Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൊഫോഴ്‌സ് ഇടപാടിനെക്കുറിച്ചുള്ള പ്രണബിന്റെ പരാമർശം പ്രസിദ്ധീകരിച്ച സ്വീഡിഷ് പത്രത്തെ ഇന്ത്യ താക്കീത് ചെയ്തു; പ്രസ്താവന ഒഴിവാക്കിയില്ലെങ്കിൽ രാഷ്ട്രപതിയുടെ സന്ദർശനം റദ്ദാക്കുമെന്നും മുന്നറിയിപ്പ്

ബൊഫോഴ്‌സ് ഇടപാടിനെക്കുറിച്ചുള്ള പ്രണബിന്റെ പരാമർശം പ്രസിദ്ധീകരിച്ച സ്വീഡിഷ് പത്രത്തെ ഇന്ത്യ താക്കീത് ചെയ്തു; പ്രസ്താവന ഒഴിവാക്കിയില്ലെങ്കിൽ രാഷ്ട്രപതിയുടെ സന്ദർശനം റദ്ദാക്കുമെന്നും മുന്നറിയിപ്പ്

സ്‌റ്റോക്‌ഹോം: ബൊഫോഴ്‌സ് ആയുധ ഇടപാടിനെക്കുറിച്ചുള്ള രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പരാമർശം പ്രസിദ്ധീകരിച്ച സ്വീഡിഷ് പത്രത്തിന് ഇന്ത്യയുടെ താക്കീത്. പരാമർശം ഒഴിവാക്കിയില്ലെങ്കിൽ അടുത്തു നടക്കാനിരിക്കുന്ന രാഷ്ട്രപതിയുടെ സ്വീഡൻ സന്ദർശനം അനിശ്ചിതത്വത്തിലാകുമെന്നും ഇന്ത്യ മുന്നറിയിപ്പുനൽകി.

സ്റ്റോക്ക്‌ഹോമിലെ ഇന്ത്യൻ അംബാസഡർ ബനശ്രീ ബോസ് ഹാരിസൺ ആദ്യം ഫോണിൽ വിളിച്ചാണ് അഭിമുഖത്തിലെ ബോഫോഴ്‌സ് പരാമർശങ്ങൾ ഒഴിവാക്കി പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ഡെയ്ജൻസ് നെയ്‌ഹെറ്റർ ദിനപത്രം പറയുന്നു. ഇന്ത്യയുടെ നിർദ്ദേശം തള്ളിയ പത്രം അഭിമുഖം അപ്പാടെ പ്രസിദ്ധീകരിക്കുകയായിരുന്നു.

ബൊഫോഴ്‌സ് ആയുധ ഇടപാട് അഴിമതിയല്ലെന്ന രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പരാമർശം പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. അഭിമുഖം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സ്വീഡനിലെ ഇന്ത്യൻ അംബാസിഡറാണ് രാഷ്ട്രപതിയുടെ ബൊഫോഴ്‌സ് പരാമർശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. പരാമർശം പ്രസിദ്ധീകരിച്ചാൽ രാഷ്ട്രപതിയുടെ സ്വീഡിഷ് സന്ദർശനം റദ്ദ് ചെയ്യേണ്ടി വരുമെന്നും അവർ പറഞ്ഞതായി ദിനപത്രം പറയുന്നു.

അതിനിടെ, ഇന്ത്യൻ അംബാസിഡർ ബനശ്രീ ബോസ് ഹാരിസൺ സ്വീഡന് എഴുതിയ കത്ത് പുറത്തുവന്നിട്ടുണ്ട്. ബൊഫോഴ്‌സ് ആയുധ ഇടപാടിനെക്കുറിച്ച് രാഷ്ട്രപതി അനൗപചാരികമായി പറഞ്ഞ കാര്യങ്ങളാണ് അഭിമുഖത്തിൽ ഉൾപ്പെടുത്തിയത്. ബൊഫോഴ്‌സിനെക്കുറിച്ച് ചോദിച്ച മൂന്നാമത്തെ ചോദ്യം ആദ്യ ചോദ്യമായും അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചുവെന്ന് അംബാസിഡർ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അഭിമുഖത്തിനിടെ രാഷ്ട്രപതി നിരവധി തവണ സ്വീഡന് പകരം സ്വിറ്റ്‌സർലൻഡ് എന്ന് പറഞ്ഞതിനെ അഭിമുഖത്തിനൊടുവിൽ വൊളൊഡാർസ്‌കി പരിഹസിച്ചെന്നും അംബാസിഡർ കുറ്റപ്പെടുത്തുന്നു. ഇത് മാദ്ധ്യമധർമ്മത്തിന് നിരക്കാത്തതാണ്. അഭിമുഖം വെട്ടിച്ചുരുക്കി ദിനപത്രം പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചെന്നും ഇന്ത്യ ആരോപിച്ചു.

അതേസമയം, ഇന്ത്യയുടെ ആവശ്യം നിരാകരിക്കുകയാണ് പത്രം ചെയ്തത്. 'അഴിമതി എങ്ങനെ ഒഴിവാക്കാം എന്നതുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കുമ്പോഴാണ് ബൊഫോഴ്‌സ് കേസ് കടന്നുവന്നത്. ബൊഫോഴ്‌സ് ആയുധ ഇടപാടിനെക്കുറിച്ച് രാഷ്ട്രപതി വലിയ കാര്യത്തിലും അസ്വസ്ഥനായുമാണ് സംസാരിച്ചത്.' ദിനപത്രത്തിന്റെ പത്രാധിപർ പീറ്റർ വൊളൊഡാർസ്‌കി പറഞ്ഞു.

അഭിമുഖം പ്രസിദ്ധീകരിച്ച ശേഷം ഇന്ത്യയിൽ നിന്നും വലിയ പ്രതികരണമാണ് ലഭിച്ചത്. അഭിമുഖം വലിയ താൽപ്പര്യത്തോടെയാണ് ഇന്ത്യക്കാർ വീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. അംബാസിഡറുടെ പ്രതികരണം ദുഃഖകരമായി. തങ്ങൾ(ദിനപത്രം) രാഷ്ട്രത്തലവനോട് ഏതെല്ലാം ചോദ്യങ്ങൾ ചോദിക്കണമെന്നും അതിൽ ഏതെല്ലാം ഉത്തരങ്ങൾ പ്രസിദ്ധീകരിക്കണമെന്നും സംബന്ധിച്ച് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രതിനിധി നിർദേശിക്കുന്നത് അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ബൊഫോഴ്‌സ് ആയുധ ഇടപാട് അഴിമതിയല്ലെന്നായിരുന്നു രാഷ്ട്രപതി പ്രണബ് മുഖർജി അഭിമുഖത്തിൽ പറഞ്ഞത്. ഒരു ഇന്ത്യൻ കോടതിയും അങ്ങനെ പറഞ്ഞിട്ടില്ല. കേസിൽ മാദ്ധ്യമ വിചാരണ മാത്രമാണ് നടന്നതെന്നും രാഷ്ട്രപതി ആരോപിച്ചു.

'ബൊഫോഴ്‌സ് ഇടപാട് അഴിമതിയാണെന്ന് തെളിഞ്ഞിട്ടില്ല. ആയുധ ഇടപാട് അഴിമതിയാണെന്ന് ഒരു ഇന്ത്യൻ കോടതിയും പറഞ്ഞിട്ടില്ല. ഏറെകാലം രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായിരുന്ന ആളാണ് ഞാൻ. എന്റെ കീഴിലുണ്ടായിരുന്ന സൈനിക മേധാവിമാർ എല്ലാവരും ബൊഫോഴ്‌സ് തോക്കുകൾ തങ്ങൾക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ലതാണെന്നാണ് വിലയിരുത്തിയത്. ഇന്ത്യൻ സൈന്യം ഇപ്പോഴും ഇത് ഉപയോഗിക്കുന്നുണ്ട്' പ്രണബ് പറഞ്ഞു. ബൊഫോഴ്‌സ് ഇടപാട് അഴിമതിയാണെന്ന് മാദ്ധ്യമങ്ങൾ അപവാദം പ്രചരിപ്പിക്കുകയാണോ എന്ന് ചോദിച്ചപ്പോൾ രാഷ്ട്രപതിയുടെ പ്രതികരണം ഇതായിരുന്നു 'അതെനിക്കറിയില്ല. എന്നാൽ മാദ്ധ്യമങ്ങളാണ് ഇടപാട് അഴിമതിയാണെന്ന് പറഞ്ഞത്. എന്നാൽ ഇതുവരെ ഒരു ഇന്ത്യൻ കോടതിയും ഇടപാട് അഴിമതിയാണെന്ന് പറഞ്ഞിട്ടില്ല'

1986 മാർച്ച് 24നാണ് ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുലച്ച ബോഫോഴ്‌സ് ആയുധ ഇടപാട് നടന്നത്. 285 മില്യൺ ഡോളറിന്റെ (1437 കോടിയുടെ) കരാറിൽ രാജീവ് ഗാന്ധിയുടെ സുഹൃത്തും ഇറ്റലിയിലെ ആയുധ വ്യാപാര ഇനടനിലക്കാരനായ ഒട്ടാവിയോ ക്വട്ട്‌റോച്ചിയും 40 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ബൊഫോഴ്‌സ് ഇടപാട് വിവാദമായതിനെ തുടർന്ന് മൂന്ന് വർഷത്തിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP