Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഹാർ മോഡലിൽ കോൺഗ്രസുമായി വിശാലസഖ്യം രൂപീകരിക്കാനുള്ള അഖിലേഷിന്റെ മോഹത്തിനു തിരിച്ചടി; 130 സീറ്റുകളെങ്കിലും നല്കാതെ സഖ്യത്തിനില്ലെന്നു കോൺഗ്രസ്; 99 വരെ വാഗ്ദാനം ചെയ്ത് സമാജ്‌വാദി; യുപിയിലെ വിശാലസഖ്യം ചാപിള്ളയാകുന്നു

ബിഹാർ മോഡലിൽ കോൺഗ്രസുമായി വിശാലസഖ്യം രൂപീകരിക്കാനുള്ള അഖിലേഷിന്റെ മോഹത്തിനു തിരിച്ചടി; 130 സീറ്റുകളെങ്കിലും നല്കാതെ സഖ്യത്തിനില്ലെന്നു കോൺഗ്രസ്; 99 വരെ വാഗ്ദാനം ചെയ്ത് സമാജ്‌വാദി; യുപിയിലെ വിശാലസഖ്യം ചാപിള്ളയാകുന്നു

ലക്‌നോ: ബിഹാർ മോഡലിൽ വിശാലസഖ്യം രൂപീകരിച്ച് ഉത്തർപ്രദേശിൽ അധികാരം നിലനിർത്താമെന്ന സമാജ് വാദി പാർട്ടിയുടെ മോഹം വിഫലമാകുന്നു. സീറ്റ് പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം അവസാനിക്കാത്ത പശ്ചാത്തലത്തിൽ വിശാല സഖ്യത്തിനില്ലെന്ന് കോൺഗ്രസ് സമാജ് വാദി നേതാക്കളെ അറിയിച്ചതായാണ് റിപ്പോർട്ട്. സീറ്റ് വിഭജനം സംബന്ധിച്ച് വൻ ചർച്ചകളാണ് ദിവസങ്ങളായി നടന്നതെങ്കിലും ഒന്നും കാര്യമായ ഫലം കണ്ടില്ല.

403 സീറ്റുകളിൽ 130 എണ്ണമെങ്കിലും വേണമെന്ന കോൺഗ്രസിന്റെ നിർബന്ധമാണ് സഖ്യ സാധ്യതയ്ക്കു മങ്ങലേല്പിച്ചിരിക്കുന്നത്. 99 സീറ്റുകൾ വരെ കോൺഗ്രസിനു വിട്ടു നല്കാമെന്ന് സമാജ് വാദി നേതാവും മുഖ്യമന്ത്രിയുമായ അഖിലേഷ് വാഗ്ദാനം ചെയ്‌തെങ്കിലും കോൺഗ്രസ് വഴങ്ങിയിട്ടില്ല. നേരത്തേ 85 സീറ്റുകൾ വരെയേ നല്കൂ എന്നു പറഞ്ഞ അഖിലേഷ് നാലു സീറ്റുകൾ കൂടി കൂട്ടി നല്കാൻ തയാറാകുകയായിരുന്നു.

സീറ്റുകൾ പങ്കുവയ്ക്കുന്നതിനു പുറമേ, കോൺഗ്രസിനു സ്വാധീനമുള്ള ചില മണ്ഡലങ്ങൾ സമാജ് വാദിക്കു വേണമെന്ന അഖിലേഷിന്റെ നിർബന്ധവും സഖ്യത്തിനു തടസം സൃഷ്ടിക്കുകയാണ്. നേരത്തേ 210 സ്ഥാനാർത്ഥികളുടെ പട്ടിക അഖിലേഷ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ ചിലത് കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്.

അതേസമയം ഏതുവിധേനയും സഖ്യമുണ്ടാക്കാനായി അഖിലേഷ് ശ്രമം തുടരുന്നുണ്ട്. നാളെ അദ്ദേഹം പാർട്ടിയുടെ തെരഞ്ഞെടുപ്പു പത്രിക ലക്‌നോവിൽ പ്രകാശനം ചെയ്യും.

സമാജ് വാദിയുമായി സഖ്യമുണ്ടാക്കി ഉത്തർപ്രദേശിൽ നില മെച്ചപ്പെടുത്താമെന്ന മോഹത്തിലാണ് കോൺഗ്രസ് സഖ്യത്തിനു തയാറായത്. എന്നാൽ 130 സീറ്റുകൾ ആവശ്യപ്പെടാനുള്ളത്ര ശക്തി കോൺഗ്രസിന് ഉത്തർപ്രദേശിലില്ലെന്ന് സമാജ് വാദി നേതാക്കൾ പറയുന്നു. ചില സിറ്റിങ് സീറ്റുകൾ വിട്ടുനല്കാൻ കോൺഗ്രസ് തയാറാകാത്തിടത്തോളം കാലം സഖ്യം ഉണ്ടാകില്ലെന്ന സൂചനയാണ് സമാജ് വാദി നേതാക്കൾ നല്കുന്നത്. സഖ്യസാധ്യതയിൽ വിള്ളൽ വീണ പശ്ചാത്തലത്തിൽ തുടർ ചർച്ചകൾക്കായി മുതിർന്ന കോൺഗ്രസ് നേതാക്കൾ ലഖ്‌നോവിലെത്തിയിട്ടുണ്ട്.

2015 ൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ ആജന്മശത്രുവായ ലാലുവിനെ കൂട്ടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിച്ചതിനു സമാനമായ തന്ത്രം പയറ്റാനായിരുന്നു അഖിലേഷിന്റെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP