Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി ചിദംബരത്തിന്റെ വീട്ടിലെത്തിയത് ആറംഗ സിബിഐ സംഘം; ഡൽഹി ഹൈക്കോടതി കൈവിട്ടതോടെ അപകടം മണത്ത മുൻ കേന്ദ്രധനമന്ത്രി അഭയം തേടിയത് സുപ്രീംകോടതിയിൽ; ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസ് തനിക്ക് ചുറ്റും തീർക്കുന്നത് ചക്രവ്യൂഹമാണെന്ന് തിരിച്ചറിഞ്ഞ കോൺഗ്രസ് നേതാവിനെ പൂട്ടാനുള്ള കരുക്കൾ നീക്കി അമിത്ഷാ

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി ചിദംബരത്തിന്റെ വീട്ടിലെത്തിയത് ആറംഗ സിബിഐ സംഘം; ഡൽഹി ഹൈക്കോടതി കൈവിട്ടതോടെ അപകടം മണത്ത മുൻ കേന്ദ്രധനമന്ത്രി അഭയം തേടിയത് സുപ്രീംകോടതിയിൽ; ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസ് തനിക്ക് ചുറ്റും തീർക്കുന്നത് ചക്രവ്യൂഹമാണെന്ന് തിരിച്ചറിഞ്ഞ കോൺഗ്രസ് നേതാവിനെ പൂട്ടാനുള്ള കരുക്കൾ നീക്കി അമിത്ഷാ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ വസതിയിൽ സിബിഐ സംഘമെത്തി. ആറ് പേരടങ്ങിയ ഉദ്യോഗസ്ഥസംഘമാണ് ചിദംബരത്തിന്റെ ഡൽഹിയിലെ വീട്ടിലെത്തിയത്. എന്നാൽ ചിദംബരം വീട്ടിൽ ഇല്ലാത്തതിനെ തുടർന്ന് സംഘം മടങ്ങുകയായിരുന്നു. ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെ മുൻ ധനമന്ത്രി പി ചിദംബരം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് സിബിഐയുടെ നീക്കം.

അതേസമയം, ഐഎൻഎക്‌സ് കേസിൽ മുൻകൂർ ജാമ്യം തള്ളിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. ഹരജി ഉടൻ പരിഗണിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു. ഡൽഹി ഹൈക്കോടതിയുടെ നടപടി നീതിപൂർവമോ, തെളിവുകൾ പരിശോധിച്ചുള്ളതോ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. കപിൽ സിബലിന്റെ നേതൃത്വത്തിലുള്ള നിയമവിദഗ്ധരുടെ സംഘമാണ് സുപ്രീംകോടതിയിൽ ഡൽഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അപേക്ഷ നൽകിയത്.

മുൻകൂർ ജാമ്യഹർജി തള്ളിക്കളഞ്ഞ ഹൈക്കോടതി നിരവധി രേഖകളാണ് ചിദംബരത്തിനെതിരെ സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ, നേരത്തേ ജാമ്യം നൽകാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ''ഇത്ര വലിയൊരു സാമ്പത്തിക അഴിമതി നടന്നുവെന്ന കേസിൽ, ശക്തമായ നടപടി ആവശ്യമാണ്. ഇരുമ്പുകരങ്ങൾ കൊണ്ടുവേണം ഇത്തരം കേസുകളെ കൈകാര്യം ചെയ്യാൻ. അന്വേഷണ ഏജൻസികളെ ഇത്തരം കേസിൽ കെട്ടിയിടാനാകില്ല'', കോടതി നിരീക്ഷിച്ചു. ചിദംബരം അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്നും, മറുപടികൾ അലസമായിരുന്നുവെന്നും, കൃത്യതയില്ലാത്തതായിരുന്നുവെന്നും കോടതി പറഞ്ഞു.

ചിദംബരത്തെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ വഴിയൊരുക്കുന്നതാണ് ഹൈക്കോടതിയുടെ വിധി. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ പല തവണ എൻഫോഴ്‌സ്‌മെന്റും സിബിഐയും ചോദ്യം ചെയ്തിരുന്നു. ഐഎൻഎക്‌സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ഐഎൻഎക്‌സ് മീഡിയ കമ്പനിക്ക് 2007-ൽ വിദേശഫണ്ട് ഇനത്തിൽ ലഭിച്ചത് 305 കോടി രൂപയാണ്.

അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യയുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്. എന്നാൽ ഈ ആരോപണങ്ങളെല്ലാം പി ചിദംബരം നിഷേധിച്ചിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തന്നെ രാഷ്ട്രീയകാരണങ്ങളാൽ ലക്ഷ്യമിടുകയാണെന്നും ചിദംബരം ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 23 ദിവസമാണ് കാർത്തിയെ സിബിഐ കസ്റ്റഡിയിൽ വച്ചത്. എല്ലാ ദിവസവും മണിക്കൂറുകളോളം കാർത്തിയെ സിബിഐ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇതേ കേസിൽ കാർത്തിയെ പല വട്ടം ചോദ്യം ചെയ്തിരുന്നതാണ്. അഴിമതി നടക്കുന്ന കാലത്ത് ഐഎൻഎക്‌സ് മീഡിയ എന്ന ടെലിവിഷൻ കമ്പനിയുടെ ഉടമകളായിരുന്നത് പീറ്റർ, ഇന്ദ്രാണി മുഖർജി ദമ്പതികളാണ്. സ്വന്തം മകളെ കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിലാണ് ഇരുവരും. കേസുമായി ബന്ധപ്പെട്ട് ഇരുവരും കാർത്തി ചിദംബരത്തിനും പി ചിദംബരത്തിനുമെതിരെ മൊഴിയും നൽകിയിരുന്നു.

യു.പി.എ ഗവൺമെന്റിൽ ധനകാര്യ മന്ത്രിയായിരിക്കെ, ഐ.എൻ.എക്‌സ് മീഡിയക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിന് ചിദംബരം വഴിവിട്ട സഹായം ചെയ്തു എന്നാണ് കേസ്. എന്നാൽ രാഷ്ട്രീയ പകപോക്കലാണ് കേസിന് പിന്നിലെന്ന് ചിദംബരം പറഞ്ഞു. കേസ് നാളെ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് ചിദംബരത്തിനായി വാദിക്കുന്ന കപിൽ സിബൽ അറിയിച്ചു. ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനുമെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ചിദംബരത്തിന്റെ ജാമ്യം നിരസിക്കുകയായിരുന്നു. മുൻകൂർ ജാമ്യം തള്ളിയ പശ്ചാതലത്തിൽ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെ തുടർന്നാണ് ചിദംബരം സുപ്രീകോടതിയെ സമീപിച്ചത്. ഐ.എൻ.എക്‌സ് മീഡിയ ഉടമകളായ പീറ്റർ, ഇന്ദ്രാണി മുഖർജി എന്നിവർ, മകളായ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP