Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽ ഗാന്ധിയുടെ ബർബെറി ടീ-ഷർട്ടും താടിയും വിഡി സവർക്കറും കാക്കി ട്രൗസറും ഉത്തരേന്ത്യയിലെ തണുത്ത ശൈത്യകാലവും കത്വ ബലാത്സംഗവും കോവിഡും എല്ലാം വിവാദമായി; പഴയ ചോക്ലേറ്റ് പയ്യനിൽ ഇന്ന് ഇന്ത്യയെ അറിയുന്ന നേതാവായി മാറിയ ക്യാപ്ടൻ; 145 ദിവസം... 3500 കിലോമീറ്റർ.. കന്യാകുമാരി മുതൽ കശ്മീർ വരെ; കോൺഗ്രസിനൊപ്പം ഇന്ത്യ വീണ്ടും ഒരുമിക്കുമോ?

രാഹുൽ ഗാന്ധിയുടെ ബർബെറി ടീ-ഷർട്ടും താടിയും വിഡി സവർക്കറും കാക്കി ട്രൗസറും ഉത്തരേന്ത്യയിലെ തണുത്ത ശൈത്യകാലവും കത്വ ബലാത്സംഗവും കോവിഡും എല്ലാം വിവാദമായി; പഴയ ചോക്ലേറ്റ് പയ്യനിൽ ഇന്ന് ഇന്ത്യയെ അറിയുന്ന നേതാവായി മാറിയ ക്യാപ്ടൻ; 145 ദിവസം... 3500 കിലോമീറ്റർ.. കന്യാകുമാരി മുതൽ കശ്മീർ വരെ; കോൺഗ്രസിനൊപ്പം ഇന്ത്യ വീണ്ടും ഒരുമിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: വിവാദങ്ങൾക്കൊപ്പം നടന്ന് ദേശീയ നേതാവായി ഉയരുകയാണ് രാഹുൽ ഗാന്ധി. കോൺഗ്രസിനെ ഭാവിയിലേക്ക് നയിക്കാനുള്ള കരുത്തുണ്ടെന്ന് കാട്ടിയതാണ് ഭാരത് ജോഡോ യാത്ര. ഉത്തരേന്ത്യൻ രാഷ്ട്രീയം ഈ ജാഥയുടെ മുദ്രാവാക്യങ്ങൾ മത-ജാതി ചിന്തകൾക്ക് അപ്പുറം ഏറ്റെടുത്തുവെന്നാണ് കോൺഗ്രസ് പ്രതീക്ഷ. 145 ദിവസം, 3500 കിലോമീറ്റർ, കന്യാകുമാരി മുതൽ കശ്മീർ വരെ 2022 സെപ്റ്റംബർ ഏഴിന് തുടങ്ങിയ യാത്ര. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രക്ക് ജനുവരി 30ന് സമാപനമാവും. ഇന്ത്യയെ അറിയാനും സ്‌നേഹത്താൽ കൂട്ടിച്ചേർക്കാനുമായി നടത്തിയ കാൽനടയാത്ര. ഇതിനിടെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പും നടന്നു. മല്ലികാർജ്ജുൻ ഖാർഗെ കോൺഗ്രസിന്റെ തലപ്പത്തെത്തി. അപ്പോഴും ഗാന്ധി കുടുംബം തന്നെയാണ് കോൺഗ്രസിലെ അന്തിമ വാക്ക്. അതിനാൽ രാഹുലിന്റെ യാത്രയും കോൺഗ്രസിന് നിർണ്ണായകമായി.

രാഹുൽ ഗാന്ധിയുടെ ബർബെറി ടീ-ഷർട്ടും താടിയും വി.ഡി സവർക്കറും ഉത്തരേന്ത്യയിലെ തണുത്ത ശൈത്യകാലവും കത്വ ബലാത്സംഗവും കോവിഡും ഉൾപ്പെടെയുള്ളവയാണ് ചർച്ചയിൽ വന്നത്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള വാക്കേറ്റം, കോൺഗ്രസിനുള്ളിലെ തന്നെ ചേരിപ്പോര് എന്നിവയെല്ലാം ചർച്ചയായി. യാത്ര തമിഴ്‌നാട്ടിലെത്തിയപ്പോൾ 41,000 രൂപ വിലമതിക്കുന്ന ബർബെറി ടീ ഷർട്ടാണ് രാഹുൽ ധരിക്കുന്നതെന്ന ബിജെപി ആരോപണമാണ് വിവാദങ്ങളുടെ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 10 ലക്ഷം രൂപയുടെ സ്യൂട്ടും 1.5 ലക്ഷം രൂപയുടെ കണ്ണടയും ഓർമിപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് തിരിച്ചടിച്ചത്.

തീപിടിച്ച കാക്കി ട്രൗസറിന്റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസ് പ്രസിദ്ധീകരിച്ചത് ആർ.എസ്.എസിനെ ചൊടിപ്പിക്കുകയും കോൺഗ്രസ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തു. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ വിവാദ നായകനായ ക്രിസ്ത്യൻ പുരോഹിതൻ ജോർജ് പൊന്നയ്യയുമായുള്ള രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ചയും വിവാദമായി. കോൺഗ്രസ് ഹിന്ദു വിരുദ്ധമാണെന്ന് തമിഴ്‌നാട്ടിൽ ബിജെപി ആരോപിച്ചു. കൊച്ചിയിൽ യാത്രയുടെ പ്രചാരണാർഥം തയാറാക്കിയ പോസ്റ്ററിൽ വി.ഡി. സവർക്കറിന്റെ ഫോട്ടോ ഉൾപ്പെട്ടത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. എറണാകുളം കോൺഗ്രസ് കമ്മറ്റി ഉത്തരവാദിയായ പ്രവർത്തകനെ സസ്‌പെന്റ് ചെയ്തു.

രാഹുൽ ഗാന്ധിയുടെ നീണ്ടുവളർന്ന താടിയാണ് പിന്നീട് വാർത്തകളിൽ ഇടം പിടിച്ചത്. അമേരിക്ക തൂക്കിലേറ്റിയ മുൻ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈനെപ്പോലെയാണ് രാഹുൽ ഗാന്ധിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പരാമർശിച്ചു. കോൺഗ്രസ് അതിനെ രൂക്ഷമായി വിമർശിച്ചു. ഇതിനിടെ ഗുജാറാത്തിൽ കോൺഗ്രസ് തോറ്റു. ഹിമാചൽ പ്രദേശിൽ കരുത്തു കാട്ടി. പഞ്ചാബിലും ഭരണം പോയി. അവിടെ ആംആദ്മി വന്നു. ഡൽഹിയിലെ മുൻസിപ്പാലിറ്റിയിലും തകർന്നു. എന്നാൽ ഹിമാചലിലെ വിജയം ജോഡോ യാത്രയുടെ നേട്ടമാക്കി മാറ്റി. ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് പുതിയ ചർച്ചാ തലം നൽകി.

കോൺഗ്രസിലും സഖ്യകക്ഷികളിലും ഭിന്നത ഉയർന്നുവന്ന സമയങ്ങളുമുണ്ട്. വി.ഡി സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്തതാണെന്ന രാഹുലിന്റെ പരാമർശം മഹാരാഷ്ട്ര കോൺഗ്രസും സഖ്യകക്ഷിയായ ശിവസേനയും തമ്മിൽ ഉരസലുകൾക്കിടയാക്കി. മധ്യപ്രദേശും രാജസ്ഥാനും സന്ദർശിച്ച യാത്ര തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ കയറാത്തത് രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു. യാത്ര രാജസ്ഥാനിൽ പ്രവേശിച്ചതോടെ വീണ്ടും കോവിഡിന്റെ ഭീതി പടർന്നു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ മാർച്ച് താൽക്കാലികമായി നിർത്തിവെക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാഹുൽ ഗാന്ധിക്കും ഗെഹ്ലോട്ടിനും കത്തയച്ചു.

മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ മാർച്ചിൽ പങ്കെടുത്തപ്പോഴും പിന്നീട് മുൻ സൈനിക മേധാവി ജനറൽ ദീപക് കപൂർ ഹരിയാനയിൽ നിന്ന് പങ്കെടുത്തപ്പോഴും കോൺഗ്രസും ബിജെപിയും തമ്മിൽ തർക്കമുണ്ടായി. ഡിസംബർ അവസാനം ഭാരത് ജോഡോ യാത്രക്ക് 10 ദിവസത്തെ താത്കാലിക അവധി പ്രഖ്യാപിച്ചതിനെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പരിഹസിച്ചു. ഉത്തരേന്ത്യയിലെ അതിശൈത്യത്തിലും സ്വെറ്ററില്ലാതെ വെളുത്ത ടീ-ഷർട്ട് മാത്രം ധരിച്ച രാഹുലിന്റെ ചിത്രങ്ങൾ വലിയ ചർച്ചയായിരുന്നു. മധ്യപ്രദേശിലെ കൊടുംതണുപ്പിൽ കീറിയ വസ്ത്രങ്ങൾ മാത്രം ധരിച്ച മൂന്ന് പെൺകുട്ടികളെ കണ്ടുവെന്നും അതിനു ശേഷമാണ് ടീ-ഷർട്ട് മാത്രം ധരിക്കാൻ തീരുമാനിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തണുത്ത് വിറക്കുന്നത് വരെ സ്വെറ്റർ ധരിക്കില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് 'തപസ്യ'യിൽ വിശ്വസിക്കുന്നുവെന്നും എന്നാൽ ബിജെപി 'പൂജ'യുടെ സംഘടനയാണെന്നും രാഹുൽ പറഞ്ഞത് വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ത്യ 'തപസ്വി'കളുടെ (സന്യാസിമാരുടെ) രാജ്യമാണ്, അല്ലാതെ 'പൂജാരി'കളുടെതല്ലെന്നും അദ്ദേഹം പറഞ്ഞു. 2018ലെ കത്വ ബലാത്സംഗക്കേസിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തവരെ ന്യായീകരിച്ച ദോങ്ഗ്ര സ്വാഭിമാൻ സംഗാതൻ പാർട്ടി (ഡി.എസ്.എസ്‌പി) നേതാവ് ചൗധരി ലാൽ സിങ് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനെടുത്ത തീരുമാനമാണ് കോൺഗ്രസിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനത്തിനിടയാക്കിയ മറ്റൊരു കാര്യം. ബലാത്സംഗക്കേസ് പ്രതികളെ ന്യായീകരിച്ചയാളെ യാത്രയിൽ പങ്കെടുക്കാൻ അനുവദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വക്താവ് ദീപിക പുഷ്‌കർ നാഥ് പാർട്ടിയിൽ നിന്ന് രാജിവച്ചു.

നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ലയും ചൗധരി ലാൽ സിങ്ങിന്റെ പങ്കാളിത്തത്തെ എതിർത്തു. മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ചുള്ള സർക്കാരിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുകയും കേന്ദ്രം നുണകൾ പ്രചരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തതാണ് അവസാനത്തെ പ്രധാന വിവാദം. പ്രധാനമന്ത്രി മോദിയോടുള്ള വിദ്വേഷത്തിൽ പ്രതിപക്ഷ പാർട്ടി അന്ധരായെന്നും സായുധ സേനയെ അപമാനിച്ചുവെന്നും ബിജെപി വിമർശിച്ചു.

ലാൽ ചൗക്കിൽ പതാക ഉയർത്തുന്നതോടെ പദയാത്ര സമാപിക്കും. ഷെർ ഇകാശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. ബിജെപിയെ എതിർക്കുന്ന പ്രധാന രാഷ്ട്രീയ പാർട്ടികളെ അണിനിരത്താനാണ് കോൺഗ്രസ് തീരുമാനം. എന്നാൽ സി പി എമ്മും, തൃണമൂൽ കോൺഗ്രസും പരിപാടിയിൽ പങ്കെടുക്കില്ല. ചോക്ളേറ്റ് പയ്യൻ പ്രതിച്ഛായയിൽ നിന്ന് അനുഭവസമ്പന്നനായ രാഷ്ട്രീയക്കാരനിലേക്കുള്ള ഒരു പറിച്ചു നടൽ സെപ്റ്റംബറിനും ജനുവരിക്കുമിടയിൽ രാഹുൽ ഗാന്ധിക്കുണ്ടായെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കർണ്ണാടകയിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബം, മഹാരാഷ്ട്രയിൽ മേധാ പട്കർ, തെലങ്കാനയിൽ ഹൈദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ്, ജമ്മുവിൽ പ്രശസ്ത എഴുത്തുകാരൻ പെരുമാൾ മുരുകൻ, കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസെ വാലെയുടെ പിതാവ് തുടങ്ങിയവർ പിന്തുണയുമായെത്തിയത് യാത്രയുടെ സന്ദേശം ജനങ്ങളിലെത്തിക്കാൻ ഏറെ പ്രയോജനപ്പെട്ടു.

മുഖ്യധാരാ മാധ്യമങ്ങളെക്കാൾ സമൂഹമാധ്യമങ്ങളെയും പ്രാദേശിക മാധ്യമങ്ങളെയും ഉപയോഗിച്ചായിരുന്നു പ്രചാരണമേറെയും.പ്രതിസന്ധികൾയാത്ര കേരളത്തിലൂടെ കടന്നപോയ സമയത്താണ് ഗോവയിൽ മുന്മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം എട്ട് എംഎ‍ൽഎമാർ ബിജെപിയിൽ ചേർന്നത്. പാർട്ടിയെ ചേർത്തു നിറുത്താൻ കഴിവില്ലാത്തവരാണോ ഇന്ത്യയെ കൂട്ടിച്ചേർക്കാൻ പോകുന്നതെന്ന് ബിജെപി പരിഹസിച്ചു.കർണ്ണാടകയിൽ യാത്രയുടെ ഒരുക്കങ്ങൾക്കിടെ പി.സി.സി അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാറിന് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നിയമക്കുരുക്കുണ്ടാക്കി ചോദ്യം ചെയ്യാൻ ഡൽഹിക്ക് വിളിപ്പിച്ചു.

പാർട്ടി ഭരിക്കുന്ന രാജസ്ഥാനിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത് യാത്ര പ്രവേശിക്കാനൊരുങ്ങമ്പോൾ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമായുള്ള ഭിന്നതകൾ ആശങ്കയുണ്ടാക്കി. എ.ഐ.സി.സി നേതൃത്വം കൃത്യമായ നീക്കങ്ങളിലൂടെ സച്ചിനെ വിശ്വാസത്തിലെടുത്ത് പരിഹാരം കണ്ടതോടെ രാജസ്ഥാൻ യാത്ര ഗംഭീരമായി.പഞ്ചാബിൽ യാത്രയിൽ രാഹുലിനൊപ്പം സ്വന്തം മണ്ഡലത്തിലൂടെ നടക്കുന്നതിനിടെയാണ് ജലന്ധർ എംപി സന്തോക് സിങ് ചൗധരി കുഴഞ്ഞുവീണ് മരിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP