Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പേരുകേട്ട പെണ്ണുപിടിയൻ; വായിൽ തോന്നുന്നത് വിളിച്ചുപറയുന്ന ഡിപ്ലോമസിയറിയാത്ത ബഫൂണെന്ന് പേരുദോഷം; നേതൃനിരയിലേക്ക് ഉയർന്നത് ബ്രക്സിറ്റിനെ അനുകൂലിച്ചതുകൊണ്ടുമാത്രം; ഭൂരിപക്ഷമില്ലാത്ത ഞാണിന്മേൽ കളി മടുത്ത് ഇടക്കാല തിരഞ്ഞെടുപ്പിനിറങ്ങിയ ധീരതയ്ക്ക് കൈയടി; മാർഗരറ്റ് താച്ചർക്കുശേഷം ഏറ്റവും ജനപ്രിയനായ നേതാവായി ബോറിസ് മാറിയ കഥ

പേരുകേട്ട പെണ്ണുപിടിയൻ; വായിൽ തോന്നുന്നത് വിളിച്ചുപറയുന്ന ഡിപ്ലോമസിയറിയാത്ത ബഫൂണെന്ന് പേരുദോഷം; നേതൃനിരയിലേക്ക് ഉയർന്നത് ബ്രക്സിറ്റിനെ അനുകൂലിച്ചതുകൊണ്ടുമാത്രം; ഭൂരിപക്ഷമില്ലാത്ത ഞാണിന്മേൽ കളി മടുത്ത് ഇടക്കാല തിരഞ്ഞെടുപ്പിനിറങ്ങിയ ധീരതയ്ക്ക് കൈയടി; മാർഗരറ്റ് താച്ചർക്കുശേഷം ഏറ്റവും ജനപ്രിയനായ നേതാവായി ബോറിസ് മാറിയ കഥ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രക്സിറ്റ് എന്നൊരു പ്രതിസന്ധി ബ്രിട്ടൻ നേരിട്ടില്ലായിരുന്നെങ്കിൽ, ഒരുപക്ഷേ ബോറിസ് ജോൺസണിന്റെ രാഷ്ട്രീയജാതകത്തിൽ ഒരു മന്ത്രിക്കപ്പുറം വളർച്ച ഉണ്ടാകുമായിരുന്നില്ല. 2016-ലെ ഹിതപരിശോധനയ്ക്കുശേഷം ബ്രിട്ടനിലുണ്ടായ മാറിമറിഞ്ഞ രാഷ്ട്രീയ ഭൂമികയാണ് ബോറിസിന് വളക്കൂറുള്ള മണ്ണ് നൽകിയതും വളരാൻ ഊർജം പകർന്നതും. തെരേസ മേയുടെ വിശ്വസ്തനായി കാബിനറ്റിൽ ശക്തിതെളിയിച്ച ബോറിസ്, പിന്നീട് തെരേസയ്ക്കുമീതെ പാർട്ടിയിൽ കരുത്തുനേടി. തെരേസ രാജിവെച്ചപ്പോൾ പ്രധാനമന്ത്രി പദത്തിലേക്ക് സ്വാഭാവികമായും ബോറിസ് ഉയർന്നുവന്നു. ബ്രക്സിറ്റ് വോട്ട് പലകുറി പാർലമെന്റിൽ പരാജയപ്പെട്ടപ്പോൾ ഇടക്കാല തിരഞ്ഞെടുപ്പെന്ന ഞാണിന്മേൽക്കളിക്ക് ധൈര്യപൂർവം ഇറങ്ങിപ്പുറപ്പെട്ട ബോറിസ്, ഇപ്പോൾ മാർഗരറ്റ് താച്ചറിനുശേഷം കൺസർവേറ്റീവ് പാർട്ടിക്ക് ഏറ്റവും വലിയ വിജയം നേടിക്കൊടുത്ത വീരനായകനായി മാറുകയാണ്.

തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും എക്സിറ്റ് പോൾ സൂചിപ്പിക്കുന്നത് ബോറിസ് ജോൺസൺ പ്രധാനമന്ത്രി കസേരയിൽ ഇനി വർഷങ്ങളോളം ഇരുപ്പുറപ്പിക്കുമെന്നുതന്നെയാണ്. അതും ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് സ്വന്തമാക്കിക്കൊണ്ടുതന്നെ. ഈ നിലയിലേക്ക് അദ്ദേഹം വളരുമെന്ന് ഒരുപക്ഷേ മൂന്നുവർഷം മുമ്പുവരെ ആരും ചിന്തിച്ചിരിക്കില്ല. ഒരുപക്ഷേ, ബോറിസ് പോലും. എന്നാൽ, വിവാഹേതര ബന്ധങ്ങളുടെ പേരിൽ കുപ്രസിദ്ധനായ രാഷ്ട്രീയ നേതാവിൽനിന്ന് ബ്രിട്ടനിലാകെ ജനപ്രിയനായ നേതാവിലേക്ക് അതിവേഗം ബോറിസ് വളരുകയായിരുന്നു.

ബോറിസിന്റെ പൂർവകാലം അപവാദങ്ങൾ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ പൊതുജീവിതത്തെക്കാൾ സ്വകാര്യജീവിതത്തെയാണ് മാധ്യമങ്ങൾ ഏറെയും സ്നേഹിച്ചത്. രണ്ട് മുൻ ഭാര്യമാർ, പോൾ ഡാൻസറായ ഉപദേഷ്ടാവ്, അവിഹിത ബന്ധത്തിൽ പിറന്ന കുട്ടി, തന്നെക്കാൾ 24 വയസ്സിന് ഇളപ്പമുള്ള കാമുകി... ബോറിസിന്റെ ജീവിതം ഇങ്ങനെയൊക്കെയായിരുന്നു. അവിഹിത ബന്ധത്തിന്റെ പേരിൽ സ്വന്തം വീട്ടിൽനിന്നിറക്കിവിട്ട് ഭാര്യ മറീന വീടുപൂട്ടിയിട്ട സംഭവം പോലുമുണ്ടായി. ടിവി ക്യാമറകൾ ഈ ദൃശ്യം പകർത്തുകയും ചെയ്തിരുന്നു. 2004-ലായിരുന്നു ഈ സംഭവം.

ആദ്യഭാര്യയായ അലെഗ്ര മോസ്റ്റിൻ ഓവനിൽനിന്ന് ബോറിസ് വിവാഹബന്ധം വേർപെടുത്തുന്നത് 1993-ലാണ്. ബന്ധം വേർപിരിഞ്ഞ് 12-ാം ദിവസം കാമുകി മറീന വീലറിനെ ബോറിസ് വിവാഹം കഴിച്ചു. ഇന്ത്യൻ വംശജയാണ് മറീന. ലോകത്തെ മിക്ക രാജ്യങ്ങളെയും പുച്ഛത്തോടെ നോക്കുന്ന ബോറിസിന് ഇന്ത്യയോട് മാത്രം ഒരു മമതയുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള സംസാരത്തിൽ അൽപം ആദരവും ബഹുമാനവും ഒക്കെ ബോറിസിന് എപ്പോഴുമുണ്ട്. കാൽ നൂറ്റാണ്ട് കൂടെ ഉണ്ടായിരുന്ന രണ്ടാം ഭാര്യ മറീന വീലറിന്റെ സ്വാധീനമാണോ ഇതെന്ന് സംശയിക്കാവുന്നതാണ്. പഞ്ചാബ് വംശജയായ അമ്മയുടെ മകളായി പിറന്നതാണ് മറീനയെ ഇന്ത്യൻ വേരുകളോടെ അറിയപ്പെടാൻ ഇടയാക്കിയത്.

മറീനയ്ക്കൊപ്പം ജീവിക്കുമ്പോൾ പലതവണ പെൺവിഷയത്തിൽ പേരുദോഷം കേട്ടു. 31-കാരിയായ കാരി സൈമണ്ട്സിനൊപ്പമാണ് ഇപ്പോൾ ബോറിസെന്ന് മനസ്സിലാക്കിയ മറീന, കാൽ നൂറ്റാണ്ട് പിന്നിട്ട ദാമ്പത്യം 2018-ൽ വിവാഹബന്ധം ഔദ്യോഗികമായി വേർപെടുത്തി. വർഷങ്ങളായി പിരിഞ്ഞു താമസിച്ച ശേഷമായിരുന്നു ഈ വിവാഹബന്ധം വേർപെടുത്തൽ. പ്രധാനമന്ത്രി പദത്തിലിരിക്കെ വിവാഹമോചനം നേടിയ ആദ്യ ബ്രിട്ടീഷ് നേതാവെന്ന കുപ്രസിദ്ധിയും ബോറിസ് ഇതിലൂടെ സ്വന്തമാക്കി.

ബോറിസിന് സ്വന്തം കുടുംബത്തിൽ തന്നെ മറ്റൊരു കാര്യം കൂടിയുണ്ട് ഇന്ത്യയെ ഇഷ്ടപ്പെടാൻ. സ്വഭാവത്തിൽ ഇരു ധ്രുവങ്ങളിൽ ആണെങ്കിൽ സ്വന്തം അനുജൻ ജോ ജോൺസൻ ഏറെക്കാലം ഇന്ത്യയിൽ ജോലി ചെയ്തിട്ടുള്ളയാളാണ്, അതിലുപരി തികഞ്ഞ ഇന്ത്യ പക്ഷക്കാരൻ എന്ന പേരിൽ അറിയപ്പെടുന്നയാളും. ഏറെകാലം ഫിനാൻഷ്യൽ ടൈംസിന് വേണ്ടി കറസ്‌പോണ്ടന്റ് ആയി ജോലി ചെയ്തിട്ടുള്ളയാളുമാണ് ജോ ജോൺസൻ. ഒരിക്കൽ ഇന്ത്യാ വിഷയത്തിൽ ചേട്ടനും അനുജനും വ്യത്യസ്ത നിലപാട് എടുത്തപ്പോൾ വീട്ടിൽ ഇതു പറഞ്ഞു തമ്മിൽ തല്ലരുത് എന്ന് പിതാവ് സ്റ്റാൻലി ജോൺസൻ താക്കീത് നൽകിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

പത്രപ്രവർത്തകനായിരുന്നു ബോറിസ് ജോൺസണും. ഡെയ്ലി ടെലഗ്രാഫ് പത്രത്തിന്റെ ലേഖകനിൽനിന്ന് പ്രധാനമന്ത്രി പദത്തിലേക്കുള്ള വളർച്ച അതിവേഗമായിരുന്നു. ഹാവ് ഐ ഗോട്ട് ന്യൂസ് ഫോർ യു എന്ന പരിപാടിയുടെ അവതാരകനായിരിക്കെയാണ് ബോറിസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ലണ്ടൻ മേയറാവുകയും 2012 ഒളിമ്പിക്സിന് ലണ്ടൻ ആതിഥേയത്വം വഹിക്കുകയും ചെയ്തതോടെ ബോറിസ് ലോകശ്രദ്ധയിലെത്തി. പൊങ്ങച്ചം പറഞ്ഞുനടക്കുന്ന പമ്പര വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കുന്നയാളായിരുന്നു ബോറിസെന്ന് അദ്ദേഹം ഡെയ്ലി ടെലഗ്രാഫിൽ ജോലി ചെയ്തിരുന്ന സമയത്ത് പത്രാധിപരായിരുന്ന മാക്സ് ഹേസ്റ്റിങ്സ് ഓർക്കുന്നു.

ഓക്സ്ഫഡ് സർവകലാശാലയിൽ കണ്ടുപരിചയപ്പെട്ട് പ്രണയത്തിലായ അലെഗ്രയെ 1987-ലാണ് ബോറിസ് വിവാഹം കഴിക്കുന്നത്. ഏതാനും വർഷങ്ങൾക്കിടെ മറീനയുമായി ബോറിസ് പ്രണയം തുടങ്ങി. ഇതുമനസ്സിലാക്കിയ അലെഗ്ര 1993-ൽ ബന്ധം പിരിഞ്ഞു. 2004-ൽ ബോറിസിന്റെ അടുത്ത അവിഹിതകഥ നാട്ടിൽ പാട്ടായി. പത്രപ്രവർത്തകയും എഴുത്തുകാരിയുമായിരുന്ന പെട്രൊനെല്ല വയാറ്റായിരുന്നു നായിക. ബോറിസിൽനിന്ന് താൻ ഗർഭിണിയായിരുന്നുവെന്നും അത് അബോർഷൻ നടത്തുകയും ചെയ്തതായി പെട്രൊനെല്ല പിന്നീട് വ്യക്തമാക്കിയിരുന്നു. മൈക്കൽ ഹോവാർഡ് ടോറി നേതാവായിരിക്കെ ഷാഡോ ആർട്സ് മന്ത്രിയായിരുന്നു ബോറിസ്. പെട്രൊനെല്ലയുമായുള്ള ബന്ധത്തിൽ കളവുപറഞ്ഞിന് ആ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടു.

2006-ൽ അടുത്ത അവിഹിത കഥ പുറത്തുവന്നു. പത്രപ്രവർത്തകയായ അന്ന ഫസാക്കെർലിയുമായി ബോറിസിന് ബന്ധമുണ്ടെന്നായിരുന്നു പുതിയ ആരോപണം. ഈഘട്ടത്തിലാണ് ബോറിസിനെ മറീന വീട്ടിൽനിന്ന് പുറത്താക്കിയത്. ഈ തർക്കം പിന്നീട് പരിഹരിച്ചെങ്കിലും ബോറിസ് തന്റെ വേലിചാട്ടം തുടർന്നുകൊണ്ടേയിരുന്നു. 2009-ൽ ആർട്ട് കൺസൾട്ടന്റ് ഹെലൻ മക്കിന്റയർ ബോറിസിൽനിന്ന് ഗർഭം ധരിച്ചു. 2013-ൽ കോടതിയിലൂടെ കുട്ടിയുടെ പിതൃത്വം ബോറിസിന് ഏറ്റെടുക്കേണ്ടിവന്നു. ഇതിന്റെ പേരിലും ബോറിസിനെ മറീന വീട്ടിൽനിന്ന് പുറത്താക്കിയിരുന്നു.

ഏറ്റവും പുതിയ കാമുകി കാരിയുമായി ബോറിസ് പാർപ്പുതുടങ്ങിയതോടെയാണ് മറീന ബന്ധം വേർപെടുത്താൻ തീരുമാനിച്ചത്. നാലുമക്കളാണ് ബോറിസിന് മറീനയിലുള്ളത്. ലാറ, മിലോ ആർതർ, കാസ്സിയ പീച്ചസ്, തിയഡോർ അപ്പോളോ എന്നിവർ. ഇപ്പോഴത്തെ കാമുകി കാരിയുമായി അഞ്ചുവയസ്സിന്റെ ഇളപ്പമേ ബോറിസിന്റെ മൂത്തമകൾ ലാറയ്ക്കുള്ളൂ. തന്റെ പിതാവിന് സ്വന്തംകാര്യത്തിൽ മാത്രമാണ് താത്പര്യമെന്ന് ലാറ ഒരിക്കൽ തുറന്നടിക്കുകയും ചെയ്തിരുന്നു. അമേരിക്കൻ പോൾ ഡാൻസറും ടെക്നോളജി അഡൈ്വസറുമായ ജെന്നിഫർ അർകൂരിയുമായുള്ള അവിഹിതത്തിന്റെ കഥകൾ ഇതിനിടെ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP