Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയും നേപ്പാളും തമ്മിലുള്ളത് 'റോട്ടി-ബേട്ടി' ബന്ധം; അത് തകർക്കാൻ ആർക്കും കഴിയുകയില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി; തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് ചർച്ചയിലൂടെ പരിഹരിക്കുമെന്നും രാജ്‌നാഥ് സിങ്

ഇന്ത്യയും നേപ്പാളും തമ്മിലുള്ളത് 'റോട്ടി-ബേട്ടി' ബന്ധം; അത് തകർക്കാൻ ആർക്കും കഴിയുകയില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി; തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് ചർച്ചയിലൂടെ പരിഹരിക്കുമെന്നും രാജ്‌നാഥ് സിങ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യാ - നേപ്പാൾ ബന്ധം തകർക്കാൻ ആർക്കും കഴിയുകയില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇരുരാജ്യങ്ങൾക്കുമിടയിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് ചർച്ചയിലൂടെ പരിഹരിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഓൺലൈൻ വഴി ഉത്തരാഖണ്ഡ് ജൻ സംവാദ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. ഇന്ത്യ-നേപ്പാൾ ബന്ധം സാധാരണമല്ല. അത് 'റോട്ടി-ബേട്ടി' ബന്ധമാണ്. ഒരു ശക്തിക്കും അത് തകർക്കാനാവില്ലെന്നും രാജ്‌നാഥ് പറഞ്ഞു. വൈവാഹിക ബന്ധം, ഭക്ഷണം തുടങ്ങിയവയിലൊക്കെ പരസ്പര സഹകരണം നിലനിൽക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള അടുപ്പമാണ് 'റോട്ടി-ബേട്ടി' ബന്ധം എന്ന പ്രയോഗം സൂചിപ്പിക്കുന്നത്.

ലിപുലേഖിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ നിർമ്മിച്ച റോഡ് തികച്ചും ഇന്ത്യൻ പ്രേദശത്താണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മേഖലകൾ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ലിന് നേപ്പാൾ പാർലമെന്റിന്റെ അധോസഭ ശനിയാഴ്ച അംഗീകാരം നൽകിയതിന് പിന്നാലെയാണ് രാജ്‌നാഥ് സിങിന്റെ പ്രതികരണം. ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തിൽ നേപ്പാൾ തങ്ങളുടേതായി അടയാളപ്പെടുത്തിയത്.

ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങൾ തങ്ങളുടെ ഭാഗമാക്കി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാൾ പാർലമെന്റിന്റെ അധോസഭയായ ജനപ്രതിനിധിസഭ ഏകകണ്ഠമായാണു പാസാക്കിയത്. ഭരണപക്ഷം അവതരിപ്പിച്ച ഭേദഗതി പ്രമേയത്തെ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി പിന്തുണയ്ക്കുകയായിരുന്നു. സഭയിൽ ഹാജരായിരുന്ന 258 പേരും പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. ഉപരിസഭയിലും പാസാക്കി, ഭേദഗതി യാഥാർഥ്യമാക്കാനായി അതിവേഗം മുന്നോട്ടു നീങ്ങുകയാണ് നേപ്പാൾ ഭരണകൂടം.

ഉത്തരാഖണ്ഡിൽ നിന്ന് ചൈന അതിർത്തിയിലേക്ക് ഇന്ത്യ നിർമ്മിച്ച റോഡ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ മെയ് എട്ടിനാണ്. ഇന്ത്യയും നേപ്പാളും തമ്മിൽ ഇപ്പോൾ നടക്കുന്ന അതിർത്തി തർക്കത്തിന് പിന്നിലുള്ള പ്രധാന വിഷയം 80 കിലോമീറ്റർ നീളമുള്ള ഈ റോഡാണ്.ദാർച്ചുള എന്ന അതിർത്തി പട്ടണത്തിൽ നിന്ന് ചൈന നിയന്ത്രിക്കുന്ന ടിബറ്റിലെ ലിപുലേഖ് വരെയാണ് ഇന്ത്യ റോഡ് നിർമ്മിച്ചത്. പന്ത്രണ്ട് വർഷമെടുത്തു പണി പൂർത്തിയാകാൻ. ഇത് കടന്നുപോകുന്നതാകട്ടെ, ഇന്ത്യയും നേപ്പാളും ചൈനയും അതിർത്തി പങ്കിടുന്ന തന്ത്രപ്രധാനമായ കാലാപാനി മേഖലയിലൂടെയുംകാലാപാനി തങ്ങളുടെതാണെന്നാണ് നേപ്പാൾ അവകാശപ്പെടുന്നത്. ആറ് ദശബ്ദത്തോളം ഇന്ത്യ നിയന്ത്രിക്കുന്ന പ്രദേശമാണിത്. പക്ഷേ, ഉടമസ്ഥർ തങ്ങളാണെന്നാണ് നേപ്പാൾ പറയുന്നു. ഈ വാദങ്ങൾ ഇന്ത്യ പൂർണമായും നിരസിക്കുകയാണ്.

2019 നവംബർ 2ന് ഇന്ത്യ പുതിയ രാഷ്ട്രീയ ഭൂപടം പ്രസിദ്ധീകരിച്ചതോടെയാണ് നിലവിലെ പ്രശനങ്ങൾ തുടങ്ങുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആർട്ടിക്കിൾ 370 പ്രാബല്യത്തിലായതിന് ശേഷമാണ് ഇന്ത്യ ഭൂപടം പ്രസിദ്ധപ്പെടുത്തിയത്. പുതിയ ഭൂപടത്തിൽ കാലാപാനി ഇന്ത്യയുടെ ഭാഗമായി ചിത്രീകരിച്ചതോടെ നേപ്പാൾ പ്രതിഷേധിച്ചു. നേപ്പാൾ സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായി.

കാലാപാനിയിലൂടെയുള്ള പുതിയ റോഡ് പൂർത്തിയായതോടെയാണ് വീണ്ടും ഈ വിഷയം നേപ്പാളിൽ ഉയർന്നുവന്നത്. ചർച്ചയ്ക്ക് നേപ്പാൾ സന്നദ്ധത അറിയിച്ചെങ്കിലും ഇന്ത്യയുടെത് തണുത്ത പ്രതികരണമായിരുന്നു. പിന്നാലെ നേപ്പാൾ സ്വന്തം ഭൂപടം തിരുത്തി. ഇന്ത്യ നിയന്ത്രിക്കുന്ന ഉത്തരാഖണ്ഡ് അതിർത്തിയിലെ പ്രദേശങ്ങൾ ഭൂപടത്തിൽ ഉൾപ്പെടുത്തി. അംഗീകരിക്കാനാകാത്തത് എന്നാണ് ഇന്ത്യയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP