Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സവാഹിരി വധിച്ച് എല്ലാം വെടിപ്പാക്കി സിഐഎ മടങ്ങിയിട്ടും താലിബാൻ ഒന്നുമറിഞ്ഞില്ല; സവാഹിരിയെ വധിച്ചെന്ന യു.എസ് പ്രഖ്യാപനത്തിന് തെളിവ് ലഭിച്ചിട്ടില്ലെന്നും അന്വേഷിച്ചു വരികയാണെന്നും താലിബാൻ വക്താവ്; അനുമതി തേടാതെ ആക്രമണം നടത്തിയത് ദോഹ കരാറിന്റെ ലംഘനമെന്നും താലിബാൻ

സവാഹിരി വധിച്ച് എല്ലാം വെടിപ്പാക്കി സിഐഎ മടങ്ങിയിട്ടും താലിബാൻ ഒന്നുമറിഞ്ഞില്ല; സവാഹിരിയെ വധിച്ചെന്ന യു.എസ് പ്രഖ്യാപനത്തിന് തെളിവ് ലഭിച്ചിട്ടില്ലെന്നും അന്വേഷിച്ചു വരികയാണെന്നും താലിബാൻ വക്താവ്; അനുമതി തേടാതെ ആക്രമണം നടത്തിയത് ദോഹ കരാറിന്റെ ലംഘനമെന്നും താലിബാൻ

മറുനാടൻ ഡെസ്‌ക്‌

കാബൂൾ: അഫ്ഗാനിസ്താനിൽ അൽഖാഇദ നേതാവ് അയ്മൻ അൽ സവാഹിരിയെ വധിച്ചു സിഐഎ സംഘം നാടുവിട്ടിട്ടും താലിബാൻ ഒന്നുമറിഞ്ഞിട്ടില്ല. സവാഹിരിയെ വധിച്ചെന്ന യു.എസ് പ്രഖ്യാപനത്തിന് തെളിവ് ലഭിച്ചിട്ടില്ലെന്നും സംഭവം അന്വേഷിച്ചുവരുകയാണെന്നും രാജ്യം നിയന്ത്രിക്കുന്ന താലിബാൻ പ്രതികരിച്ചു. 'യു.എസ് അവകാശവാദത്തെ കുറിച്ച് ഭരണകൂടത്തിനോ താലിബാൻ നേതൃത്വത്തിനോ അറിവുണ്ടായിരുന്നില്ല. കൊല്ലപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല''- യു.എന്നിലെ താലിബാൻ പ്രതിനിധി സുഹൈൽ ശാഹീൻ പറഞ്ഞു. അവകാശവാദത്തിന്റെ സാധുത ഉറപ്പാക്കാൻ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം ദോഹയിൽ കൂട്ടിച്ചേർത്തു.

ഞായറാഴ്ച രാവിലെ മിസൈൽ ആക്രമണം നടന്നിട്ടും താലിബാൻ നേതൃത്വം ഇതുവരെ പ്രതികരിച്ചിരുന്നില്ല. സവാഹിരി കാബൂളിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുമില്ല. മാസങ്ങളോളം കാബൂളിലെ അതിസുരക്ഷ മേഖലയിൽ കഴിഞ്ഞ സവാഹിരി താലിബാന്റെ തണലിലാണ് കഴിഞ്ഞിരുന്നതെന്ന് യു.എസ് ആരോപിച്ചിരുന്നു. അഫ്ഗാൻ മണ്ണിൽ താലിബാന്റെ അനുമതി തേടാതെ ആക്രമണം നടത്തിയത് ദോഹ കരാറിനെതിരാണെന്ന് താലിബാനും തിരിച്ചടിച്ചു. ഇതിന്റെ തുടർച്ചയായാണ് പുതിയ പ്രസ്താവന.

2001ലെ ലോകവ്യാപാര കേന്ദ്രം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരരിൽ ഒരാളായി കരുതപ്പെടുന്ന സവാഹിരിയുടെ തലക്ക് 2.5 കോടി ഡോളർ യു.എസ് വിലയിട്ടിരുന്നു. ഏറെയായി ഒളിവിൽ കഴിഞ്ഞതിനൊടുവിലാണ് കാബൂളിൽ വെച്ച് 'ഹെൽഫയർ' മിസൈലുകൾ സവാഹിരിയെ ഇല്ലാതാക്കിയത്. കാബൂളിലെവീട്ടിൽ യു.എസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽഖാഇദ തലവനെ വധിച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് പ്രഖ്യാപിച്ചത്. കാബൂളിൽ അൽഖാഇദ നേതാവിന് അഭയം നൽകി താലിബാൻ ദോഹ ഉടമ്പടിയുടെ ലംഘനമാണ് നടത്തിയതെന്നും മറ്റു രാജ്യങ്ങളുടെ സുരക്ഷക്കു ഭീഷണിയായി അഫ്ഗാൻ പ്രദേശം ഭീകരർക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ലോകത്തോട് ആവർത്തിക്കുന്നതായും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് വ്യോമാക്രമണം സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, 2020 ഫെബ്രുവരി 29ന് ഖത്തറിൽ ഇരുവിഭാഗവും ഒപ്പിട്ട കരാർ യു.എസ് ലംഘിച്ചതായി അദ്ദേഹം ആരോപിച്ചു.'താലിബാൻ സുരക്ഷ, രഹസ്യാന്വേഷണ ഏജൻസികൾ സംഭവം അന്വേഷിച്ചു. അവരുടെ പ്രാഥമിക അന്വേഷണത്തിൽ ആക്രമണം നടത്തിയത് അമേരിക്കൻ ഡ്രോണുകളാണെന്ന് കണ്ടെത്തിയതായും മുജാഹിദ് പ്രസ്താവനയിൽ പറഞ്ഞു.

അൽ ഖായ്ദ മേധാവി അയ്മൻ അൽ സവാഹിരിയുടെ വധം ആസൂത്രണം ചെയ്യാൻ അമേരിക്കൻ ചാരസംഘടനയായ സിഐഎക്ക് സഹായമായത് അദ്ദേഹം മുടങ്ങാതെ പിന്തുടർന്ന ദിനചര്യയാണെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. സവാഹിരി എല്ലാ ദിവസവും പുലർച്ചെ ബാൽക്കണിയിൽ ഒറ്റയ്ക്കിരുന്ന് വായിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. ഇതാണ് ദൗത്യം കൃത്യമായി നടപ്പാക്കാൻ സിഐഎയെ സഹായിച്ചത്.

ഏപ്രിലിൽ സവാഹിരി കാബൂളിലെ ഭവനത്തിൽ ഉണ്ടെന്ന് ഉറപ്പാക്കിയശേഷം വീടിന്റെയും പരിസരത്തിന്റെയും മാതൃകയുണ്ടാക്കി സിഐഎ തയ്യാറെടുപ്പുകൾ തുടങ്ങി. ഒസാമ ബിൻ ലാദനെ വധിച്ചപ്പോൾ ഉപയോഗിച്ച അതേ പ്രവർത്തനരീതിയാണ് പിന്തുടർന്നത്. ഒരിക്കലും വീടുവിട്ട് പുറത്തുപോകാത്ത സവാഹിരി വായിക്കാനായി നിത്യേന ബാൽക്കണിയിലെത്തുന്നത് അവസരമാക്കുകയായിരുന്നു. അതേസമയം, സവാഹിരി അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്നതിനെപ്പറ്റി അറിവില്ലായിരുന്നെന്ന് ഐക്യരാഷ്ട്ര സംഘടന പ്രതികരിച്ചു.

ഭീകരവാദത്തിനെതിരെ യുഎൻ കടുത്ത നിലപാട് തുടരും. എന്നാൽ, ഇതിനെ ചെറുക്കാനുള്ള പ്രവർത്തനം അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് മാത്രം നടപ്പാക്കാൻ അംഗരാജ്യങ്ങൾ തയ്യാറാകണമെന്നും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റീഫൻ ദുജാറിക് വ്യക്തമാക്കി.അതിനിടെ, സവാഹിരിയുടെ വധത്തിന് പ്രതികാരമായി പ്രത്യാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നും വിദേശയാത്രാ വേളയിൽ പൗരർ ജാഗ്രത പാലിക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. ലോകമെമ്പാടുമുള്ള അമേരിക്കക്കാരും എംബസികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.

2006 ജനുവരിയിൽ സവാഹിരി എത്തുന്നതായി സംശയിച്ച് പാക്കിസ്ഥാൻ ഗോത്രമേഖലയായ ബജൗറിലെ ഗ്രാമമായ ഡമഡോലയിലെ ഒരു വീടിനുനേരെ സിഐ.എ പ്രിഡേറ്റർ ഡ്രോണുകൾ മിസൈലുകൾ തൊടുത്തുവിട്ടിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു. അന്ന് സവാഹിരിക്കു പകരം 18 ഗ്രാമവാസികളാണ് കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP