Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയോധ്യയിൽ വിധി എന്തുതന്നെ ആയാലും ആത്മനിയന്ത്രണം കൈവിടരുതെന്ന് ആർഎസ്എസ് നേതൃത്വം; രാജ്യത്തെ സാമുദായിക സൗഹാർദ്ദത്തെയും സമാധാനത്തെയും ബാധിക്കാതെ നോക്കണമെന്നും കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം; ഇതര സമുദായങ്ങളുടെ വികാരത്തെ ഹനിക്കാൻ ആരും ശ്രമിക്കരുതെന്നും മുന്നറിയിപ്പ്; ഏഴ് പതിറ്റാണ്ടു നീണ്ട ഭൂമി തർക്കത്തിന് അന്തിമ വിധി വരിക പതിനഞ്ച് ദിവസത്തിനുള്ളിൽ; ആർഎസ്എസ് പ്രകടിപ്പിക്കുന്നത് ശുഭാപ്തി വിശ്വാസം തന്നെ

അയോധ്യയിൽ വിധി എന്തുതന്നെ ആയാലും ആത്മനിയന്ത്രണം കൈവിടരുതെന്ന് ആർഎസ്എസ് നേതൃത്വം; രാജ്യത്തെ സാമുദായിക സൗഹാർദ്ദത്തെയും സമാധാനത്തെയും ബാധിക്കാതെ നോക്കണമെന്നും കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം; ഇതര സമുദായങ്ങളുടെ വികാരത്തെ ഹനിക്കാൻ ആരും ശ്രമിക്കരുതെന്നും മുന്നറിയിപ്പ്; ഏഴ് പതിറ്റാണ്ടു നീണ്ട ഭൂമി തർക്കത്തിന് അന്തിമ വിധി വരിക പതിനഞ്ച് ദിവസത്തിനുള്ളിൽ; ആർഎസ്എസ് പ്രകടിപ്പിക്കുന്നത് ശുഭാപ്തി വിശ്വാസം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അയോധ്യ കേസിലെ വിധി എന്തുതന്നെ ആയാലും ആത്മനിയന്ത്രണം കൈവിടരുതെന്ന് ആർഎസ്എസ് നേതൃത്വം. കേസിൽ സുപ്രീംകോടതിയുടെ അന്തിമ വിധിവരാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് രാജ്യത്ത് സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഡൽഹിയിൽ ചേർന്ന ആർഎസ്എസ് നേതൃയോഗമാണ് അയോധ്യ വിധി രാജ്യത്തെ സാമുദായിക സൗഹാർദ്ദത്തെയും സമാധാനത്തെയും ബാധിക്കാതെ നോക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്.

ആർഎസ്എസ് മേധാവി മോഹൻ ഭാഗതിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിധി എന്ത് തന്നെയായാലും പ്രവർത്തകരെ കർശനമായി നിയന്ത്രിക്കാനും ഇതരസമുദായങ്ങളെ പ്രകോപിപ്പിക്കാത്ത തരത്തിൽ മുന്നോട്ട് നീങ്ങാനും തീരുമാനിച്ചു. ഇക്കാര്യത്തിൽ ബിജെപി-ആർഎസ്എസ് നേതൃത്വം സജീവമായി ഇടപെടും. അയോധ്യ കേസിലെ വിധി രാജ്യത്തെ പൗരന്മാരിൽ സമ്മിശ്ര പ്രതികരണം സൃഷ്ടിക്കുമെങ്കിലും എല്ലാവരും സ്വയം നിയന്ത്രിക്കണമെന്നും ഇതരസമുദായങ്ങളുടെ വികാരത്തെ ആരും ഹനിക്കാൻ ശ്രമിക്കരുതെന്നും നേതൃത്വം ആവശ്യപ്പെട്ടു.

ആർഎസ്എസിന്റെ മുതിർന്ന നേതാക്കളായ സുരേഷ് ഭയ്യാജി, ദത്താത്രേയ ഹൊസബല്ലെ, മന്മോഹൻ വൈദ്യ, വിഎച്ച്പി നേതാക്കളായ ജസ്റ്റിസ് വി എസ് കൊക്കജെ, അലോക് കുമാർ എന്നിവർ ചർച്ചകളിൽ പങ്കുചേർന്നു ബുധനാഴ്ച ആരംഭിച്ച യോഗത്തിന്റെ ആദ്യദിനത്തിൽ അഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായും പങ്കെടുത്തു. ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നദ്ദ മൂന്ന് ദിവസവും യോഗത്തിൽ സംബന്ധിച്ചു. ജമ്മു കശ്മീരിലെ നിലവിലെ സ്ഥിതിഗതികളും ഭാവിപരിപാടികളും ബിജെപി നേതൃത്വം യോഗത്തിൽ ആർഎസ്എസിനെ ധരിപ്പിച്ചു. പൗരത്വ രജിസ്റ്ററും യോഗത്തിൽ ചർച്ചയായെന്നാണ് സൂചന.

ഒക്ടോബർ 30നും നവംബർ അഞ്ചിനുമിടയിൽ ഹരിദ്വാറിൽ യോഗം ചേരാനാണ് ആർഎസ്എസ് നേരത്തെ തീരുമാനിച്ചത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ യോഗം ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. അയോധ്യ കേസിൽ വിധി നവംബർ 17ന് മുമ്പ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്നാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നത്. അദ്ദേഹം വിരമിക്കുന്നതിന് മുമ്പ് വിധി പ്രഖ്യാപിക്കുമെന്ന സൂചനകൾ വന്നിരുന്നു.

തുടർച്ചയായ 40 ദിവസം നടന്ന വാദം കേൾക്കലിനുശേഷമാണ് സുപ്രീംകോടതി വിധി പറയാനായി കേസ് മാറ്റിയത്. അധിക വാദമുഖങ്ങൾ ഉണ്ടെങ്കിൽ എഴുതി നൽകാനായി കക്ഷികൾക്കു സുപ്രീംകോടതി മൂന്നു ദിവസത്തെ സമയവും നൽകിയിരുന്നു. വാദം കേൾക്കുന്നതിന്റെ അവസാന ദിവസം സുപ്രീംകോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു. രാമജന്മ ഭൂമിയുടേതെന്ന് അവകാശവാദത്തോടെ ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ വികാസ് സിങ് നൽകിയ ഭൂപടവും അയോധ്യ രാമന്റെ ജന്മസ്ഥലമെന്നു തെളിയിക്കുന്നതിന് രേഖയായി നൽകിയ പുസ്തകവും സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ രാജീവ് ധവാൻ വലിച്ചു കീറി.

ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി, ജസ്റ്റീസുമാരായ എസ്.എ ബോബ്‌ഡേ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൻ, അബ്ദുൾ നാസർ എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കുന്ന അവസാന ദിവസത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.അതിനിടെ അയോധ്യ തർക്ക വിഷയത്തിൽ തർക്ക പരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥത സമിതി സുപ്രീംകോടതിയിൽ അനുരഞ്ജന രേഖ സീൽ ചെയ്ത കവറിൽ സമർപ്പിക്കുകയും ചെയ്തു. ഒരു വിഭാഗം മധ്യസ്ഥതയിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാക്കുന്നതിന് തയാറല്ലെന്നും സുപ്രീംകോടതി ജഡ്ജി എഫ്.എം. ഖലീഫുള്ള, ജീവനകലാചാര്യൻ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന് അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവരടങ്ങിയ മൂന്നംഗ മധ്യസ്ഥത സമിതി വ്യക്തമാക്കി.

കേസിൽ വാദം കേൾക്കുന്ന അവസാന ദിവസം കേസിൽനിന്ന് പിന്മാറണം എന്നാവശ്യപ്പെട്ട ബിജെപിയുടെ പിന്തുണയുള്ള ഉത്തർപ്രദേശ് വഖഫ് ബോർഡ് ചെയർപേഴ്‌സൻ സഫർ അഹമ്മദ് ഫറൂക്കി സുപ്രീംകോടതിയിൽ വ്യക്തിപരമായി അപേക്ഷ നൽകി. മധ്യസ്ഥതയ്ക്കായി സുപ്രീംകോടതി നിയമിച്ച മൂന്നു പേരിലൊരാളായ ശ്രീറാം പഞ്ചു മുഖേനയാണ് അപേക്ഷ നൽകിയത്. ഇത്തരത്തിലൊരു നീക്കത്തെക്കുറിച്ചു തങ്ങൾക്ക് അറിവില്ലെന്ന് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകർ വ്യക്തമാക്കിയിരുന്നു.അവസാന ദിവസം വാദത്തിനിടെ മുസ്ലിം വിഭാഗം അയോധ്യയിലെ തർക്ക ഭൂമിയിൽ 1989 വരെ ഹിന്ദുക്കൾ അവകാശം ഉന്നയിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. 1992 ഡിസംബറിൽ തകർക്കപ്പെട്ട ബാബറി മസ്ജിദ് പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, 1850ന് മുമ്പുവരെ സ്ഥലത്ത് പതിവായി നിസ്‌കാരം നടന്നതിന് തെളിവില്ലെന്നായിരുന്നു എതിർ കക്ഷികളുടെ വാദം.

അയോധ്യ കേസ് നാൾവഴി

1528: ബാബറി മസ്ജിദ് നിർമ്മിച്ചു. മുഗൾ ചക്രവർത്തി ബാബറുടെ കമാൻഡർ മിർ ബാഖിയാണ് മസ്ജിദ് പണികഴിപ്പിച്ചത്.

1885: മഹന്ത് രഘുബീർ ദാസ് ഫൈസാബാദ് ജില്ലാ കോടതിയിൽ ഒരു ഹർജി നൽകി. മസ്ജിദിന് പുറത്ത് ഒരു കൂടാരം പണിയാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. കോടതി അത് തള്ളി.

1949: ശ്രീരാമന്റെ വിഗ്രഹം ബാബറി മസ്ജിദിൽ കൊണ്ടുവച്ചു.

1950: രാംലല്ല വിഗ്രഹത്തിൽ പൂജ നടത്താൻ അനുവദിക്കണം എന്നവശ്യപ്പെട്ട് ഗോപാൽ സിംല വിശാരദ് എന്നയാൾ ഫൈസാബാദ് ജില്ലാ കോടതിയിൽ ഹർജി നൽകി.

1950: നിരന്തപൂജ അനുവദിക്കണമെന്നും വിഗ്രഹങ്ങൾ സംരക്ഷിക്കണം എന്നും ആവശ്യപ്പെട്ട് പരമഹൻസ രാമചന്ദ്രദാസ് എന്നയാളും ഹർജി നൽകി.

1959: ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് നിർമോഹി അഖാഡ കേസ് ഫയൽ ചെയ്തു.

1981: ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങൾക്ക് തന്നെയാണ് വ്യക്തമാക്കി ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് കേസ് ഫയൽ ചെയ്തു

1986 ഫെബ്രു 1: ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്ന് കീഴ്‌ക്കോടതി ഉത്തരവ്

1989ഓഗസ്റ്റ് 14: തൽസ്ഥിതി നിലനിർത്തണമെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവ്

1992 ഡിസംബർ 6: കർസേവകർ ബാബറി മസ്ജിദ് തകർത്തു

1993 ഏപ്രിൽ 3 : തർക്കഭൂമിയിലെ ചില ഭാഗം ഏറ്റെടുക്കുന്നതിനുള്ള നിയമം കേന്ദ്രസർക്കാർ പാസാക്കി.

1993:  നിയമം ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതയിൽ വിവിധ ഹർജികൾ ഫയൽ ചെയ്തു. ഹൈക്കോടതിയിൽ നിലവിലുള്ള വിവിധ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റിക്കൊണ്ട് സുപ്രീം കോടതിയുടെ ഉത്തരവ്.

1994 ഒക്ടോബർ 24 : ഇസ്ലാം വിശ്വാസമനുസരിച്ച് ആരാധനയ്ക്ക് പള്ളി അനിവാര്യഘടകമല്ലെന്ന് ചരിത്രപ്രസിദ്ധമായ ഇസ്മായിൽ ഫാറൂഖി കേസിൽ സുപ്രിംകോടതി വിധിച്ചു.

2002 ഏപ്രിൽ : തർക്കഭൂമിയുടെ ഉടമസ്ഥാവകാശം ആർക്ക് എന്നതിൽ ഹൈക്കോടതിയിൽ വാദം തുടങ്ങി

2003 മാർച്ച് 13 : തർക്ക പ്രദേശത്ത് മതപരമായ ഒരു പ്രവൃത്തിയും പാടില്ലെന്ന് ഭൂരെ അസ്ലം കേസിൽ സുപ്രീംകോടതി ഉത്തരവിട്ടു

2003 മാർച്ച് 14: അലഹാബദ് ഹൈക്കോടതി തർക്കഭൂമി സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുംവരെ ഇടക്കാല ഉത്തരവ് പാലിക്കാൻ ബാധ്യമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

2010 സെപ്തം 30: തർക്കഭൂമി മൂന്നായി വിഭജിച്ച് അലഹാബാദ് ഹൈക്കോടതിയുടെ മൂന്നംഗം ബെഞ്ചിന്റെ ഭൂരിപക്ഷ (2:1) വിധി. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാംലല്ല എന്നിവർക്കാണ് വീതിച്ചുനൽകിയത്.

2011 മെയ് 9 : ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.

2016 ഫെബ്രുവരി 26 : തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കണം എന്നാവാശ്യപ്പെട്ട് സുബ്രഹമണ്യൻ സ്വാമി സുപ്രീം കോടതിയിൽ ഹർജി നൽകി.

2017 മാർച്ച് 21 : കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് സാധ്യത പരിശോധിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് കെഹാർ നിർദ്ദേശിച്ചു.

2017 ഓഗസ്റ്റ് 7: 1994ലെ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി മൂന്നംഗ ബെഞ്ച് രൂപീകരിച്ചു.

2017 ഓഗസറ്റ് 8: തർക്ക സ്ഥലത്തുനിന്ന് നിശ്ചിതദൂരം മാറി മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പള്ളി പണിയാമെന്ന് യുപി ഷിയാ സെൻട്രൽ വഖഫ് ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു.

2017 സെപ്റ്റംബർ 11 : തർക്കഭൂമിയുടെ പരിപാലനത്തിന് രണ്ട് ജില്ല ജഡ്ജിമാരെ 10 ദിവസത്തിനകം നിയോഗിക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്.

2017 നവംബർ 20 : അയോധ്യയിൽ അമ്പലവും ലക്‌നൗവിൽ പള്ളിയും പണിയാമെന്ന് യുപി ഷിയാ സെൻട്രൽ വഖഫ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.

2017 ഡിസംബർ 1: 2010ലെ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 32 പൗരാവകാശ പ്രവർത്തകർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു.

2017 ഡിസംബർ 5: അപ്പീലുകളിൽ വാദം തുടങ്ങി. ചീഫ് ജ്സ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവർ ഉൾപ്പെട്ടതാണ് ബെഞ്ച്.

2018 ഫെബ്രുവരി 8 : സുപ്രീംകോടതി സിവിൽ കേസ് അപ്പീലുകളിൽ വാദം കേൾക്കാൻ തുടങ്ങി.

2018 മാർച്ച് 14 : സുബ്രഹ്മണ്യം സ്വാമിയുടേത് ഉൾപ്പടെ ഇടക്കാല ഹർജികൾ പരിഗണിക്കണമെന്ന ആവശ്യം സുപ്രികോടതി തള്ളി

2018 ഏപ്രിൽ 6 : വിശാല ബെഞ്ച് കേസ് പരിഗണിക്കണമെന്ന് വഖഫ് ബോർഡിന് വേണ്ടി ഹാജരായ രാജീവ് ധവാൻ ആവശ്യപ്പെട്ടു

2018 ജൂലൈ 6: ചില മുസ്ലിം സംഘടനകൾ കേസ് കേൾക്കുന്നത് വൈകിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ.

2018 ജൂലൈ 20: ഈ വാദങ്ങളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റി

2018 സെപ്തിംബർ 27: അഞ്ചംഗ ബെഞ്ചിലേക്ക് കേസ് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പുതുതായി രൂപീകരിക്കുന്ന മൂന്നംഗ ബെഞ്ച് ഒക്ടോബർ 29ന് കേസ് പരിഗണിക്കുമെന്ന് വ്യക്തമാക്കി.

2018 ഒക്ടോബർ 29: ഉചിതമായ ബെഞ്ച് ജനുവരി ആദ്യവാരം കേൾക്കുന്നതിനായി കേസ് മാറ്റി. വാദം കേൾക്കുന്ന തിയതി ആ ബെഞ്ച് നിശ്ചയിക്കുമെന്നും ഉത്തരവിട്ടു.

2018 ഡിസംബർ 24: 2019 ജനുവരി നാല് മുതൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.

2019 ജനുവരി 4 : ഉചിതമായ ബെഞ്ച് ജനുവരി 10ന് കേസിൽ വാദം കേൾക്കുന്നതിനുള്ള തിയതി നിശ്ചയിക്കുമെന്ന പ്രഖ്യാപിച്ചു.

2019 ജനുവരി 8: അഞ്ചംഗ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്എ ബോബ്ദെ, എൻ വി രമണ, യു യു ലളിത്, ഡി വൈ ചന്ദ്രചൂഡ് എന്നിവർ ബെഞ്ചിൽ

2019 ജനുവരി 10: ജസ്റ്റിസ് യു യു ലളിത് പിന്മാറി. പുതിയ ബെഞ്ച് രൂപീകരിച്ച് ജനുവരി 29ന് കേസ് പരിഗണിക്കാനായി മാറ്റി.

2019 ജനുവരി 25: അഞ്ചംഗ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസ് രഞജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്ദെ, ഡി വൈ ചന്ദ്രൂചൂഡ്, അശോക് ഭൂഷണൻ, എസ് എ നസീർ എന്നിവർ അംഗങ്ങൾ.

2019 ജനുവരി 29: തർക്കഭൂമിക്ക് ചുറ്റമുള്ള 67 ഏക്കർ ഏറ്റെടുത്തത് യഥാർഥ ഉടമകൾക്ക് വിട്ടുകൊടുക്കുന്നതിന് അനുമതി തേടി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.

2019 ഫെബ്രുവരി 26: മധ്യസ്ഥ സാധ്യത സുപ്രീംകോടതി ആരായുന്നു. കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ശ്രമിക്കണമോ എന്നകാര്യത്തിൽ മാർച്ച് അഞ്ചിന് തീരുമാനിക്കുമെന്ന് വ്യക്തമാക്കി.

2019 മാർച്ച് 8: ഒത്തുതീർപ്പിന് സമിതിയെ നിയോഗിച്ചു. സുപ്രീംകോടതി മുൻ ജസ്റ്റിസ് എഫ് എം ഐ ഖലിഫുള്ള, ഹിന്ദു ആത്മീയാചാര്യൻ ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവർ ഉൾപ്പെട്ടതാണ് മധ്യസ്ഥ സമിതി.

2019 ഏപ്രിൽ 9: തർക്ക ഭൂമി യഥാർഥ ഉടമകൾക്ക് വിട്ടുകൊടുക്കാനുള്ള കേന്ദ്രസർക്കാർ നിർദ്ദേശത്തെ നിർമോഹി അഖാഡ സുപ്രീം കോടതിയിൽ എതിർത്തു

2019 മെയ് 9: മുന്നംഗ മധ്യസ്ഥ സമിതി ഇടക്കാല റിപ്പോർട്ട് നൽകി.

2019 മെയ് 10: മധ്യസ്ഥ സമിതിക്ക് പ്രവർത്തനം തുടരാൻ ഓഗസ്റ്റ് 15വരെ സുപ്രീംകോടതി സമയം നീട്ടിനൽകി.

2019 ജൂലൈ 11: മധ്യസ്ഥ ശ്രമങ്ങളുടെ പുരോഗതി സുപ്രീംകോടതി ആരാഞ്ഞു.

2019 ജൂലൈ18: മധ്യസ്ഥ ശ്രമം തുടരാനും ഓഗസ്റ്റ് ഒ്ന്നിനകം റിപ്പോർട്ട് നൽകാനും കോടതി നിർദ്ദേശിച്ചു.

2019 ഓഗസ്റ്റ് 1: മുദ്രവെച്ച കവറിൽ മധ്യസ്ഥ സമിതി റിപ്പോർട്ട് നൽകി.

2019 ഓഗസ്റ്റ് 2: മധ്യസ്ഥശ്രമം പരാജയപ്പെട്ടതിനാൽ ഓഗസ്റ്റ് ആറ് മുതൽ പ്രതിദിനവാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.

2019 ഓഗസ്റ്റ് 6: ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ പ്രതിദിന വാദം തുടങ്ങി.

2019 ഒക്ടോബർ 4: ഒക്ടോബർ 17ന് വാദം കേൾക്കൽ അവസാനിപ്പിക്കുമെന്നും നവംബർ 17നകം വിധി പറയുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന വഖഫ് ബോർഡ് ചെയർമാന് മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്ന ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി ഉത്തവിട്ടു.

2019 ഒക്ടോബർ 16: വാദം കേൾക്കൽ അവസാനിപ്പിച്ചു. വിധി പറയാനായി മാറ്റി.

2019 ഒക്ടോബർ 17: മാധ്യസ്ഥ സമിതി അന്തിമ റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറി. അഞ്ചംഗ ബെഞ്ച് ചേംബറിൽ ഇരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP