Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകീർത്തി കേസിന്റെ വിചാരണാ ഘട്ടത്തിൽ തിരിച്ചടിയായത് ഹൈക്കോടതി നിലപാടുകൾ; വിധി അതിവേഗമായതും ഹൈക്കോടതിയിലെ ഹർജിയുടെ അനന്തര ഫലം; രാഹുൽ കേസിൽ കോൺഗ്രസിന് മുമ്പിലുള്ളത് വമ്പൻ വെല്ലുവിളി; വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് സാധ്യതകൾ ഏറെ; 'പ്രിയങ്കാ' ഫാക്ടർ ചർച്ചകളിൽ

അപകീർത്തി കേസിന്റെ വിചാരണാ ഘട്ടത്തിൽ തിരിച്ചടിയായത് ഹൈക്കോടതി നിലപാടുകൾ; വിധി അതിവേഗമായതും ഹൈക്കോടതിയിലെ ഹർജിയുടെ അനന്തര ഫലം; രാഹുൽ കേസിൽ കോൺഗ്രസിന് മുമ്പിലുള്ളത് വമ്പൻ വെല്ലുവിളി; വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് സാധ്യതകൾ ഏറെ; 'പ്രിയങ്കാ' ഫാക്ടർ ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമോ? ഹൈക്കോടതിയിൽ അപ്പീൽ നൽകിയാലും അനുകൂല തീരുമാനം ഉണ്ടാകുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. ഈ അപ്പീൽ തള്ളിയാൽ സുപ്രീംകോടതിയിലേക്ക് അതിവേഗം കോൺഗ്രസ് പോകും. വലിയ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. രാഹുൽ ഗാന്ധി കുറ്റക്കാരനെന്നു കണ്ടെത്തിയ അപകീർത്തിക്കേസിന്റെ വിചാരണഘട്ടത്തിൽ, ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നേറ്റ തിരിച്ചടികളാണ് ഇതിനെല്ലാം കാരണം.

രാഹുലിനെതിരായ വിധിയിൽ അപ്പീലും ഇടക്കാല സ്റ്റേയും തേടി സെഷൻസ് കോടതിയിൽ ഹർജി നൽകുന്നത് ഈ സാഹചര്യത്തിലാണ്. ഹൈക്കോടതി നേരത്തേ സ്വീകരിച്ച നിലപാടുകളിൽ പാർട്ടിക്ക് ആശങ്കയുണ്ട്. അതുകൊണ്ടാണ് സെഷൻസ് കോടതിയിലേക്ക് പോകുന്നത്. രാഹുലിന്റെ പരാമർശത്തിനെതിരെ അപകീർത്തി ആരോപിച്ചു പരാതി നൽകിയ ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ പൂർണേശ് മോദി, വിചാരണയ്ക്കിടെ 3 വട്ടം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപ്പോഴൊന്നും രാഹുലിന്റെ അഭിഭാഷകൻ പി.എസ്.ചമ്പനേരി ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാൻ ഹൈക്കോടതി തയാറായില്ല. മൂന്നര വർഷത്തിനിടെ സൂറത്ത് കോടതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടുമാർ മാറിയതിനു പിന്നിലും കോൺഗ്രസ് ദുരൂഹത കാണുന്നു.

2019 ൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശം മോദിയെന്നു പേരുള്ളവരെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ആ വർഷം ഏപ്രിലിലാണു പൂർണേശ് പരാതി നൽകിയത്. മെയ്‌ 2നു കേസ് രജിസ്റ്റർ ചെയ്യാൻ സൂറത്ത് മജിസ്‌ട്രേട്ട് കോടതി നിർദ്ദേശിച്ചു. ഒക്ടോബർ 10നു കോടതിയിൽ ഹാജരായ രാഹുൽ കുറ്റം നിഷേധിച്ചു. 2020 ജൂണിൽ വീണ്ടും ഹർജി പരിഗണിച്ചപ്പോൾ, ഹർജിയിൽ പറയുന്ന പരാമർശങ്ങൾ തന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നായിരുന്നു രാഹുലിന്റെ വാദം. മൊഴി രേഖപ്പെടുത്താൻ 2021 ഒക്ടോബറിലും രാഹുൽ സൂറത്ത് കോടതിയിലെത്തി.

കേസിന്റെ തുടക്കത്തിൽ രാഹുലിന് അനുകൂലമായിരുന്നു കോടതിയുടെ നിലപാട്. ഇതിനെതിരെ 3 വട്ടം ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. 4 അധിക സാക്ഷികളെ വിസ്തരിക്കാൻ അനുവദിക്കണമെന്ന ആവശ്യം മജിസ്‌ട്രേട്ട് കോടതി നിരാകരിച്ചതിനെ തുടർന്നായിരുന്നു ആദ്യ ഇടപെടൽ. ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവു ലഭിച്ചു. തെളിവുകളെക്കുറിച്ചു രാഹുൽ നേരിട്ടു വിശദീകരിക്കണമെന്ന ആവശ്യം ഹർജിക്കാരൻ ഉന്നയിച്ചു. ഇതു മജിസ്‌ട്രേട്ട് കോടതി തള്ളി. ഇതോടെ, വിചാരണ നടപടി സ്റ്റേ ചെയ്യണമെന്നായി ആവശ്യം. അതും മജിസ്‌ട്രേട്ട് അംഗീകരിച്ചില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. 2022 മാർച്ചിൽ ഹൈക്കോടതി സ്റ്റേ ആവശ്യം അംഗീകരിച്ചു.

നേരത്തേ സ്റ്റേ ആവശ്യപ്പെട്ട ഹർജിക്കാരൻ തന്നെ വിചാരണ അടിയന്തരമായി തീർപ്പാക്കണമെന്ന ആവശ്യവുമായി വീണ്ടും ഹൈക്കോടതിയിലെത്തി. ഈ ആവശ്യത്തെ രാഹുൽ എതിർത്തു. എന്നിട്ടും കഴിഞ്ഞ മാസം 16ന് ഈ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ദിവസങ്ങൾക്കുള്ളിൽ, വിചാരണ പൂർത്തിയാക്കി 23നു മജിസ്‌ട്രേട്ട് വിധി പറയുകയും ചെയ്തു. അങ്ങനെ ഹൈക്കോടതി ഇടപെടലാണ് കേസിൽ വിധി വേഗത്തിലാക്കിയത്. അതുകൊണ്ടു തന്നെ സെഷൻസ് കോടതിയിലും ഗുജറാത്ത് ഹൈക്കോടതിയിലും അനുകൂല തീരുമാനം ഉണ്ടാകുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്.

കോടതികൾ കോൺഗ്രസിന് അനുകൂലമായില്ലെങ്കിൽ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഉറപ്പാണ്. ആരാകണം സ്ഥാനാർത്ഥി എന്നതടക്കമുള്ള കാര്യത്തിൽ നേതാക്കളും അണികളും ചർച്ച ആരംഭിച്ചുകഴിഞ്ഞു. സ്ഥാനാർത്ഥിത്വമുറപ്പിക്കാനുള്ള നീക്കങ്ങളും ഒരുവിഭാഗം ശക്തമാക്കി. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ കെ സി വേണുഗോപാലടക്കമുള്ളവർ സീറ്റിൽ കണ്ണുവയ്ക്കുന്നു. രാഹുലിന് പകരക്കാരനായി വേണുഗോപാലിന് അവസരം ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ അടുത്ത കേന്ദ്രങ്ങളുടെ പ്രതീക്ഷ.

രാഹുലിന് പകരം പ്രിയങ്ക ഗാന്ധിയെത്തന്നെ രംഗത്തിറക്കണമെന്ന ചർച്ചയും കോൺഗ്രസിലുണ്ട്. ഉപതെരഞ്ഞെടുപ്പുണ്ടായാൽ മത്സരിക്കാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസും രംഗത്തെത്തി. ഇക്കാര്യത്തിൽ കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP