Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുർക്കിയെ വീണ്ടും ഭരിക്കാൻ ഉർദുഗാൻ; പ്രസിഡന്റായി തുടരും; 52.15 ശതമാനം വോട്ട് നേടി വിജയം ഉറപ്പിച്ചു; 20 വർഷമായി അധികാരത്തിൽ തുടരുന്ന ഉർദുഗാൻ വിജയിച്ചത് പ്രതിപക്ഷം ഉയർത്തിയ ശക്തമായ വെല്ലുവിളിയും ഭരണവിരുദ്ധ വികാരവും അതിജീവിച്ച്; തുടർവിജയം നേടിയത് പാക്കിസ്ഥാനൊപ്പം ചേർന്ന് കടുത്ത ഇന്ത്യാവിരുദ്ധത വിളമ്പിയ നേതാവ്

തുർക്കിയെ വീണ്ടും ഭരിക്കാൻ ഉർദുഗാൻ; പ്രസിഡന്റായി തുടരും; 52.15 ശതമാനം വോട്ട് നേടി വിജയം ഉറപ്പിച്ചു; 20 വർഷമായി അധികാരത്തിൽ തുടരുന്ന ഉർദുഗാൻ വിജയിച്ചത് പ്രതിപക്ഷം ഉയർത്തിയ ശക്തമായ വെല്ലുവിളിയും ഭരണവിരുദ്ധ വികാരവും അതിജീവിച്ച്; തുടർവിജയം നേടിയത് പാക്കിസ്ഥാനൊപ്പം ചേർന്ന് കടുത്ത ഇന്ത്യാവിരുദ്ധത വിളമ്പിയ നേതാവ്

മറുനാടൻ ഡെസ്‌ക്‌

ഇസ്തംബുൾ: തുർക്കിയിൽ വീണ്ടും ഉർദുഗാന്റെ ഭരണം. രണ്ട് പതിറ്റാണ്ടായി ഭരണം കൈയാളുന്ന നേതാവ് വീണ്ടും അധികാരത്തിൽ. 97.94 ശതമാനം വോട്ടെണ്ണിയപ്പോൾ 52.15 ശതമാനം വോട്ട് നേടിയാണ് പീപ്പ്ൾസ് അലയൻസ് സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ റജബ് ത്വയ്യിബ് ഉർദുഗാൻ തെരഞ്ഞെടുക്കപ്പെട്ടത്. എതിരാളി നേഷൻ അലയൻസിന്റെ കെമാൽ കിലിക്ദരോഗ്ലു 47.85 ശതമാനം വോട്ടും നേടി.

പ്രധാനമന്ത്രിയായും പ്രസിഡന്റായും 20 വർഷമായി അധികാരത്തിൽ തുടരുന്ന ഉർദുഗാൻ പ്രതിപക്ഷം ഉയർത്തിയ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് വിജയം കൈപ്പിടിയിലൊതുക്കിയത്. അതേസമയം, പ്രധാന നഗരങ്ങളായ അങ്കാറയിലും ഇസ്താംബുളിലും കിലിക്ദരോഗ്ലുവാണ് മുന്നിൽ.

ഞായറാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ 85.09 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആകെ 6.42 കോടി വോട്ടർമാരാണുണ്ടായിരുന്നത്. മെയ്‌ 14ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ആർക്കും വിജയിക്കാനാവശ്യമായ 50 ശതമാനം വോട്ട് ലഭിക്കാതിരുന്നതിനെ തുടർന്നാണ് റൺ ഓഫ് വേണ്ടി വന്നത്.

മിക്കയിടങ്ങളിലും പോളിങ് ബൂത്തുകൾ തുറക്കുന്നതിന് മുമ്പ് തന്നെ ജനങ്ങൾ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ 88.8 ശതമാനമായിരുന്നു പോളിങ്. 25 ലക്ഷം വോട്ടുകൾക്കാണ് ഉർദുഗാൻ അന്ന് ലീഡ് ചെയ്തത്. ആദ്യ റൗണ്ടിൽ വോട്ട് രേഖപ്പെടുത്താതിരുന്ന 80 ലക്ഷം പേരിലായിരുന്നു രണ്ടാം ഘട്ടത്തിൽ ഇരുസ്ഥാനാർത്ഥികളുടെയും പ്രതീക്ഷ. വോട്ടെടുപ്പിന് മുമ്പ് തന്റെ ടെക്സ്റ്റ് മെസേജുകൾ വോട്ടർമാരിൽ എത്തുന്നതിൽനിന്ന് തടഞ്ഞതായി പ്രതിപക്ഷ സ്ഥാനാർത്ഥി ആരോപിച്ചു.

അതേസമയം, പ്രസിഡന്റിന്റെ സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. വോട്ടുചോർച്ച ഇല്ലെന്ന് ഉറപ്പാക്കാൻ പ്രതിപക്ഷം നാല് ലക്ഷത്തോളം സന്നദ്ധ പ്രവർത്തകരെയും രംഗത്തിറക്കിയിരുന്നു. ആറു പ്രതിപക്ഷ പാർട്ടിയുടെ സംയുക്ത സ്ഥാനാർത്ഥിയായാണ് കെമാൽ കിലിച്ദാറോലുവ് മത്സരിച്ചത്.

വിജയിച്ചത് ഇന്ത്യാ വിരുദ്ധനായ നേതാവ്

കടുത്ത ഇന്ത്യാ വിരുദ്ധൻ കൂടിയാണ് വിജയിച്ചു കയറിയ തുർക്കി പ്രസിഡന്റ് എർദോഗാൻ. ഇന്ത്യയിൽ ബിജെപി മുൻ വക്താവ് നുപുർ ശർമ്മ നടത്തിയെന്ന് പറയുന്ന പ്രവാചക നിന്ദാ പ്രശ്‌നം കത്തിക്കാനും തുർക്കി നോക്കിയിരുന്നു. സംഭവത്തിൽ ഇന്ത്യൻ അംബാസിഡറെ വിളിച്ചു വരുത്തി തുർക്കി പ്രതിഷേധം അറിയിച്ചിരുന്നു. ജമ്മുകശ്മീർ വിഷയം മുൻനിർത്തിയാണ് തുർക്കിയുടെ പ്രചാരണം നടത്തിയത്. യുദ്ധസമാനമായ കുറ്റകൃത്യവും മനുഷ്യാവകാശ ലംഘനവുമാണ് ഇന്ത്യൻ സൈന്യം ജമ്മുകശ്മീരിൽ നടത്തുന്നതെന്നും ആഗോള തലത്തിൽ മുസ്ലിം വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന ക്രൂരതകളുടെ ഉദാഹരണമാണ് കശ്മീരിൽ ഇന്ത്യൻ സൈന്യവും നടത്തുന്നതെന്നാണ് തുർക്കി ആരോപിച്ചത്.

ജമ്മുകശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ ക്രൂരതകൾ അന്താരാഷ്ട്രതലത്തിൽ അന്വേഷണ വിധേയമാക്കണമെന്നാണ് തുർക്കിയുടെ ആവശ്യം. ബ്രിട്ടന്റെ മെട്രോപോളീറ്റൻ പൊലീസ് വാർ ക്രൈം വിഭാഗത്തിന്, ഇന്ത്യക്കെതിരായ അന്വേഷണം നടത്തണമെന്ന് കാണിച്ച് ഇവർ നേരത്തെ അപേക്ഷ നൽകിയിരുന്നു.

ഇതിന് കുടപിടിക്കാൻ സ്റ്റോക് വൈറ്റ് ഇന്റർനാഷണൽ ലോ ഫേം എന്ന സംഘടനയാണ് ഇസ്താൻബുൾ കേന്ദ്രീകരിച്ച് ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. എന്നാൽ തുർക്കിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് ഇന്ത്യൻ എംബസി രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാൻ സ്ഥിരമായി ഉന്നയിക്കുന്ന വിഷയമാണിതെന്നും എംബസി അധികൃതർ പറഞ്ഞു. യമനിലെ ഇസ്ലാമിക ഭീകരർക്കെതിരെ സൗദിയും യു.എ.ഇയും നടത്തിയ ആക്രമണങ്ങൾ അന്വേഷിക്കണമെന്ന ആവശ്യവുമായി ഇതേ സംഘടന രംഗത്തെത്തിയതും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

ഡൽഹി കലാപ കാലത്ത് മുസ്ലിങ്ങളെ ഡൽഹിയിൽ കൂട്ടക്കൊല ചെയ്യുകയാണെന്ന് എർദോഗാൻ പറഞ്ഞത്. ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെയാണ് ലോകസമാധാനം കൊണ്ടു വരുകയെന്നും എർദോഗാൻ ചോദിച്ചു. ഇന്ത്യയിൽ മുസ്ലിം കൂട്ടക്കൊല സാധാരണ പോലെയായി. ഡൽഹിയിൽ മുസ്ലിങ്ങളെ അക്രമിച്ച ആൾക്കൂട്ടം സ്വകാര്യ ട്യൂഷൻ സെന്ററിൽ പഠിക്കാൻ പോയ കുട്ടികളെ പോലും ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തല്ലിച്ചതച്ചെന്നും എർദോഗാൻ പറഞ്ഞു. ഇങ്ങനെയുള്ള ഒരു രാജ്യമാണോ ലോകസമാധാനം കൊണ്ടു വരാൻ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.ജനസംഖ്യ കൂടിയതു കൊണ്ടു മാത്രം ഒരു രാജ്യവും ശക്തമാകില്ല. അതല്ല ഒരു രാജ്യത്തിന്റെ ശക്തിയെ നിർണയിക്കുന്നതെന്നും എർദോഗാൻ പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ കുറേ വർഷങ്ങളായി ആഭ്യന്തര വിദേശരംഗങ്ങളിൽ ഇസ്ലാമിക നയം തന്നെയാണ് എർദോഗാൻ പുറത്തെടുത്തിട്ടുള്ളത്. അത്താ തുർക്കിന്റെ രാജ്യം. ലോകത്തെ ഞെട്ടിച്ച ഖിലാഫത്ത് മൂവ്‌മെന്റിന് കാരണമായ രാജ്യം. കമാൽപാഷയുടെ കാലത്ത് തീർത്തും മതേതരമായിരുന്ന രാജ്യം. എന്നാൽ 2003ൽ അധികാരത്തിലേറിയ എർദോഗാൻ പതുക്കെ പതുക്കെ, ആ മതരാജ്യത്തെ പുർണ്ണമായും ഇസ്ലാമികവത്ക്കരിക്കയാണ് ചെയ്തത്.

ഇസ്ലാമിക രാജ്യമാക്കി തുർക്കിയെ പ്രഖ്യാപിക്കാൻ ഭരണഘടന തന്നെ മാറ്റി എഴുതുകയും ശരി അത്ത് നിയമം പ്രാബല്യത്തിലാക്കിയുമാണ് എർദ്ദോഗൻ ഭരണം നടത്തിയതു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പള്ളി മോസ്‌ക്ക് ആക്കി മാറ്റിയത്. ലോക വ്യാപകമായി പ്രതിഷേധം അലയടിച്ചിട്ടും, മാർപ്പാപ്പവരെ പ്രസ്താവന പുറപ്പെടുവിച്ചിട്ടും, എർദോഗാൻ നിലപാട് മാറ്റിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP