Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പശ്ചിമബംഗാളിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ഇടതുപാർട്ടികൾ; 39 സ്ഥാനാർത്ഥികളിൽ അ‍ഞ്ച് വനിതകളും; ഇക്കുറി അങ്കത്തിനിറങ്ങാതെ സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര; മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആര് മത്സരിക്കണമെന്ന് ഇനിയും ധാരണയായില്ല

പശ്ചിമബംഗാളിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ഇടതുപാർട്ടികൾ; 39 സ്ഥാനാർത്ഥികളിൽ അ‍ഞ്ച് വനിതകളും; ഇക്കുറി അങ്കത്തിനിറങ്ങാതെ സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര; മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആര് മത്സരിക്കണമെന്ന് ഇനിയും ധാരണയായില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പശ്ചിമബംഗാളിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ഇടതുപാർട്ടികൾ. ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസാണ് ആദ്യ രണ്ടു ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ 39 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്. ഇതിൽ അഞ്ചുപേർ വനിതകളാണ്. നിരവധി യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകിയിട്ടുണ്ടെന്നും ബിമൻ ബോസ് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആര് മത്സരിക്കണമെന്ന കാര്യത്തിൽ ഇ‌ടത് മുന്നണിയിൽ ഇനിയും ധാരണയായിട്ടില്ല. നന്ദിഗ്രാമിൽ മമതയ്‌ക്കെതിരെ ഉചിതമായ സ്ഥാനാർത്ഥിയെ തേടിക്കൊണ്ടിരിക്കുകയാണ്. സഖ്യകക്ഷികളായ കോൺഗ്രസും ഐഎസ്എഫുമായും ചർച്ച ചെയ്തായിരിക്കും നന്ദിഗ്രാമിലെ സ്ഥാനാർത്ഥിയെ നിർണയിക്കുക എന്നും ബിമൻ ബോസ് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര ഇത്തവണ മൽസരത്തിനില്ല . യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പ്രധാന്യം നൽകാനാണ് പാർട്ടി തീരുമാനിച്ചതെന്ന് സൂര്യകാന്ത മിശ്ര വ്യക്തമാക്കി.

ആദ്യ രണ്ടുഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇടതുപാർട്ടികൾ 40 സീറ്റിലും കോൺഗ്രസ് 12 സീറ്റിലും ഇന്ത്യൻ സെക്കുലർ ഫ്രണ്ട അഞ്ചിടത്തും ജനവിധി തേടും. എന്നാൽ ഈ സീറ്റുകളിലേക്കുള്ള കോൺഗ്രസ്, ഐഎസ്എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർത്ഥികളെ ഉടൻ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് എംപി പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.

പശ്ചിമ ബംഗാളിൽ ഇടതുപാർട്ടികൾ 165 സീറ്റുകളിൽ മൽസരിക്കുമ്പോൾ കോൺഗ്രസ് 92 സീറ്റുകളിൽ ജനവിധി തേടും. ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന് ( ഐഎസ്എഫ് ) 37 സീറ്റ് നൽകാനും ധാരണയായിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കൊൽക്കത്തയിൽ മൂന്നാം മുന്നണിയുടെ കൂറ്റൻ റാലി നടന്നിരുന്നു. ഇടതുപാർട്ടികൾക്കും കോൺഗ്രസിനും പുറമെ ഫർഫുറ ഷെരീഫിലെ പുരോഹിതൻ അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ പാർട്ടിയായ ഐ.എസ്.എഫും റാലിയിൽ പങ്കെടുത്തിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഐ.എസ്.എഫ് നേതാവ് അബ്ബാസുദ്ദീൻ സിദ്ദിഖി തുടങ്ങിയവരും പരേഡിൽ അണിനിരന്നു.

തെരഞ്ഞെടുപ്പിൽ തൃണമൂലിനും ബിജെപിക്കും പുറമെ മൂന്നാംകക്ഷിയായാണ് ഇടതുപാർട്ടികളുടെ മത്സരം. കോൺഗ്രസുമായുള്ള സഖ്യം സംബന്ധിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തർക്കങ്ങൾക്ക് സിപിഎമ്മിനേക്കാൾ പഴക്കമുണ്ട്. സംഘപരിവാർ ഇത്രവലിയ ശക്തിയായി എത്തുന്നതിനും വളരെ മുന്നേ ഈ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടവരായികുന്നു ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ, അതുകൊണ്ട് തന്നെ വളർന്നു വരുന്ന വർഗീയതടെ ചെറുക്കാനും കുത്തക മുതലാളിത്തത്തെ തകർക്കാനും ദേശീയ ബൂർഷ്വാസി അഥവാ കോൺഗ്രസുമായി സഖ്യമുണ്ടാക്കണം എന്ന് സിപിഐ എന്നും വാദിച്ചിരുന്നു. എന്നാൽ, അതേ തുടർന്നുണ്ടായ തർക്കങ്ങൾ പാർട്ടിയുടെ പിളർപ്പിലേക്കും സിപിഎമ്മിന്റെ രൂപീകരണത്തിലേക്കുമാണ് നയിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ ബൂർഷ്വാസിയുമായി ഐക്യമുന്നണി രൂപപ്പെടുത്തി വലതുപക്ഷത്തെ തോൽപ്പിച്ച് വിപ്‌ളവത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കണമെന്ന നയം ചർച്ചയാക്കിയത് മുതൽ എതിർത്ത് നിന്നവർ പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോയി പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു.

ഇതിനിടയിൽ, സിപിഐ ചില രാഷ്ട്രീയ നീക്കങ്ങൾ നടത്തുകയും സിപിഐ ജനറൽ സെക്രട്ടറി ആയിരുന്ന ഇന്ദ്രജിത് ഗുപ്ത ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ആകുകയും ചെയ്തെങ്കിലും ഇടത് ഐക്യത്തിന് വേണ്ടി പലപ്പോഴും കോൺഗ്രസ് സഖ്യം എന്ന ആശയം ഒഴിവാക്കുകയായിരുന്നു. ഒന്നാം യുപിഎ സർക്കാരിൽ ചേരണം എന്ന പാർട്ടി താത്പര്യത്തെയയും നേതൃത്വം ബലികൊടുത്തത് ഇടത് ഐക്യം പറഞ്ഞായിരുന്നു. ജനാഭിലാഷ സഫലീകരണത്തിന് സർക്കാരിന്റെ ഭാഗമാകണം എങ്കിലും ഇടത് ഐക്യം കാത്തുസൂക്ഷിക്കാൻ മന്ത്രിസഭയിൽ അംഗമാകുന്നില്ല എന്നായിരുന്നു സിപിഐ നിലപാട്. ഇപ്പോൾ ശക്തി കേന്ദ്രങ്ങളിലെല്ലാം കൂടുതൽ ദുർബലമായതോടെ സിപിഎമ്മും സിപിഐയും മറ്റ് ഇടത് പാർട്ടികളും കോൺഗ്രസിനൊപ്പം ചേർന്ന് മുന്നണി രൂപീകരിക്കുകയാണ്. കോൺഗ്രസിന് മുന്നിലും മറ്റ് മാർഗങ്ങളില്ല എന്നതാണ് വാസ്തവം.

കേരളത്തിന് പുറത്ത് സാധ്യമായ ഇടത്തൊക്കെ കോൺഗ്രസുമായി കൈകോർക്കുകയാണ് സിപിഎം. മൂന്നു പതിറ്റാണ്ടിലേറെ ഭരിച്ച ബംഗാളിന് പുറമേ തമിഴ് നാട്ടിലും കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് മുന്നണിയുടെ ഭാഗമായി സിപിഎം മത്സരിച്ചിരുന്നു. പശ്ചിമ ബംഗാളിൽ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട് സഖ്യമുണ്ടായിരുന്നില്ലെങ്കിലും പരസ്പരം മത്സരിക്കരുത് എന്ന ധാരണയിലെത്താൻ കോൺഗ്രസും സിപിഎമ്മും പരിശ്രമിച്ചിരുന്നു. എന്നാൽ, ലോക് സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ പൂർണമായും പരാജയപ്പെട്ടതോടെ കോൺഗ്രസ് മുന്നണിയുടെ ഭാഗമാകുക മാത്രമാണ് പാർലമെന്ററി രംഗത്ത് സാന്നിധ്യം അറിയിക്കാനെങ്കിലും തങ്ങൾക്ക് മുന്നിൽ മാർഗമുള്ളു എന്ന് സിപിഎം തിരിച്ചറിയുകയാണ്.

ബീഹാറിൽ, ആർജെഡി-കോൺഗ്രസ് മഹാസഖ്യത്തിന്റെ ഭാഗമായതിന് പിന്നാലെ, ജമ്മു കശ്മീരിലും പിഡിപി- നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യത്തിലും സിപിഎം ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ, ആസാമിലും ബംഗാളിലും കോൺഗ്രസിനൊപ്പം സഖ്യമുണ്ടാക്കി ശക്തി ആർജ്ജിക്കാൻ ഇറങ്ങുകയാണ് ഇടത് പാർട്ടികൾ. പ്രതിപക്ഷ മഹാസഖ്യത്തിൽ ഇടതുപക്ഷ പാർട്ടികളായ സിപിഐ, സിപിഐ.എം.എൽ എന്നിവരുമായി ഒന്നിച്ചുചേർന്ന് പ്രവർത്തിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പരാജയപ്പെടുത്താൻ ഇരു പാർട്ടികളും ഒരുമിച്ച് തെരഞ്ഞെടുപ്പിൽ പോരാടുമെന്ന് നേരത്തെ തന്നെ കോൺഗ്രസും സിപിഐ.എമ്മും ധാരണയിലെത്തിയിരുന്നു.

ബംഗാളിലെ ഹൂഗ്ലിയിലെ ഫർഫുറ ഷെരീഫ് ദേവാലയത്തിലെ അബ്ബാസ് സിദ്ദിഖി അടുത്തിടെ രൂപീകരിച്ച പാർട്ടിയാണ് ഐഎസ്എഫ്. മുതിർന്ന നേതാവ് ആനന്ദ് ശർമ്മ പുതിയ പാർട്ടിയായ ഐഎസ്എഫുമായി കോൺഗ്രസ് സഖ്യം ചേരുന്നതിനെ എതിർത്ത് രംഗത്തു വന്നിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസിനെയും ബിജെപിയേയും തകർക്കാൻ എല്ലാ മതേതര കക്ഷികളുമായും യോജിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ് ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി.

പശ്ചിമബംഗാളിലെ 294 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. എട്ടു ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് മാർച്ച് 27 ന് നടക്കും. ഏപ്രിൽ ഒന്ന്, ആറ്, 10,17,22,16, ഏപ്രിൽ 29 തീയതികളിലായിട്ടാണ് ബംഗാളിലെ വോട്ടെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. ബംഗാളിൽ ഭരണം നേടാൻ ബിജെപിയും ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ സഭയിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് 222 സീറ്റുകളാണുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP