Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറുകൾക്ക് പകരം നൽകിയത് 10 വർഷം പഴക്കമുള്ള ടാറ്റ സഫാരികൾ; എസ്‌പിജി സുരക്ഷ പിൻവലിച്ച് സെഡ് പ്ലസ് വിഭാഗത്തിലേക്ക് സുരക്ഷ മാറ്റിയതോടെ സോണിയയും രാഹുലും പ്രിയങ്കയും നേരിടുന്നത് കടുത്ത ഭീഷണി; 10 ജൻപഥിലെ സോണിയയുടെ വസതിയുടെ സുരക്ഷ ഡൽഹി പൊലീസ് കൈകാര്യം ചെയ്യുന്നത് തികഞ്ഞ അലംഭാവത്തോടെ; മോദി സർക്കാർ ഗാന്ധി കുടുംബത്തിന്റെ ജീവൻ വച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ്

ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറുകൾക്ക് പകരം നൽകിയത് 10 വർഷം പഴക്കമുള്ള ടാറ്റ സഫാരികൾ; എസ്‌പിജി സുരക്ഷ പിൻവലിച്ച് സെഡ് പ്ലസ് വിഭാഗത്തിലേക്ക് സുരക്ഷ മാറ്റിയതോടെ സോണിയയും രാഹുലും പ്രിയങ്കയും നേരിടുന്നത് കടുത്ത ഭീഷണി; 10 ജൻപഥിലെ സോണിയയുടെ വസതിയുടെ സുരക്ഷ ഡൽഹി പൊലീസ് കൈകാര്യം ചെയ്യുന്നത് തികഞ്ഞ അലംഭാവത്തോടെ; മോദി സർക്കാർ ഗാന്ധി കുടുംബത്തിന്റെ ജീവൻ വച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും മക്കൾക്കും എസ്‌പിജി സുരക്ഷി പിൻവലിച്ചതിന് പകരമായി കേന്ദ്രസർക്കാർ നൽകുന്നത് ഗുണനിലവാരമില്ലാത്ത സുരക്ഷയെന്ന് പരാതി. ഈ വിഷയം ഇന്ന് ലോകസഭയിലും ഒച്ചപ്പാടുണ്ടാക്കി. സോണിയ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് എസ്‌പിജി സുരക്ഷ പിൻവലിച്ചിട്ട് 10 നാൾ കഴിഞ്ഞപ്പോഴാണ് പകരം ഏർപ്പെടുത്തിയ സുരക്ഷാ പ്രോട്ടോക്കോൾ കോൺഗ്രസ് ചോദ്യം ചെയ്തത്. നവംബർ 8 വരെയാണ് ഗാന്ധി കുടുംബത്തിന് എസ്‌പിജി സുരക്ഷയുണ്ടായിരുന്നത്. അതിന് പകരം സെഡ് പ്ലസ് വിഭാഗത്തിലുള്ള സുരക്ഷയാണ് ഇപ്പോൾ നൽകുന്നത്. സിആർപിഎഫ് അംഗങ്ങൾക്കാണ് സുരക്ഷാ ചുമതല.

സുരക്ഷാകാര്യത്തിൽ കോൺഗ്രസിന് കടുത്ത ആശങ്കയാണുള്ളതെന്ന് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. നവംബർ 19 ഇന്ദിര ഗാന്ധിയുടെ 102 ാം ജന്മദിന വാർഷികമാണ്. ഗാന്ധി കുടുംബത്തിൽ രണ്ടുവട്ടം ദുരന്തങ്ങളുണ്ടായത് മറന്നുകൂടാ. രാജീവ് ഗാന്ധിയുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ സർക്കാർ തരംതാഴ്‌ത്തിയതാണ് ദുരന്തത്തിന് കാരണമായത്. നിലവിലുള്ള സർക്കാർ തീവ്രവാദി അക്രമം മൂലം രണ്ട് അംഗങ്ങളെ നഷ്ടപ്പെട്ട കുടുംബത്തിന്റെ സുരക്ഷയുടെ പേരിൽ രാഷ്ട്രീയം കളിക്കുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. ലോക്‌സഭയിൽ അധീർ രഞ്ജൻ ചൗധരി ഈ വിഷയം ഉന്നയിച്ചു.

ഗാന്ധി കുടുംബത്തിലെ മൂന്നുപേർക്കും സഞ്ചരിക്കാൻ നൽകിയിരിക്കുന്നത് 10 വർഷം പഴക്കമുള്ള ടാറ്റ സഫാരിയാണ്. എസ്‌പിജി പ്രോട്ടോക്കോൾ പ്രകാരം ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറുകളാണ് ഉപയോഗിച്ചിരുന്നത്. സുരക്ഷയ്ക്ക് സഫാരി പോരെന്നായിരുന്നു എസ്‌പിജി വിലയിരുത്തൽ. എസ്‌പി.ജി സുരക്ഷയുള്ള സമയത്ത് സോണിയയും പ്രിയങ്കയും റേഞ്ച് റോവറുകളും രാഹുലിന് ഫോർച്യുണറുമായിരുന്നു ഉണ്ടായിരുന്നത്.ഇപ്പോഴത്തെ സുരക്ഷാ സംവിധാനം അപകടകരമാണെന്ന് വേണുഗോപാൽ പറഞ്ഞു. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ എസ്‌പിജി സുരക്ഷയും പിൻവലിച്ചിരുന്നു. എന്നാൽ, സെഡ് പ്ലസ് സുരക്ഷാവിഭാഗത്തിലേക്ക് മാറിയെങ്കിലും മുമ്പ് ഉപയോഗിച്ച കാർ തന്നെയാണ് അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നത്. സോണിയ ഗാന്ധി താമസിക്കുന്ന 10, ജൻപഥ് വസതിയുടം സുരക്ഷ കൈകാര്യം ചെയ്യുന്നത് ഡൽഹി പൊലീസാണ്. തീർത്തും നിരുത്തരവാദപരമായ സമീപനമാണ് ജൻപഥ് സുരക്ഷയുടെ കാര്യത്തിൽ സ്വീകരിക്കുന്നതെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.

28 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിനുള്ള എസ്‌പി.ജി സുരക്ഷ പിൻവലിച്ചത്.സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമുള്ള സുരക്ഷ കഴിഞ്ഞ ദിവസം സിആർപിഎഫ് ഏറ്റെടുത്തിരുന്നു.വി.വി.ഐ.പികൾക്കുള്ള പ്രത്യേക സുരക്ഷ സേനയുടെ കീഴിൽ സെഡ് പ്ലസ് സുരക്ഷയാണ് ഇനി ഗാന്ധി കുടുംബത്തിന് നൽകുക. സമാന സുരക്ഷതന്നെയാണ് കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ തുഗ്ലക് ലെയ്‌നിലെ വീടിനും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ലോധി എസ്റ്റേറ്റിലെ വീടിനും നൽകുക. നിലവിൽ മുൻ പ്രധാനമന്ത്രിമാരടക്കം 52 പേർക്കാണ് വി.വി.ഐ.പി സുരക്ഷ നൽകുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ഭാര്യ നീത അംബാനി എന്നിവർ ഇതിൽ ചിലരാണ്. എസ്‌പി.ജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.

എസ്‌പിജി സുരക്ഷ ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം

1984ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം പ്രധാനമന്ത്രിമാർക്കും മുൻ പ്രധാനമന്ത്രിമാർക്കും കുടുംബത്തിനും സുരക്ഷ ഒരുക്കാനാണ് സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി) രൂപീകരിച്ചത്. 1988-ലാണ് എസ്‌പിജി നിയമം പാർലമെന്റ് പാസാക്കിയത്. 1989-ൽ രാജീവ് ഗാന്ധിക്കുള്ള എസ്‌പിജി സുരക്ഷ വിപി സിങ് സർക്കാർ ഒഴിവാക്കി. എന്നാൽ 1991-ൽ രാജീവ് കൊല്ലപ്പെട്ടതോടെ നിയമത്തിൽ ഭേദഗതി വരുത്തി. എല്ലാ മുൻ പ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കുറഞ്ഞത് പത്തു വർഷത്തേക്ക് എസ്‌പിജി സുരക്ഷ നൽകാൻ തീരുമാനിച്ചു. അടുത്തിടെ മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്ങിനെ എസ്‌പിജി സുരക്ഷ ഒഴിവാക്കിയിരുന്നു. ഇദ്ദേഹത്തിന് സെഡ് പ്ലസ് സുരക്ഷയാണ് നൽകുന്നത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കംബോഡിയൻ യാത്രയ്ക്കു പിന്നാലെയാണ് കേന്ദ്രസർക്കാർ എസ്‌പിജി സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിരുന്നു. എസ്‌പിജി സുരക്ഷയുള്ളവർ ഏതു വിദേശ രാജ്യത്തു പോയാലും കമാൻഡോകൾ ഒപ്പമുണ്ടാകണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശം. ഇത് അംഗീകരിച്ചില്ലെങ്കിൽ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വിദേശയാത്രയ്ക്കുള്ള അനുമതി നിഷേധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് തങ്ങളുടെ സ്വകാര്യതയെ ഇല്ലാതാക്കും എന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ നിലപാട്. അടുത്തിടെ വരെ ഇന്ത്യയിൽനിന്ന് ആദ്യം പോകുന്ന വിദേശരാജ്യം വരെ മാത്രമേ എസ്‌പിജി കമാൻഡോകൾ ഇവരെ അനുഗമിച്ചിരുന്നുള്ളു. അവിടെനിന്നു മറ്റു രാജ്യങ്ങളിലേക്ക് പോകുമ്പോൾ സ്വകാര്യത ചൂണ്ടിക്കാട്ടി കമാൻഡോകളെ ഒപ്പം കൂട്ടാതെ മടക്കി അയച്ചിരുന്നു.

പ്രത്യേക പരിശീലനം ലഭിച്ച സ്പഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ സ്നിപ്പർ ഡോഗുകളും ബോംബ് സ്‌ക്വാഡ് വിദഗ്ധരും ഉൾപ്പെടുന്നു, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും കവചിത വാഹനങ്ങളും അത്യാധുനിക ആയുധങ്ങളും അടങ്ങുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനോട് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പൂർണമായും സഹകരിക്കാറുണ്ട്. എസ്‌പിജിക്ക് ആധുനിക വാഹനങ്ങളുടെ ഒരു കൂട്ടം ഉണ്ട്, അവയിൽ മിക്കതും ബുള്ളറ്റ് പ്രൂഫ് ആണ്. കവചിത ബിഎംഡബ്ല്യു 7 സീരീസ് സെഡാനുകൾ, കവചിത റേഞ്ച് റോവറുകൾ, ബിഎംഡബ്ല്യുവിന്റെ എസ്യുവികൾ, ടൊയോട്ട, ടാറ്റയുടെ വാഹനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യോമസേനയുടെ വാഹനങ്ങളും ഇവർ വിവിഐപികൾക്ക് സുരക്ഷയൊരുക്കാൻ ഉപയോഗിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP