Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞങ്ങളെ ബന്ദികൾ ആക്കിയിരിക്കുന്നു..ഞങ്ങൾക്ക് രാജ്യം വിട്ടുപോകാൻ ആകുന്നില്ല..ഞങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ കഴിയുന്നില്ല; ഇതിലധികം ഇനി സഹിക്കാൻ വയ്യെന്ന് ഉറച്ചുള്ള' അവസാനസമരത്തിന് ഫലം; ഭരണത്തിൽ കടിച്ചുതൂങ്ങിയവർ ഗത്യന്തരമില്ലാതെ ഒടുവിൽ കീഴടങ്ങി; ബെയ്‌റൂട്ടിനെ തകർത്ത 160 ലേറെ പേരുടെ ജീവനെടുത്ത സ്‌ഫോടന പരമ്പര ഉയർത്തിയ ജനരോഷം ആളിപ്പടർന്നപ്പോൾ രാജി വച്ചൊഴിഞ്ഞ് ലെബനനിലെ മന്ത്രിസഭ ; പടിയിറക്കം ടെലിവിഷനിലൂടെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഹസ്സൻ ദിയബ്

'ഞങ്ങളെ ബന്ദികൾ ആക്കിയിരിക്കുന്നു..ഞങ്ങൾക്ക് രാജ്യം വിട്ടുപോകാൻ ആകുന്നില്ല..ഞങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ കഴിയുന്നില്ല; ഇതിലധികം ഇനി സഹിക്കാൻ വയ്യെന്ന് ഉറച്ചുള്ള' അവസാനസമരത്തിന് ഫലം; ഭരണത്തിൽ കടിച്ചുതൂങ്ങിയവർ ഗത്യന്തരമില്ലാതെ ഒടുവിൽ കീഴടങ്ങി; ബെയ്‌റൂട്ടിനെ തകർത്ത 160 ലേറെ പേരുടെ ജീവനെടുത്ത സ്‌ഫോടന പരമ്പര ഉയർത്തിയ ജനരോഷം ആളിപ്പടർന്നപ്പോൾ രാജി വച്ചൊഴിഞ്ഞ് ലെബനനിലെ മന്ത്രിസഭ ; പടിയിറക്കം ടെലിവിഷനിലൂടെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഹസ്സൻ ദിയബ്

മറുനാടൻ മലയാളി ബ്യൂറോ

ബെയ്‌റൂട്ട്: ബെയ്‌റൂട്ടിൽ 160 ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനങ്ങൾ ജനവിശ്വാസം നഷ്ടപ്പെടുത്തിയതോടെ ലെബനനിലെ മുഴുവൻ മന്ത്രിമാരും രാജിവെച്ചു. ടെലിവിഷനിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സ്‌ഫോടനത്തിന് വഴിവച്ചത് നേതാക്കളുടെ അഴിമതിയാണെന്ന ആരോപണം ശരിവച്ച് കൊണ്ടാണ് പ്രധാനമന്ത്രി ഹസ്സൻ ദിയബ് പടിയിറക്കം പ്രഖ്യാപിച്ചത്. തന്റെ സർക്കാർ രാജി വയ്ക്കുകയാണെന്നും ദൈവം ലെബനനെ സംരക്ഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സർക്കാർ രൂപീകരിക്കും വരെ ഇനി കാവൽ ഭരണമായിരിക്കും തുടരുക. തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസ്സൻ അറിയിച്ചു. എല്ലാ മന്ത്രിമാരുടെയും രാജി അറിയിച്ചുള്ള കത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തി പ്രധാനമന്ത്രി ഹസ്സൻ ദിയാബ് കൈമാറി. ഓഗസ്റ്റ് നാലിന് നടന്ന വൻസ്ഫ്‌ടോന പരമ്പരയെതുടർന്ന് സർക്കാരിനെതിരെ വൻപ്രതിഷേധങ്ങളാണ് ഒരാഴ്ചയായി അരങ്ങേറുന്നത്. പൊലീസുമായുള്ള ഏറ്റുമുട്ടലുകൾ തുടർച്ചയായ മൂന്നാം ദിവസമാണ് നടക്കുന്നത്. 160 ലധികം പേർ കൊല്ലപ്പെട്ടുവെന്ന മാത്രമല്ല, 6000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

തുറമുഖത്ത് സുരക്ഷ ഉറപ്പാക്കാതെ കപ്പലിൽ വർഷങ്ങളായി സൂക്ഷിച്ചിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിനും വൻ ആൾനാശത്തിനും ഇടയാക്കിയത്.

സഹികെട്ട് തെരുവിൽ ഇറങ്ങി ജനങ്ങൾ

അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ സർക്കാരിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ബെയ്‌റൂട്ടിലെ തുറമുഖത്ത് നടന്ന സ്‌ഫോടനത്തിൽ നഗരത്തിന്റെ പകുതിയോളം തകർന്നിരുന്നു. ഏകദേശം 3 ലക്ഷത്തോളം പേർക്ക് വീടുകൾ നഷ്ടപ്പെട്ടതായാണ് കണക്ക്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയുടേയും അഴിമതിയുടെയും പ്രത്യക്ഷ ഉദാഹരണമായാണ് ലബനീസ് ജനത ഈ സ്‌ഫോടനത്തെ കാണുന്നത്. അതിന്റെ അനന്തരഫലമായിരുന്നു കലാപവും.

ഒക്ടോബർ മുതൽ തന്നെ സർക്കാരിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ പ്രക്ഷോഭം ശക്തമായിരുന്നു. ഒക്ടോബറിൽ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയതിൽ പിന്നെ ലെബനനിലെ സ്ഥിരം കാഴ്‌ച്ചയാണ് സംഘർഷങ്ങൾ. എന്നാൽ, മുൻപെങ്ങും ഇല്ലാത്തവിധം, ഒരു കൂട്ടം മുൻസൈനികർ ലെബനനിന്റെ വിദേശമന്ത്രാലയത്തിലേക്ക് കടന്നുകയറി അതിന്റെ നിയന്ത്രണം പിടിച്ചെടുത്തു. പിന്നീട് അതിനെ ലെബനീസ് വിപ്ലവത്തിന്റെ ഔദ്യോഗിക കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഓഫീസ് പിടിച്ചെടുക്കുന്നതും വിപ്ലവകേന്ദ്രമായി പ്രഖ്യാപിക്കുന്നതുമൊക്കെ പ്രാദേശിക ടി വി ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. തുടർന്ന് സൈന്യത്തെ സംഭവസ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. ഏകദേശം മൂന്നുമണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന്യം വിദേശമന്ത്രാലയത്തിന്റെ ഓഫീസ് പ്രതിഷേധക്കാരിൽ നിന്നും പിടിച്ചെടുത്തത്.

ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധത്തിന്റെ സിരാകേന്ദ്രമായ രക്തസാക്ഷി ചത്വരത്തിൽ ഒത്തുചേർന്നത്. അവരിൽ ചിലർ സ്‌ഫോടനത്തിൽ മരണമടഞ്ഞവരുടെ ചിത്രങ്ങളും പിടിച്ചിരുന്നു. മരണമടഞ്ഞ നിസ്സഹായരുടെ അതേ വിധി ലെബനനിലെ രാഷ്ട്രീയ നേതാക്കൾക്കും ലഭിക്കണം എന്നായിരുന്നു പലരും ഉറക്കെ വിളിച്ചു പറഞ്ഞിരുന്നത്. ''എന്റെ സർക്കാർ എന്റെ ജനങ്ങളെ കൊന്നു'', ''നിങ്ങൾ അഴിമതിക്കാരായിരുന്നു, ഇപ്പോൾ കൊലപാതകികളുമായി'' എന്നൊക്കെ എഴുതിയ പ്ലക്കാർഡുകളും അവരിൽ പലരുടെയും കൈകളിൽ കാണാമായിരുന്നു.

സാമ്പത്തിക മാന്ദ്യവും കോവിഡും കാര്യങ്ങൾ വഷളാക്കി

സ്‌ഫോടനത്തിൽ മരണമടഞ്ഞവരുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷമാണ് തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെ നടന്ന് പ്രതിഷേധക്കാർ ചത്വരത്തിൽ ഒത്തുകൂടിയത്. ഒക്ടോബർ മുതൽ ഭരണകൂടത്തിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ നടന്നിരുന്നു എങ്കിലും അതൊന്നും ഇത്ര ശക്തിയാർജ്ജിച്ചിരുന്നില്ല. മാറ്റത്തിന് വേണ്ടിയുള്ള ഒരു അവസരമാണിതെന്നായിരുന്നു പ്രതിഷേധക്കാരുടെ അഭിപ്രായം.

കഴിഞ്ഞ വർഷം മദ്ധ്യത്തോടെ തന്നെ ലബനന്റെ സാമ്പത്തികസ്ഥിതി തകർച്ചയിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയിരുന്നു. ഈ വർഷമാദ്യം എത്തിയ കൊറോണ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കി. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ലബനന്റെ അവസ്ഥ ഇത്ര മോശമാക്കിയതെന്ന് പരക്കെ അഭിപ്രായമുണ്ട്. ''ഞങ്ങളെ ബന്ദികളാക്കിയിരിക്കുന്നു, ഞങ്ങൾക്ക് രാജ്യം വിട്ടുപോകാൻ ആകുന്നില്ല, ഞങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ആകുന്നില്ല. ഇതിലധികം ഇനി സഹിക്കാൻ സാധിക്കില്ല'' പ്രതിഷേധക്കാർ പറയുന്നു. ഈ ദുരിതങ്ങൾക്ക് മീതെയണ് ഇപ്പോൾ ബെയ്‌റൂട്ടിൽ ഏകദേശം 3 ലക്ഷം പേർ ഭവനരഹിതരായി തീർന്നത്.

മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ ഫലം

പണ്ട് ലെബനനിൽ നടന്ന അഭ്യന്തരയുദ്ധകാലത്തെ നേതാക്കളാണ് ഇന്ന് ലെബനൻ ഭരിക്കുന്നവരിൽ ഭൂരിഭാഗവും. അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയുള്ള അവർക്ക് കാര്യമായ ഭരണനിർവ്വഹണ ശേഷിയുമില്ല. ആവശ്യമായ സമയത്ത് ആവശ്യമായ തീരുമാനം എടുക്കാത്തതിന്റെ പരിണിതഫലമായിരുന്നു സ്‌ഫോടനം. മാത്രമല്ല, ഫ്രാൻസിന്റെ മുൻ കോളനിയായിരുന്ന ഇവിടെ ഫ്രഞ്ച് പ്രസിഡന്റ് എത്തി പല ദുരിതബാധിത സ്ഥലങ്ങളും സന്ദർശിച്ചെങ്കിലും , പല ലെബനീസ് നേതാക്കളും ഇവിടങ്ങളിൽ വന്നിട്ടില്ലെന്നാണ് സമരക്കാർ പറഞ്ഞത്.

ഇറാനുമായി അടുപ്പമുള്ള ഹിസ്ബുള്ളയുടെ പിന്തുണയോടെയാണ് ലെബനൻ സർക്കാർ നിലനിന്നിരുന്നത്. സ്‌ഫോടനത്തിനു പിന്നാലെ ഞായറാഴ്ച പരിസ്ഥിതി മന്ത്രിയും തിങ്കളാഴ്ച നീതിന്യായ വകുപ്പ് മന്ത്രിയും രാജിവച്ചിരുന്നു. സ്‌ഫോടനത്തിൽ തുറമുഖത്തിന് മാത്രമല്ല ബെയ്‌റുട്ട് നഗരത്തിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. ഏകദേശം 11.5 കോടി ഡോളർ നഷ്ടമാണു പ്രതീക്ഷിക്കുന്നത്. ലെബനന്റെ കസ്റ്റംസ് വകുപ്പ് തലവനും മുൻ തലവനും ഉൾപ്പെടെ ഇരുപതോളം പേരെ സ്‌ഫോടനത്തിന്റെ പേരിൽ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.തീവ്രവാദികളും ഭരണകൂടവും കൈകോർക്കുമ്പോൾ, സാധാരണ പൗരന്മാർ അവഗണിക്കപ്പെടും എന്നതിന്റെ ഉത്തമോദാഹരണമാണ് ലെബനൻ. സഹിക്കാവുന്നതിലപ്പുറം ദുരിതങ്ങളായപ്പോൾ ഒടുവിൽ ജനത തെരുവിലിറങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP