Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരുദിവസം കൊണ്ട് മഹാഗഡ്ബന്ധൻ നേതാവായി മാറി നിതീഷ് കുമാർ; 2017 ൽ സംഭവിച്ചതെല്ലാം മറന്ന് പുതിയ അദ്ധ്യായം തുറക്കാമെന്ന് തേജസ്വിയോട് നിതീഷ്; ഗവർണർക്ക് സമർപ്പിച്ചത് 160 എംഎൽഎമാരുടെ പിന്തുണ കത്ത്; നിതീഷ് ബിഹാറി ജനതയെയും തങ്ങളെയും വഞ്ചിച്ചെന്ന് ബിജെപി

ഒരുദിവസം കൊണ്ട് മഹാഗഡ്ബന്ധൻ നേതാവായി മാറി നിതീഷ് കുമാർ; 2017 ൽ സംഭവിച്ചതെല്ലാം മറന്ന് പുതിയ അദ്ധ്യായം തുറക്കാമെന്ന് തേജസ്വിയോട് നിതീഷ്; ഗവർണർക്ക് സമർപ്പിച്ചത് 160 എംഎൽഎമാരുടെ പിന്തുണ കത്ത്; നിതീഷ് ബിഹാറി ജനതയെയും തങ്ങളെയും വഞ്ചിച്ചെന്ന് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

പാട്‌ന: ബിഹാറിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ജെഡിയു നേതാവ് നിതീഷ് കുമാർ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിച്ചു. ആർജെഡി നേതാവ് തേജസ്വി യാദവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇതിന് മുന്നോടിയായി നിതീഷിനെ മഹാഗഡ്ബന്ധൻ നേതാവായി തിരഞ്ഞെടുത്തു. 2017 ൽ സംഭവിച്ചതെല്ലാം മറന്ന് പുതിയ ഒരു അദ്ധ്യായം തുറക്കാമെന്ന് നിതീഷ് തേജസ്വിയോട് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ച ശേഷം ആദ്യം ഗവർണറെ കണ്ട നിതീഷ് 160 എംഎൽഎമാരുടെ പിന്തുണ കാട്ടുന്ന കത്ത് സമർപ്പിച്ചിരുന്നു.

അതേസമയം, ബിഹാറി ജനതയെയും ബിജെപിയേയും നിതീഷ് കുമാർ വഞ്ചിച്ചിരിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. '2020 ലെ തിരഞ്ഞെടുപ്പ് എൻഡിഎയുടെ കുടക്കീഴിലാണ് മത്സരിച്ചത്. ബിജെപി കൂടുതൽ സീറ്റ് നേടിയെങ്കിലും നിതീഷ് കുമാറിനെയാണ് മുഖ്യമന്ത്രി ആക്കിയത്. എന്നിട്ടും ബിജെപിയെ വഞ്ചിച്ചു', ബിഹാർ ബിജെപി അദ്ധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ പ്രതികരിച്ചു.

ജെഡിയുവും ആർജെഡിയും കോൺഗ്രസും ഇടതു പാർട്ടികളും ചേരുമ്പോൾ കേവല ഭൂരിപക്ഷത്തിനു വേണ്ട 122 അനായാസം മറികടക്കാൻ സഖ്യത്തിനാവും. 243 അംഗ ബിഹാർ നിയമസഭയിൽ 45 അംഗങ്ങളാണ് നിതീഷ് കുമാറിന്റെ ജെഡിയുവിന് ഉള്ളത്. സ്വതന്ത്ര എംഎൽഎ സുമിത് സിങ് ജെഡിയുവിന് ഒപ്പമാണ്. എൽജെപിയുടെ രാജ് കുമാർ സിങ് ജെഡിയുവിൽ നേരത്തെ ലയിച്ചിട്ടുണ്ട്. ജിതൻ രാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ച നിതീഷിനൊപ്പം നിൽക്കുമെന്നു പ്രഖ്യാപിച്ചതോടെ ജെഡിയുവിന്റെ കണക്കിൽ വരുന്നത് 51 എംഎൽഎമാർ.

മഹാഗഡ്ബന്ധനിൽ ആർജെഡിയാണ് വലിയ കക്ഷി. 80 എംഎൽഎമാരാണ് പാർട്ടിക്കുള്ളത്. ഇതിൽ ഒരാളെ കോടതി ക്രിമിനൽ കേസിൽ ശിക്ഷിച്ചിട്ടുള്ളതിനാൽ നിലവിലെ അംഗബലം 79. ഒരാൾ കുറഞ്ഞിട്ടും ബിഹാർ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആർജെഡി തന്നെയാണ്. കോൺഗ്രസിന് 19 അംഗങ്ങളുണ്ട്. ഇടതുപക്ഷത്ത് സിപിഐഎംഎല്ലിന് 12ഉം സിപിഐക്കും സിപിഎമ്മിനും രണ്ടു വീതവും അംഗങ്ങൾ. എല്ലാവരും ചേരുമ്പോൾ ആകെ 165.

ഗഡ്ബന്ധനിലെ എല്ലാ പാർട്ടികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകി സഖ്യത്തെ മുന്നോട്ടുകൊണ്ടുപോവാനാവും നിതീഷ് കുമാറിന്റെ ശ്രമം. ബിജെപി പക്ഷത്തുനിന്നു മാറുന്നതോടെ സ്വന്തം സോഷ്യലിസ്റ്റ് ഇമേജ് കാത്തുവയ്ക്കാനും നിതീഷിനാവും. ദേശീയതലത്തിൽ ഇതു കൂടുതൽ ഗുണം ചെയ്യുമെന്നാവണം, നിതീഷിന്റെ കണക്കുകൂട്ടൽ.

രാജി പാർട്ടി പിന്തുണ ഉറപ്പാക്കിയ ശേഷം

താൻ എൻഡിഎ സംഖ്യം വിട്ടെന്നും എംഎൽമാരും എംപിമാരും ഇതിനോട് യോജിച്ചുവെന്നും നിതീഷ് കുമാർ വ്യക്തമാക്കി. ബിഹാറിലെ ബിജെപിയുമായുള്ള ദീർഘകാല ബന്ധമാണ് ഇതോടെ അവസാനിക്കുന്നത്. രാജി അറിയിച്ചതോടെ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്ന് കേന്ദ്ര മന്ത്രി ആർ കെ സിങ് ആവശ്യപ്പെട്ടു. എൻഡിഎ വിട്ടാൽ നിതീഷിനെ പിന്തുണക്കാമെന്ന് ആർജെഡിയും കോൺഗ്രസും അറിയിച്ചിട്ടുണ്ട്.

പുതിയ സർക്കാർ രൂപീകരിക്കുമ്പോൾ നിതീഷ് കുമാർ മുഖ്യമന്ത്രിയും ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമാകുമെന്നാണു വിവരം. മന്ത്രിമാരെ നിതീഷ് കുമാറും സ്പീക്കറെ തേജസ്വിയും തീരുമാനിക്കും. ജെഡിയു-ആർജെഡി-കോൺഗ്രസ് സഖ്യ സർക്കാരാകും രൂപീകരിക്കുക. 16 എംഎൽഎമാരുള്ള ഇടതുപാർട്ടികളും സഖ്യത്തിന്റെ ഭാഗമാണ്.

നിതീഷ് സർക്കാരിലെ തങ്ങളുടെ എംഎൽഎമാരോട് തുടർനിർദ്ദേശത്തിനായി കാത്തിരിക്കാൻ ബിജെപി നിർദ്ദേശിച്ചിട്ടുണ്ട്.
79 എം എൽ എമാർ ഉള്ള ആർജെഡിയും 19 അംഗങ്ങൾ ഉള്ള കോൺഗ്രസും നിതീഷിന് പിന്തുണ അറിയിച്ചു കത്തു നൽകി. ഇതോടെ ബിജെപിയെ ഒഴിവാക്കി പുതിയ സർക്കാർ ഉണ്ടാക്കാൻ നിതീഷിന് കഴിയും.

പുതിയ രാഷ്ട്രീയസാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ആർജെഡി നേതാവ് തേജസ്വി യാദവുമായും നിതീഷ് കുമാർ ഫോണിൽ സംസാരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബിജെപി. ബന്ധമുപേക്ഷിച്ചാൽ ജെ.ഡി.യു.വുമായി സഹകരിക്കാമെന്ന് മുഖ്യ പ്രതിപക്ഷമായ ആർ.ജെ.ഡി. നേതൃത്വം വ്യക്തമാക്കിയിരുന്നു.

എൻ.ഡി.എ. സഖ്യത്തിലാണെങ്കിലും കുറച്ചുകാലമായി ബിജെപി.യും ജെ.ഡി.യു.വും സ്വരച്ചേർച്ചയിലല്ല. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ബിജെപി. അണിയറയിൽ പടയൊരുക്കം നടത്തുന്നുണ്ടെന്നാണ് ജെ.ഡി.യു.വിന്റെ ആക്ഷേപം. മഹാരാഷ്ട്ര മോഡലിൽ ശിവസേനയെ പിളർത്തി ഭരണം നേടിയതുപോലെ പാർട്ടിക്കുള്ളിൽ വിമതരെ സൃഷ്ടിക്കാൻ ബിജെപി. ശ്രമിക്കുന്നുവെന്നാണ് ജെ.ഡി.യു. നേതൃത്വത്തിന്റെ സംശയം. രണ്ടാം മോദിസർക്കാരിൽ ജെ.ഡി.യു.വിന്റെ മന്ത്രിയായിരുന്ന ആർ.സി.പി. സിങ്ങിനെ കരുവാക്കി ബിജെപി. വിമതനീക്കത്തിന് ശ്രമം നടത്തിയെന്ന് ആരോപണമുണ്ട്. ഇതിന്റെ പേരിലാണ് മന്ത്രിയായിരുന്നിട്ടും സിങ്ങിനു വീണ്ടും രാജ്യസഭാ സീറ്റ് നൽകാതിരുന്നത്. കഴിഞ്ഞദിവസം സ്വത്തുവിവരങ്ങൾ ചോദിച്ച് പാർട്ടി സിങ്ങിന് നോട്ടീസും നൽകി. തൊട്ടുപിന്നാലെ സിങ് രാജിവെച്ചു.

രാഷ്ട്രീയവഴിക്ക് ഇത്തരം നീക്കങ്ങൾ നടക്കുമ്പോൾ മറുവഴിക്ക് കേന്ദ്രവുമായി സർക്കാർ തലത്തിലും ജെ.ഡി.യു. നിസ്സഹകരണത്തിലായിരുന്നു. ഏറ്റവുമൊടുവിൽ നിതി ആയോഗ് യോഗത്തിനുൾപ്പടെ ഒരുമാസത്തിനിടെ കേന്ദ്രസർക്കാർ വിളിച്ച നാലുപരിപാടികളിൽ നിതീഷ് കുമാർ പങ്കെടുത്തില്ല. ഇതിൽ രണ്ടെണ്ണം പ്രധാനമന്ത്രി പങ്കെടുത്തവയാണ്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യാത്രയയപ്പിൽനിന്നും പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽനിന്നും നിതീഷ് വിട്ടുനിന്നതും വാർത്തയായി.

പല കാരണങ്ങളാൽ മാസങ്ങളായി ബിഹാറിലെ എൻ.ഡി.എ. സഖ്യത്തിൽ കല്ലുകടിയുണ്ട്. കഴിഞ്ഞമാസം അവസാനം പട്‌നയിൽ നടന്ന ബിജെപി.യുടെ ദേശീയ സമ്മേളനത്തിൽ ദേശീയതയടക്കം പല വിഷയങ്ങളുമുയർത്തിയത് നിതീഷിനെ ചൊടിപ്പിച്ചിരുന്നു. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ചില ബിജെപി. നേതാക്കളുടെ പ്രസ്താവനകളെ ദേശീയ നേതൃത്വം വിലക്കിയില്ല. ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ജാതി സെൻസസ്, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങളിലും നിതീഷ് ബിജെപി.യുമായി അഭിപ്രായവ്യത്യാസത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP