Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

99 ശതമാനവും മുസ്ലിങ്ങൾ ജീവിക്കുന്ന ലക്ഷദ്വീപിന്റെ സാംസ്‌കാരിക വൈവിധ്യം തകർക്കാൻ നീക്കം; പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്നു; കേരളവുമായുള്ള ബന്ധത്തെ ഇല്ലാതാക്കാൻ ശ്രമം; രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് എളമരം കരിം എംപി

99 ശതമാനവും മുസ്ലിങ്ങൾ ജീവിക്കുന്ന ലക്ഷദ്വീപിന്റെ സാംസ്‌കാരിക വൈവിധ്യം തകർക്കാൻ നീക്കം; പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്നു; കേരളവുമായുള്ള ബന്ധത്തെ ഇല്ലാതാക്കാൻ ശ്രമം; രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് എളമരം കരിം എംപി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ലക്ഷദ്വീപ് നിവാസികളെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന, ഒരു ഏകാധിപതിയെപ്പോലെ തന്നിഷ്ടത്തിന് നിയമങ്ങളെല്ലാം മാറ്റിമറിക്കുന്ന അഡ്‌മിനിസ്ട്രേട്ടർ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്ത് നൽകി. രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ അഡ്‌മിസ്‌ട്രേറ്റർ ശ്വാസം മുട്ടിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് കത്തിൽ ആരോപിച്ചു.

99 ശതമാനവും മുസ്ലിങ്ങൾ ജീവിക്കുന്ന ദ്വീപിൽ തദ്ദേശീയരായ ജനങ്ങളുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളുമാണ് പുതിയ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ചുമതലയേറ്റെടുത്ത ഉടൻതന്നെ കോവിഡ് പ്രതിരോധത്തിനായി ദ്വീപിൽ നിലവിലുണ്ടായിരുന്ന എസ്ഒപി മാറ്റുകയും എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റുകയുമാണ് അദ്ദേഹം ചെയ്തത്. 2020 അവസാനം വരെ ഒരു കോവിഡ് കേസ് പോലും ഇല്ലാത്തിരുന്ന ലക്ഷദ്വീപിൽ ഇപ്പോൾ കോവിഡ് വളരെ വേഗം പടർന്നുപിടിക്കാൻ കാരണം ആശാസ്ത്രീയമായ ഈ തീരുമാനമാണ് എന്നാണ് ദ്വീപ് നിവാസികൾ പറയുന്നതെന്ന് എളമരം കരീം ചൂണ്ടിക്കാണിച്ചു.

ദ്വീപ് നിവാസികളുടെ ഭക്ഷണ ശീലങ്ങളും വരുമാന മാർഗ്ഗവും ലക്ഷ്യം വെച്ച് ദ്വീപിൽ ഗോവധ നിരോധനം നടപ്പിലാക്കാനും തീരുമാനമെടുക്കുകയുണ്ടായി. ഭൂരിഭാഗവും മുസ്ലീങ്ങൾ അധിവസിക്കുന്ന ലക്ഷദ്വീപിൽ ജനങ്ങളോ ജനപ്രതിനിധികളോ തദ്ദേശ സ്ഥാപനങ്ങളോ ഒന്നും ആവശ്യപ്പെടുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഇത്തരം ഒരു നിയത്രണം കൊണ്ടുവന്നത് ദ്വീപിന്റെ സാംസ്‌കാരിക വൈവിധ്യം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്.



മദ്യം ഉപയോഗിക്കുന്നതിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളും അദ്ദേഹം എടുത്തുകളയുകയുണ്ടായി. ദ്വീപിലെ വിവിധ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന തദ്ദേശീയരായ താൽക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും 38ഓളം അംഗനവാടികൾ അടച്ചുപൂട്ടുകയും ചെയ്തു. ടൂറിസംവകുപ്പിൽ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്‌കൂളുകളിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. മൃഗസംരക്ഷണവകുപ്പ്, കാർഷികവകുപ്പ് എന്നിവയിൽ നിന്നും നിരവധിപേരെ പുറത്താക്കി. ഇതെല്ലാം ദ്വീപുകാർക്കിടയിൽ വലിയ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും എളമരം കരീം വ്യക്തമാക്കി.

ലക്ഷദ്വീപിലെ ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാർഗം മത്സ്യബന്ധനമാണ്. മത്സ്യത്തൊഴിലാളികൾ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകൾ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നറിയിച്ച് പുതിയ അഡ്‌മിനിസ്‌ട്രേഷൻ പൊളിച്ചുമാറ്റുകയാണുണ്ടായത്. നേരത്തെയുണ്ടായിരുന്ന അഡ്‌മിനിസ്‌ട്രേഷൻ മത്സ്യത്തൊഴിലാളികൾക്ക് മാത്രം നൽകിയ ഇളവനുസരിച്ച് നിർമ്മിച്ച താത്കാലിക കെട്ടിടങ്ങളാണ് ഇപ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചുനീക്കിയത്.

വലിയ നഷ്ടങ്ങളാണ് ഇത് മൂലം തൊഴിലാളികൾക്കുണ്ടായത്. ദ്വീപുകാർ വർഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതൽ ആശ്രയിക്കണമെന്ന തീരുമാനവും അഡ്‌മിനിസ്‌ട്രേഷൻ കൈക്കൊണ്ടിരുന്നു. ദ്വീപുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ബേപ്പൂരിനെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം രാഷ്ട്രപതിക്ക് നൽകിയ കത്തിൽ പറയുന്നു.



കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധത്തെ ഇല്ലാതാക്കാനാണ് ഈ തീരുമാനമെന്നും വിമർശനം ഉയരുന്നുണ്ട്. ഇത്തരത്തിൽ ദ്വീപ് നിവാസികൾക്കെല്ലാം ദോഷകരമായ തരത്തിൽ പ്രവർത്തിക്കുന്ന ഒരു ഏകാധിപതിയെപ്പോലെ തന്നിഷ്ടത്തിന് നിയമങ്ങളെല്ലാം മാറ്റിമറിക്കുന്ന ഈ അഡ്‌മിനിസ്ട്രേട്ടറെ എത്രയും വേഗം തിരിച്ചുവിളിക്കണമെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ നിലവിൽ വന്ന മുഴുവൻ തീരുമാനങ്ങളും പുനഃപരിശോധിച്ച് ജനവിരുദ്ധമായവ റദ്ദാക്കണമെന്നും എളമരം കരീം കത്തിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP