Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശശി തരൂരിന് സാധാരണക്കാരുമായി ബന്ധം കുറവാണ്; സ്വന്തം അധ്വാനം കൊണ്ട് താഴെത്തട്ടു മുതൽ ഉയർന്നു വന്ന ഖാർഗെയെ പോലുള്ളവരാണ് നേതൃത്വത്തിലേക്ക് വരേണ്ടത്; ബിജെപിയെ നേരിടാൻ വേണ്ടത് ബഹുജന മുന്നേറ്റം; തന്നെപ്പോലെയുള്ളവരുടെ വോട്ട് മല്ലികാർജുന ഖാർഗെക്കാണ്; അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂരിനെ തള്ളി കെ മുരളീധരൻ

ശശി തരൂരിന് സാധാരണക്കാരുമായി ബന്ധം കുറവാണ്; സ്വന്തം അധ്വാനം കൊണ്ട് താഴെത്തട്ടു മുതൽ ഉയർന്നു വന്ന ഖാർഗെയെ പോലുള്ളവരാണ് നേതൃത്വത്തിലേക്ക് വരേണ്ടത്; ബിജെപിയെ നേരിടാൻ വേണ്ടത് ബഹുജന മുന്നേറ്റം; തന്നെപ്പോലെയുള്ളവരുടെ വോട്ട് മല്ലികാർജുന ഖാർഗെക്കാണ്; അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂരിനെ തള്ളി കെ മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂരിനെ തള്ളി കെ മുരളീധരൻ എംപി. ശശി തരൂരിന് സാധാരണ ജനങ്ങളുമായുള്ള ബന്ധം കുറവാണെന്നും തന്നെപ്പോലെയുള്ളവരുടെ വോട്ട് മല്ലികാർജുന ഖാർഗെയ്ക്കാണെന്നും ഖാർഗെ പറഞ്ഞു. സമൂഹത്തിലെ ഉയർന്ന വിഭാഗങ്ങൾക്കൊപ്പമാണ് ബിജെപി. അതിനെ നേരിടാൻ ബഹുജനമുന്നേറ്റമാണ് വേണ്ടത്. അതിന് സാധാരണ ജനങ്ങളുടെ മനസ്സറിയുന്നവർ അധ്യക്ഷനാവണമെന്നാണ് തന്നെപ്പോലെയുള്ളവർ ആഗ്രഹിക്കുന്നത്. അതിന് സ്വന്തം അധ്വാനം കൊണ്ട് താഴെത്തട്ടുമുതൽ ഉയർന്നുവെന്ന ഖാർഗെയെപ്പോലെയുള്ളവരാണ് നേതൃത്വത്തിലേക്ക് വരേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

ഞങ്ങൾ തരൂരിന് എതിരാണെന്നല്ല ഇതിന്റെ അർഥം. സഭയ്ക്ക് അകത്തും പുറത്തും ബിജെപിക്കെതിരേ പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. തരൂരിന് സാധാരണ ജനങ്ങളുമായിട്ടുള്ള ബന്ധം അൽപം കുറവാണ്. തരൂർ വളർന്നുവന്ന സാഹചര്യം അതാണ്. അതുകൊണ്ട് കുറ്റം പറയാനും പറ്റില്ല. ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ ഖാർഗയെപ്പോലെയുള്ളവർ അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതാണ് നല്ലതെന്ന് മുരളീധരൻ വിശദീകരിച്ചു.

അതേസമയം പിന്തുണ തേടി ശശി തരൂർ ഉമ്മൻ ചാണ്ടിയെ കണ്ടു. ഇന്നലെ കെപിസിസി ഓഫീസിൽ എത്തിയപ്പോൾ മുതിർന്ന നേതാക്കൾ തരൂരിനെ കാണാൻ കൂട്ടാക്കിയിരുന്നില്ല. ഹൈക്കമാൻഡിന്റെ അനൗദ്യോഗിക പിന്തുണ ഖാർഗെയ്ക്കാണ് എന്ന അവസ്ഥയിലാണ് കാര്യങ്ങൾ എന്ന ബോധ്യമുള്ളപ്പോഴാണ് ഉമ്മൻ ചാണ്ടിയും പിന്തുണ തരൂർ തേടിയത്. നേരത്തെ മുതിർന്ന നേതാക്കളായ വക്കം പുരുഷോത്തമൻ, തെന്നല ബാലകൃഷ്ണ പിള്ള തുടങ്ങിയവെ തരൂർ കണ്ടിരുന്നു.

തനിക്കെതിരെ നിലപാട് സ്വീകരിച്ച മുതിർന്ന നേതാക്കളോട് വോട്ട് അഭ്യർത്ഥിക്കില്ലെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു. മല്ലികാർജുൻ ഖാർഗെക്ക് അനുകൂലമായി മുതിർന്ന നേതാക്കൾ പരസ്യനിലപാടെടുത്തതിനെ തുടർന്നാണ് തീരുമാനം. പരസ്യമായി പിന്തുണ നൽകാൻ പലർക്കും ബുദ്ധിമുട്ടുണ്ട്. പരസ്യ നിലപാടെടുത്തവരോട് ഇനി സംസാരിക്കില്ലെന്നും തരൂർ പറഞ്ഞു. നിഷ്പക്ഷ വോട്ടെടുപ്പാണ് നടക്കുന്നതെന്ന് വിശ്വസിക്കുന്നുവെന്നും രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് വ്യക്തമാക്കിയിരിക്കെ അവരെ എങ്ങനെയാണ് അവിശ്വസിക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എത്ര വോട്ട് കിട്ടുമെന്ന് പറയാനാകില്ലെന്നും എന്നാൽ കേരളത്തിൽ നിന്നും നല്ലൊരു ശതമാനം വോട്ടും ലഭിക്കുമെന്നും യുവാക്കളിലാണ് തന്റെ പ്രതീക്ഷയെന്നും ശശി തരൂർ പറഞ്ഞു. എല്ലാവർക്കും തന്നെ അറിയാമെന്നും എല്ലായിടത്തു നിന്നും നല്ല സ്വീകാര്യത കിട്ടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി സ്വന്തം തറവാടാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനുള്ളിൽ പല പ്രവർത്തകരും അസന്തുഷ്ടരെന്ന് ശശി തരൂർ. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ വലിയ നേതാക്കളുടെ പിന്തുണയല്ല താൻ പ്രതീക്ഷിക്കുന്നതെന്നും സാധാരണ പ്രവർത്തകരുടെ ശബ്ദം കേൾപ്പിക്കാനാണ് ശ്രമമെന്നും തരൂർ പ്രതികരിച്ചു. 'ജനാധിപത്യ രാജ്യത്തെ പാർട്ടിയുടെ അകത്തും ജനാധിപത്യം വേണം. പാർട്ടി പ്രവർത്തകർക്ക് അവരുടെ അഭിപ്രായം അവതരിപ്പിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. വിഷയങ്ങൾ മനസിലാക്കി, പാർട്ടിയുടെ ഭാവിയെ കുറിച്ച് ചിന്തിച്ച് പ്രവർത്തകർ വോട്ടു ചെയ്യട്ടെ', തരൂർ പറഞ്ഞു.

ഇങ്ങനെ ഒരു തെരഞ്ഞെടുപ്പിൽ വലിയ നേതാക്കളുടെ പിന്തുണയല്ല താൻ പ്രതീക്ഷിക്കുന്നതെന്നും തരൂർ വ്യക്തമാക്കി. സാധാരണ പ്രവർത്തകരുടെ ശബ്ദം കേൾപ്പിക്കാനാണ് ശ്രമിക്കുന്നത്. പലരും പാർട്ടിയുടെ അകത്ത് അസംതൃപ്തരായവർക്കും, വിഷമം അനുഭവിക്കുന്നവർക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലെങ്കിലോ, ചിലർ ആ പ്രശ്‌നം കൂടി പാർട്ടി വിട്ടുപോകുന്ന ഘട്ടം കഴിഞ്ഞു.

ജനാധിപത്യമാകുമ്പോൾ പ്രവർത്തകർക്ക് അവരുടെ ശബ്ദം കേൾപ്പിക്കാം. പാർട്ടിയുടെ അകത്ത് അവരുടെ അഭിപ്രായം കേൾക്കാൻ ആരുമില്ലെന്ന് പ്രവർത്തകർക്ക് തോന്നരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ടെന്നും കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂർ ആവർത്തിച്ചു. എല്ലാ നേതാക്കളും പ്രവർത്തിക്കുന്നത് കോൺഗ്രസിനെ ശക്തമാക്കാനാണെന്നും അദ്ദേഹം പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP