Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലേഷ്യൻ പൗരന്മാരായ ഹിന്ദുക്കൾക്ക് ഇവിടുത്തെ പ്രധാനമന്ത്രിയേക്കാൾ വിശ്വാസവും കൂറും നരേന്ദ്ര മോദിയോടാണെന്ന വിവാദ പ്രസ്താവന നടത്തിയിട്ടും സാക്കിർ നായിക്കിനെ കൈവിടാതെ മലേഷ്യ; വിവാദ മതപ്രഭാഷകനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി; സാക്കിർ ഈ നാടിന്റെ സ്വത്താണെന്നും ഏതെങ്കിലും രാജ്യം അദ്ദേഹത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മഹാതീർ മുഹമ്മദ്; ഇന്റർപോളിനെപ്പോലും നിസ്സഹായനാക്കി സാക്കിറിന് മലേഷ്യയിൽ സുഖവാസം

മലേഷ്യൻ പൗരന്മാരായ ഹിന്ദുക്കൾക്ക് ഇവിടുത്തെ പ്രധാനമന്ത്രിയേക്കാൾ വിശ്വാസവും കൂറും നരേന്ദ്ര മോദിയോടാണെന്ന വിവാദ പ്രസ്താവന നടത്തിയിട്ടും സാക്കിർ നായിക്കിനെ കൈവിടാതെ മലേഷ്യ; വിവാദ മതപ്രഭാഷകനെ ഇന്ത്യയിലേക്ക്  തിരിച്ചയക്കില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി; സാക്കിർ ഈ നാടിന്റെ സ്വത്താണെന്നും ഏതെങ്കിലും രാജ്യം അദ്ദേഹത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മഹാതീർ മുഹമ്മദ്; ഇന്റർപോളിനെപ്പോലും നിസ്സഹായനാക്കി സാക്കിറിന് മലേഷ്യയിൽ സുഖവാസം

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: മലേഷ്യയിലെ ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയിട്ടും, വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ യാതൊരു നടപടിയെടുക്കാതെ മലേഷ്യൻ സർക്കാർ. മലേഷ്യൻ പൗരന്മാരായ ഹിന്ദുക്കൾക്ക് ഇവിടുത്തെ പ്രധാനമന്ത്രിയേക്കാൾ വിശ്വാസവും കൂറും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്ന സാക്കിർ നായിക്കിന്റെ പ്രസ്തവന നേരത്തെ വൻ വിവാദം സൃഷ്ടിച്ചിരുന്നു. മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രിയും ഇന്ത്യൻ വംശജനുമായ എം കുലശേഖരൻ ഇക്കാര്യത്തിൽ ശക്തമായി പ്രതിഷേധിച്ചിട്ടും, ഇന്ത്യയിൽ മതപരിവർത്തനവും വിദേശനാണ്യവിനിയ ലംഘനവും അടക്കമുള്ള ഗുരുതരമായ കേസുകൾ നേരിടുന്ന നായിക്കിനെ സംരക്ഷിക്കുകയാണ് മലേഷ്യ ചെയ്യുന്നത്.

സാക്കിർ നായിക്കിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ നിരവധി തവണ ആവശ്യപ്പെട്ടിട്ടും മലേഷ്യ അംഗീകരിച്ചിട്ടില്ല. ഇന്നലെ സാക്കിർ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി മുഹാതിർ ബിൻ മുഹമ്മദ് ഒരിക്കൽകൂടി വ്യക്തമാക്കി. ജീവൻ അപകടത്തിലായ സാഹചര്യത്തിൽ അദ്ദേഹം മലേഷ്യയിൽ തന്നെ തുടരുമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞു. 'അദ്ദേഹം ഇന്ന് ഇവിടെയുണ്ട്, എന്നാൽ ഏതെങ്കിലും രാജ്യം അദ്ദേഹത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരെ ഇവിടേക്ക് സ്വാഗതം ചെയ്യുകയാണ്.''- എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. സാക്കിർ ഈ നാടിന്റെ സ്വത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്വേഷ പ്രസംഗത്തെ തുടർന്ന് സാക്കിർ നായികിനെ ഇന്ത്യയിലേക്ക് തന്നെ തിരിച്ചയക്കണമെന്ന ആവശ്യം സർക്കാർ തലത്തിൽ നിന്ന് തന്നെ ഉയർന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യൻ വംശജനായ സാക്കിർ നായിക്ക് വിവാദങ്ങളെ തുടർന്ന് മലേഷ്യയിലേക്ക് കുടിയേറി സ്ഥിരം താമസക്കാരൻ എന്ന പദവി നേടിയ വ്യക്തിയാണ്. എന്നാൽ ഇതേ കുടിയേറ്റക്കാരൻ തന്നെ തലമുറകൾക്ക് മുമ്പ് മലേഷ്യയിൽ കുടിയേറിയ ഇന്ത്യാക്കാരെ ആക്ഷേപിക്കുന്നതിന്റെ വൈരുധ്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു. സാക്കിർ നായിക്കിനെ രാജ്യത്ത് തുടരാൻ അനുവദിക്കരുതെന്ന് മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രി എം കുലശേഖരൻ ആയിരുന്നു ആവശ്യപ്പെത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. മലേഷ്യയിലെ ഹിന്ദുക്കൾക്ക് മലായ് പ്രധാനമന്ത്രിയേക്കാൾ വിശ്വാസവും കൂറും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്ന സാക്കിർ നായികിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. ഇതിന് പിന്നാലെ സാക്കിർ നായികിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കുലശേഖരൻ രംഗത്തെത്തുകയായിരുന്നു.

ഇന്ത്യൻ ഏജൻസികൾ മുൻപ് രണ്ട് തവണ സാക്കിർ നായിക്കിന് വേണ്ടി ഇന്റർപോളിനെ സമീപിച്ചിരുന്നെങ്കിലും രണ്ട് തവണയും ഇന്റർപോൾ ഇന്ത്യയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. സാക്കിർ നായിക്കിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു എൻഫോഴ്‌സ്‌മെന്റ് വീണ്ടും ഇന്റർപോളിനെ സമീപിച്ചത്. സാക്കിർ നായിക്കിനെ മലേഷ്യയിൽ നിന്നും വിട്ടുകിട്ടാനും ഇദ്ദേഹത്തിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മുൻപും രണ്ട് തവണ ഇതേ ആവശ്യം ഇന്ത്യൻ അന്വേഷണ ഏജൻസികൾ ഉന്നയിച്ചിട്ടും ഇന്റർപോൾ വഴങ്ങിയിരുന്നില്ല.

സാമ്പത്തിക തിരിമറി കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ പിന്നെ എല്ലാ അംഗരാജ്യങ്ങളിലുള്ള കുറ്റവാളികളെയും വിട്ടുകൊടുക്കണം.മലേഷ്യ ഇന്റർപോളിന്റെ അംഗരാഷ്ട്രമാണ്. 2010 ൽ ഇന്ത്യയുമായി കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിനുള്ള കരാറിൽ ഇവർ ഒപ്പുവച്ചിട്ടുമുണ്ടായിരുന്നു. എന്നാൽ സാക്കിർ നായികിനെ വിട്ടുനൽകാൻ സാധിക്കില്ലെന്നാണ് മലേഷ്യയും നിലപാടെടുത്തിരിക്കുന്നത്.സാക്കിർ നായിക്ക് വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്. സാക്കിർ നായികിന്റെ 50 കോടിയിലേറെ വില വരുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടുകെട്ടിയിരുന്നു.

സാക്കിർ നായിക്കിന്റെ പ്രസതാവനക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രി എം കുലശേഖരൻ പ്രതികരിച്ചത്. 'നായിക്, മലേഷ്യയ്ക്ക് പുറത്തുനിന്നുള്ളയാളാണ് മാത്രമല്ല അഭയാർത്ഥിയുമാണ്.മലേഷ്യയുടെ പുരാതനമായ ചരിത്രത്തെക്കുറിച്ച് ഒന്നുമറിയാത്ത ഒരാൾക്ക് ഈ നാട്ടിലെ ജനവിഭാഗത്തെപ്പറ്റി മോശം പരാമർശം നടത്താൻ ആരാണ് അനുവാദം നൽകിയത്, ഈ നാടിനോട് അയാൾക്ക് എന്ത് പ്രതിബദ്ധതയാണുള്ളത് ? മലേഷ്യൻ മന്ത്രി ചോദിച്ചു.സ്ഥിരംപൗരത്വമുള്ള ഒരാളിൽ നിന്നുണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ ഈ വിഷയം ക്യാബിനറ്റ് മീറ്റിംഗിൽ ഉന്നയിക്കുമെന്നും കുലശേഖര പറഞ്ഞു. ഇവിടത്തെ ബഹുസ്വരതയേയും സവിശേഷതയ്യാർന്ന ജീവിതശൈലികളേയും അപകടത്തിലാക്കിയാൽ മുസ്ലിം സമൂഹത്തിന്റെ പിന്തുണകിട്ടുമെന്നാണോ ചിന്തിച്ചത്?- മലേഷ്യൻ മന്ത്രി ചോദിച്ചു.

'ഇവിടത്തെ നികുതിദായകരുടെ പണംകൊണ്ടനുഭവിക്കുന്ന സ്വാതന്ത്ര്യവും സുരക്ഷയും മുതലെടുക്കുകയാണ് സക്കീർ നായ്ിക് ചെയ്തിരിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. മറ്റെല്ലാ ഇസ്ലാമികരാജ്യങ്ങളെ അപേക്ഷിച്ച് തികച്ചും സമാധാനപരമായി കഴിയുന്നതിന് കാരണം രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിൽ മികച്ച സൗഹൃദവും ആദരവും സ്വാതന്ത്ര്യം നേടിയതുമുതൽ നിലനിൽക്കുന്നതിനാലാണ്.ഈ നാടിന്റെ പരമോന്നത നിയമം മതേതരവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമാണ് ഇപ്പോൾ ബാരത് മേഖലയുടെ എംപി കൂടിയായ കുലസേഖര ഓർമ്മിപ്പിച്ചു.

സാക്കിർ തീവ്രാവാദത്തിന്റെ മൊത്ത കച്ചവടക്കാരനോ?

മുംബൈയിൽ 1965ൽ ജനിച്ച സാകിർ നായിക്ക് വളരെ ചെറുപ്പത്തിലെ ഇസ്ലാമിക പ്രഭാഷണ രംഗത്ത് എത്തിപ്പെട്ട വ്യക്തിയാണ്. മുംബൈയിലെത്തന്നെ സെന്റ് പീറ്റേഴ്സ്സ് ഹൈസ്‌കൂളിൽ നിന്നുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ശേഷം കിഷിൻചന്ദ് ചെല്ലാറം കോളേജിൽ പഠിച്ചു. വൈദ്യ ബിരുദം നേടിയത് ടോപിവാല നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് നായർ ഹോസ്പിറ്റലിൽ നിന്നായിരുന്നു. പിന്നീട് മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കി. 1991ലാണ് സാക്കിർ നായിക് പ്രബോധനം ആരംഭിക്കുന്നത്. ഐആർഎഫ് സ്ഥാപിക്കുകയും ചെയ്തു. ഫർഹത് നായിക്കാണ് ഭാര്യ.

കണ്ണിൽ നോക്കി മതം മാറ്റാൻ കഴിവുള്ളയാൾ എന്നാണ് സാക്കിർ നായിക്ക് അറിയപ്പെട്ടിരുന്നു. എവിടെ തീവ്രവാദികൾ പടിക്കപ്പെടുന്നുവോ അവിടെ സാക്കർ നായിക്കിന്റെ ലഘുലേഖകൾ കണ്ടെത്തുക എന്നതും ലോകവ്യാപകമായി നടക്കുന്ന പ്രതിഭാസമാണ്. കടുത്ത മതതീവ്രവാദത്തിന്റെ പേരിൽ ഇന്ത്യാ ഗവൺമെന്റ് കുറ്റംചുമത്തിയിരിക്കെ മലേഷ്യയിൽ അഭയംപ്രാപിച്ചിരിക്കുന്നയാളാണ് സാക്കിർനായിക്.

വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്. ഇയാളുടെ 50 കോടിയിലേറെ വില വരുന്ന സ്വത്തുക്കൾ ഇന്ത്യൻ എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടുകെട്ടിയിരുന്നു. സമുദായങ്ങൾക്ക് ഇടയിൽ ഭിന്നത വളർത്തുന്ന തരത്തിലുള്ള പരാമർശങ്ങളുടെയും, ശത്രുത വളർത്താൻ വേണ്ടി നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും പേരിലാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നത്.അതേസമയം കോടികളുടെ സ്വത്തുവകകളാണ് മോദി സർക്കാർ സാക്കിർ നായിക്കിന്റെതായി ഇന്ത്യയിൽനിന്ന് കണ്ടുകെട്ടിയത്. വിവിധ ഘട്ടങ്ങ്ിലായി 50 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ടെന്നാണ് കണക്ക് . മുംബൈ, പൂണെ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. സാക്കിർ നായിക്കിനും അദ്ദേഹത്തിനു കീഴിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐ.ആർ.എഫ്) പ്രവർത്തകർക്കുമെതിരേ 2017 ഒക്ടോബറിൽ എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ നടപടി.

2016 നവംബർ 15 നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്രമന്ത്രിസഭ സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഭീകരസംഘടനകളുമായുള്ള സംശയകരമായ സാമ്പത്തിക ഇടപാട്, തീവ്രവാദം പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര ചാനലായ പീസ് ടീവിയുമായി ദുരൂഹബന്ധം തുടങ്ങിയ ആരോപണങ്ങളെത്തുടർന്നാണ് സാക്കിർ നായിക്കിന്റെ സംഘടനയുടെ പ്രവർത്തനം നിരോധിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാർശ ചെയ്തത്. യുഎപിഎ നിയമപ്രകാരമാണ് വിലക്ക്. നിരോധനത്തെ തുടർന്ന് സംഘടനയുടെ പേരിൽ നായിക്കിന് പ്രസംഗങ്ങൾ നടത്താനോ ഫണ്ടുകൾ സ്വീകരിക്കാനോ സാധിക്കില്ല.

സംഘടനയുടെ പ്രവർത്തനം നിരോധിച്ച കേന്ദ്രനടപടി മുസ്ലിങ്ങൾക്കെതിരായ ആക്രമണമാണെന്നുപറഞ്ഞ് മുസ്ലിങ്ങളെ കൂടെനിർത്താൻ ഒളിവിലിരുന്നുകൊണ്ട് സാക്കിർ നായിക് ശ്രമിച്ചിരുന്നു. എന്നാൽ ഇത് വിലപ്പോകാതിരുന്നപ്പോൾ നോട്ട് നിരോധനത്തെ തുടർന്നുള്ള വിമർശനം മറികടക്കാനാണ് കേന്ദ്രത്തിന്റെ ഈ നടപടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം നിരോധിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. നായികിന്റെ സംഘടനയെ നിരോധിക്കാനുള്ള തീരുമാനം ഇന്ത്യയുടെ ദേശീയ സുരക്ഷ മുൻനിർത്തിയാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. നായിക്കിനും ഐആർഎഫിനും എതിരെ ശക്തമായ കേസുകളാണ് നിലനിൽക്കുന്നതെന്നും കോടതി അന്ന് പറഞ്ഞിരുന്നു

2016 ജൂലൈ 1 - 2 തീയതികളിൽ ധാക്കയിൽ നടന്ന ആക്രമണങ്ങളിലെ പ്രതികളിൽ ഒരാൾ താൻ സാക്കിർ നായിക്കിന്റെ അനുയായിയാണെന്നു വെളിപ്പെടുത്തിയതോടെ ഇയാൾ ഇന്ത്യൻ പൊലീസിന്റെയും ഐബിയൂടെയും നോട്ടപ്പുള്ളിയാവുന്നത്. ഇപ്പോൾ ശ്രീലങ്കൻ ്തീവ്രവാദ ആക്രമണത്തിലെ പ്രതികളിൽനിന്നും സാക്കിർ നായിക്കിന്റെ സൂക്തങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ബ്രിട്ടനും കാനഡയും നേരത്തെതന്നെ സാകിർ നായിക് തങ്ങളുടെ രാജ്യത്തു പ്രവേശിക്കുന്നതിനെ തടഞ്ഞിരുന്നു. മതസ്പർദ്ധ ഉണ്ടാകുമെന്ന സംശയത്താൽ പലരാജ്യങ്ങളും ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ നിരോധിച്ചിട്ടുമുണ്ട്.

ലോകത്തെമ്പാടുമായി ധാരാളം മതപഠന ക്ലാസുകൾ നടത്തുകയും നിരവധി സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാം മതത്തെ ആധുനിക ശാസ്ത്രം, ക്രിസ്തു മതം, മതേതരത്വം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് സാധാരണയായി നായിക്ക് പ്രഭാഷണങ്ങൾ നടത്താറുള്ളത്. ഇവയൊക്കെ മത പരിവർത്തനം ലക്ഷ്യമിട്ടുള്ളതാണെന്ന വെളിപ്പെടുത്തലാണ് സാക്കിർ നായിക്കിനെ കുടുക്കിയത്. അതേസമയം കേരളത്തിൽ മുസ്ലീലീഗ് തൊട്ട് ജമാഅത്തെ ഇസ്ലാമി വരെയുള്ള സകല ഇസ്ലാമിക സംഘടനകളും സാക്കിർ നായിക്കിനെ മോദിസർക്കാർ പീഡിപ്പിക്കുകയാണെന്ന നിലപാടാണ് ഇപ്പോഴുമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP