Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പുറത്തേക്ക്; മാധ്യമങ്ങൾക്ക് മുമ്പിൽ വിതുമ്പി കരഞ്ഞു കൊണ്ട് രാജി പ്രഖ്യാപനം; ലിംഗായത്ത് സമുദായത്തിന്റെ പ്രതിഷേധം കനക്കവേ സുപ്രധാന തീരുമാനം; പകരം മുഖ്യമന്ത്രി ആരെന്ന് ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കും; കരുതലോടെ നീങ്ങി നേതൃത്വം

കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പുറത്തേക്ക്; മാധ്യമങ്ങൾക്ക് മുമ്പിൽ വിതുമ്പി കരഞ്ഞു കൊണ്ട് രാജി പ്രഖ്യാപനം; ലിംഗായത്ത് സമുദായത്തിന്റെ പ്രതിഷേധം കനക്കവേ സുപ്രധാന തീരുമാനം; പകരം മുഖ്യമന്ത്രി ആരെന്ന് ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കും; കരുതലോടെ നീങ്ങി നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളുരു:കർണാടക മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ബി എസ് യെദിയൂരപ്പ രാജിവെച്ചു. അവസാനനിമിഷം വരെ സസ്‌പെൻസ് നിലനിർത്തി ബിജെപി കേന്ദ്രനേതൃത്വം രണ്ടാം വർഷം പിന്നിട്ടതോടെ യെദിയൂരപ്പയോട് രാജി ആവശ്യപ്പെടുകയായിരുന്നു. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങൾ ഇടയിലാണ് രാജി പ്രഖ്യാപനം ഉണ്ടായത്. മാധ്യമങ്ങൾക്ക് മുമ്പിൽ വിതുമ്പി കരഞ്ഞു കൊണ്ടാണ് യെദ്യൂരപ്പ രാജിതീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. വൈകുന്നേരം നാല് മണിക്ക് ഗവർണറെ കണ്ട് രാജിക്കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണ് തന്റെ രാജികാര്യത്തെ കുറിച്ച് യെദ്യൂരപ്പ തന്നെ ആദ്യം സൂചന നൽകിയത്. അധികാരത്തിലേറി രണ്ടുവർഷം പൂർത്തിയാക്കുന്ന വേളയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പറയുന്നത് എന്താണെങ്കിലും താൻ അനുസരിക്കുമെന്ന് നേരത്തെ യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കേന്ദ്ര മന്ത്രിമാരുമായി നടന്ന ചർച്ചയിൽ രാജിവെക്കുന്നതിന് പകരമായി അദ്ദേഹം ചില ഉപാധികൾ മുന്നോട്ടുവച്ചതായി സൂചനയുണ്ടായിരുന്നു.

നേരത്തെ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കങ്ങൾക്കെതിരെ ലിംഗായത്ത് മഠങ്ങൾ രംഗത്തുവന്നിരുന്നു. യദ്യൂരപ്പയ്ക്ക് കാവലായി ലിംഗായത്ത് സമുദായവും മഠങ്ങളും നീങ്ങുമ്പോൾ ബിജെപിയുടെ നേതൃമാറ്റ നീക്കം പാളുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നു. കർണാടകയിൽ നേതൃമാറ്റത്തിന് ബിജെപി നേതൃത്വം പച്ചക്കൊടി വീശിയതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു മുതിർന്ന നേതാക്കളുമായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഡൽഹിയിൽ കൂടിക്കാഴ്‌ച്ച നടത്തി മടങ്ങുമ്പോൾ കർണാടകയിൽ ഈ മാസം തന്നെ പുതിയ മുഖ്യമന്ത്രി പ്രഖ്യാപിക്കപ്പെടുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറപ്പിക്കുകയും ചെയ്തു.

ലിംഗായത്ത് വിഭാഗത്തിലെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ബിഎസ് യെദ്യൂരപ്പ എന്ന രാഷ്ട്രീയ ചാണക്ക്യനെ പെട്ടെന്ന് മറികടക്കാനാകുമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ അമ്പേ പരാജയപ്പെടുത്തിയത് സന്ന്യാസി മഠങ്ങളാണ്. മറുവശത്ത് വിമത എംഎൽഎമാർ നീക്കങ്ങൾ ശക്തമാക്കിയാൽ ബിജെപി കർണാടക നേതൃത്വത്തിന് തലവേദനയാകും.

ഭരണത്തിലിരിക്കെ ബിജെപിക്കകത്തെ അധികാര വടംവലിയാണ് യെദിയൂരപ്പക്ക് ഏറെ തലവേദന സൃഷ്ടിച്ചത്. ബസനഗൗഡ പാട്ടീൽ യത്‌നാൽ അടക്കമുള്ള നേതാക്കൾ നിരന്തരം വിമർശനമുന്നയിച്ചു. മകൻ ബി.വൈ. വിജയേന്ദ്രയുടെ ഭരണതലത്തിലെ ഇടപെടൽ ഭരണകക്ഷിയിലും പ്രതിപക്ഷത്തിലും ചർച്ചയായി. 2019ലെ പ്രളയത്തിൽ വൻ നാശനഷ്ടം നേരിട്ട കർണാടകക്ക് ആവശ്യപ്പെട്ട ഫണ്ട് പോലും കേന്ദ്രം അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തി പറയേണ്ട ഗതികേടും യെദിയൂരപ്പക്കുണ്ടായി.

കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തിൽ സർക്കാർ നടത്തിയ കോടികളുടെ അഴിമതി വിവരം കോൺഗ്രസ് പുറത്തു കൊണ്ടുവന്നു. അനധികൃത ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി വിചാരണ നേരിടണമെന്ന് കർണാടക ഹൈക്കോടതിക്ക് പറയേണ്ട സാഹചര്യവുമുണ്ടായി. ഒടുവിൽ രണ്ടു വർഷം തികക്കുന്നതോടെ മുഖ്യമന്ത്രി പദത്തിൽനിന്നിറക്കാൻ പാർട്ടിയിൽ ചരടുവലി സജീവമായി. ബിജെപി നേതാക്കളായ കെ.എസ്. ഈശ്വരപ്പ, നളിൻകുമാർ കട്ടീൽ തുടങ്ങിയവർ ഒളിഞ്ഞും യത്‌നാൽ, എ.എച്ച്. വിശ്വനാഥ്, അരവിന്ദ് ബല്ലാഡ്, സി.പി. യോഗേശ്വർ തുടങ്ങിയവർ തെളിഞ്ഞും യെദിയൂരപ്പക്കെതിരെ പട നയിച്ചു.

2019 ജൂലൈ 26നായിരുന്നു കർണാടകയുടെ 25ാം മുഖ്യമന്ത്രിയായി യെദിയൂരപ്പ അധികാരമേറ്റത്. തുടക്കം മുതൽ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ഭരണം. സഖ്യ സർക്കാറിന്റെ അട്ടിമറിയിൽ തുടങ്ങി വിമത നേതാക്കളെ ബിജെപിയിൽ ഉൾപ്പെടുത്തി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നൽകലും മന്ത്രിസ്ഥാനം നൽകലുമെല്ലാം പാർട്ടിയിൽ ഒറ്റക്കുനിന്നാണ് യെദിയൂരപ്പ നേടിയെടുത്തത്.

ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.ഡി-എസും തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കി അധികാരത്തിലേറിയതും ഒരു വർഷം തികഞ്ഞപ്പോൾ 17 എംഎ‍ൽഎമാരെ ഭരണപക്ഷത്തു നിന്ന് വരുതിയിലാക്കി യെദിയൂരപ്പയുടെ നേതൃത്വത്തിൽ സർക്കാറിനെ അട്ടിമറിച്ചതും ചരിത്രം. കുതിരക്കച്ചവടത്തിന്റെയും ഓപറേഷൻ താമരയുടെയും കരിനിഴലിൽ സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ കർണാടക രാഷ്ട്രീയത്തിൽ കുതന്ത്രങ്ങളുടെ ചാണക്യനാണെന്ന് തെളിയിച്ച നാളുകളായിരുന്നു അത്.

കോൺഗ്രസിൽ നിന്നും ജെ.ഡി-എസിൽ നിന്നും രാജിവെച്ച എംഎ‍ൽഎമാർ ബിജെപിയുടെ തണലിൽ സുരക്ഷിതമായി മുംബൈയിലെ ഹോട്ടലിൽ കഴിയുമ്പോഴായിരുന്നു ബംഗളൂരുവിലെ രാജ്ഭവനിൽ യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ. എംഎ‍ൽഎമാർക്കായി യെദിയൂരപ്പ വിലപേശുന്ന ശബ്ദസന്ദേശമടക്കം പുറത്തായിട്ടും അന്വേഷണമൊന്നും എവിടെയുമെത്തിയില്ല.

75 വയസ്സ് കഴിഞ്ഞവരെ മുഖ്യമന്ത്രിയടക്കമുള്ള പ്രധാന ചുമതലകൾ ഏൽപിക്കേണ്ടതില്ലെന്ന ബിജെപി നയം മാറ്റിവച്ചാണ് കർണാടകയിലെ സവിശേഷ സാഹചര്യം പരിഗണിച്ച് 78കാരനായ യെദിയൂരപ്പയെ പാർട്ടി മുഖ്യമന്ത്രിയാക്കിയത്. ലിംഗായത്ത് നേതാവായ യെദിയൂരപ്പക്ക് പിന്തുണയുമായി ലിംഗായത്ത് മഠാധിപതികളടക്കം പരസ്യമായി രംഗത്തിറങ്ങിയ സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചിട്ടുള്ളത്.

അധികാരത്തിൽ അൽപായുസ്സ് മാത്രമാണ് യെദിയൂരപ്പക്ക് ഇതുവരെയുള്ള അനുഭവം. 2008ലും ഓപറേഷൻ താമരയിലൂടെ അധികാരത്തിലെത്തിയ യെദിയൂരപ്പക്ക് പിന്നീട് ഓർക്കാൻ അത്ര നല്ലതല്ലാത്ത അനുഭവങ്ങളാണ് ഭരണത്തിൽ പിന്നീടുണ്ടായത്. അഴിമതിക്കേസിൽപെട്ട് ജയിലിലെത്തിയ അദ്ദേഹം 2012ൽ പാർട്ടിയോട് പിണങ്ങി കർണാടക ജനത പക്ഷ (കെ.ജെ.പി) എന്ന പേരിൽ പാർട്ടിയുണ്ടാക്കി. പിന്നീട് ബിജെപിയിൽ തിരിച്ചെത്തി ലോക്‌സഭാംഗമായി. 2018 നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കി മാറ്റി.

കോൺഗ്രസ്-ജെ.ഡി-എസ് സഖ്യത്തെ മറികടന്ന് ഗവർണറുടെ പ്രത്യേക താൽപര്യത്തിൽ സർക്കാർ രൂപവത്കരിച്ച് സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ ഭൂരിപക്ഷം തെളിയിക്കാനാവാതെ മൂന്നു ദിവസത്തിനുള്ളിൽ രാജിവെച്ചു. പിന്നീട് സഖ്യ സർക്കാർ ഭരണത്തിലേറിയതും ഒരു വർഷത്തിനു ശേഷം സഖ്യത്തെ അട്ടിമറിച്ച് യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി ഭരണം പിടിച്ചതും കർണാടക രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ഏടുകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP