Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബെല്ലാരിയിൽ റെഡ്ഡി സഹോദരന്മാരെ മെരുക്കിയ തഴമ്പുമായി തെലുങ്കാന രാഷ്ട്രീയത്തിലും അംഗം കുറിക്കാൻ ഡി.കെ; പടലപ്പിണക്കവുമായി നിൽക്കുന്ന വിമതരെ അനുനയിപ്പിക്കാൻ കർണാടകയിലെ പുലിയെ കളത്തിലിറക്കി രാഹുലിന്റെ ചാണക്യ തന്ത്രം; തെലുങ്കാനയിൽ കോൺഗ്രസിന്റെ വേര് അരക്കിട്ടുറപ്പിക്കാൻ ഓപ്പറേഷൻ ഡി.കെ: കർണാടകയിലെ 'ക്രൈസിസ് മാനേജർ' തെന്നിന്ത്യൻ കോൺഗ്രസിന്റെ രക്ഷകനായി മാറുമ്പോൾ

ബെല്ലാരിയിൽ റെഡ്ഡി സഹോദരന്മാരെ മെരുക്കിയ തഴമ്പുമായി തെലുങ്കാന രാഷ്ട്രീയത്തിലും അംഗം കുറിക്കാൻ ഡി.കെ; പടലപ്പിണക്കവുമായി നിൽക്കുന്ന വിമതരെ അനുനയിപ്പിക്കാൻ കർണാടകയിലെ പുലിയെ കളത്തിലിറക്കി രാഹുലിന്റെ ചാണക്യ തന്ത്രം; തെലുങ്കാനയിൽ കോൺഗ്രസിന്റെ വേര് അരക്കിട്ടുറപ്പിക്കാൻ ഓപ്പറേഷൻ ഡി.കെ: കർണാടകയിലെ 'ക്രൈസിസ് മാനേജർ' തെന്നിന്ത്യൻ കോൺഗ്രസിന്റെ രക്ഷകനായി മാറുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: കർണാടകയിലെ കോൺഗ്രസിന്റെ 'ക്രൈസിസ് മാനേജറെ' കളത്തിലിറക്കി രാഹുൽ ഗാന്ധിയുടെ ഓപ്പറേഷൻ തെലുങ്കാന. ബിജെപിയിൽ നിന്നും കർണാടക പിടിച്ചെടുത്ത് സഖ്യ കക്ഷി ഭരണത്തിലേക്ക് കൊണ്ടു വന്ന ഡി.കെ എന്ന ഡി.കെ ശിവകുമാറിനെ തെലുങ്കാനയുടെ രക്ഷാദൗത്യം ഏൽപ്പിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി.

വരുന്ന തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കാനാ രാഷ്ട്ര സമിതിയെ മലർത്തി അടിച്ച് തെലുങ്കാനയിൽ കോൺഗ്രസ് ആധിപത്യം കൊണ്ടു വരാൻ ഡികെയ്ക്ക് കഴിയുമെന്നാണ് രാഹുൽ ഗാന്ധിയുടേയും കോൺഗ്രസിന്റെയും കണക്ക് കൂട്ടൽ.

നിലവിൽ പടലപ്പിണക്കവുമായി ചിന്നിച്ചിതറി കിടക്കുന്ന തെലങ്കാനയിലെ വിമതരെ അനുനയിപ്പിച്ച് കോൺഗ്രസിലേക്ക് തിരികെ കൊണ്ടു വരികയാണ് ഡി.കെയുടെ പ്രാഥമിക ദൗത്യം. പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി, മന്ത്രി മല്ലാടി കൃഷ്ണറാവു എന്നിവരെയും ഡി.കെയ്‌ക്കൊപ്പം രാഹുൽഗാന്ധി നിയോഗിച്ചിട്ടുണ്ട്. ഇടഞ്ഞവരെ മെരുക്കുന്നതിൽ മൂന്ന് പേരും കഴിവു തെളിയിച്ചിട്ടുണ്ടെങ്കിലും ബെല്ലാരി റെഡ്ഡിമാരെ പോലെയുള്ള കരുത്തരിൽ നിന്നുവരെ പാർട്ടിവിമതരെ തിരിച്ചുകൊണ്ടുവന്ന മിടുക്കാണ് ഡി.കെ ശിവകുമാറിനെ കോൺഗ്രസിന്റെ രക്ഷകനാക്കി മാറ്റിയിരിക്കുന്നത്.

ടിഡിപി, സിപിഐ, തെലങ്കാന ജനസിമിതി എന്നിവയുമായി ചേർന്നുള്ള വിശാലസഖ്യം രൂപമെടുത്തപ്പോൾ ചെയ്യേണ്ടി വന്ന വിട്ടുവീഴ്ചകളാണു കോൺഗ്രസിലെ ചിലരെ അതൃപ്തരാക്കിയത്. ഇവർ ഒരുമിച്ചു വിമത മുന്നണി പോലെ പ്രവർത്തിച്ചു തുടങ്ങിയിരിക്കുകയാണ്. ഇത് തിരിച്ചറിഞ്ഞ രാഹുൽ ഗാന്ധി ഈ സഖ്യത്തെ തകർത്ത് ഇവരെ കോൺഗ്രസിലേക്ക് തിരികെ കൊണ്ടുവരാനാണ് ഡി.കെയെയും കൂട്ടാളികളേയും നിയോഗിച്ചിരിക്കുന്നത്. ഇതോടെ തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതിയെ പരാജയപ്പെടുത്താൻ 18 അടവും പുറത്തെടുക്കുകയാണ് കോൺഗ്രസ്.

അതിന്റെ ആദ്യപടിയാണ് ചിന്നി ചിതറി കിടക്കുന്ന നേതാക്കന്മാരെ ഒരുമിപ്പിക്കൽ. എന്നാൽ വെല്ലുവിളി നിറഞ്ഞ ഈ ദൗത്യം നടക്കണമെങ്കിൽ അതിനു തക്ക ഉശിരുള്ള നേതാവ് തന്നെ വേണം. രാഹുൽ ഗാന്ധിയുടെ ഈ അന്വേഷണമാണ് ഡി.കെയിൽ ചെന്നെത്തിനിന്നത്. ഇതോടെ കർണാടകയിൽ കോൺഗ്രസിന്റെ രക്ഷകനായി മാറിയ ഡി.കെയെ തെന്നിന്ത്യയിലെ കോൺഗ്രസിന്റെ രക്ഷകനായി നിയമിക്കാൻ രാഹുൽ ഗാന്ധിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ബിജെപി നേതാക്കന്മാർ പണക്കൊഴുപ്പിൽ വർഷങ്ങളായി കയ്യടക്കി വെച്ചിരുന്ന കർണ്ണാടകയിലെ ബെല്ലാരിയെ കോൺഗ്രസിലേക്ക് കൊണ്ടു വന്ന ഡി.കെയുടെ സാമർത്ഥ്യം തെന്നിന്ത്യൻ കോൺഗ്രസിന് കരുത്തു പകരുന്നതാണ്. അതുകൊണ്ട് തന്നെ കോൺഗ്രസിലെ വിമതരെ തിരികെ കൊണ്ടു വരാനും ജനങ്ങളെ കോൺഗ്രസിലേക്ക് തിരികെ കൊണ്ടു വരാനും കർണാടകയുടെ ഈ കിങ് മേക്കർക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് രാഹുൽ ഗാന്ധി.

തെലങ്കാന രാഷ്ട്ര സമിതിയെ പരാജയപ്പെടുത്താൻ കോൺഗ്രസും, ടിഡിപിയും, സിപിഐയും, തെലങ്കാന ജനസമിതിയും സംയുക്തമായി ജനങ്ങളുടെ മുന്നണി രൂപീകരിച്ചിട്ടുണ്ട്. ഇത് തെലങ്കാനയിലെ ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാൽകരിക്കാനുള്ള മുന്നണിയാണ്. തെലങ്കാന രാഷ്ട്ര സമിതിയുടേതുപോലെ ഒരു വ്യക്തിക്കുവേണ്ടിയോ അയാളുടെ കുടുംബത്തിന് വേണ്ടിയോ ഉള്ളതാവില്ല കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ. അത് കർഷകർക്ക് വേണ്ടിയും, വിദ്യാർത്ഥികൾക്ക് തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്നതിന് വേണ്ടിയും, സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കോൺഗ്രസിന് വേണ്ടി സോണിയാ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ തെലങ്കാനയുടെ മണ്ണിൽ ശക്തമായി തന്നെ രംഗത്തുണ്ട്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് പ്രതിച്ഛായ വർദ്ധിപ്പിക്കാനാണ് കോൺഗ്രസ് മുതിർന്ന നേതാക്കളെയും കളത്തിലിറക്കിയിരിക്കുന്നത്. ഇതിന്റെ കൂടെയാണ് ഡികെയുടെ തന്ത്രങ്ങളും കോൺഗ്രസിന് കരുത്തു പകരുക.

കോൺഗ്രസ് ഏറെ ഉറ്റുനോക്കിയ ഒന്നായിരുന്നു കർണാടകയിലെ തിരഞ്ഞെടുപ്പ്. കർണാടകയിൽ ഖനി മുതലാളിമാരുടെയും വൻകിട ഭൂമാഫിയമാരുടെയും പണക്കൊഴുപ്പായിരുന്നു ബിജെപിയുടെ കരുത്തെങ്കിൽ അതിനെ വെല്ലിവുളിക്കാൻ പോന്ന കരുത്തായിരുന്നു ഡി കെ ശിവകുമാറിന്റേത്. ശിവകുമാറിന്റെ ചാണക്യ ബുദ്ധിക്ക് മുമ്പിൽ അമിത് ഷായും കൂട്ടരും അടിയറവു പറഞ്ഞു, അതും രണ്ടാം തവണ. അതുകൊണ്ട് തന്നെ കർണാടക കോൺഗ്രസ് രാഷ്ട്രീയത്തിൽ താരപരിവേഷമുള്ള നേതാവായി ഡി കെ ശിവകുമാർ മാറിക്കഴിഞ്ഞു. അമിത്ഷായുടെ തന്ത്രങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കഴിയുന്ന നേതാവായി ഡികെ മാറിക്കഴിഞ്ഞു. 56 വയസു മാത്രമുള്ള അദ്ദേഹത്തിൽ ഭാവി കർണാടക മുഖ്യമന്ത്രിയെ മാത്രമല്ല തെന്നിന്ത്യയിലെ കോൺഗ്രസിന്റെ രക്ഷകന്റെ മുഖവും കൂടിയാണ് രാഹുൽ ഗാന്ധി കാണുന്നത്.

ഡി.കെ. എന്ന പേര് കോൺഗ്രസ് അണികൾക്കിടയിൽ ആദ്യം ചർച്ചയാകുന്നത് ഗുജറാത്ത് രാജ്യസഭ തെരഞ്ഞടുപ്പ് കാലത്താണ്. അന്ന് അഹമ്മദ് പട്ടേലിനെ തോല്പിക്കാൻ കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ കോടികളുമായി ബിജെപി പാഞ്ഞു നടന്നപ്പോൾ രക്ഷകനായത് ശിവകുമാറായിരുന്നു. അന്ന് എംഎൽഎമാരെ രാത്രി ഗുജറാത്തിൽ നിന്ന് എംഎൽഎമാരെ ബംഗളൂരുവിൽ എത്തിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന അശോക് ഗെലോട്ട് നേരിട്ട് സിദ്ധരാമയ്യയെ വിളിക്കുന്നു. അദ്ദേഹം കർണാടകത്തിൽ താവളം വാഗ്ദാനം ചെയ്തു. സിദ്ധു ആ ദൗത്യം ഏൽപിച്ചത് ഊർജമന്ത്രിയായ ഡി.കെയായിരുന്നു.

റിസോർട്ട് രാഷ്ട്രീയത്തിന്റെ എപ്പിസോഡ് കർണാടകത്തിൽ അരങ്ങേറുന്നു. സഹോദരനും ബെംഗളൂരു റൂറൽ എംപിയുമായ ഡി.കെ സുരേഷിനോട് എംഎൽഎമാരെ റിസോർട്ടിലേക്ക് എത്തിക്കാനുള്ള ചുമതല ഡി.കെ ഏൽപിച്ചു. അങ്ങനെ എംഎൽഎമാരെ ഇപ്പോൾ റിസോർട്ട് രാഷ്ട്രീയത്തിൽ കണ്ട അതേ ഈഗിൾട്ടൺ റിസോർട്ടിലേക്ക് മാറ്റി. വൈകാതെ സംരക്ഷണ ദൗത്യം ഡി.കെ നേരിട്ട് ഏറ്റെടുത്തു. വോട്ടെടുപ്പ് വേളയിൽ സസ്‌പെൻസിനൊടുവിൽ അഹമ്മദ് പട്ടേൽ ജയിച്ചു കയറി. കർണാടകയിലെത്തിയ എംഎൽഎമാരെ പാട്ടിലാക്കാൻ ബിജെപി പഠിച്ച പണി പതിനെട്ടും നടത്തിയിട്ടും ശിവകുമാറിന് മുന്നിൽ പിടിച്ചു നിൽക്കാൻ അവർക്കായില്ല. അന്ന് അഹമ്മദ് പട്ടേൽ ജയിച്ചതിന്റെ ക്ഷീണം ബിജെപി തീർത്തത് എൻഫോഴ്‌സ്‌മെന്റ് റെയ്ഡിലൂടെയായിരുന്നു. മണിക്കൂറുകൾക്കുള്ളിലായിരുന്നു ഡികെയുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നത്. ഇത്തവണയും റിസോർട്ട് രാഷ് ട്രീയത്തിനായി ചുക്കാൻ പിടിച്ചതും ഡി.കെയായിരുന്നു.

കോൺഗ്രസിൽ നിന്ന് ആളെ അടർത്തിയെടുത്താൽ തങ്ങളും അത് പയറ്റുമെന്ന പറയാനും അദ്ദേഹത്തിന് മടിയുണ്ടായില്ല, അത്രയ്ക്കു ശക്തനാണ് ഡി.കെ എന്ന് അണികൾ വിളിക്കുന്ന ഈ അൻപത്താറുകാരൻ. കർണാടകയിലെ കോളജുകളും ഹോട്ടലുകളും ഖനികളുമടക്കം കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാണ് ഡി.കെയ്ക്കുള്ളത്. ഡി.കെയുടെ ആൾബലവും തന്ത്രങ്ങളുമായിരുന്നു കർണാടകയിൽ കോൺഗ്രസിന് തുണയായി മാറിയത്. ബിജെപിയിലേക്ക് ആളുകൾ കൊഴിയാതെ കാത്തത്. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എംഎൽഎമാരെ മാറ്റാനുള്ള ദൗത്യം അദ്ദേഹം ഏറ്റെടുത്ത് വിജയിപ്പിച്ചു.

ഒരു ഘട്ടത്തിൽ ബിജെപിയിലെ ആറ് എംഎൽഎമാരുമായി അദ്ദേഹം ചർച്ചനടത്തിയതായി പോലും വാർത്തകൾ വന്നു. ഡി.കെ സുരേഷും ഡി.കെ ശിവകുമാറും നയിച്ച റിസോർട്ട് നാടകത്തിൽ എംഎൽഎമാരുടെ പട്ടികയുമായി വിധാൻസൗധയിൽ നിന്ന് ഈഗിൾട്ടണിലേക്കും അവിടെ നിന്ന് നേരെ ഹൈദരബാദിലേക്കും തിരിച്ച് വിശ്വാസ വോട്ടിനായി നിയമസഭയിലേക്കും നീണ്ട നാടകത്തിൽ ആദ്യവസാനം മാധ്യമങ്ങൾക്ക് അപ്‌ഡേറ്റുകൾ നൽകിയതും തന്ത്രങ്ങൾ ഒരുക്കിയതും ഡികെയായിരുന്നു.

കാലങ്ങളായി തന്നെ ഡികെ കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ട്. ഡി.കെ. രാഷ്ട്രീയത്തിൽ മത്സരിക്കാനിറങ്ങുന്നത് 1985ൽ ആണ്. അന്ന് സന്തനൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമ്പോൾ എതിരാളി മുൻപ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. ശക്തമായ പോരാട്ടത്തിനൊടുവിൽ ഡി.കെ. തോറ്റു. എന്നാൽ ഗൗഡ ലോക്‌സഭയിലേക്ക് മത്സരിക്കാൻ രാജിവച്ചതോടെ ശിവകുമാർ ഉപതെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ജയിച്ചുകയറി. പിന്നീട് പിടിച്ചാൽ കിട്ടാതെ പറക്കുന്ന നേതാവായി വളരുന്നതാണ് കണ്ടത്. 1989ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വീണ്ടും ഗൗഡയ്‌ക്കെതിരേ മത്സരിച്ചു. ഇത്തവണയും തോൽവിയായിരുന്നു ഫലം. പക്ഷേ പാർട്ടിയിൽ ശക്തനാകാൻ അദേഹത്തിനായി. 94ലെ തെരഞ്ഞെടുപ്പിൽ എച്ച്.ഡി കുമാരസ്വാമിയോട് തോറ്റെങ്കിലും ബെംഗളൂരു മേഖലയിൽ കുടുതൽ കരുത്തനാകാൻ ശിവകുമാറിനായി.

2013ൽ ഒരുലക്ഷത്തിലേറെ വോട്ടിന് കനകപുരയിൽ നിന്ന് ജയിച്ച് മന്ത്രിയായി. സിദ്ധരാമയ്യ കഴിഞ്ഞാൽ കോൺഗ്രസിലെ രണ്ടാമനാണ് ശിവകുമാർ. സ്വന്തം ബിസിനസ് സ്ഥാപനങ്ങളിലും ബന്ധുക്കളുടെ വീടുകളിലും അടിക്കടി റെയ്ഡുകൾ നടത്തിയെങ്കിലും കുലുങ്ങിയില്ല ഡി.കെ. ഇത്തവണ ബിജെപി ചാക്കിട്ടു പിടുത്തവുമായി ഇറങ്ങിയപ്പോൾ സിദ്ധരാമയ്യ പോലും ഒന്നു വിരണ്ടു. എന്നാൽ കോൺഗ്രസിന്റെ രക്ഷക റോളിലേക്ക് ഡികെ വരുന്നതാണ് പിന്നെ കണ്ടത്. സാമ്പത്തികവും രാഷ്ട്രീയവുമായി ബിജെപിക്ക് തിരിച്ചടി നല്കിയ ഡി.കെയെ ഉന്നം പിഴക്കാത്ത ഷാർപ്പ് ഷൂട്ടറായി കോൺഗ്രസ് നേതൃത്വം വിലയിരുത്തി കഴിഞ്ഞു. അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലും കിങ് മേക്കറായി മാറുമെന്ന് കരുതുന്നവർ ഏറെയാണ്.

ബിജെപിക്കും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനും ബെല്ലാരിയിൽ അഭിമാനപോരാട്ടമായിരുന്നു. തങ്ങളുടെ ഉറച്ചസീറ്റായിരുന്ന ബെല്ലാരി പിടിക്കാൻ ശ്രീരാമലുവിന്റെ സഹോദരി ജെ. ശാന്തയെയാണ് ബിജെപി കളത്തിലിറക്കിയത്. നേരത്തെ 2009ൽ ശാന്ത ബെല്ലാരിയിൽനിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചിരുന്നു. 2018ലെ ഉപതിരഞ്ഞെടുപ്പിലും ഇതാവർത്തിക്കാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ, പണമൊഴുക്കി വിജയം നേടാനുള്ള ബിജെപി തന്ത്രങ്ങൾ ഡികെ ശിവകുമാറിന് മുമ്പിൽ വിഫലമായി. സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കോൺഗ്രസ് നേതാവ് ഡി. ശിവകുമാർ ഏറ്റെടുത്തത്തോടെ ബിജെപി പ്രതീക്ഷകൾ അസ്ഥാനത്തായി.

ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിക്കാൻ വി എസ് ഉഗ്രപ്പയെയാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം കളത്തിലിറക്കിയത്. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെന്ന് ഉഗ്രപ്പക്കെതിരെ വിമർശനമുണ്ടായെങ്കിലും ശിവകുമാറിന്റെയും പിന്തുണ അദ്ദേഹത്തിന് തുണയായി. സിദ്ധരാമയ്യയും ഉഗ്രപ്പയ്ക്ക് വേണ്ടി ശരിക്കും കളത്തിലിറങ്ങി അധ്വാനിച്ചു. ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് തനിക്കെതിരെ കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ ശ്രീരാമുലു ഉണ്ടെന്ന് ശിവകുമാറിന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ശ്രീരാമുലുവിനെ മെരുക്കാൻ വേണ്ടി ശിവകുമാർ കളമറിഞ്ഞ് കളിച്ചത്. 

ഡി. ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസും ജെ.ഡി.എസും വലിയ പ്രചരണം നയിച്ചു. മറുവശത്ത് റെഡ്ഡി സഹോദരന്മാരുടെ പിന്തുണയിൽ ബിജെപിയും ആഞ്ഞുപിടിച്ചു. എന്നാൽ വോട്ടെടുപ്പിനൊടുവിൽ ഫലപ്രഖ്യാപനം വന്നപ്പോൾ പതിനാല് വർഷമായി ബിജെപി കയ്യടക്കിയിരുന്ന ബെല്ലാരി അവരെ കൈവിട്ടിരിക്കുന്നു. മണ്ഡലങ്ങളിലെ പലയിടത്തും ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയുണ്ടായി. റെഡ്ഡി സഹോദരന്മാരുടെയും ശ്രീരാമലുവിന്റെയും കണക്കുകൂട്ടലുകൾ തെറ്റിയപ്പോൾ ബെല്ലാരിയിൽ വിജയംകണ്ടത് ഡി കെ ശിവകുമാറിന്റെ ചാണക്യതന്ത്രങ്ങൾ തന്നെയായിരുന്നു.

കർണാടകത്തിൽ സഖ്യസർക്കാർ അധികാരത്തിൽ ഇരിക്കാൻ മുഖ്യ കാരണക്കാരൻ ഡികെ തന്നെയായിരുന്നു. കർണാടകത്തിൽ കോൺഗ്രസിനെയും ജെ.ഡി.എസിനെയും ഭരണത്തിലെത്തിക്കുന്നതിലും വിശ്വാസ വോട്ടെടുപ്പിൽ സംഖ്യ തികയ്ക്കുന്നതിലെ ബുദ്ധികേന്ദ്രമായിരുന്ന ശിവകുമാറിന് തന്റെ രാഷ്ട്രീയജീവിതത്തിൽ മറ്റൊരുനേട്ടം കൂടിയാണ് ബെല്ലാരിയിലെ വിജയം. ദേശീയ രാഷ്ട്രീയത്തിൽ അമിത് ഷായെയു മോദിയെയും നേരിടാൻ കരുത്തുള്ള നേതാക്കന്മാരുണ്ടോ എന്നു തിരഞ്ഞിരുന്ന കോൺഗ്രസിന് ലഭിച്ച ഭാഗ്യം കൂടിയാണ് ഡി കെ ശിവകുമാർ എന്ന അതികായൻ.

മന്ത്രിസഭ രൂപീകരണ വേളയിൽ എംഎൽഎമാർ മറുകണ്ടം ചാടുമെന്ന ഘട്ടത്തിൽ നിർണായക ഇടപെടൽ നടത്തിയത് ഡികെയായിരുന്നു. കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടാതെ കരുതൽ സ്വീകരിക്കുക എന്നതായിരുന്നു ഡി കെ ശിവകുമാറിൽ നിയുക്തമായ കർത്തവ്യം. അദ്ദേഹം കൃത്യമായി ആ ദൗത്യം നിർവഹിച്ചു. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് യെദ്യൂരപ്പ രാജിവെച്ചതോടെ കോൺഗ്രസിന്റെ തന്ത്രങ്ങൾ ഫലം കണ്ടു. അതിന് രാഹുൽഗാന്ധി അടക്കം കടപ്പെട്ടിരിക്കുന്നത് ഡികെ ശിവകുമാറിനോടായിരുന്നു. അദ്ദേഹത്തിന്റെ ബുദ്ധി കൂർമ്മതയാണ് കർണാടകത്തിൽ കോൺഗ്രസിന് അനുകൂലമായി കാര്യങ്ങൾ നീങ്ങാൻ പ്രധാന കാരണമായത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP