Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരാണ് രാഹുൽ ഗാന്ധി? എനിക്ക് അദ്ദേഹത്തെ അറിയില്ല.. നിങ്ങൾക്കറിയാമെങ്കിൽ പറഞ്ഞുതരൂ; രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ കോൺഗ്രസ് നശിച്ച് നാമാവശേഷമാകും; രാഹുലിന്റെ നിഷ്‌ക്രിയാവസ്ഥയെ വിമർശിച്ച് ഉവൈസിയും

ആരാണ് രാഹുൽ ഗാന്ധി? എനിക്ക് അദ്ദേഹത്തെ അറിയില്ല.. നിങ്ങൾക്കറിയാമെങ്കിൽ പറഞ്ഞുതരൂ; രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ കോൺഗ്രസ് നശിച്ച് നാമാവശേഷമാകും; രാഹുലിന്റെ നിഷ്‌ക്രിയാവസ്ഥയെ വിമർശിച്ച്  ഉവൈസിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപിയുടെ ബി ടീമെന്നാണ് അസദുദ്ദീൻ ഉവൈസി നയിക്കുന്ന എ.ഐ.എം.ഐ.എം അറിയിപ്പെടുന്നത്. ഉത്തർപ്രദേശിൽ അടക്കം നിരവധി കോൺഗ്രസ് സീറ്റുകൾ നഷ്ടമാകാൻ ഇടയാക്കിയത് ഉവൈസിയുടെ പാർട്ടിയുടെ ഇടപെടലാണ്. ഇതിനിടെ ദേശീയ തലത്തിൽ പ്രശാന്ത് കിഷോർ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ മുന്നിൽ നിർത്തിയുള്ള കരുനീക്കങ്ങൾ ശക്തമാക്കിയിരിക്കയാണ്. കോൺഗ്രസിനെ കൂടുതൽ ഛിന്നഭിന്നമാക്കാനാണ് അവരുടെ ശ്രമം. ഇതിനായി തുടർച്ചയായി വിമർശനങ്ങളും രാഹുൽ ഗാന്ധി നേരിടുന്നുണ്ട്. കോൺഗ്രസ് നേതൃസ്ഥാനം ഏറ്റെടുക്കാതെ രാഹുൽ മുങ്ങിയും പൊങ്ങിയും കളിക്കുന്നതാണ് അദ്ദേഹം കൂടുതൽ വിമർശനങ്ങൾ നേരിടാനും കാരണം.

കഴിഞ്ഞ ദിവസങ്ങളിൽ മമത ബാനർജിയും പ്രശാന്ത് കിഷോറും രാഹുലിനെ വിമർശിച്ചു കൊണ്ട് രംഗത്തുവന്നെങ്കിൽ ഇപ്പോൾ എത്തിയത് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയാണ്. കോൺഗ്രസ് പാർട്ടിക്കും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉവൈസി ഉന്നിയച്ചത്. അടുത്ത ദിവസങ്ങളിൽ തന്നെ കോൺഗ്രസ് നശിച്ച നാമാവശേഷമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലിൽ നടന്ന ചർച്ചക്കിടെയായിരുന്നു ഉവൈസിയുടെ പരാമർശം.

തൃണമൂൽ കോൺഗ്രസിനെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപിപ്പിക്കാനുള്ള പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചർച്ച. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി മമത മത്സരിക്കുന്നതിൽ തെറ്റില്ല. രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ കോൺഗ്രസ് നശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരാണ് രാഹുൽ ഗാന്ധി? എനിക്ക് അദ്ദേഹത്തെ അറിയില്ല. നിങ്ങൾക്കറിയാമെങ്കിൽ പറഞ്ഞുതരൂ.. ചർച്ചക്കിടെ ഉവൈസി ആവശ്യപ്പെട്ടു. എല്ലാ പാർട്ടികളും അവരുടെ എതിർ പാർട്ടിയുടെ ബി. ടീമാണ് ഞങ്ങളെന്നാണ് മുദ്ര കുത്തുന്നത്. രാഹുൽ ഗാന്ധി ചർച്ചക്ക് ഉണ്ടായിരുന്നുവെങ്കിൽ ബിജെപി കുറ്റപ്പെടുത്തുന്നതുപോലെ തന്നെ ഞങ്ങളെ ബി. ടീമാണെന്ന് പറഞ്ഞേനെ. അഖിലേഷ് യാദവാണെങ്കിലും അങ്ങനെത്തന്നെ പറയുമായിരുന്നുവെന്നും ഉവൈസി പറഞ്ഞു.

നേരത്തെ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ രംഗത്തുവന്നിരുന്നു. കോൺഗ്രസ് അധ്യക്ഷസ്ഥാനം ആരുടെയും ദൈവദത്ത അവകാശമല്ലെന്ന് പ്രശാന്ത് കിഷോർ വിമർശിച്ചു. കോൺഗ്രസ് എംപി. രാഹുൽ ഗാന്ധിക്കെതിരെയാണ് പരോക്ഷമായ വിമർശനം.കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന ആശയവും ഇടവും ശക്തമായ പ്രതിപക്ഷത്തിന് അത്യന്താപേക്ഷിതമാണ്. എങ്കിലും, കോൺഗ്രസ് നേതൃത്വം എന്നത് ഒരു വ്യക്തിക്ക് ദൈവത്തമായി ലഭിച്ച അവകാശമല്ല, പത്ത് വർഷത്തിനിടെ 90% തിരഞ്ഞെടുപ്പുകളും പരാജയപ്പെട്ടു നിൽക്കുമ്പോൾ, പ്രത്യേകിച്ചും. പ്രതിപക്ഷ നേതൃസ്ഥാനം ജനാധിപത്യപരമായി തീരുമാനിക്കപ്പെടട്ടെ- പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയും കഴിഞ്ഞദിവസം രാഹുലിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഒരാൾ ഒന്നും ചെയ്യാതിരിക്കുകയും പാതിയിലേറെ സമയം വിദേശത്തുമാണെങ്കിൽ എങ്ങനെയാണ് അയാൾക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താനാവുക എന്നായിരുന്നു മമതയുടെ ചോദ്യം. രാഷ്ട്രീയത്തിന് നിരന്തര കഠിനാധ്വാനം അത്യാവശ്യമാണെന്നും മമത പറഞ്ഞിരുന്നു.

'എതു യുപിഎ' എന്ന ചോദ്യത്തോടെ കോൺഗ്രസിനെ കടന്നാക്രമിച്ചതിനു പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയെ മമതാ ബാനർജി വിമർശിച്ചത്. പകുതി സമയം വിദേശത്തിരുന്നുകൊണ്ട് ആർക്കും രാഷ്ട്രീയ പ്രവർത്തനം നടത്താനാകില്ലെന്നാണ് മുംബൈയിലെ ആശയ വിനിമയത്തിനിടെ മമത പറഞ്ഞത്.

'ഒരാൾ യാതൊന്നും ചെയ്യാതിരിക്കുകയും പകുതി സമയം വിദേശത്തുമാണെങ്കിൽ അയാൾക്ക് എങ്ങനെ രാഷ്ട്രീയ പ്രവർത്തനം നടത്താനാകും' രാഷ്ട്രീയ പ്രവർത്തനത്തിനു തുടർച്ച അനിവാര്യമാണ്' മമത പറഞ്ഞു. പേരെടുത്തു പറയാതെയായിരുന്നു പ്രസംഗം എങ്കിലും മമത ഉന്നമിട്ടതു രാഹുൽ ഗാന്ധിയെയാണെന്ന വാദവുമായി ഒട്ടേറെപ്പേർ രംഗത്തെത്തി. അടുത്തിടെയും രാഹുൽ അവധി ആഘോഷത്തിനായി വിദേശത്തേക്കു പോയിരുന്നു.

'ഇന്ത്യൻ ഭരണഘടന ജനാധിപത്യ വ്യവസ്ഥയിലുള്ളതാണ്. പ്രതിപക്ഷ ഐക്യംകൊണ്ടുമാത്രം ഇവിടെ കാര്യമില്ല. എന്തുകൊണ്ടാണു ഞാൻ കൂടുതൽ യാത്രകൾ നടത്തുന്നത്? ബംഗാൾവിട്ട് എല്ലായിടത്തും ഓടിനടക്കാൻ ആർക്കാണു താൽപര്യം ഉണ്ടാകുക? എല്ലാവരും ഇതേ കാര്യം ചെയ്യുന്നു. അതുകൊണ്ടാണു ഞാനും ഇതു ചെയ്യുന്നത്. ഇവിടെ വെല്ലുവിളിയുണ്ട്.

ഫെഡറൽ സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ് എന്റെ ആവശ്യം. എല്ലാ പ്രാദേശിക പാർട്ടികളും ഒന്നിച്ചുനിന്നാൽ ബിജെപിയെ അനായാസം കീഴ്പ്പെടുത്താം' മമതയുടെ വാക്കുകളെ സദസ്സ് കയ്യടികളോടെയാണ് എതിരേറ്റത്. ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ കൂട്ടായ്മയെ നയിക്കുമോ എന്ന ചോദ്യത്തിന്, വെറുമൊരു പ്രവർത്തകയായി തുടരാനാണു താൽപര്യം എന്നായിരുന്നു മമതയുടെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP