Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിതീഷ് കുമാർ ഇനിയൊരു തവണകൂടി മുഖ്യമന്ത്രിയായാൽ ബീഹാറിന്റെ നാശം; നിതീഷ് വർ​ഗീയത വളർത്തുന്ന നേതാവാണെന്നും ചിരാ​ഗ് പാസ്വാൻ

നിതീഷ് കുമാർ ഇനിയൊരു തവണകൂടി മുഖ്യമന്ത്രിയായാൽ ബീഹാറിന്റെ നാശം; നിതീഷ് വർ​ഗീയത വളർത്തുന്ന നേതാവാണെന്നും ചിരാ​ഗ് പാസ്വാൻ

മറുനാടൻ ഡെസ്‌ക്‌

പാട്‌ന: ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെ രൂക്ഷമായി വിമർശിച്ച് എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ. നിതീഷ് കുമാർ വർ​ഗീയത വളർത്തുന്ന നേതാവാണെന്നും ഇനിയൊരു തവണകൂടി നിതീഷ് ജയിച്ചാൽ ബീഹാർ നശിക്കുമെന്നും ചിരാ​ഗ് പാസ്വാൻ പറഞ്ഞു. എൽജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കവെയാണ് എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടിയായ നിതീഷ് കുമാറിനെതിരെ ചിരാ​ഗ് രൂക്ഷ വിമർശനം ഉയർത്തിയത്. നിതീഷ്കുമാർ ബീഹാറിലെ ജാതീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും വർ​ഗീയത വളർത്തുന്ന ഒരു നേതാവിന് കീഴിൽ സംസ്ഥാനം എങ്ങനെ വികസിക്കുകയെന്നും അ​​ദ്ദേഹം ചോ​ദിച്ചു.

ബീഹാറിന്റെ അടിസ്ഥാനാവശ്യങ്ങൾ തങ്ങൾ നിറവേറ്റുമെന്നും തെരഞ്ഞെടുപ്പ് പത്രികയിൽ അവയെല്ലാം ഉൾപ്പെടുത്തുമെന്നും ചിരാഗ് പറഞ്ഞു. സംസ്ഥാനത്തെ തൊഴിൽരഹിതരായവർക്കായി ഒരു വെബ് പോർട്ടൽ സ്ഥാപിക്കുമെന്നും എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകൾക്കായി ടോയ്‌ലെറ്റുകൾ സ്ഥാപിക്കുമെന്നും ചിരാഗ് പറഞ്ഞു.

അതേസമയം, ബിഹാറിൽ ദേശീയ ജനാധിപത്യ സഖ്യം അധികാരം നിലനിർത്തുമെന്ന് അഭിപ്രായ സർവെ ഫലം കഴിഞ്ഞ ​ദിവസം പുറത്ത് വന്നിരുന്നു. ലോക്‌നീതി- സിഎസ്ഡിഎസ് അഭിപ്രായ സർവെയിലാണ് ​ദേശീയ ജനാധിപത്യ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് വിലയിരുത്തുന്നത്. ജെഡിയു- ബിജെപി സഖ്യം 133 മുതൽ 144 വരെ സീറ്റുകൾ നേടും എന്നാണ് സർവെ പറയുന്നത്. നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും സർവെ പ്രവചിക്കുന്നു.

പ്രതിപക്ഷ മഹാസഖ്യത്തിന് 88 മുതൽ 98 വരെ സീറ്റുകൾ ലഭിക്കും. എൽജെപിക്ക് രണ്ടുമുതൽ ആറ് സീറ്റുകളും മറ്റുള്ളവർക്ക് 6 സീറ്റുകൾ വരെ ലഭിക്കാമെന്നും അഭിപ്രായ സർവെ പറയുന്നു.മുഖ്യമന്ത്രി എന്ന നിലയിൽ നിതീഷ് കുമാറിന്റെത് സംതൃപ്തി നൽകുന്നുവെന്ന് 52 ശതമാനം പേർ പറയുന്നു. മോദി സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ പിന്തുണച്ചവർ 61 ശതമാനം പേരാണ്.

മുഖ്യമന്ത്രി സ്ഥാനത്ത് ഏറ്റവും അധികം പേർ പിന്തുണക്കുന്നത് നിതീഷ് കുമാറിനെ തന്നെയാണ്. 31 ശതമാനം പേർ നിതീഷ് കുമാറിനെ അനുകൂലിച്ചപ്പോൾ 27 ശതമാനം പേർ മാത്രമാണ് തേജസ്വി യാദവിനെ പിന്തുണച്ചത്. ചിരാഗ് പസ്വാന് അഞ്ച് ശതമാനം പേരുടെ പിന്തുണയും ഉണ്ട്. നിതീഷിന്റെ ജനപിന്തുണ കുറയുന്നു എന്നാണ് സർവ്വേ പ്രവചനമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇപ്പോഴും 63 ശതമാനം പേർ പിന്തുണക്കുന്നതായും പറയുന്നു.

243 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം. ബിജെപി, ജെഡിയു, വിഐപി എന്നീ പാർട്ടികൾ ചേർന്നുള്ള എൻഡിഎ സംഖ്യവും കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷപാർട്ടികൾ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്.

പ്രതിപക്ഷ സഖ്യത്തിൽ മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി 144 സീറ്റുകളിൽ സീറ്റുകളിൽ മത്സരിക്കും. കോൺഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറിൽ ആകെയുള്ളത്. ഇടത് പാർട്ടികൾ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.

അതേസമയം, ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവേടെ ലോക് ജനശക്തി പാർട്ടി തനിച്ച് മത്സരിക്കുന്നത് എൻഡിഎയിൽ ചെറുതല്ലാത്ത പ്രശ്നങ്ങളാണ് ഉയർത്തുന്നത്. തനിച്ച് മത്സരിക്കാനുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെ പല ബിജെപി നേതാക്കളും എൽജെപിയിലേക്ക് ചേക്കേറി സ്ഥാനാർത്ഥികളായതും, തെരഞ്ഞെടുപ്പിന് ശേഷം ബിജെപി-എൽജെപി സഖ്യം സംസ്ഥാനത്ത് അധികാരത്തിൽ എത്തും എന്നുള്ള ചിരാ​ഗ് പാസ്വാന്റെ പ്രഖ്യാപനവും നിതീഷ് കുമാറിനെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനിടയിലാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് പാർട്ടി തനിച്ച് മത്സരിക്കുന്നത് എന്ന ചിരാ​ഗ് പാസ്വാന്റെ പ്രഖ്യാപനം.

ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ നേതൃത്വം അം​ഗീകരിക്കാനാകില്ല എന്ന് പ്രഖ്യാപിച്ചാണ് എൽജെപി നിയമസഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചത്. ജെഡിയു സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ മാത്രമാണ് എൽജെപി മത്സരിക്കുക. അതേസമയം, ബിജെപി സ്ഥാനാർത്ഥികൾക്ക് പാർട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എൻഡിഎയിൽ തന്നെയാണ് തങ്ങൾ ഇപ്പോഴും എന്നാണ് പാർട്ടി വ്യക്തമാക്കുന്നത്. അതേസമയം, ബീഹാറിൽ എന്ത് രാഷ്ട്രീയ നിലപാട് എടുക്കണം എന്ന് ഫലപ്രഖ്യാപനത്തിന് ശേഷമാകും പാർട്ടി തീരുമാനിക്കുക.

2015ലെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിയിൽ മത്സരിച്ച ബിജെപി ഒറ്റക്ക് 54 സീറ്റുകൾ നേടിയിരുന്നു. വോട്ട് വിഹിതത്തിൽ 24 ശതമാനത്തോടെ ബിജെപി ഒന്നാമതെത്തിയിരുന്നു. 81 സീറ്റ് നേടിയ ആർ.ജെ.ഡിയായിരുന്നു വലിയ ഒറ്റക്കക്ഷി. 70 സീറ്റോടെ ജെ.ഡി.യു രണ്ടാമത്തെ കക്ഷിയായി. ജെ.ഡി.യുവും ആർ.ജെ.ഡിയും അടങ്ങുന്ന മഹാസഖ്യമാണ് അന്ന് അധികാത്തിലേറിയെതെങ്കിലും പിന്നീട് സഖ്യം പിരിഞ്ഞ ജെ.ഡി.യു ബിജെപിയുമായി ചേർന്ന് ആർ.ജെ.ഡിയെ പുറത്താക്കി ഭരണം തുടരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP