ്ധേയമാണ്. മുമ്പ് ശശികലയെ എതിർത്ത് പനീർശെൽവം മാധ്യമങ്ങൾക്കു മുന്നിലെത്തിയതും രാത്രി അപ്രതീക്ഷിതമായിട്ടായിരുന്നു.

ജയിലിൽ കഴിയുന്ന ശശികലയെയും അവരുടെ അനന്തരവൻ ടി.ടി.വി. ദിനകരനെയും എന്നെന്നേയ്ക്കുമായി ഒഴിവാക്കാൻ മന്ത്രിമാരുടെ യോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു. ദിനകരന്റെയും കുടുംബത്തിന്റെയും സ്വാധീനമില്ലാതെ പാർട്ടിയെ നയിക്കാൻ തങ്ങൾ തീരുമാനം എടുത്തതായി യോഗത്തിനുശേഷം ധനമന്ത്രി ഡി. ജയകുമാർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. പാർട്ടി നേതാക്കളുമായും എംഎൽഎമാരുമായും ആലോചിച്ച ശേഷമാണ് തീരുമാനം. തമിഴ്‌നാട്ടിലെ ജനങ്ങളും ഇതാണ് ആഗ്രഹിക്കുന്നത്. വിഭാഗീയതയല്ല, ഐക്യമാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ഒ. പനീർശെൽവത്തെ പാർട്ടിയിലേക്കു മടക്കിക്കൊണ്ടുവരാൻ ഒരു സമിതിയെ നിയോഗിച്ചതായും ജയകുമാർ അറിയിച്ചു.

ജയലളിതയുടെ അപ്രതീക്ഷിത മരണത്തിനു പിന്നാലെ പാർട്ടിയിലും ഭരണത്തിലും പിടിമുറുക്കാൻ കച്ചകെട്ടിയിറങ്ങിയ ശശികല ഒന്നും നേടാതെ പാർട്ടിക്കു പുറത്തേക്കു പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറി പദം ഏറ്റെടുത്ത് മുഖ്യമന്ത്രിയാകാനാണ് ശശികല ആദ്യം നീക്കം നടത്തിയത്. മുഖ്യമന്ത്രിയാകാൻ തയ്യാറെടുത്ത ശശികലയ്‌ക്കെതിരേ വിമത ശബ്ദമുയർത്തി ഒ. പനീർശെൽവം രംഗത്തെത്തി. ഇതോടെ അണ്ണാ ഡിഎംകെ രണ്ടു ചേരിയായി. ഇതിനു പിന്നാലെ ശശികല പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ സുപ്രീംകോടതി ശിക്ഷ വിധിച്ചു. ഇതോടെ അവർ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാവുകയായിരുന്നു.

ശശികയ്‌ക്കെതിരേ വിമതസ്വരം ഉയർത്തിയ പനീർശെൽവം ചെന്നൈയിലേക്കു മടങ്ങിയെത്തിയതോടെയാണ് അണ്ണാഡിഎംകെയിൽ ഐക്യത്തിനുള്ള നീക്കങ്ങൾ ശക്തമാകുന്നതും മന്നാർഗുഡി മാഫിയയുടെ സ്വാധീനം അവസാനിപ്പിക്കാൻ തീരുമാനം ഉണ്ടാകുന്നതും. നേരത്തേ പനീർശെൽവവും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. മന്നാർഗുഡി മാഫിയയില്ലാത്ത അണ്ണാ ഡിഎംകെയിലേക്ക് മാത്രമെ താൻ മടങ്ങിയെത്തൂവെന്ന് പനീർശെൽവം വ്യക്തമാക്കി. അതിനിടെ, പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ശശികലയുടെ അനന്തിരവനുമായ ടി.ടി.വി. ദിനകരൻ രാജി സന്നദ്ധത അറിയിച്ചു.

പനീർശെൽവത്തിനു പാർട്ടി ജനറൽ സെക്രട്ടറി പദം നല്കി ഇടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയായി തുടരാനുള്ള ഫോർമുലയാണ് അണ്ണാ ഡിഎംകെയിൽ ഉണ്ടാക്കിയിരിക്കുന്നതെന്നു സൂചനയുണ്ട്. 30 എംഎൽഎമാർ ശശികലയ്ക്ക് ഒപ്പമാണെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവരും കൂറുമാറിയതായാണ് സൂചന.

ശശികലയെ ജനറൽ സെക്രട്ടറിയായി നിലനിർത്തി ഒ. പനീർസെൽവത്തെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ആക്കാനുള്ള ആലോചന നടന്നിരുന്നു. എന്നാൽ ശശികലയെയും കുടുംബത്തെയും പാർട്ടിയിൽ നിലനിർത്തിക്കൊണ്ടുള്ള ഒത്തുതീർപ്പിനില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും കൂട്ടർക്കും പനീർസെൽവം വ്യക്തമായ സന്ദേശം നൽകുകി. ജയലളിതയുടെ മരണശേഷം ജനറൽ സെക്രട്ടറിയായി ശശികല ചുമതലയേറ്റതു ചട്ടവിരുദ്ധമാണ്. ശശികലയെയും കുടുംബത്തെയും പൂർണമായി ഒഴിവാക്കിയെങ്കിൽ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂവെന്നും പനീർസെൽവം വ്യക്തമാക്കി. ശശികലയോ അവരുടെ കുടുംബാംഗങ്ങളോ പാർട്ടിയുടെ നേതൃസ്ഥാനങ്ങളിൽ വരുന്നതിനെ ജയലളിത പിന്തുണച്ചിരുന്നില്ല. എംജിആറിന്റെയും ജയലളിതയുടെയും പാരമ്പര്യം തുടർന്നാൽ മതി. ജയലളിതയുടെ മരണത്തെക്കുറിച്ചു സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. ജയയ്ക്കു നൽകിയ ചികിൽസയുമായി ബന്ധപ്പെട്ട വിവരങ്ങൾ സുതാര്യമാക്കണമെന്നും പനീർസെൽവം ആവശ്യപ്പെട്ടു.

സ്വത്തുകേസിൽ ശികഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ശശികലയെ സന്ദർശിക്കാനായി ദിനകരൻ ബെംഗളൂരുവിലായിരുന്ന സമയത്താണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഐക്യചർച്ചകൾ അരങ്ങേറിയത്. ശശികലയും ദിനകരനും രണ്ടു ദിവസത്തിനകം രാജിവച്ചില്ലെങ്കിൽ പനീർസെൽവത്തിനൊപ്പം പോകുമെന്ന് ചില മുതിർന്ന മന്ത്രിമാരും എംഎൽഎമാരും നിലപാടെടുത്ത പശ്ചാത്തലത്തിൽക്കൂടിയായിരുന്നു തിരക്കിട്ട ഐക്യ ചർച്ചകൾ നടന്നത്.

ജയലളിതയുടെ മരണശേഷം തോഴി ശശികലയുടെ നേതൃത്വത്തിലുള്ള മന്നാർഗുഡി മാഫിയ അണ്ണാ ഡിഎംകെയിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയായ ഒ പനീർശെൽവത്തോട് സ്ഥാനം രാജി വയ്ക്കാൻ ശശികല ആവശ്യപ്പെടുകയും ചെയ്തു. എക്കാലത്തും ജയലളിതയുടെ വിനീത വിധേയനായ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന പനീർശെൽവം ചിന്നമ്മയുടെ നിർദ്ദേശത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇതോടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ശശികലയുടെ സുഗമമാകുകയും ചെയ്തു. എന്നാൽ തമിഴ് ജനതയെയൊന്നാകെ ഞെട്ടിച്ചുകൊണ്ട് ഒ പനീർസെൽവം ചിന്നമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു. പനീർസെൽവത്തിന്റെ ഈ തുറന്നുപറച്ചിൽ ദ്രാവിഡ രാഷ്ട്രീയത്തെയൊന്നാകെ കലുഷിതമാക്കുകയും ചെയ്തു. ഇതിനിടെ സ്വത്ത് കേസിൽ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലുമായി. തുടർന്ന് നടന്ന തട്ടിക്കൊണ്ടു പോകൽ നാടകത്തിനൊടുവിൽ പളനി സ്വാമിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിനുശേഷം ശശികലയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ(അമ്മ), പനീർശെൽവത്തിന്റെ അണ്ണാ ഡിഎംകെ (പുരട്ചി തലൈവി അമ്മ) എന്നീ പാർട്ടികൾ രൂപം കൊണ്ടു.

ശശികല ജയിലിലായതിനെത്തുടർന്നാണ് അനന്തിരവനായ ടി.ടി.വി ദിനകരനെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി നിയോഗിച്ചത്. ഇതിനിടെ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിലൂടെ ദിനകരനെ നിയമസഭയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാനും ശശികല ശ്രമിച്ചിരുന്നു. ഇതുതന്നെയാണ് പളനി സ്വാമിയെയും കൂട്ടരെയും ശശികലയ്‌ക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP