Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരഞ്ഞെടുപ്പ് അടുത്തതോടെ യുപിയിൽ കൂടുമാറ്റം; ബിജെപി വിട്ട മൂന്നാമത്തെ മന്ത്രിയും എസ് പിയിൽ; 'ബിജെപിയുടേത് തകരുന്ന രാഷ്ട്രീയം'; വികസന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അഖിലേഷ് യാദവ്

തിരഞ്ഞെടുപ്പ് അടുത്തതോടെ യുപിയിൽ കൂടുമാറ്റം; ബിജെപി വിട്ട മൂന്നാമത്തെ മന്ത്രിയും എസ് പിയിൽ; 'ബിജെപിയുടേത് തകരുന്ന രാഷ്ട്രീയം'; വികസന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അഖിലേഷ് യാദവ്

ന്യൂസ് ഡെസ്‌ക്‌

ലക്‌നൗ: ഉത്തർപ്രദേശിൽ അടുത്തമാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബിജെപി വിട്ട മൂന്നാമത്തെ മന്ത്രി ദാരാ സിങ് ചൗഹാനും അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയിൽ ചേർന്നു. ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാദളിന്റെ എംഎൽഎ ആർ.കെ.വർമയും സമാജ്വാദി പാർട്ടിയിൽ അംഗത്വമെടുത്തു.

യോഗി മന്ത്രിസഭയിൽ വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ദാരാ സിങ് ചൗഹാനാണ് എസ്‌പിയിൽ അംഗത്വമെടുത്തത്. മുൻ തൊഴിൽമന്ത്രി സ്വാമി പ്രസാദ് മൗര്യയും ഭക്ഷ്യ സുരക്ഷാ മന്ത്രിയായിരുന്ന ധരം സിങ് സൈനിയുമടക്കം ബിജെപി വിട്ട ആറ് നിയമസഭാ സാമാജികർ വ്യാഴാഴ്ച എസ്‌പിയുടെ ഭാഗമായിരുന്നു.

വിവിധ പാർട്ടികൾ വിട്ട് എസ്‌പിയിൽ ചേർന്ന നേതാക്കളെ അഖിലേഷ് യാദവ് സ്വാഗതം ചെയ്തു. 'ദാരാ സിങ് ചൗഹാനെയും ആർ.കെ.വർമയെയും സ്വാഗതം ചെയ്യുന്നു. ഡൽഹിയിലെയും ലക്‌നൗവിലെയും ഇരട്ട എൻജിൻ സർക്കാരുമായുള്ള പോരാട്ടമാണിത്. അവരുടേത് തകർക്കുന്ന രാഷ്ട്രീയമാണ്. ഞങ്ങൾ വികസന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും' അഖിലേഷ് യാദവ് പറഞ്ഞു.

ലോക്സഭാ, രാജ്യസഭാ എംപിയായി സേവനമനുഷ്ഠിച്ചിട്ടുള്ള, സംസ്ഥാനത്തെ സ്വാധീനമുള്ള ഒബിസി നേതാവായ ചൗഹാൻ ബുധനാഴ്ചയാണ് രാജിവച്ചത്. സ്വാമി പ്രസാദ് മൗര്യയും വിവിധ എംഎൽഎമാരും രാജി പ്രഖ്യാപിച്ചതിനു പിറകെയായിരുന്നു ചൗഹാന്റെ രാജിയും. ഒബിസി വിഭാഗത്തിനിടയിൽ വലിയ സ്വാധീനമുള്ള ചൗഹാൻ മുൻപ് ലോക്സഭാ, രാജ്യസഭാ അംഗവുമായിരന്നു. 2017ൽ യാദവ ഇതര ഒബിസി വോട്ടുകൾ പിടിച്ചടക്കി അഖിലേഷിനെ പരാജയപ്പെടുത്താൻ ബിജെപിയെ സഹായിച്ച പ്രമുഖ നേതാക്കളിലൊരാണുമാണ്.

മന്ത്രിമാരായിരുന്ന സ്വാമി പ്രസാദ് മൗര്യയ്ക്കും ധരം സിങ് സൈനിക്കും ചൗഹാനും പുറമെ എംഎൽഎമാരായ ഭഗവതി സാഗർ, വിനയ് ശാക്യ, മുകേഷ് വർമ, റോഷൻലാൽ വർമ എന്നിവരാണ് ബിജെപിയിൽനിന്ന് എസ്‌പിയിലേക്ക് കൂടുമാറിയത്. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് യുപി ബിജെപിയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ച് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെ കൂട്ടരാജിയും കൂടുമാറ്റവും.

സ്വാമി പ്രസാദ് മൗര്യയാണ് രാജിപരമ്പരയ്ക്ക് തുടക്കമിട്ടത്. പിന്നാലെ തിന്ദ്വാരിയിൽനിന്നുള്ള ബ്രജേഷ് കുമാർ പ്രജാപതി, ബിധുനയിൽനിന്നുള്ള ശാക്യ, തിഹാറിലെ റോഷൻ ലാൽ വർമ, ഷികോഹാബാദിലെ മുകേഷ് വർമ എന്നീ എംഎൽമാരും രാജിപ്രഖ്യാപിച്ചു. ധാരാസിങ് ചൗഹാനും രാജിപ്രഖ്യാപിച്ചതോടെ കടുത്ത ഞെട്ടലിലാണ് ബിജെപി ക്യാംപ്. രാജിവച്ച എംഎൽഎമാർ പിന്നാക്ക വിഭാഗത്തിൽനിന്നുള്ളവരാണെന്നത് തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു. ദലിത് പിന്നാക്ക വിഭാഗങ്ങളോട് ബിജെപി അവഗണന കാട്ടുന്നുവെന്ന് ആരോപിച്ചായിരുന്നു എല്ലാവരുടെയും രാജി.

കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ കൈവിടാതിരുന്ന ദലിത് പിന്നാക്ക വിഭാഗം വോട്ടുകളിൽ വലിയ ചോർച്ചയുണ്ടാകുമെന്ന ആശങ്ക ബിജെപിയെ അലട്ടുന്നുണ്ട്. ബിജെപി കൂടുവിടുന്നവരിൽ പലരും സമാജ്വാദി പാർട്ടിയിലേക്കാണ് പോകുന്നത്. പിന്നാക്ക വിഭാഗം വോട്ടുകൾ എസ്‌പിയിൽ ഏകീകരിച്ചാൽ തുടർ വിജയം ബിജെപിക്ക് ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP