Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തെരേസാ മേയുടെ സന്ദർശനം ഫലം കണ്ടില്ല; പ്രധാനമന്ത്രിപദം രാജിവച്ച കാമറോൺ തന്നെ ഡൽഹിയിൽ എത്തി മോദിയെ കണ്ടു; സച്ചിനെ തട്ടിയെടുക്കുമെന്നും മോദി പ്രസംഗിക്കുന്നിടത്ത് നിൽക്കില്ലെന്നും പറഞ്ഞ് കൈയിലെടുത്ത് മുൻ പ്രധാനമന്ത്രി

തെരേസാ മേയുടെ സന്ദർശനം ഫലം കണ്ടില്ല; പ്രധാനമന്ത്രിപദം രാജിവച്ച കാമറോൺ തന്നെ ഡൽഹിയിൽ എത്തി മോദിയെ കണ്ടു; സച്ചിനെ തട്ടിയെടുക്കുമെന്നും മോദി പ്രസംഗിക്കുന്നിടത്ത് നിൽക്കില്ലെന്നും പറഞ്ഞ് കൈയിലെടുത്ത് മുൻ പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: ഇന്ത്യയുമായി നല്ല ബന്ധം വേണമെന്ന് ഏറ്റവും അധികം ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൻ. ഏറ്റവും വലിയ വിപണിയായ ചൈന ശത്രു പക്ഷത്ത് നീങ്ങുന്നതുകൊണ്ട് രണ്ടാമത്തെ വലിയ വിപണിയെ ഒപ്പം നിർത്താമെന്ന ആഗ്രഹം തന്നെയാണ് പ്രധാനം. മാത്രമല്ല ബ്രെക്‌സിറ്റ് വഴി യൂറോപ്യൻ യൂണിയനിലെ പ്രാധിനിധ്യം നഷ്ടപ്പെടുമ്പോൾ മറ്റു വ്യാപാര പങ്കാളികളെ കണ്ടെത്തിയെ മതിയാവൂ ബ്രിട്ടന്.

അതുകൊണ്ടാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഉടൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്ത്യയിലേയ്ക്ക് പാഞ്ഞത്. മറ്റേത് രാജ്യത്തേയ്ക്കും പോവും മുമ്പായിരുന്നു മേയുടെ സന്ദർശനം. ഡൽഹിയിൽ എത്തിയ മേയോട് പക്ഷേ ഇന്ത്യ ചില ആവശ്യങ്ങൾ ഉന്നയിച്ചു. കുടിയേറ്റ നിമയനത്തിലെ പൊളിച്ചെഴുത്തായിരുന്നു അതിൽ ആദ്യത്തേത്. എന്നാൽ കർക്കശക്കാരിയായ മേ അത് പരിഗണിച്ചതേയില്ല. ഇതുവഴി ഇന്ത്യ- യുകെ ബന്ധത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല എന്നു വിലയിരുത്തപ്പെട്ടു. തുടർന്നാണ് അപേക്ഷയുമായി ബ്രിട്ടന്റെ ബ്രാൻഡ് അംബാസിഡറായ കാമറോൺ വീണ്ടും എത്തിയത്. മോദിയോട് വ്യക്തിപരമായ ബന്ധം പുലർത്തുന്ന കാമറോണിന് ഇന്നലെ ഡൽഹിയിൽ വമ്പൻ വരവേൽപ്പാണ് ലഭിച്ചത്.

ഇന്ത്യയുടെ വീക്ക്‌നസ് എന്താണെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യക്കാരെ സോപ്പിടുന്ന വിധത്തിലായിരുന്നു കാമറോൺ ഡൽഹിയിൽ വച്ച് സംസാരിച്ചതും. ക്രിക്കറ്റിനെ ജീവവായു ആയി കാണുന്ന ഇന്ത്യക്കാരെ കയ്യിലെടുക്കാൻ സച്ചിൻ ടെണ്ടുൽക്കറെ കുറിച്ചാണ് കാമറോൺ സംസാരിച്ചത്. ബ്രിട്ടനിലെ ക്രിക്കറ്റിനെ രക്ഷിക്കാൻ സച്ചിനെ തട്ടിക്കൊണ്ടു പോകാൻ ഉദ്ദേശിക്കുന്നു എന്ന വിധത്തിലാണ് കാമറോൺ പരാമർശം നടത്തിയതും. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് ഡേവിഡ് കാമറണിന്റെ പരാമർശം. ഈ പരാമർശം വഴി ഇന്ത്യക്കാരുടെ ഹൃദയത്തിൽ തന്നെ കാമറോണ് സ്ഥാനം ലഭിക്കുകയുമുണ്ടായി. സച്ചിനും പങ്കെടുത്ത സ്വകാര്യ പരിപാടിയായിരുന്നു ഇത്.

ഇന്ത്യ - യുകെ ബന്ധത്തെക്കുറിച്ചും കാമറൂൺ വാചാലനായി. ഇതിന് പിന്നിലുള്ള ഉദ്ദേശ്യവും ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്നതായിരുന്നു. ഓരോ തവണയും ഇന്ത്യയിലേക്കു വരുമ്പോൾ ഇവിടുത്തെ പുരോഗതിയും സാധ്യതകളും കണ്ട് അതിശയിച്ചിട്ടുണ്ടെന്ന് കാമറൺ പറഞ്ഞു. ഈ സന്ദർഭത്തിലാണ് ക്രിക്കറ്റ് കളിയിൽ ഇരുരാജ്യങ്ങൾക്കുമുള്ള താൽപ്പര്യത്തെക്കുറിച്ച് അദ്ദേഹം വാചാലനായത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് പരമ്പര നോക്കാം.. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ഞങ്ങൾക്കു തെൻഡുൽക്കറെ തട്ടിക്കൊണ്ടുപോയെ പറ്റൂ- കാമറോൺ പറഞ്ഞു.

ജീവിതത്തിൽ പഠിച്ച മൂന്ന് കാര്യങ്ങളും കാമറോൺ പങ്കുവച്ചത് കൗതുകമായി. കാരണം, സ്പോർട്സ് മാൻ സ്പിരിറ്റുള്ള പ്രസിഡന്റായിരുന്നു അമേരിക്കയുടെ ബറാക്ക് ഒബാമ. അദ്ദേഹവുമായി ഒരിക്കലും ഗോൾഫ് കളിക്കരുത് എന്നാണ് കാമറോണിന്റെ വാക്കുകൾ. നിങ്ങൾക്ക് വിജയിക്കാൻ സാധിക്കില്ലെന്നും കാമറോൺ വ്യക്തമാക്കി. ഒബാമയിലെ ഗോൾഫ് കളിക്കാരനെ കുറിച്ചായിരുന്നു മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാക്കുകൾ.

അതേസമയം മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോണിയുമായി ഒരിക്കലും പാർട്ടിക്കു പോകരുത് എന്നും കാമറോൺ തമാശ രൂപേണ പറഞ്ഞുവച്ചു. ഇതിന് കാരണം ഓർക്കുമ്പോൾ വേദിയിൽ ഇരിക്കുന്നവരും ചിരിച്ചു. എന്നും വിവാദങ്ങളുടെ തോഴനായി ജീവിച്ച വ്യക്തിയാണ് ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി. അദ്ദേഹം സംഘടിപ്പിച്ച നിശാപാർട്ടികളിൽ സുന്ദരികളായ സ്ത്രീകളുടെ സാന്നിധ്യം എപ്പോഴും ശ്രദ്ധേയമായിരുന്നു. ഇക്കാര്യം കൂടി ഓർമ്മിപ്പിക്കുകയായിരുന്നു കാമറോൺ.

അതേസമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലെ പ്രാസംഗികനെയാണ് ഡേവിഡ് കാമറോൺ പ്രശംസിച്ചത്. മോദിക്കൊപ്പം ഒരിക്കലും പ്രസംഗിക്കാൻ നി്ൽക്കരുതെന്നായിരുന്നു കാമറോണിന്റെ വാക്കുകൾ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 60,000 പേരുള്ള ജനക്കൂട്ടത്തിനുമുന്നിൽ നിൽക്കരുത് -വാഗ്പാടവവും കഴിവും കൊണ്ട് അദ്ദേഹം ജനങ്ങളുമായി സംവദിക്കുന്നതുപോലെ നിങ്ങൾക്കു ചെയ്യാൻ കഴിയില്ലെന്നായിരുന്നു കാമറോണിന്റെ പ്രശംസ. യുകെ സന്ദർശന വേളയിൽ മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത വേളയിൽ കാമറോണും ആ വേദിയിൽ ഉണ്ടായിരുന്നു. മോദിയെ ശരിക്കും താരമാകുന്നത് അവിടെ വച്ച് കാമറോൺ കാണുകയുമുണ്ടായി.

ഇങ്ങനെ പ്രധാനമന്ത്രി മോദിയെ പുകഴ്‌ത്തിയ ശേഷം അദ്ദേഹവുമായി കൂടിക്കാഴ്‌ച്ച നത്തുകയും ചെയ്തു മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി. ഇരു നേതാക്കളും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ച് ഓർത്തെടുക്കുകയും ചെയ്തു. ഇന്ത്യ-യുകെ ബന്ധം ഇപ്പോഴത്തെ നിലയിൽ നിന്നും ഇനിയും മെച്ചപ്പെടണമെന്ന അഭിപ്രായവും കാമറോൺ മോദിയുമായി പങ്കുവച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടന്നുവെന്നാണ് വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് വ്യക്തമാക്കിയതും. എന്തായാലും കാമറോണിന്റെ ഇന്ത്യാ സന്ദർശനം ഗുണകരമാകുമോ എന്ന് വഴിയെ കണ്ടറിയണം.

ഈ മാസം ആദ്യം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നടത്തിയ ഇന്ത്യ സന്ദർശനത്തിൽ വിജയ് മല്യ ഉൾപ്പെടെയുള്ള കുറ്റവാളികളെ വിട്ടുകിട്ടുന്ന കാര്യവും പ്രധാന ചർച്ച ആയിരുന്നു. ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കും എന്ന സൂചന നൽകിയ തെരേസ മേ മടങ്ങി എത്തിയ ഉടൻ ബ്രിട്ടൻ പിന്നീട് മല്യയെ വിട്ടു നൽകില്ലെന്നാണ് നിലപാടെടുത്തത്ത. ഇതോടെ ബ്രെക്‌സിറ്റ് ക്ഷീണം തീർക്കാൻ തെരേസ കച്ചവടം ലക്ഷ്യമാക്കി നടത്തിയ ഇന്ത്യ ട്രിപ്പ് ഏറെക്കുറെ വെള്ളത്തിലായിരുന്നു. എന്തായാലും ഈ നിലപാട് വഴി ബ്രിട്ടന് സംഭവിക്കാനിരിക്കുന്ന നഷ്ടം ഏറെ വലുതായിരിക്കുമെന്ന സൂചനയുണ്ടായിരുന്നു. ഇതടക്കമുള്ള പ്രശ്‌നങ്ങളെ മറികടക്കാൻ കാമറോണിന്റെ സോപ്പിംഗിലൂടെ കഴിയുമോ എന്ന് വഴിയെ കണ്ടറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP