Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രബിൾ ഷൂട്ടർ ട്രബിളിൽ; 840 കോടിയുടെ ആസ്തിയുള്ള നേതാവിനെ വലയിലാക്കി അമിത്ഷാ; കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ അറസ്റ്റിൽ; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡികെയെ പൂട്ടിയത് നാലുദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം; ശിവകുമാറിന്റെ ഉത്തരങ്ങൾ തൃപ്തികരമല്ലെന്ന് ഇഡി; 2002ൽ ദേശ്മുഖിനെ രക്ഷിച്ചെടുത്ത റിസോർട്ട് നയതന്ത്രവും 2017ൽ അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിച്ചും അമിത് ഷായുടെ കണ്ണിലെ കരടായി; ചിദംബരത്തിന് പിന്നാലെ ഡികെയും അഴിക്കുള്ളിലേക്ക്

ട്രബിൾ ഷൂട്ടർ ട്രബിളിൽ; 840 കോടിയുടെ ആസ്തിയുള്ള നേതാവിനെ വലയിലാക്കി അമിത്ഷാ; കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ അറസ്റ്റിൽ; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡികെയെ പൂട്ടിയത് നാലുദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം; ശിവകുമാറിന്റെ ഉത്തരങ്ങൾ തൃപ്തികരമല്ലെന്ന് ഇഡി; 2002ൽ ദേശ്മുഖിനെ രക്ഷിച്ചെടുത്ത റിസോർട്ട് നയതന്ത്രവും 2017ൽ അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിച്ചും അമിത് ഷായുടെ കണ്ണിലെ  കരടായി; ചിദംബരത്തിന് പിന്നാലെ ഡികെയും അഴിക്കുള്ളിലേക്ക്

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കള്ളപ്പണക്കേസിൽ കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു. നാലുദിവസത്തെ ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി ഡികെയെ അറസ്റ്റ് ചെയ്തത് . ചോദ്യം ചെയ്യലിൽ ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്ന് ഇ.ഡി അറിയിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവകുമാറിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണു ഇഡി സമൻസ് അയച്ചത്.

ബുധനാഴ്ച ശിവകുമാറിന്റെ കസ്റ്റഡി തേടി കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ശിവകുമാറിന് പുറമേ ന്യൂഡൽഹിയിലെ കർണാടക ഭവനിലുള്ള ഹനുമന്തയ്യയ്‌ക്കെതിരെയും കേസെടുഇഡി ആസ്ഥാനത്തെത്തിയ ശിവകുമാറിനെ മണിക്കൂറുകൾ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ, ഇടപാടുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത വിവിധ രേഖകളുടെ വിവരങ്ങൾ ആരാഞ്ഞു. തന്നെ വിളിച്ചുവരുത്തിയത് എന്തിനാണെന്നറിയില്ലെന്നും നിയമം അനുസരിക്കുന്നയാളെന്ന നിലയിൽ നേരിടാൻ ഒരുക്കമാണെന്നും ശിവകുമാർ മാധ്യമങ്ങളോടു പ്രതികരിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവകുമാറിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണു ഇഡി സമൻസ് അയച്ചത്.

പാർട്ടിയുടെ മുൻനിര നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്നു വിലയിരുത്തുന്ന കോൺഗ്രസ്, ശിവകുമാറിനു മുന്നിലുള്ള നിയമസാധ്യതകൾ പരിശോധിച്ചിരുന്നു. 2017 ഓഗസ്റ്റിൽ ശിവകുമാറിന്റെ ഡൽഹിയിലെ ഫ്ളാറ്റിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഏഴ് കോടി രൂപ കണ്ടെടുത്തതാണ് നിയമക്കുരുക്കിനിടയാക്കിയത്. ആദായനികുതി വകുപ്പിന്റെ നിർദ്ദേശത്തെത്തുടർന്ന് 2018 സെപ്റ്റംബറിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുക്കുന്നത്. ഡിസംബറിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് അയച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗുജറാത്തിൽനിന്നുള്ള 44 കോൺഗ്രസ് എംഎ‍ൽഎ.മാരെ ബിഡദിയിലെ റിസോർട്ടിൽ പാർപ്പിച്ച് സംരക്ഷിച്ചതിനു പിന്നാലെയാണ് ശിവകുമാറിനെ തേടി ആദായനികുതി ഉദ്യോഗസ്ഥരെത്തിയത്.

ആദായനികുതി പരിശോധനയ്ക്കിടെ ഏതാനും പേപ്പറുകൾ ഉദ്യോഗസ്ഥരുടെ മുന്നിൽവെച്ച് ശിവകുമാർ കീറിയെറിഞ്ഞെന്നും ആരോപണമുയർന്നു. ഇതിനുശേഷം ആദായനികുതി ഉദ്യോഗസ്ഥരുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നിരീക്ഷണത്തിലായിരുന്നു ശിവകുമാർ. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാക്കളുടെവീട്ടിൽ റെയ്ഡ് നടന്നപ്പോഴും ശക്തമായ പ്രതിഷേധവുമായി ശിവകുമാർ രംഗത്തെത്തി. ആദായ നികുതി ഓഫീസിനുമുന്നിൽ നടന്ന ധർണയ്ക്ക് നേതൃത്വം നൽകി. ഇതും കേസായി. കോൺഗ്രസ് ജെ.ഡി.എസ്. സർക്കാരിനെ ബിജെപി. അട്ടിമറിക്കാൻ നീക്കം നടത്തിയപ്പോൾ ശക്തമായ പ്രതിരോധം തീർത്തതും ശിവകുമാറാണ്.

കർണാടകത്തിൽ കോൺഗ്രസിലെ 'ട്രബിൾ ഷൂട്ടർ' എന്ന വിശേഷണമാണ് മുതിർന്ന നേതാവ് ഡി.കെ. ശിവകുമാറിനുള്ളത്. കോൺഗ്രസ് പ്രതിസന്ധിയിലാകുമ്പോൾ പരിഹാരം കാണാൻ ഹൈക്കമാൻഡ് നിയോഗിക്കാറുള്ളത് ഡി.കെ. ശിവകുമാറിനെയാണ്. കർണാടകത്തിൽ കോൺഗ്രസ് -ജെ.ഡി.എസ്. സർക്കാരിനെ വീഴ്‌ത്താനുള്ള ബിജെപി.യുടെ നീക്കം ഒരു പരിധിവരെ തടയാൻ ശിവകുമാറിന് കഴിഞ്ഞു.

കർണാടക രാഷ്ട്രീയത്തിലെ ചാണക്യൻ

 കർണാടക രാഷ്ട്രീയത്തിൽ സൂപ്പർ താരപരിവേഷമാണ് ഡികെയ്ക്ക്. അധികാര സ്ഥാനങ്ങളോട് ഡികെയ്ക്ക് താൽപ്പര്യമില്ല. മുഖ്യമന്ത്രിയാകാനോ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകാനോ ഒന്നും ഡികെയ്ക്ക് താൽപ്പര്യമില്ല. കർണ്ണാടകയിലെ കോൺഗ്രസിന്റെ അടിവേര് അറ്റു പോകരുതെന്ന ആഗ്രഹം മാത്രമാണ് ഡികെയ്ക്കുള്ളത്. അതുകൊണ്ടാണ് കർണ്ണാടകയിലെ കോൺഗ്രസ് അണികളുടെ താരമായി ശിവകുമാർ മാറുന്നത്.

ഡി.കെ. എന്ന പേര് കോൺഗ്രസ് അണികൾക്കിടയിൽ ആദ്യം ചർച്ചയാകുന്നത് ഗുജറാത്ത് രാജ്യസഭ തെരഞ്ഞടുപ്പ് കാലത്താണ്. അന്ന് അഹമ്മദ് പട്ടേലിനെ തോല്പിക്കാൻ കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ കോടികളുമായി ബിജെപി പാഞ്ഞു നടന്നപ്പോൾ രക്ഷകനായത് ശിവകുമാറായിരുന്നു. രാത്രിക്കു രാത്രി ഗുജറാത്തിൽ നിന്ന് എംഎൽഎമാരെ ബംഗളൂരുവിൽ എത്തിച്ചു. കർണാടകയിലെത്തിയ എംഎൽഎമാരെ പാട്ടിലാക്കാൻ ബിജെപി പഠിച്ച പണി പതിനെട്ടും നടത്തിയിട്ടും ശിവകുമാറിന് മുന്നിൽ പിടിച്ചു നിൽക്കാൻ അന്ന് അവർക്കായില്ല. അത്രയ്ക്കു ശക്തനാണ് ഡികെ എന്ന് അണികൾ വിളിക്കുന്ന ഈ അൻപത്താറുകാരൻ. കർണാടകയിലെ കോളജുകളും ഹോട്ടലുകളും ഖനികളുമടക്കം കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാണ് ഡികെയ്ക്കുള്ളത്.

ഡി.കെ. രാഷ്ട്രീയത്തിൽ മത്സരിക്കാനിറങ്ങുന്നത് 1985ൽ ആണ്. അന്ന് സന്തനൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമ്പോൾ എതിരാളി മുൻപ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. ശക്തമായ പോരാട്ടത്തിനൊടുവിൽ ഡി.കെ. തോറ്റു. എന്നാൽ ഗൗഡ ലോക്‌സഭയിലേക്ക് മത്സരിക്കാൻ രാജിവച്ചതോടെ ശിവകുമാർ ഉപതെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ജയിച്ചുകയറി. അങ്ങനെ ഗൗഡയുടെ കളരിയിൽ ജയം. ഇതേ ഡികെയുടെ കരുത്തിലാണ് ഇന്ന് കുമാരസ്വാമിയുടെ മുമ്പോട്ട് പോക്ക്. ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ പിടിച്ചാൽ കിട്ടാതെ പറക്കുന്ന നേതാവായി ഡികെ മാറി. 1989ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വീണ്ടും ഗൗഡയ്‌ക്കെതിരേ മത്സരിച്ചു. തോൽവിയായിരുന്നു ഫലം. പക്ഷേ പാർട്ടിയിൽ ശക്തനാകാൻ അദേഹത്തിനായി. 94ലെ തെരഞ്ഞെടുപ്പിൽ എച്ച്.ഡി കുമാരസ്വാമിയോട് തോറ്റെങ്കിലും ബെംഗളൂരു മേഖലയിൽ കുടുതൽ കരുത്തനാകാൻ ശിവകുമാറിനായി.

2013ൽ ഒരുലക്ഷത്തിലേറെ വോട്ടിന് കനകപുരയിൽ നിന്ന് ജയിച്ച് മന്ത്രിയായി. സിദ്ധരാമയ്യ കഴിഞ്ഞാൽ കോൺഗ്രസിലെ രണ്ടാമനാണ് ശിവകുമാർ. ഡി.കെയെ ബിജെപിയിലെത്തിക്കാൻ അമിത് ഷാ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ട്. എന്നാൽ താനെന്നും കോൺഗ്രസുകാരനായിരിക്കുമെന്നാണ് അദേഹം പറയുന്നത്. സ്വന്തം ബിസിനസ് സ്ഥാപനങ്ങളിലും ബന്ധുക്കളുടെ വീടുകളിലും അടിക്കടി റെയ്ഡുകൾ നടത്തിയെങ്കിലും കുലുങ്ങിയില്ല ഡി.കെ. ഇത്തവണ ബിജെപി ചാക്കിട്ടു പിടുത്തവുമായി ഏവരും ഭയന്നു. അപ്പോഴും ഡികെ തന്ത്രങ്ങളുമായി കളം നിറഞ്ഞു.

പ്രതിസന്ധികളിലെ സൂപ്പർ നേതാവ്

കോൺഗ്രസ് പ്രതിസന്ധിയിലായപ്പോഴൊക്കെ രക്ഷകനായി എത്തിയ നേതാവാണ് ശിവകുമാർ. കർണാടകത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും കുതിരക്കച്ചവടങ്ങളിൽ കോൺഗ്രസ് അംഗങ്ങളെ എതിർപക്ഷം തട്ടിയെടുക്കാതെ സൂക്ഷിക്കാൻ അസാധാരണ പാടവമാണ് ശിവകുമാർ കാട്ടിയിട്ടുള്ളത്. 2002 ൽ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് അവിശ്വാസപ്രമേയത്തെ നേരിട്ടപ്പോൾ കോൺഗ്രസ് അംഗങ്ങളെ റാഞ്ചാൻ ബിജെ.പി-ശിവസേന സഖ്യം നടത്തിയ ശ്രമങ്ങൾക്ക് തടയിടാൻ കോൺഗ്രസ് നേതൃത്വം പ്രധാനമായും നിയോഗിച്ചത് ശിവകുമാറിനെയാണ്. ഒരാഴ്ച മഹാരാഷ്ട്ര എംഎൽഎമാരെ ഈഗിൾടൺ റിസോർട്ടിൽ താമസിപ്പിച്ചതിനുശേഷം അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കുന്ന ദിവസമാണ് ശിവകുമാർ മുംബൈയിലെത്തിച്ചത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎമാരെ ബംഗളുരുവിന് സമീപത്തുള്ള ഈഗിൾടൺ റിസോർട്ടിൽ താമസിപ്പിച്ച് ബിജെപി-ശിവസേന തന്ത്രങ്ങൾ പൊളിച്ചടുക്കി.

2017 ൽ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ അഹമ്മദ് പട്ടേലിനെ തോല്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് അമിത്ഷാ ഉയർത്തിയ വെല്ലുവിളിയെ നേരിട്ടതും ഡികെയാണ്. 44 കോൺഗ്രസ് എംഎൽഎമാരെയും ബംഗളുരുവിലെ ഗോൾഫ് റിസോർട്ടിൽ താമസിപ്പിച്ച ശിവകുമാർ, ഒരു എംഎൽഎയെപ്പോലും വശത്താക്കാൻ ബിജെപിക്ക് അവസരം നൽകിയില്ല. അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിച്ചു. ആദായ നികുതി റെയ്ഡിനേയും ഭയന്നില്ല. 2018 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 225 അംഗ സഭയിൽ 105 സീറ്റുകളോടെ ബിജെപി ഏറ്റവും വലിയ ഒറ്റപ്പാർട്ടിയായി. കോൺഗ്രസിന് 79, ജെ.ഡി.എസിന് 37 സീറ്റുകൾ വീതം. 8 എംഎൽഎമാരുടെ പിന്തുണകൂടി ലഭിച്ചെങ്കിൽ ബിജെപിക്ക് മന്ത്രിസഭ രൂപീകരിക്കാൻ കഴിയുമായിരുന്നു. കോൺഗ്രസിൽനിന്നോ ജെഡിഎസ്സിൽനിന്നോ എംഎൽഎമാരെ അടർത്തിയെടുക്കാൻ ബിജെപി പഠിച്ച പണി പതിനെട്ടും നോക്കി. അന്നും രക്ഷകൻ ഡികെയായിരുന്നു.

അന്ന് ബിജെപി പ്രതീക്ഷയെ തകർത്ത് കോൺഗ്രസ്- ജെഡിഎസ് മന്ത്രിസഭയ്ക്ക് വഴി തെളിച്ചത് ശിവകുമാറാണ്. തനിക്ക് അവകാശപ്പെടാൻ കഴിയുമായിരുന്ന മുഖ്യമന്ത്രിസ്ഥാനം ബദ്ധശത്രുവായ കുമാരസ്വാമിക്ക് നൽകി. 2013 ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോൾ ശിവകുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പക്ഷേ, ഒരു പ്രശ്‌നവുമുണ്ടാക്കാതെ പാർട്ടി തീരുമാനം അനുസരിച്ച ശിവകുമാറിനെ 2014 ൽ സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയായിരുന്നു. വിമത പ്രവർത്തനത്തിനും ശ്രമിച്ചില്ല. നിയമവിരുദ്ധഖനനം, ഭൂമി തട്ടിപ്പ് തുടങ്ങി നിരവധി ആരോപണങ്ങൾ ശിവകുമാർ നേരിട്ടിട്ടുണ്ടെങ്കിലും അവയൊന്നും കോടതിയിൽ ശിവകുമാറിന് പ്രശ്നമായില്ല.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലം അനുസരിച്ച് ശിവകുമാറിന് 840 കോടി രൂപയുടെ ആസ്തിയാണുള്ളത്. കോൺഗ്രസ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ ശിവകുമാറിനെപ്പോലെ നല്ല സാമ്പത്തികശേഷിയും പണം സമാഹരിക്കാൻ ശേഷിയുമുള്ള ശേഷിയുള്ള നേതാവാണ് കർണ്ണാടകയിൽ പാർട്ടിയെ പിടിച്ചു നിർത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകത്തിൽ ബിജെപി വൻവിജയം നേടിയപ്പോഴും ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷ് വിജയിച്ചു. ഇതിന് പിന്നിലും ഡികെയുടെ ചാണക്യ ബുദ്ധിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP