Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയും ബ്രിട്ടനും നിലപാട് കർക്കശമാക്കി; ഖഷോഗിയുടെ കൊലപാതക ആരോപണത്തിൽ നിന്നും കൈ കഴുകാൻ കിരീടാവകാശിയെ നീക്കിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത്; സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയും രാജകുടുംബത്തിലെ അഴിമതി അവസാനിപ്പിക്കാനും ഞെട്ടിപ്പിക്കുന്ന നടപടികൾ എടുത്ത് പാരമ്പര്യവാദികളുടെ കണ്ണിൽ കരടായ മുഹമ്മദ് ബിൻ സൽമാന്റെ പദവി തിരിച്ചെടുക്കുമെന്നുള്ള സൂചനകൾ ഏറെ; അതിശക്തനായ രാജകുമാരനെ നീക്കാൻ സൽമാൻ രാജാവ് ധൈര്യം കാട്ടുമോ...?

അമേരിക്കയും ബ്രിട്ടനും നിലപാട് കർക്കശമാക്കി; ഖഷോഗിയുടെ കൊലപാതക ആരോപണത്തിൽ നിന്നും കൈ കഴുകാൻ കിരീടാവകാശിയെ നീക്കിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത്; സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയും രാജകുടുംബത്തിലെ അഴിമതി അവസാനിപ്പിക്കാനും ഞെട്ടിപ്പിക്കുന്ന നടപടികൾ എടുത്ത് പാരമ്പര്യവാദികളുടെ കണ്ണിൽ കരടായ മുഹമ്മദ് ബിൻ സൽമാന്റെ പദവി തിരിച്ചെടുക്കുമെന്നുള്ള സൂചനകൾ ഏറെ; അതിശക്തനായ രാജകുമാരനെ നീക്കാൻ സൽമാൻ രാജാവ് ധൈര്യം കാട്ടുമോ...?

മറുനാടൻ മലയാളി ബ്യൂറോ

ഇസ്താംബൂൾ: വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റും സൗദി പൗരനുമായ ജമാൽ ഖഷോഗിയെ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് കൊന്നതിന് പിറകിൽ പ്രവർത്തിച്ചുവെന്ന് സംശയിക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ (എംബിഎസ്) പ്രസ്തുത സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് മുഖം രക്ഷിക്കാൻ സൗദിയിലെ സൽമാൻ രാജാവ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. ഖഷോഗിയുടെ കൊലപാതകത്തിൽ അമേരിക്കയും ബ്രിട്ടനും സൗദിക്കെതിരായ നിലപാടുകൾ കർക്കശമാക്കിയതിനെ തുടർന്നാണ് രാജാവ് ഈ കടുത്ത നീക്കത്തിനൊരുങ്ങുന്നതെന്നും സൂചനയുണ്ട്.

സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയും രാജകുടുംബത്തിലെ അഴിമതി അവസാനിപ്പിക്കാനും ഞെട്ടിപ്പിക്കുന്ന നടപടികൾ എടുത്ത് പാരമ്പര്യവാദികളുടെ കണ്ണിൽ കരടായ മുഹമ്മദ് ബിൻ സൽമാന്റെ പദവി തിരിച്ചെടുക്കുമെന്നുള്ള സൂചനകൾ ഏറെയാണ്. എന്നാൽ അതിശക്തനായ രാജകുമാരനെ നീക്കാൻ സൽമാൻ രാജാവ് ധൈര്യം കാട്ടുമോ...? എന്ന ചോദ്യവും അതിനിടെ ഉയരുന്നുണ്ട്.ഖഷോഗി പ്രശ്നത്തെ തുടർന്ന് പേര് ദോഷമുണ്ടായിരിക്കുന്ന സൗദി രാജകുടുംബത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കുന്നതിനാണ് എംബിഎസിനെ നീക്കം ചെയ്യാൻ സൗദി രാജാവ് ഒരുങ്ങുന്നതെന്നാണ് ഊഹാപോഹങ്ങൾ.

ഖഷോഗിയുടെ കൊലപാതകം എംബിഎസ് പക്വതയില്ലാതെ കൈകാര്യം ചെയ്തതിനാൽ സൗദി ഭരണകൂടത്തിന് അദ്ദേഹത്തിന് മേൽ അസംതൃപ്തിയുണ്ടെന്നും സൂചനയുണ്ട്.എംബിഎസ് തന്നെയാണ് ഖഷോഗിയുടെ കൊലപാതകത്തിന് പുറകിലെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് തുടർച്ചയായി ആരോപിക്കുന്നത്. രാജകുടുംബത്തിന്റെ മുഖം രക്ഷിക്കുന്നതിനായി സൽമാൻ രാജാവ് എംബിഎസിനെ കിരീടാവകാശി സ്ഥാനത്ത് നിന്നും നീക്കം ചെയ്യുമെന്നാണ് സൗദിയിൽ വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന ബ്രിട്ടനിലെ മുൻ ഡിഫെൻസ് അറ്റാച്ചെയായ കൊളോണൽ ബ്രിയാൻ ലീസ് അഭിപ്രായപ്പെടുന്നത്.

ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലേക്ക് പ്രവേശിച്ച ഖഷോഗിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായത് മുതൽ ഇതിന് പുറകിൽ എംബിഎസാണെന്ന ആരോപണം ഉയർന്ന് വന്നിരുന്നു. തന്നെയും സൗദി ഭരണകൂടത്തെയും നിരന്തരം വിമർശിക്കുന്ന ഖഷോഗിയെ കോൺസുലേറ്റിനുള്ളിൽ വച്ച് തന്നെ കൊന്ന് തള്ളാൻ എംബിഎസ് പദ്ധതിയൊരുക്കിയെന്നാണ് ശക്തമായ ആരോപണം പിന്നീട് ഉയർന്നിരുന്നത്. തങ്ങൾക്ക് മേൽ സൗദി ഭരണകൂടം യാത്രാ നിരോധനം ഏർപ്പെടുത്താനൊരുങ്ങുന്നുവെന്ന ആശങ്ക ശക്തമായതിനെ തുടർന്ന് ഖഷോഗിയുടെ മൂത്തമകനും കുടുംബവും വ്യാഴാഴ്ച വാഷിങ്ടൺ ഡിസിയിലെത്തിയിരുന്നു.

ഖഷോഗിയുടെ കൊലപാതകത്തിന് പിന്നിൽ എംബിഎസാണെന്ന് സൗദി ഒരിക്കലും സമ്മതിക്കില്ലെങ്കിലും അതിനാൽ അദ്ദേഹം നിരപരാധിയാണെന്ന് അർത്ഥമാക്കുന്നില്ലെന്നാണ് ' അൽ സൗദി റൂളിങ് ഫാമിലി ഓഫ് സൗദി അറേബ്യ' എന്ന ഹാൻഡ് ബുക്കിന്റെ കർത്താവ് കൂടിയായ ബ്രിയാൻ ലീസ് പറയുന്നത്. സൽമാൻ രാജാവിന് മകനായ എംബിഎസിനെ കിരീടാവകാശി സ്ഥാനത്ത് നിന്നും പെട്ടെന്ന് മാറ്റാനാവില്ലെന്നും എന്നാൽ മാസങ്ങൾക്കുള്ളിൽ അത് നിർവഹിച്ചേക്കുമെന്നും ലീസ് അഭിപ്രായപ്പെടുന്നു.യുഎസും ബ്രിട്ടനും രാജാവിന് മേൽ ഇതിനായി ചെലുത്തുന്ന സമ്മർദമാണ് ഇതിന് മുഖ്യകാരണമെന്നും ലീസ് തന്റെ വാദത്തെ ന്യായീകരിക്കാൻ എടുത്ത് കാട്ടുന്നു.

തന്റെ പുതിയ അനന്തരാവകാശിയെ നിയമിക്കാനായി രാജാവ് കുടുംബത്തിലെ സ്പെഷ്യൽ അഡൈ്വസറി കൗൺസിലിനെ പ്രയോജനപ്പെടുത്തിയേക്കാമെന്നും ലീസ് പ്രവചിക്കുന്നു.ഖഷോഗിയുടെ കൊലപാതകത്തിന് പുറകിൽ എംബിഎസ് ആണെന്ന് തറപ്പിച്ച് പറഞ്ഞ് ട്രംപ് ബുധനാഴ്ചയിലും രംഗത്തെത്തിയിരുന്നു. എന്നാൽ സൗദി പതിവുപോലെ ഇതിനെ നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്.സൗദിയിൽ വനിതകൾക്കുള്ള ഡ്രൈവിങ് നിരോധനം എടുത്ത് മാറ്റുകയും മ്യൂസിക്ക് കൺസേർട്ടുകൾ തിരിച്ച് കൊണ്ടു വരികയും സൗദിയെ തീവ്രവാദത്തിൽ നിന്നും മിതവാദ ഇസ്ലാമിക രാജ്യമാക്കാൻ ശ്രമം തുടങ്ങുകയും ചെയ്ത എംബിഎസിന് സ്ഥാനം നഷ്ടപ്പെട്ടാൽ സൗദി വീണ്ടും യാഥാസ്ഥിതികമാകുമെന്ന ആശങ്കയും ഇതിനെ തുടർന്ന് ശക്തമാകുന്നുണ്ട്.

സലാഹ് ഖഷോഗി സൗദി അറേബ്യ വിട്ടു

അതിനിടെ ഖഷോഗിയുടെ മൂത്ത മകൻ സലാഹ് ഖഷോഗി സൗദി അറേബ്യ വിട്ടു. സൗദി, യുഎസ് വീസകളുണ്ടായിരുന്ന സലാഹിന് നേരത്തെ സൗദി വിട്ടുപോകാൻ വിലക്കുണ്ടായിരുന്നു. സലാഹ് എവിടേയ്ക്കാണു പോയതെന്നോ യാത്രാവിലക്കു നീക്കിയിരുന്നോ തുടങ്ങിയ വിവരങ്ങൾ ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സലാഹിനെയും സഹോദരനെയും കൊട്ടാരത്തിൽ വിളിച്ചുവരുത്തി ഖഷോഗിയുടെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു.

ഇതിനിടെ, ഖഷോഗിയുടെ കൊലപാതകം മുൻകൂർ ആസൂത്രണം ചെയ്തതാണെന്നു സൗദി പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. സൗദി- തുർക്കി സംയുക്ത അന്വേഷണ സംഘം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂട്ടർമാർ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. ഖഷോഗിയെ തുർക്കിയിൽ കൊലപ്പെടുത്തിയ 15 അംഗ സൗദി സംഘത്തിലുള്ളവരെയാണ് ചോദ്യം ചെയ്യുന്നത്. ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട ശബ്ദ റെക്കോർഡിങ്ങുകൾ തുർക്കി സന്ദർശിച്ച അമേരിക്കൻ ചാരസംഘടന സിഐഎയുടെ മേധാവി ജിന ഹാസ്‌പെൽ കേട്ടു വിലയിരുത്തി. സൗദി കോൺസുലേറ്റിനുള്ളിലേക്കു കയറും മുൻപ് ഖഷോഗി പ്രതിശ്രുത വധു ഹേറ്റിസ് സെൻജിസിനെ ഏൽപിച്ച മൊബൈൽ ഫോണിൽ ലഭിച്ച ശബ്ദമാണു ഹാസ്‌പെൽ കേട്ടതെന്നാണു സൂചന.

സെൻജിസിനെ 2 മൊബൈൽ ഫോണുകൾ ഏൽപ്പിച്ച ശേഷം ഒരു മണിക്കൂർ കഴിഞ്ഞും താൻ പുറത്തേക്കു വന്നില്ലെങ്കിൽ തുർക്കി പ്രസിഡന്റിന്റെ ഉപദേശകനെ വിവരമറിയിക്കണമെന്നു ഖഷോഗി ചട്ടംകെട്ടിയിരുന്നു. ഇതിലൊരു ഫോൺ ഖഷോഗി കെട്ടിയിരുന്ന ആപ്പിൾ വാച്ചുമായി 'ഐ ക്ലൗഡ്' വഴി ബന്ധിപ്പിച്ചതായിരുന്നു. കോൺസുലേറ്റിനുള്ളിൽ നടന്ന സംഭാഷണവും ഖഷോഗിയുടെ നിലവിളിയും ആപ്പിൾ വാച്ച് വഴി ഫോണിൽ ലഭിച്ചുവെന്നാണു കരുതുന്നത്. ഈ തെളിവുകൾ കൈവശമുണ്ടെന്നു തുർക്കി അധികൃതർ നേരത്തെ അവകാശപ്പെട്ടിരുന്നു. ശബ്ദരേഖകൾ ജിന ഹാസ്‌പെൽ വിലയിരുത്തിയതു സംബന്ധിച്ചു പ്രതികരിക്കാൻ സിഐഎ, തുർക്കി അധികൃതർ വിസമ്മതിച്ചു.

ഖഷോഗി വധം രാജ്യാന്തര കോടതിയിലെത്തിക്കുന്നതിനു താൽപര്യമില്ലെന്നു തുർക്കി വ്യക്തമാക്കി. എന്നാൽ, രാജ്യാന്തര അന്വേഷണമുണ്ടാവുകയും വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്താൽ നൽകും. ഖഷോഗിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ഉത്തരവാദികൾ സൗദിയിലെ എത്ര ഉന്നതരായാലും ശിക്ഷിക്കണമെന്നും തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ ആവശ്യപ്പെട്ടിരുന്നു.

പരിഷ്‌കാരങ്ങൾ തുടരും

ജമാൽ ഖഷോഗി വധമുണ്ടാക്കിയ ചീത്തപ്പേരിൽനിന്നു കരകയറാൻ സൗദിയുടെ തീവ്രശ്രമം. റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തിൽ ബുധനാഴ്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഖഷോഗി വധത്തെക്കുറിച്ച് ആദ്യമായി നടത്തിയ പരസ്യ പ്രതികരണം ഇതിന്റെ തെളിവാണ്. വധത്തെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ മൂലം, സൗദിയിലെ പരിഷ്‌കരണശ്രമങ്ങൾ പാളം തെറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'സംഭവിച്ചത് ന്യായീകരിക്കാവുന്നതല്ല. എല്ലാവരും അതീവ ദുഃഖിതരാണ്'- അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP