Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജമ്മു കശ്മീരിലെയും ലഡാക്കിലെയും അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ ഫാറൂഖ് അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും ഒരുമിക്കുന്നു; പിന്തുണയുമായി ഇടതുപക്ഷം; കരുതലോടെ നീങ്ങാൻ കോൺഗ്രസ്; ദേശീയ വാദമുയർത്താൻ ബിജെപി; പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര നിയമ വകുപ്പ് മന്ത്രിയും; കാശ്മീർ രാഷ്ട്രീയം വീണ്ടും ചർച്ചയിൽ

ജമ്മു കശ്മീരിലെയും ലഡാക്കിലെയും അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ ഫാറൂഖ് അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും ഒരുമിക്കുന്നു; പിന്തുണയുമായി ഇടതുപക്ഷം; കരുതലോടെ നീങ്ങാൻ കോൺഗ്രസ്; ദേശീയ വാദമുയർത്താൻ ബിജെപി; പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര നിയമ വകുപ്പ് മന്ത്രിയും; കാശ്മീർ രാഷ്ട്രീയം വീണ്ടും ചർച്ചയിൽ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി വിവാദം രാഷ്ട്രീയമായി ഉപയോഗിക്കാൻ ബിജെപിയും സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളും. എന്തു വന്നാലും പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര നിയമ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിനെ പഴയ നിലയിലേക്കു തന്നെ കൊണ്ടുവരണമെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രി നിലപാടു വ്യക്തമാക്കിയത്.

കശ്മീരിന്റെ പഴയ പതാക തിരികെ കൊണ്ടുവരണമെന്ന മെഹ്ബൂബയുടെ നിലപാട് പ്രത്യക്ഷമായി തന്നെ ദേശീയപതാകയെ ആക്ഷേപിക്കുന്നതാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇതിലൂടെ വിഷയം രാഷ്ട്രീയമായി ചർച്ചയാക്കാനാണ് ബിജെപിയുടെ തീരുമാനമെന്ന് വ്യക്തമാകുന്നു. കോൺഗ്രസ് പിഡിപിക്കും ഫാറുഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസിനുമൊപ്പമാണ്. നാഷണൽ കോൺഫറൻസും പിഡിപിയുടെ നിലപാടാണ് ഈ വിഷയത്തിൽ എടുക്കുന്നത്. കാശ്മീരിൽ കരുതലോടെ നീങ്ങി നേട്ടമുണ്ടാക്കുകായണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇത് മനസ്സിലാക്കിയാണ് ബിജെപി ഉറച്ച നിലപാട് എടുക്കുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതു കൃത്യമായ ഭരണഘടനാ പ്രക്രിയയ്ക്കു ശേഷമാണ്. പാർലമെന്റിന്റെ രണ്ട് സഭകളും ഭൂരിപക്ഷത്തോടെ ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ചെറിയ പ്രശ്‌നങ്ങൾക്കു പോലും ബിജെപിയെ വിമർശിക്കുന്ന പ്രതിപക്ഷ പാർട്ടികൾ ദേശീയപതാകയോട് അനാദരവ് കാണിച്ച മെഹ്ബൂബയ്‌ക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം നടപടികൾ കാപട്യവും ഇരട്ടത്താപ്പുമാണെന്നും അദ്ദേഹം ആരോപിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ, ദേശീയ പതാക പിടിക്കുന്നതിനോ താൽപര്യമില്ലെന്ന് വെള്ളിയാഴ്ച മെഹ്ബൂബ മുഫ്തി പറഞ്ഞിരുന്നു. അതിനായി രക്തം ചിന്തേണ്ടിവന്നാൽ, ആദ്യത്തെയാൾ മെഹ്ബൂബ മുഫ്തി ആയിരിക്കും ആദ്യം തയാറാകുകയെന്നും അവർ പറഞ്ഞു. ഒരു വർഷത്തിലധികം നീണ്ട തടവിനൊടുവിൽ കഴിഞ്ഞ ദിവസമാണ് മെഹ്ബൂബയെ മോചിപ്പിച്ചത്. നേരത്തെ ഫാറൂഖ് അബ്ദുള്ളയും സമാന നിലപാട് എടുത്തിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി പുനഃസ്ഥാപിക്കാൻ സംയുക്ത പോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ ഐക്യത്തിലാണ്. നാഷനൽ കോൺഫറൻസ്, പിഡിപി, സിപിഎം തുടങ്ങിയ 6 പാർട്ടികൾ ചേർന്നാണ് സഖ്യം രൂപീകരിച്ചത്. 'പീപ്പിൾ അലയൻസ് ഫോർ ഗുപ്കാർ ഡിക്ലറേഷൻ' എന്ന പേരിൽ രൂപീകരിച്ച സഖ്യത്തിന്റെ പ്രസിഡന്റായി മുന്മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുല്ലയെ തിരഞ്ഞെടുത്തു. പിഡിപി നേതാവും മുന്മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയാണ് വൈസ് പ്രസിഡന്റ്. ജമ്മുകശ്മീരിന്റെ മുൻ പതാക ഉപയോഗിക്കാനും സഖ്യം തീരുമാനിച്ചു.

ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും മതത്തിന്റെ പേരിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും ഫറൂഖ് അബ്ദുല്ല പറഞ്ഞു. ഇടത് നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കൺവീനറായും പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോണിനെ വക്താവായും തിരഞ്ഞെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP